Sunday, February 25, 2007

അസ്തമിക്കാത്ത ഭാസ്കരനൊരു കാവ്യപൂജ

കാലമെത്തിയ വേര്‍പാടിതെങ്കിലും
കാവ്യസൂര്യാ നീ അസ്തമിച്ചീടുമ്പോള്‍
ഒട്ടു കേഴുന്നെന്‍ മനോവീണ നിന്‍
പട്ടുനൂലിഴയിട്ട മൌനസംഗീതത്തില്‍

ആരെയൊക്കെ ഭവാന്‍ നാകവീഥിയില്‍
ആനന്ദഹര്‍ഷത്തിന്‍ സ്വര്‍ണതേരേറ്റി
ആര്‍ദ്രമാം പ്രണയമാനസങ്ങളെ,
പച്ചിരുമ്പിനെ നെഞ്ചാല്‍ തടുത്തൊരാ
തച്ചുടക്കാനാവാത്ത വിപ്ലവസ്മരണയെ,
അമ്മിഞ്ഞയിറ്റുന്ന മാതൃഭാവങ്ങളെ,
ആദ്യമുകുളം വിരിയുന്നത് കാത്തോരാ
അച്ഛന്റെ ഉള്‍പുളകങ്ങളെ,
പെറ്റമ്മെയേ, പിച്ച നടന്നു പഠിച്ചോരീ
പെറ്റനാടിന്റെ സ്വാതന്ത്ര്യവാഞ്ചകളെ.

ഇന്നിവിടെ മൌനസാഗരക്കരയില്‍ നില്‍ക്കേ
ആയിരം കവിതകള്‍ തീരം തഴുകവേ
എന്‍ മനം മെല്ലെ ചൊല്ലീടുന്നിങ്ങനെ
നശ്വരമായെതെന്തും തകരിലും
ഉജ്ജ്വലമായ കാവ്യരശ്മിയാല്‍
നിത്യവുമീമണ്ണിനെ തഴുകും
ബാലഭാസ്കരശോഭയാകുന്നു നീ

Saturday, February 24, 2007

കരീബിയന്‍ കടലില്‍ കാറ്റ് മുരളുമ്പോള്‍

വന്യമായ ഒരു കരീബിയന്‍ കാറ്റായിരുന്നു ഐസക് അലക്സാണ്ടര്‍ വിവിയന്‍ റിച്ചാര്‍ഡ്സ് എന്ന വിവിയന്‍ റിച്ചാര്‍ഡ്സ്. അയവെട്ടുന്ന പശുവിനെ പോലെ സദാ ചവച്ച്, താളത്തില്‍ ചന്തിയാട്ടി റിച്ചാര്‍ഡ്സ് നടന്ന് കയറിയത് നിരവധി ആരാധകരുടെ മനസ്സിലേക്കയിരുന്നു.മൃഗീയമായ അയാളുടെ കരവേഗങ്ങള്‍ കാണികള്‍ക്ക് ഹരമായിരുന്നു.ഒരു നേരെമെങ്കിലും ആ കരിമ്പാറക്കെട്ടുകളില്‍ ഒരു മഴയാവാന്‍, സ്വേദഹാരമാകുവാന്‍ നീനാ ഗുപ്തമാര്‍ കൊതിച്ചു. ആരെയും അദ്ദേഹം ഹതാശയരാക്കിയില്ല.സിക്സര്‍ വേണ്ടവര്‍ക്ക് അദ്ദേഹം അത് നല്‍കി(സന്താനങ്ങളെ വേണ്ടവര്‍ക്ക് അതും).ജയസൂര്യ,സേവഗ്,ഗില്‍ക്രിസ്റ്റ് വെടിക്കെട്ടുകാ‍ര്‍ ഏറെ വന്നിട്ടും ക്രിക്കറ്റ് ആരാധകര്‍ റിച്ചാര്‍ഡ്സിനെ മറക്കുന്നില്ല.

ഇത്രയും ഓര്‍ക്കാന്‍ കാരണം ലോകകപ്പാണ്.ഒരു പക്ഷേ ഏറ്റവും അധികം ബിഗ് ഹിറ്ററുമാര്‍ മാറ്റുരക്കുന്ന ലോകകപ്പ് ഇതാവാം.ജയസൂര്യ,സേവഗ്,ഗില്‍ക്രിസ്റ്റ് ,ധോണി,അഫ്രീദി,ഊത്തപ്പ,ഫുള്‍ടണ്‍,കെവിന്‍ പീറ്റേഴ്സണ്‍,മക്മില്ലന്‍...അന്തമില്ലാതെ നീളുന്നു കൂറ്റനടിക്കാരുടെ പരമ്പര. കരീബിയന്‍ പടനിലങ്ങളില്‍ ഇവരാകും അങ്കകോഴികള്‍, ചാവനും കൊല്ലാനും.പ്രശസ്തരും പ്രഗല്‍ഭരും (സച്ചിന്‍,ദ്രാവിഡ്,യൂസഫ്,ഹഖ്,പോണ്ടിംഗ്..)ഒരു ചുവട് പിന്നിലേ നില്‍ക്കൂ എന്നാണ് കഴിഞ്ഞ ഒന്നര മാസത്തില്‍ നടന്ന കളികള്‍ സൂചിപ്പിക്കുന്നത്.

സ്വതവേ ഇരട്ടവേഗതയുള്ള പിച്ചുകളാണ് വിന്‍ഡീസിലേത്. ബാറ്റ്സ്മാന്‍ വെറുക്കുന്ന പിച്ചുകള്‍.പക്ഷേ കാണികളില്‍ നിന്നും സം പ്രേക്ഷണത്തില്‍ നിന്നും കോടികള്‍ പ്രതീക്ഷിക്കുന്ന ICC അത്തരം വിക്കറ്റുകളെ അനുകൂലിക്കാനിടയില്ല.ബാസ്കറ്റ് ബോളിലേക്കും ബേസ്-ബോളിലേക്കും മാ‍റി പോകുന്ന കരീബിയന്‍ യുവത്വത്തിനെ ക്രിക്കറ്റിലേക്ക് മടക്കി കൊണ്ട് വരണമെന്ന് അവിടുത്തെ ബോര്‍ഡും ആഗ്രഹിക്കുന്നു.അപ്പോള്‍ ബാറ്റിംഗിന് അനുകൂലമായ പിച്ചാണ് എല്ലാവരും പ്രതീക്ഷിക്കുന്നത്.

സാധ്യതക്കളെ കുറിച്ച് പ്രവചനം അസാധ്യമാണ് എന്നതാണ് ഏറ്റവും രസകരമായ കാര്യം.നാലു ടീമുകള്‍ വെല്‍ സെറ്റാണ്.ഇംഗ്ലണ്ട്,ന്യൂസിലാണ്ട്,ദ.ആഫ്രിക്ക,ഇന്ത്യ എന്നിവര്‍.കോമ്പിനേഷന്‍സിനെക്കുറിച്ച് ഇവര്‍ക്ക് വലിയ കണ്‍ഫ്യൂഷനില്ല എന്നത് മാത്രമാണ് വെല്‍ സെറ്റ് എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്.

ഓസ്റ്റ്റേലിയ,പാക്കിസ്ഥാന്‍,ശ്രീലങ്ക ഇവര്‍ക്കെല്ലാം തന്നെ അപാരമായ പ്രഹരശേഷിയുമായി തല്‍ക്കാലം സംഭവിച്ച തിരിച്ചടികളില്‍ നിന്നും ഉയര്‍ന്ന് വരാന്‍ കഴിവുണ്ട്. ആതിഥേയര്‍ എന്ന നിലയില്‍ വിന്‍ഡീസിന് മറ്റാര്‍ക്കുമില്ലാത്ത ഒരു അഡ്വാന്റേജുമുണ്ട്.ഇതെല്ലാം ചേരുമ്പോള്‍ പാഴൂര്‍ പടിപ്പുരയിലിരിക്കുന്നവരും ഒന്ന് മടിക്കും പ്രവചനം നടത്താന്‍.

കടലാസ്സിലെങ്കിലും ഏറ്റവും ശക്തര്‍ ഇന്ത്യ ആണ്.7 ബാറ്റ്സ്മാന്മാര്‍, 3 മീഡിയം പേസറുമാര്‍,1 സ്പിന്നര്‍ ഇതാവും ഇന്ത്യന്‍ കോമ്പിനേഷന്‍.ഗ്രൌണ്ട് ചെറുതാണെങ്കില്‍ ഇത് 4 മീഡിയം പേസറുമാരാക്കനും വിഷമമില്ല.അതിനുള്ള കോപ്പ് ഇന്ത്യയുടെ കയ്യിലുണ്ട്.7 ബാറ്റ്സ്മാന്മാര്‍ക്കും ഉയര്‍ന്ന സ്ട്രൈക്ക് റേറ്റ്.അതില്‍ ധോണി,ഉത്തപ്പ,സേവഗ്,യുവരാജ് എന്നിവര്‍ ഏത് ഇക്വേഷനും തകര്‍ക്കാന്‍ കെല്‍പ്പുള്ളവര്‍.ദ്രാവിഡ് സച്ചിന്‍ ഗാംഗുലി ത്രയം 10000 ത്തിനു മേല്‍ സ്കോര്‍ ചെയ്തിട്ടുള്ള 6 പേരില്‍ 3 പേര്‍.ബോളിംഗില്‍ സഹീര്‍ തകര്‍പ്പന്‍ ഫോമിലാണ്.അഗര്‍ക്കാര്‍ കരിയറിലെ ഏറ്റവും നല്ല സമയത്ത്,ആക്രമണത്തിന് ശ്രീശാന്ത്, കണിശതക്ക് മുനാഫ് പട്ടേല്‍,പ്രവചനാതീതമായ ഹര്‍ഭജന്‍.മേമ്പൊടിയായി പത്താനും കുംബ്ലേയും. ഏറ്റവും സാധ്യതയുള്ള റ്റീം ഇന്ത്യ തന്നെ എന്നു വേണമെങ്കില്‍ പറയാം. പക്ഷേ ഏട്ടിലെ പശു ഇനി പുല്ലു തിന്നില്ലെങ്കിലോ.....

ന്യൂസിലാന്റിന്റെ കഴിഞ്ഞ ഓസീസുമായുള്ള കളി വെച്ച് അളക്കണ്ട എന്ന് തോന്നുന്നു.ന്യൂസിലാന്റ് അതി ഭയങ്കരമായ ഹോം ഗ്രൌണ്ട് അഡ്വാന്റേജുള്ള ടീമാണ്.അവിടുത്തെ കാലവസ്ഥയും ഗ്രൌണ്ടുകളുടെ ഓവല്‍ ഷേപ്പുമാണ് അതിനു കാരണം എന്ന് തോന്നുന്നു. സ്ക്ക്വയര്‍-ലെഗിലൊക്കെ എത്ര സിക്സാണ് പിറക്കുന്നത്? .എങ്കിലും നല്ല ഒരു യുവ നിരയാണ്.ആ‍വശ്യത്തിനു പരിചയസമ്പന്നതയുമുണ്ട്.ഫ്ലെമിംഗിന്റെ നായകത്വമാണ് അവരുടെ USP.

ദ.ആഫ്രിക്ക ഫോമിലുള്ള റ്റീമാണ്.പക്ഷേ കാലിസിലിള്ള അമിത ആശ്രയം അവര്‍ക്ക് ദോഷം ചെയ്യും.പൊള്ളോക്ക്,സ്മിത്ത്,പ്രിന്‍സ്, പിന്നെ ഇതു വരെ തന്റെ പ്രതിഭയോട് നീതി പുലര്‍ത്താത്ത ഗിബ്സ് എന്നിവര്‍ ഒത്തു പിടിച്ചാല്‍ കപ്പില്‍ ചുംബിക്കാന്‍ അവര്‍ക്കും നല്ല സാധ്യതയുണ്ട്.

ഇംഗ്ലണ്ടിന് അടുത്ത കാലത്ത് നേടിയ വിജയങ്ങള്‍, അതും പരാജയത്തിന്റെ പരമ്പരകള്‍ക്ക് ശേഷം,ഫ്ലൂക്കല്ലെന്ന് തെളിയിക്കണം.പുതുമുഖങ്ങള്‍ പലരും വെറും കാടന്‍ അടിക്കാരാണെന്നുള്ളത് പോരായ്മയാണ്.ഇത്തരക്കരുടെ ദൌര്‍ബല്യങ്ങള്‍ വേഗം പുറത്താകും.പീറ്റേഴ്സണ്‍,കോളിന്‍വുഡ്,ഫ്ലിന്റോഫ് എന്നിവരിലാണ് റ്റീമിന്റെ പ്രതീക്ഷകള്‍.ബോളിംഗ് പരിചയക്കുറവുള്ള ഒരു നിരയുടെ കൈയ്യിലാണെന്നത് വീഴ്ച്ചയാവാം.നേട്ടവുമാവാം അതിന്റെ ഫ്രഷ്നെസ്സ്

പാക്കിസ്ഥാന്‍ പഴയ പ്രതാപകാലത്തിന്റെ നാലിലൊന്ന് ഗുണമുള്ള ബോളിംഗ് അറ്റാക്കില്ല എന്ന പ്രതിസന്ധി തരണം ചെയ്യാന്‍ കിണഞ്ഞ് പരിശ്രമിക്കുകയാണ്.ബാറ്റിംഗ് തരക്കേടില്ല.അഫ്രീദിയൊക്കെ പേരിന്റെ നിഴലാണെങ്കിലും.മുഹമ്മദ് യൂസഫാണ് റ്റീമിന്റെ നെടുംതൂണ്‍.അദ്ദേഹം അപാര ഫോമിലുമാണ്.

ശ്രീലങ്കയുടെ വിജയം ഒരു അട്ടിമറി സാധ്യതയായേ കണക്കാക്കാനാവൂ.അല്ലെങ്കില്‍ ജയസൂര്യ കില്ലിംഗ് ഇന്‍സ്റ്റിങ്ക്റ്റുമായി ഉയര്‍ന്ന് വരണം.അസംഭവ്യമല്ല.എങ്കിലും സാധ്യത വിരളം.മുരളി മാജിക്കും എത്ര ഫലിക്കുമെന്നറിയില്ല കരീബിയന്‍ പ്രതലങ്ങളില്‍,മാത്രമല്ല ഇന്ത്യയുടെ ഗ്രൂപ്പിലാണെന്നുള്ളത് അവരുടെ വഴി ദുഷ്കരമാക്കുന്നു.

ഓസീസ്....... എന്താണ് അവര്‍ക്ക് സംഭവിക്കുന്നത് എന്ന് വ്യക്തമല്ല. കൂറ്റന്‍ സ്കോറുകള്‍ പോലും പ്രതിരോധിക്കാന്‍ അവര്‍ക്ക് കഴിയാതെ വരുന്നു.മക്ഗ്രാത്തിനു ശേഷം പ്രളയം എന്ന അവസ്ഥയാണോ.മക്ഗ്രാത്തിന് ഒറ്റക്ക് എന്തു ചെയ്യാന്‍ കഴിയും.പുതുമുഖങ്ങളില്‍ നിന്ന് ഒരു മാച്ച് വിന്നര്‍ ഉണ്ടാകുമോ?സൈമണസിന്റെ പരിക്ക് അവരെ വല്ലാതെ ബാധിക്കുമോ? ഇതിനെല്ലാമുള്ള ഉത്തരം വെള്ളിത്തിരയില്‍ മാത്രം...........(സോറി കരീബിയന്‍ പുല്‍മൈതാനങ്ങളില്‍ മാത്രം).

റിച്ചാര്‍ഡ്സ് എന്ന വന്‍വെടിക്കെട്ടുകാരന്റെ നാട്ടിലാണ് ഇത്തവണ പൂരം. സാധാരണ ഉടുക്ക് കൊട്ടലൊന്നും അവിടുത്തെ പട്ടികളെ ഭയപ്പെടുത്തില്ല,കാണികളെ തൃപ്തിപെടുത്തുകയുമില്ല.കരീബിയന്‍ കടലില്‍ നിന്നും ഒരു കൊടും കാറ്റിന്റെ ഹൂംകാരമുയരുന്നുണ്ടോ, നമ്മുക്ക് കാതോര്‍ക്കാം.

Tuesday, February 13, 2007

അലിയറിയുമോ അങ്ങാടി വാണിഭം

അലിയെന്നാല്‍ മഞ്ഞളാംകുഴി അലി അല്ലെങ്കില്‍ മാക് അലി. അലിക്ക് എ.കെ.ജി സെന്റര്‍ എന്ന അങ്ങാടിയിലെ വാണിഭങ്ങളെക്കുറിച്ച് ഒന്നുമറിയില്ല എന്ന സര്‍ട്ടിഫിക്കറ്റ് നല്‍കിയത് മറ്റാരുമല്ല അങ്ങാടി മൊത്തമായി മൂന്നു കൊല്ലത്തേക്ക് പാട്ടത്തിനു പിടിച്ച കരാറുകാരനായ പിണറായി വിജയനാണ്.

വിജയന്‍ മനസ്സില്‍ കണ്ടാല്‍ മതി ഫാരിസ് അതനുസരിച്ച് എഴുതിയിരിക്കും.ഫാരിസ് എന്നാല്‍ ദീപിക കൈപ്പിടിയില്‍ ഒതുക്കിയ സിംഗപ്പൂര്‍ മുതലാളി.വിജയന്റെ ഇഷ്ടതോഴന്‍.പരമ്പരാഗത കമ്മ്യൂണിസ്റ്റ് വിരുദ്ധരാണ് ദീപിക.കത്തനാരുടെ പത്രത്തിന് കമ്മ്യൂണിസ്റ്റ്കാരോട് എന്താ ഇത്ര സ്നേഹം എന്ന് ചിന്തിച്ച് വായിച്ച് നോക്കുമ്പോളാണ് താല്‍പ്പര്യം കമ്മ്യൂണിസത്തോടല്ല മറിച്ച് പിണറായി-കോടിയേരി അച്ചുതണ്ടിനോടാണെന്ന് മനസ്സിലാകുന്നത്.ഒന്നാം നമ്പര്‍ ശത്രു മുഖ്യമന്ത്രി,രണ്ടാമത്തേത് സി.പി.ഐ.പക്ഷേ കര്‍ത്താവ് കനിഞ്ഞ് അധികം പേര്‍ ഈ അവരാതം വായിക്കാത്തതു കൊണ്ട് രണ്ടുകൂട്ടരും രക്ഷപെട്ട് നില്‍ക്കുന്നു.

വിജയനെ അഴിമതിക്കാരനാക്കി ചിത്രീകരിക്കാന്‍ ചിലര്‍ പാട്പെടുന്നു എന്ന് വിജയന്‍ തന്റെ ജിഹ്വയായ ദീപികയിലൂടെ അദ്ദേഹം പരാതി പറയുന്നു.അഴിമതി അന്വേഷണത്തെ ധീരമായി നേരിട്ട പാരമ്പര്യമാണ് പാര്‍ട്ടിക്കുള്ളത്.ആദ്യ മന്ത്രിസഭയുടെ കാലത്തെ അരി അഴിമതി ആരോപണത്തെക്കുറിച്ച് ഓര്‍ക്കുക.എന്നാല്‍ ഒരാള്‍ ഖജനാവിലെ പണം ദുര്യുപയോഗിച്ച് വലിയ വക്കിലന്മാരെ വരുത്തി അന്വേഷണത്തെ ചെറുക്കാന്‍ ശ്രമിക്കുമ്പോള്‍ അദ്ദേഹം അതിലൂടെ പൊതു സമൂഹത്തോട് എന്താണ് പ്രഖ്യാപിക്കുന്നത് എന്ന് അദ്ദേഹത്തിന് മനസ്സികുന്നില്ല എന്നത് ആരെയും അല്‍ഭുതപ്പെടുത്തുന്നു.

ഐസ്ക്രീം വാണിഭം ഇന്ത്യാവിഷനിലൂടെ പുനര്‍ജനിച്ചപ്പോള്‍ അന്ന് അതില്‍ ഉള്‍പ്പെട്ട പ്രതികള്‍ക്കെതിരെ രൂക്ഷമായി പ്രതികരിച്ച ആ‍ാളാണ് വിജയന്‍.(അദ്ദേഹത്തിന്റെ സില്‍ബന്തി തന്നെയാണ് കുഞ്ഞാലികുട്ടിയെ രക്ഷപെടുത്തിയതെന്ന ആരോപണം നിലനില്‍ക്കുമ്പോളാണ് ആദ്ദേഹം പ്ലേറ്റ് മാറ്റിയത്).കേരളം കണ്ട ജുഡീഷ്യല്‍ അട്ടിമറിയിലൂടെ പ്രതികള്‍ കുറ്റവിമുക്തരാക്കപ്പെട്ടപ്പോള്‍ പിണറായി ആദ്യം ചെയ്തത് അതിലെ പ്രതിയെ സ്പോര്‍ട്ട്സ് കൌണ്‍സില്‍ അദ്ധ്യക്ഷനാക്കുകയായിരുന്നു.അവര്‍ക്കെതിരെ സര്‍ക്കാര്‍ അപ്പില്‍ നല്‍കുന്നു എന്ന വസ്തുത പോലും പിണറായി സംഘം വകവെച്ചില്ല. ജനം അദ്ദേഹത്തെ സംശയാസ്പദമായ രാഷ്ട്രീയേതര ബന്ധമുള്ളയളെന്ന് സംശയിച്ചാല്‍ കുറ്റം പറയാമോ.

അച്ചുതാനന്ദന്‍ ഒരു ആദര്‍ശശാലിയാണെന്ന അഭിപ്രായമൊന്നുമില്ല.പ്രത്യേകിച്ച് അരുണ്‍കുമാറിനെ പോലുള്ള ഒരു കരുപ്പ് ഉള്ള സാഹചര്യത്തില്‍.മകനെ തള്ളി പറയാന്‍ രാഷ്ട്രീയക്കാരായ മറ്റ് പല പിതാക്കന്മാരെ പോലെ അദ്ദേഹത്തിനും മടിയുണ്ട്. എങ്കിലും അദ്ദേഹത്തിന്റെ പല നിലപാടുകളും കേരളം ഇടം വലം വ്യത്യാസമില്ലാതെ ഇഷ്ടപ്പെടുന്നു,പിന്തുണയ്ക്കുന്നു.എവിടെയോ അദ്ദേഹത്തില്‍ ഒരു രക്ഷകനെ കാണുന്നു.തിന്മയുടെ അച്ചുതണ്ടുകളാല്‍ പട്ട് പോയ ഒരു ജനത അതിലെ അവശേഷിക്കുന്ന നന്മകള്‍ പ്രചോദിപ്പിക്കാന്‍ പ്രാപ്തനായ ഒരാള്‍ എന്ന് അദ്ദേഹത്തെ കുറിച്ച് ധരിക്കുന്നു.

പ്രതിപക്ഷത്തായിരുന്നപ്പോള്‍ അദ്ദേഹമായിരുന്നു ഇടതുപക്ഷത്തെ ജൈവമാക്കി നിര്‍ത്തിയിരുന്നത്.അല്ലാതെ വഴിപാട് സമരങ്ങളോ കൊട്ടിഘോഷിക്കപ്പെട്ട കേരള മാര്‍ച്ചോ ആയിരുന്നില്ല.ഇത് ജനം നന്നായി മനസ്സിലാക്കുകയും ചെയ്തു.അത് കൊണ്ട് തന്നെ അദ്ദേഹം അധികാരത്തിലെത്തുമ്പോള്‍ ജനം അധികം പ്രതീക്ഷിക്കുന്നു.അവിടെ അദ്ദേഹത്തെ നിസ്തേജനാക്കി നാണം കെടുത്തുക എന്നതാ‍ണ് അദ്ദേഹത്തിന്റെ പാര്‍ട്ടിയുടെ നയം.

അലിയിലേക്ക് മടങ്ങി വരാം.അദ്ദേഹം പറഞ്ഞ കാര്യങ്ങളില്‍ പിണറായിയെ ചൊടിപ്പിച്ചത് താഴെ പറയുന്ന മൂന്ന് അഭിപ്രായങ്ങളാണ്.
1. പാര്‍ട്ടി അച്ചുതാനന്ദനെ പലതും ചെയ്യാന്‍ അനുവദിക്കുന്നില്ല എന്ന തോന്നല്‍ ജനത്തിനുണ്ട്, ആ വികാരം ഞാനും പങ്ക് വെക്കുന്നു.
2. അച്ചുതാനന്ദന്റെ നിലപാടുകളെ താന്‍ പിന്താങ്ങുന്നു.
3. എ.ഡി.ബി. വായ്പ വാങ്ങുന്നതിനോട് യോജിപ്പില്ല.അല്ലെങ്കില്‍ അതിനെതിരേ കഴിഞ്ഞ് കാലത്ത് ഞാ‍നടക്കമുള്ളവര്‍ സഭക്കകത്തും പുറത്തും കാട്ടിയത് വെറും തട്ടിപ്പാണെന്ന് ജനം കരുതും.

ഒന്നാമത്തെ തോന്നല്‍ സാക്ഷാല്‍ കാരാട്ട് ശരി വെച്ചതാണ്. സര്‍ക്കാരിന് പാര്‍ട്ടിയുമായുള്ള ഏകോപനകുറവ് നിമിത്തം വേണ്ടത്ര കാര്യക്ഷമതയോടെ നീങ്ങാനാവുന്നില്ല എന്ന് പ്രകാശ് പറഞ്ഞിരുന്നു. ഈ അറിവ് അലിക്കെങ്ങനെ കിട്ടി എന്ന് ചോദിക്കുമ്പോള്‍ പ്രകാശ് പത്രസമ്മേളനം നടത്തി പറഞ്ഞു തന്നു എന്നാണ് നിസ്സാരമായ ഉത്തരം. അതോ ഇനി ഭിക്ഷയില്ല എന്ന് പറയാന്‍ കാരണവര്‍ക്ക് മാത്രമേ അവകാശമുള്ളു എന്ന് പറയും പോലെ ഇതൊക്കെ ജ.സെക്രട്ടറി പറഞ്ഞാല്‍ മാത്രമേ വകവെയ്ക്കൂ എന്നുണ്ടോ?

രണ്ടാമത്തെ പോയിന്റ് അച്ചുതാനന്ദന്റെ നിലപാടിനെ പിന്താങ്ങുന്നു എന്ന് മാത്രമേ അലി പറഞ്ഞുള്ളൂ.അതില്‍ സന്തോഷിക്കുകയല്ലേ വേണ്ടത്.ജി.സുധാകരന്‍ പറയും പോലെ അച്ചുതാനന്ദന്‍ പിണറായിയുടെയും ഗുരുവല്ലേ.ഇനി പിണറായിയുടെയോ മറ്റോ നിലപാടുകളെ എതിര്‍ക്കുന്നതായി അലി പറഞ്ഞുമില്ല.പിന്നെ അതില്‍ കോപമെന്തിന് സഖാവേ? അല്ലെങ്കില്‍ ഈ കോപം തന്നെ ആദ്യത്തെ പോയിന്റിനെ സാധൂകരിക്കുന്നില്ലേ?

എ.ഡിബി. വായ്പ മുന്നണി അംഗീകരിക്കാനിരിക്കുന്നതേയുള്ളൂ.അതിനെ കുറിച്ച് ഒരു വേറിട്ട നിലപാട് സ്വീകരിക്കാന്‍ കഴിയില്ലെങ്കില്‍ പിന്നെ എന്ത് സ്വതന്ത്ര അംഗം. മാത്രമല്ല അതിനെക്കുറിച്ച് അലി അതിനെക്കുറിച്ച് ഉന്നയിച്ച ചോദ്യം സാധാരണക്കാര്‍ക്ക് തോന്നുന്ന നിസ്സാര സംശയമാണ്.എന്തിനായിരുന്നു ഈ കോലാഹലം. നാഴികക്ക് നാല്‍പ്പത് വട്ടം മാറ്റിപറയാന്‍ രാഷ്ട്രീയക്കാരന് കഴിയും.പക്ഷേ കച്ചവടക്കാരന് കഴിയില്ല.കാരണം ബിസിനസ്സില്‍ വാക്കാണ് വലുത്.അവിടെ പിതൃശൂന്യതക്ക് സ്ഥാനമില്ല.അലി വാക്കിന് നെറിയുള്ള കച്ചവടക്കാ‍രനാണ്.

പക്ഷേ അലിയുടെ കച്ചവടമല്ല പിണറായിയുടെ കച്ചവടം.അവിടെ മുന്നണി ഇതര ജാര ബന്ധങ്ങളാവാം.പറഞ്ഞ വാക്ക് വിഴുങ്ങാം.കൂത്തുപറമ്പിലെ രക്തസാക്ഷികള്‍ക്ക് പുഷ്പചക്രം വെച്ച് മടങ്ങും വഴി അവരെ വെടിവെച്ച് കൊന്ന കരുണാകരന്റെ വീട്ടില്‍ കയറി സദ്യ ഉണ്ണാം.അന്ധവിശ്വാസങ്ങള്‍ക്കെതിരേ പോരാടാന്‍ ആഹ്വാനം ചെയ്ത് അതേ ശ്വാസത്തില്‍ രോഗശാന്തി ശ്രുശ്രൂഷക്ക് ഹാലേലൂയാ പാടാം.അലിയറിയുമോ ഈ അങ്ങാടിയിലെ വാണിഭം??

ദീപികയെ ഉപയോഗിച്ചുള്ള ഈ നിഴല്‍കുത്ത് വേണ്ട.നട്ടെളുള്ള രാഷ്ട്രീയക്കാരനാണ് വിജയന്‍ എന്നാണ് വെയ്പ്.വിമര്‍ശിക്കനുള്ളത് സി.പി.ഐ യെ ആയി കൊള്ളട്ടെ അച്ചുതാനന്ദനെ ആയിക്കൊള്ളട്ടെ അതങ്ങ പറയുകയെല്ലേ ഉചിതം.അതിന് കൂലിയെഴുത്തിന്റെ ആവശ്യമുണ്ടോ?ഇനി പറയണമെങ്കില്‍ സ്വന്തമാ‍യി ഒരു പത്രം തന്നെ ഉണ്ടല്ലോ.വിമോചന സമരക്കാരുടെ പത്രം പിന്തുണക്കുന്നത് ഒരിക്കലും ഒരു കമ്മ്യൂണിസ്റ്റിനെ ആവാന്‍ തരമില്ല. കമ്മ്യൂണിസ്റ്റ് ട്രോജന്‍ കുതിരയില്‍ ഒളിപ്പിച്ച ഒരു അഞ്ചാം പത്തിയെ മാത്രമേ അവര്‍ക്ക് പിന്താങ്ങാനാവൂ.

Disaster management ല്‍ ഉള്‍പ്പെടുത്തി സുനാമി പുനരധിവാസത്തിന് വായ്പ വാങ്ങാന്‍ തീരുമാനിച്ചത് കേന്ദ്രമാണ്.സംസ്ഥാനത്തിനായി അതിന്റെ കരാര്‍ ഒപ്പിട്ടത് കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് (2005 മേയ് 12) ആണ്.ഒപ്പിട്ട ഒരു കരാറില്‍ നിന്നും പിന്‍ വാങ്ങാന്‍ തുടര്‍ച്ചയായ സര്‍ക്കാരിനാവില്ല.മാത്രമല്ല നഗരസഭകള്‍ക്കുള്ള വായ്പ എതിര്‍ക്കപ്പെടുന്നത് അത് വലിയ തോതില്‍ നഗരസഭകളുടെ സ്വയംഭരണാവകാശത്തില്‍ കൈ കടത്തുന്നത് കൊണ്ടാണ്.ഇനി ഇതിനെ കുറിച്ച് ഒരു ചര്‍ച്ച വേണമെങ്കില്‍ പിണറായിക്ക് അത് LDF ല്‍ നിഷ്പ്രയാസം നടക്കുമെന്നിരിക്കേ എന്തിന് ദീപിക ഉപയോഗപ്പെടുത്തി ഒരു നിഴല്‍ കുത്ത്.