Saturday, May 14, 2011

തെരെഞ്ഞെടുപ്പിനു മുൻപും പിൻപും

 അങ്ങനെ ആ പൂരം കഴിഞ്ഞു. തൃശൂർ പൂരത്തിന്റെ മാറ്റ് കുറച്ച സാക്ഷാൽ ഇലക്ഷൻ പൂരം. ആവേശം കൊടിയിറങ്ങിയാൽ പിന്നെ അല്പം വകതിരിവോടെ കാര്യങ്ങൾ കാണാമെന്നാണല്ലോ.


ഫലം

 70നു മുകളിൽ സീറ്റ് കിട്ടിയ യൂ ഡി എഫ് വിജയിച്ചിരിക്കുകയാണ്. സാങ്കേതികമായ വിജയം എന്നൊക്കെ പറയാമെങ്കിലും വിജയം വിജയം തന്നെയാണ്. പക്ഷെ ആ മുന്നണിക്ക് നേതൃത്വം നൽകുന്ന കോൺഗ്രസിനു അല്പം പോലും സന്തോഷം നൽകുന്നതാകുന്നില്ല ഈ ഫലം. മുഖ്യ പ്രതിപക്ഷ കക്ഷിക്ക് മുഖ്യഭരണ കക്ഷിയെക്കാൾ സീറ്റു കൂടുന്നത് ഒട്ടും സുഖകരമായിരിക്കുകയില്ലല്ലോ. അതിലും അസ്വസ്ഥത ഉണ്ടാക്കുന്നതാകും മറ്റു ഘടക കക്ഷികളുമായുള്ള പ്രപ്പൊർഷൻ തെറ്റിയ അവസ്ഥ.

കോൺഗ്രസ്
ഒരു പാർട്ടി എന്ന നിലയിൽ നാലോളം ജില്ലകളിൽ പച്ച തൊടാനാകാതെ പോയ കോൺഗ്രസ് ഒരു പാർട്ടി എന്ന നിലയിൽ കനത്ത പ്രതിസന്ധി നേരിടുന്നു. മുസ്ലീം ലീഗിന്റെ മുന്നേറ്റമാണ് കോൺഗ്രസിനുണ്ടായ തിരിച്ചടിക്ക് ഒരു കാരണമായി തോന്നുന്നത്. യൂ ഡി എഫ് മതന്യൂനപക്ഷങ്ങളൂടെ ഒരു കൂട്ടായ്മയാണെന്ന തോന്നൽ ഉണ്ടായ സ്ഥലങ്ങളിൽ യൂ ഡി എഫിനു കിട്ടിയ അടി കനത്തതായിരുന്നു. മറ്റൊരു വിധത്തിൽ പറഞ്ഞാൽ തിരുവനന്തപുരത്ത് നേടിയ ചില സീറ്റുകൾ ഒഴിച്ച് ബാക്കി യൂ ഡി എഫിനു കിട്ടിയ സീറ്റുകൾ എല്ലാം ന്യൂനപക്ഷ മേഖലയിലായിരുന്നു. കണ്ണൂരിൽ യൂ ഡി എഫ് ജയിച്ച സീറ്റുകൾ പോലും  ഈ തരത്തിലുള്ളവ ആയിരുന്നു. എന്നു വെച്ച് എല്ലാ ന്യൂനപക്ഷ സീറ്റുകളും യൂ ഡി എഫിനു കിട്ടി എന്നർത്ഥമില്ല. പത്തനംതിട്ടയിലും ഇടുക്കിയിലും ഇടതുപക്ഷം ചില മുന്നേറ്റങ്ങൾ നടത്തി.

ലീഗ്

ഒരു പാർട്ടി എന്ന നിലയിൽ ലീഗിന്റെ വിജയം കാണാതെ പോകാൻ വയ്യ. സി പി എമ്മിനോളം പോന്ന അവരുടെ സംഘടനാ ശേഷിയുടെ വിജയമായി അതിനെ കാണാം. പക്ഷെ ധാർമ്മിക വശത്തിലുണ്ടായ അവരുടെ ചോർച്ച സ്വന്തം മേഖലകളിൽ വൈകാരികതള്ളീച്ച കൊണ്ട് പരിഹരിക്കാൻ കഴിഞ്ഞെങ്കിലും കുഞ്ഞാലിക്കുട്ടിയെ ചുമന്ന ലീഗിനെ ചുമന്ന കോൺഗ്രസിനു അതുണ്ടാക്കിയ ധാർമ്മിക ഇമേജ് നഷ്ടം ഭീകരമായിരുന്നു. ഭാവി ഭരണത്തിൽ ലീഗ് ചെലുത്താൻ പോകുന്ന ദുസ്വാധീനം ഈ അവസ്ഥ വദ്ധിപ്പിക്കും എന്നതിൽ സംശയമില്ല. (സി എചിന്റെയും ചാകീരിയുടെയും ലീഗല്ല പി കെ കുഞ്ഞാലിക്കുട്ടിയുടെയും  പി കെ ബഷീറിന്റെയും ലീഗ്). ഇത് ചിലപ്പോൾ ബി ജെ പിയുടെ ഭാവി മോഹങ്ങളെ പുഷ്പ്പിപ്പിക്കാനും ഇടയാക്കിയേക്കും.

വി എസ് ഫാക്ടർ

അനുകൂലമായും പ്രതികൂലമായും പ്രവർത്തിച്ച ഒരു സംഗതിയായി വി എസ് ഫാക്ടറിനെ കാണേണ്ടി വരും. ആലപ്പുഴ, കൊല്ലം ജില്ലകളിൽ അത് രാസത്വരകമായി പ്രവർത്തിച്ചു. ഒരു പരിധിവരെ തൃശൂരും ഇതുണ്ടായി. പക്ഷെ തിരുവനന്ത്പുരത്ത് ഇത് തീരെ ഉണ്ടായില്ല. എറണാകുളത്തും ഇത് ഏശിയില്ല, അത് പ്രതീക്ഷിച്ചതാണെങ്കിൽ പോലും. പക്ഷെ അത്ഭുതമെന്ന് പറയട്ടെ പാലക്കാട്ടും കണ്ണൂരും ഇതിനു കാര്യമായ ഒരു അനക്കവുമുണ്ടാക്കിയില്ല. അവിടെയൊക്കെ ഇടതുപക്ഷം സാധാരണഗതിയിൽ ജയിക്കുന്ന സീറ്റുകളിൽ മാത്രമാണ് ജയിച്ചത്. എങ്കിലും ഇടതുപക്ഷത്തിനു ശക്തമായ പോരാട്ടവീര്യം പകർന്നത് വി എസിന്റെ സാന്നിധ്യമാണെന്നത് നിഷേധിക്കാനാകില്ല.

വരുന്ന സർക്കാർ

ഭാവി സർക്കാർ അൽപ്പായുസായിരിക്കുമെന്നാണ് പലരും പ്രവചിക്കുന്നത്. അച്യുത മേനോൻ സർക്കാരിന്റെ പോലെ ചെറിയ ഭൂരിപക്ഷം കൊണ്ട് ഉറപ്പുള്ള ഭരണം കാഴ്ച്ച വെയ്ക്കാൻ കഴിയുമെന്ന്    യൂ ഡി എഫ് അവകാശപ്പെടുന്നു. കാത്തിരുന്നു കാണാമെന്നേ ഇപ്പോൾ പറയാൻ കഴിയൂ. അധികാരമില്ലാത്ത അവസ്ഥയിൽ അധിക കാലം ജീവിക്കാൻ കഴിയാത്ത ഒരു പറ്റം വ്യക്തികളുടെ കൂട്ടായ്മ എന്ന നിലയിൽ ഏതു നിലയിലും അധികാരം നില നിർത്താൻ അവർ ശ്രമിക്കുമെന്നതിനാൽ അത്ര പെട്ടെന്ന് സർക്കാർ താഴെ പോകും എന്ന് കരുതുന്നില്ല.

വീരന്റെ ദൾ

ഒരു വലതു കക്ഷിയായി അധികാരത്തിന്റെ ഭാഗമാകാൻ പോവുന്ന വീരദൾ കടുത്ത ആശയ പ്രതിസന്ധികളിലൂടെ കടന്നു പോകും. മുതലാളിയുടെ സോഷ്യലിസ്റ്റ്- ഇക്കോളജിസ്റ്റ് മുഖമൂടി പറിച്ച് കീറും വിധം അത്തരം പ്രതിസന്ധികൾ മൂത്തു പാകമായേക്കാം. കൃഷ്ണൻ കുട്ടി തുടങ്ങി വെച്ച ആഭ്യന്തര  കലാപം കത്തി പടർന്നേക്കാം. തൽക്കാലം മോഹനനെ മന്ത്രിയാക്കി വീരൻ അടങ്ങിയിരിക്കും എങ്കിലും ഇതെത്ര കാലം എന്നത് ചോദ്യം. പ്രത്യേകിച്ചും കൃഷ്ണൻ കുട്ടിയെ ഒതുക്കിയത് മകനായിട്ടാണെന്ന് പലരും കുശുശുക്കുന്നതിനിടയ്ക്ക്.

കേരളാ കോൺഗ്രസ്

എത്ര മന്ത്രിമാരെ കിട്ടിയാലും മതിയാകാത്ത അവസ്ഥയാണ് മാണി കോൺഗ്രസിൽ. മുതിർന്ന നേതാക്കൾ എന്ന നിലയിൽ മാണിക്കും ജോസഫിനും മന്ത്രി സ്ഥാനം ഉറപ്പാണ്. ഒന്നു കൂടി കിട്ടിയാൽ അത് സി എഫിനു പോകാനാണ് സാധ്യത. അല്ലെങ്കിൽ ജയരാജിനു. എങ്ങനെ പോയാലും പി സി ജോർജിനും മോൻസിനും വലിയ സാധ്യതയില്ല. ചുരുക്കത്തിൽ മറ്റൊരു പിളർപ്പിനു ഇന്നും കേരള കോൺഗ്രസിനു ആവതുണ്ടെന്ന് അർത്ഥം. പിണറായിക്കെതിരേ പറഞ്ഞ തരവഴികേടൊക്കെ ചുക്കുവെള്ളം കുടിച്ച് വിഴുങ്ങാൻ ജോർജിനു വലിയ ബുദ്ധിമുട്ട് കാണില്ല എന്ന് അദ്ദേഹത്തിന്റെ   ഇന്നേ വരെയുള്ള രാഷ്ട്രീയ ജീവിതത്തിന്റെ ഒട്ടോപ്സി റിപ്പോർട്ട് തെളിയിക്കുന്നു.

ചുരുക്കത്തിൽ കാർട്ടൂണിസ്റ്റുകൾക്കും ചാനൽ കുഞ്ഞുങ്ങൾക്കും എന്നെ പോലെയുള്ള ബ്ലൊഗർ-ബസർ അടക്കം സകല ഇത്തിൾക്കണ്ണികൾക്ക് ഇന്നു മുതൽ ശരിക്കുമുള്ള പൂരം തുടങ്ങുകയാണ്. പെട്രോൾ വില കൂട്ടി കൊണ്ട് നമ്മൾക്കുള്ള ഇന്ധന സപ് ളൈ കേന്ദ്ര സർക്കാർ തന്നെ തുടങ്ങി കഴിഞ്ഞു.

Saturday, February 26, 2011

ഡോ. വര്‍ഗ്ഗീസ ജോര്‍ജ്ജിനു സ്നേഹപൂര്‍വ്വം....

പ്രിയപ്പെട്ട വര്‍ഗ്ഗീസ് ജോര്‍ജ്ജ്,

താങ്കളെ ആദ്യം ഞാന്‍ കണ്ടത് ആലപ്പുഴയിലോ മറ്റോ ബാങ്ക് ജീവനക്കാരുടെ ഒരു സെമിനാറില്‍ പ്രസംഗിക്കാന്‍ താങ്കള്‍ എത്തിയപ്പോഴാണ്. ആഗോളീകരണത്തെ കുറിച്ചും അന്താരാഷ്ട്ര കരാറുകളിലെ ചതികളെ കുറിച്ചും സൌമ്യവും ദീപ്തവുമായ ഭാഷയില്‍ അങ്ങ് സദസ്സിനെ ഉദ്ബുദ്ധരാക്കി. അതിനു മുന്‍പ് തന്നെ മാതൃഭൂമിയിലും മറ്റും വരുന്ന താങ്കളുടെ ലേഖനങ്ങളുടെ ഒരു പിന്‍ഃതുടര്‍ച്ചക്കാരനായിരുന്നു ഞാന്‍.

താങ്കള്‍ ഇടതു മുന്നണി വിട്ടപ്പോള്‍ ഞാന്‍ ദുഖിച്ചു. താങ്കളെങ്കിലും മറിച്ച് ഒരു തീരുമാനമെടുക്കുമെന്ന് വെറുതേ ആഗ്രഹിച്ചു. അതുണ്ടായില്ല. താങ്കളുടെ കക്ഷിയുടെ നിലപാട് ന്യായീകരിക്കാന്‍ താങ്കള്‍ക്ക് ധാരാളം കാരണങ്ങളുണ്ട്. അവയെല്ലാം അസ്ഥാനത്താണെന്നും ഞാന്‍ പറയില്ല. മുന്നണി രാഷ്ട്രീയത്തിലെ ചില നിലപാടുകള്‍ സാഹചര്യങ്ങളുടെ സമ്മര്‍ദ്ദമാണ്. ഒരു ചെറു കക്ഷി എന്ന നിലയില്‍ നിലനില്‍പ്പാണ്‍ പ്രധാനം. ചിത്രമെഴുതാന്‍ ചുവര്‍ കൂടിയേ കഴിയൂ.

ഇന്ത്യാവിഷന്റെ ഈ വാര്‍ത്ത എന്നെ ദുഖിപ്പിക്കുകയും അങ്ങയെ ഓര്‍ത്ത് സഹതപിക്കാന്‍ പ്രേരിപ്പിക്കുകയും ചെയ്യുന്നു. അങ്ങ് നിപതിച്ചിരിക്കുന്ന പടു കുഴിയുടെ ആഴവും അതിലെ മറ്റു ചപ്പു ചവറുകളുടെ ദുര്‍ഗന്ധവും വെളിവാക്കി തരുന്നുണ്ട്. Abysmal Fall എന്നൊക്കെ ആംഗലേയത്തില്‍ പറയില്ലേ അതു പോലെ ഒന്നു.

ഈ വൃത്തികെട്ട പണിക്ക് താങ്കളെ താങ്കളുടെ നേതാവ് നിയോഗിച്ചത് എന്തിനാണെന്ന് മനസ്സിലാകുന്നില്ല. കേരളത്തില്‍ നടപ്പാക്കി കൊണ്ടിരിക്കുന്ന സ്കാന്‍ഡിനേവിയന്‍ മോഡല്‍ വികസനത്തെ കുറിച്ച് പഠിച്ച് ബദല്‍ സമര്‍പ്പിക്കാനുള്ള ഒരു സമിതിയില്‍ താങ്കളെ കണ്ടിരുന്നെങ്കില്‍ ഇത്ര ദുഖിക്കില്ലായിരുന്നു. സ്മാര്‍ട്ട് സിറ്റിയുട് കരാറിന്റെ ഇമ്പാക്റ്റിനെ കുറിച്ചു പഠിക്കുന്ന സമിതിയില്‍ ആണെങ്കിലും ഓകെ.

ഇത് സിനിമാ ഡയലോഗില്‍ പറയുകയാണെങ്കില്‍ അടിവസ്ത്രത്തില്‍ പറ്റിയ രേതസ് ആ‍രുടേതെന്ന് ഗുണിച്ചു ഹരിച്ചും മണത്തും വേണമെങ്കില്‍ രുചിച്ചും നോക്കി കണ്ടു പിടിക്കുന്ന ഡിക്ടറ്റീവ് പണി. ഈ പണിക്ക് വിദഗ്ദ്ധരായ ധാരാളം പേര്‍ അങ്ങ് ഇപ്പോഴുള്ള മുന്നണിയില്‍ ഉണ്ടെന്നിരിക്കേ, അങ്ങയെ പോലെയുള്ള ഒരു സാത്വിക സോഷ്യലിസ്റ്റ് ഈ പണിക്ക് പോകേണ്ടിയിരുന്നില്ല. Really there is no dearth of talent in this subject in UDF. ഇനി അങ്ങയുടെ പാര്‍ട്ടിയില്‍ നിന്നു തന്നെ ആളു വേണമെങ്കില്‍ പാപ്പരാസി പണി ചെയ്യിച്ചും സ്വന്തം പത്രത്തില്‍ മഞ്ഞ നിരത്തുന്നതു പോരാഞ്ഞു ക്രൈം കുമാരനെ കൊണ്ട് പീതാംബരത്തില്‍ പൊതിഞ്ഞ ഒരു മാസിക ഇറക്കുന്ന താങ്കളുടെ നേതാവ് തന്നെയല്ലായിരുന്നോ ഉത്തമന്‍? അദ്ദേഹത്തിനു ആ പേരില്‍ വേണമെങ്കില്‍ സ്വന്തം പടം സ്വന്തം പത്രത്തില്‍ പതിപ്പിച്ച് നാട്ടുകാരെ പേടിപ്പിക്കുകയും ചെയ്യാം.

സ്നേഹബുദ്ധ്യാ പറയുന്നു, താങ്കളെ പോലൊരു മാന്യനു പറ്റിയ ഇടത്തിലല്ല താങ്കള്‍ ചെന്നു പെട്ടിരിക്കുന്നത്. എസ് ക്ലാസ് ബെന്‍സില്‍ രാജ്യം മുഴുവന്‍ നടന്നു സോഷ്യലിസം പ്രചരിപ്പിക്കുന്ന താങ്കളുടെ പാര്‍ട്ടിയുടെ മുതലാളിയോട് ആണെങ്കില്‍ ഇങ്ങനെ പറയില്ലായിരുന്നു. അദ്ദേഹത്തിന്റെ പുത്രന്‍ സീരിയല്‍ മുതലാളിയോടും ഇങ്ങനെ ഒരു അഭ്യര്‍ത്ഥന നടത്താന്‍ തോന്നുന്നില്ല, എന്തിനു പാനൂര്‍ കൊച്ചു കുറുപ്പ് കെ പി മോഹനനോട് പോലും. പക്ഷെ താങ്കളെ ലോഹ്യയുടെയും മധു ദന്താവദെയുടെയും വി പി സിങ്ങിന്റെയും സുരേന്ദ്ര മോഹന്റെയും പാരമ്പര്യത്തിന്റെ അപൂര്‍വ്വം അവകാശികളില്‍ ഒരാളായി കാണാനാണ് ഇപ്പോഴും മോഹം. അതു കൊണ്ട് മാത്രമാണ് ഈ കുറിപ്പ്.

ശുഭ പ്രതീക്ഷയോടെ സസ്നേഹം

ഒരു പഴയ അരാധകന്‍