Tuesday, November 03, 2009

ബിജെപിയിലെ ബെല്ലാരി രാജാ ഇഫക്റ്റ്

ഏറ്റവും അധികം കോടീശ്വരന്‍‌മാരെ പാര്‍ലമെന്റ് അംഗങ്ങളാക്കിയ തിരഞ്ഞെടുപ്പാണ് കഴിഞ്ഞ പാര്‍ലമെന്റ് തിരഞ്ഞെടുപ്പ്. കോടീശ്വരന്‍‌മാര്‍ ജനസംഖ്യയില്‍ 70% ത്തിലധികം വരുന്ന 20 രൂപാ വരുമാനക്കാരായ ദരിദ്രവാസികള്‍ക്കായി നിയമം നിര്‍മ്മിക്കുന്നു എന്നതാണ് നമ്മുടെ ജനാധിപത്യത്തിന്റെ പുതിയ ദുര്യോഗം എന്ന് നിരീക്ഷിച്ചത് പ്രഗത്ഭ പാര്‍ലമെന്റേറിയനായ സി.കെ.ചന്ദ്രപ്പനാണ്.

അതിലെന്താണ് കുഴപ്പം എന്ന ചോദ്യം സംശയതോമാമാരില്‍ നിന്ന് ഉയരും എന്നറിയാം. ജനം ജയിപ്പിച്ചിട്ടല്ലേ എന്ന ചോദ്യം. പക്ഷെ ആ ജയം എത്ര തന്നെ ജനാധിപത്യപരമാണെന്ന് അന്വേഷിക്കാന്‍ ആരെങ്കിലും മെനക്കെട്ടു എന്നു തോന്നുന്നില്ല.കഴിഞ്ഞ കുറച്ചു കാലം വരെ വന്‍‌വ്യവസായികള്‍ നേരിട്ട് രാഷ്ട്രീയത്തില്‍ ഇടപെടാന്‍ ശ്രമിച്ചിരുന്നില്ല. കോണ്‍‌ഗ്രസ്, ബിജെപി, സമാജ്‌വാദി തുടങ്ങിയ കക്ഷികളില്‍ കൂടി തങ്ങളുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുകയായിരുന്നു പതിവ്. (ശമ്പളത്തില്‍ നിന്ന് ലെവി അടക്കേണ്ടി വന്ന ഏത് ഹതഭാഗ്യനായ കുട്ടിയുടെയും വായില്‍ വെള്ളമുറിക്കുന്ന പ്രലോഭനങ്ങള്‍, ആരും മറു കണ്ടം ചാടി പോകും). ഇപ്പോളും അമ്പാനി, റ്റാറ്റ തുടങ്ങിയവര്‍ പ്രോക്സി ഗേമില്‍ വിശ്വസിക്കുന്നവരാണ്.

കാലക്രമേണേ വ്യവസായികള്‍ക്ക് തങ്ങളുടെ പ്രോക്സികളെ വിശ്വാസമില്ലാഞ്ഞിട്ടോ എന്തോ രാഷ്ട്രീയത്തില്‍ നേരിട്ടിറങ്ങാന്‍ തുടങ്ങി.മണിക്ക് സുബ്ബ എന്ന ഓണ്‍‌‌ ലൈന്‍ ലോട്ടറി രാജാവിനെ ഇത്തരത്തില്‍ ആസാമില്‍ നിന്നും കോണ്‍ഗ്രസ് ജയിപ്പിച്ചെടുത്തതാണ്.ആള് തരികിടയാണെന്നും നേപ്പാളി പൊരന്‍ ആണെന്നും ധാരാളം ക്രിമിനല്‍ കേസ് സ്വന്തമായി ഉള്ളവനാനെന്നും സ്വന്താമായി ഇഷ്ടാനുസാരം പാസ്പോര്‍ട്ട് നിര്‍മ്മിക്കുന്നവനാണെന്നും പരക്കെ പറയപ്പെടുന്നു. ലാന്‍‌കോ കൊണ്ടപ്പള്ളിയുടെ മുതലാളിയും ആന്ധ്രയില്‍ നിന്നു കോണ്‍ഗ്രസ് ടിക്കറ്റില്‍ ജയിച്ചതാണ്. രാഷ്ട്രീയം കൊണ്ട് 10 വര്‍ഷം കൊണ്ട് 6000 കോടിയോളം ആസ്തിയുണ്ടാക്കിയ ജഗ്‌മോഹന്‍ റഡ്ഡിയും ആന്ധ്രാക്കാരന്‍ തന്നെ.ബിജെപിക്കും ഉണ്ട് കോടിപതികള്‍ ധാരാളം.അവയിലൊരാള്‍ ബെല്ലാ‍രിയിലെ ഖനി രാജാ കരുണാകര റെഡ്ഡി.

ബെല്ലാരി-കോണ്‍ഗ്രസിന്റെ 5 കുത്തക മണ്ഡലങ്ങളിലൊന്നായിരുന്നു ഈയടുത്ത കാലം വരെ. സോണിയ തന്റെ കന്നി അംഗത്തിനു തിരഞ്ഞെടുത്ത മണ്ഡലം. 77ലെ തകര്‍ച്ചയിലും ഹെഗ്ഡേ തരംഗത്തില്‍ പോലും കോണ്‍ഗ്രസിനെ കൈവിടാത്ത ദുര്‍ഗ്ഗം.കഴിഞ്ഞ 2 പ്രാവശ്യമായി ബിജെപിക്കാരന്‍ കരുണാകര റെഡ്ഡി അവിടെ ജയിക്കണമെങ്കില്‍ അവിടെ ഇപ്പൊള്‍ ജനാധിപത്യം പൂത്തുലയുകയായിരിക്കണം.അയാള്‍ക്ക് ടിക്കറ്റെങ്ങനെ കിട്ടി എന്നത് എന്നെ അത്ഭുതപ്പെടുത്തുന്നില്ല.പക്ഷെ ഒരു മണ്ഡലം മൊത്തത്തില്‍ എങ്ങനെ പര്‍ച്ചേസ് ചെയ്തു എന്നത് അത്ഭുതം തന്നെ.

കഴിഞ്ഞ നിയമസഭാ ഇലക്ഷനില്‍ ബിജെപിയെ ജയിപ്പിക്കാന്‍ റെഡ്ഡികള്‍ കോടികള്‍ ഒഴുക്കി എന്ന് ആരോപിച്ചത് കോണ്‍‌ഗ്രസ് കര്‍ണ്ണാടക നേതൃത്വമാണ്

ഇപ്പോള്‍ റെഡ്ഡി സഹോദരന്മാര്‍ ബീജെപിയുടെ കഴുത്തില്‍ ചുറ്റിയ പാമ്പായിരിക്കുന്നു. എത്ര നാണമില്ലാതെയാണ് ആ പാര്‍ട്ടിയുടെ അദ്ധ്യക്ഷന്‍ ഇവരുമായി വില പേശുന്നത്. റെഡ്ഡി സഹോദരന്‍‌മാരുടെ ആവശ്യം സിമ്പിള്‍ ആണ്.മംഗളം റിപ്പോര്‍ട്ട് കാണുക
1. ആഭ്യന്തര വകുപ്പ് അവരുടെ നിയന്ത്രണത്തില്‍ വേണം
2. അവരുടെ ക്രിമിനല്‍ കേസുകള്‍ എല്ലാം പിന്‍‌വലിക്കണം
3. അവരില്‍ ഒരാളെ മന്ത്രി ആക്കണം
4. അവരുടെ ഗുണ്ടാ പടയിലെ പ്രധാനിയും ക്രിമിനല്‍ കേസുകളില്‍ പ്രതിയുമായ ശ്രീ രാമലുവിനെ മന്ത്രി ആക്കണം.

ഇവനെയൊക്കെ അടിച്ചിറക്കുകയല്ലേ ഏത് പാര്‍ട്ടിയും ആദ്യം ചെയ്യേണ്ടത്? പക്ഷെ ബിജെപി അതി ദുര്‍ബ്ബലമായിരിക്കുന്നു. ഏത് കള്ളനോടും സമരസപ്പെടും വിധം ദുര്‍ബ്ബലം. ഈ ദുരിതകാലത്തിലാണ് അവര്‍ക്ക് കഴിഞ്ഞ കാല പാപത്തിന്റെ ശമ്പളം പറ്റേണ്ടി വരുന്നത് എന്നത് അവരുടെ സ്ഥിതി കൂടുതല്‍ ദുരിതമയമാക്കും.



Wednesday, October 28, 2009

വാര്‍ത്ത എന്ന വ്യവസായം

ശരാശരി മലയാളിയുടെ ബോധമണ്ഡലത്തെ അവന്റെ മാതാപിതാക്കളെയോ ഗുരുക്കന്‍‌മാരെയോ കൂട്ടുകാരെയോകാള്‍ മാധ്യമങ്ങള്‍ സ്വാധീനിക്കുന്നുണ്ട്.പത്രങ്ങള്‍ പറയുന്നത് സത്യം എന്നൊരു അബദ്ധധാരണ എങ്ങനെയോ നമ്മളില്‍ വേരാഴ്ത്തിയിരിക്കുന്നു. ആരെയും വാഴ്ത്താനും വീഴ്ത്താനും തങ്ങള്‍ക്ക് കഴിയുമെന്ന ഒരു മെഗലോ മാനിയ പത്രക്കാരെയും പിടികൂടി കഴിഞ്ഞു.വ്യാവസായികാടിസ്ഥാനത്തില്‍ വാര്‍ത്തകള്‍ ചമച്ച് കൊടുക്കപ്പെടുന്ന ഒരു ഫാക്ടറിയായി പത്രസ്ഥാപനങ്ങള്‍.ഓരോ വാര്‍ത്തയുടെയും ഉത്ഭവവും വികാസ പരിണാമങ്ങളും നിയതമായ ഉദ്ദേശലക്ഷ്യങ്ങളോടു കൂടി അല്ലേ എന്ന് സംശയിക്കപ്പെടുന്നു.

പത്രങ്ങളുടെ സൃഷ്ടി സ്ഥിതി സംഹാരശേഷി അവയെ വിമര്‍ശിക്കുന്നതില്‍ നിന്നും പൊതുപ്രവര്‍ത്തകരെയും സാംസ്ക്കാരിക പ്രവര്‍ത്തകരെയും അകറ്റി നിര്‍ത്തുന്നു.ഇക്കാര്യത്തില്‍ ജ്യൂഡീഷ്യറിയുടെ കൊടതി അലക്ഷ്യം എന്ന ഫ്യൂഡല്‍ കവചത്തെക്കാള്‍ ശക്തമാണ് പത്രങ്ങളുടെ കവചം.ഒരു പരിധി വരെ ഇതിനെ ചോദ്യം ചെയ്യാന്‍ ധൈര്യം കാട്ടിയ ഒരേ ഒരു നേതാവ് പിണറായി ആണ്. ഫലമോ അദ്ദേഹത്തിനു ചാര്‍ത്തി കൊടുത്ത ഒരു അമരീഷ് പുരി ഇമേജും.വിചാരണ ഒന്നും ആവശ്യമില്ല ഇയാളുടെ കാര്യത്തില്‍, ഇയാള്‍ കള്ളന്‍ തന്നെ എന്ന പ്രഘോഷണമാണ് പിണറായിക്കെതിരേയുള്ള ഓരോ വാര്‍ത്തയും.

സമാന്തരമാധ്യമങ്ങളുടെ പിറവി പുതിയ ഒരു മാധ്യമ വിചാരണക്ക് ഇടം നല്‍കി. ബ്ലോഗ് എന്ന പൈതല്‍ മാതൃഭൂമിയെന്ന ജ്ഞാനവൃദ്ധനെ തിരുത്തുന്ന കാഴ്ച്ച ഹനാന്‍ വിഷയത്തില്‍ നാം കണ്ടു.അത്രയും നല്ലത്. മാധ്യമങ്ങള്‍ തെറ്റു പറ്റാത്തവരാണെന്നോ അവര്‍ സത്യം മാത്രം പറയുന്നവരാണെന്നോ അവര്‍
പറയുന്നത് മാത്രമാണ് സത്യമെന്നോ കരുതാത്ത ഒരു ചെറിയ വിഭാഗം ജനമെങ്കിലും ഉയര്‍ന്നു വരുന്നു എന്നത് മാധ്യമങ്ങളെ തന്നെ ഗുണപരമായി സ്വാധീനിച്ചേക്കാം.

കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി മാതൃഭൂമി നട്ടു വളര്‍ത്തി കൊണ്ടു വരുന്ന ഒരു വാര്‍ത്തയാണ് ഇങ്ങനെ ഒരു കുറിപ്പിനു പ്രേരിപ്പിച്ചത്. അണക്കെട്ടുകളില്‍ ധാരാളം മണല്‍ കെട്ടി കിടക്കുന്നുണ്ടെന്നും അവ വാരി
വിറ്റാല്‍ മൂന്നുണ്ട് കാര്യമെന്നും മനസ്സിലാക്കിയത് തോമസ് ഐസക്കും പ്രേമചന്ദ്രനുമാണ്. അണക്കെട്ടില്‍ വെള്ളം കൂടുതല്‍ കൊള്ളും, മണല്‍ വിറ്റാല്‍ കാശ് കിട്ടും.മണല്‍ മാഫിയയെ നിയന്ത്രിക്കാം.നികുതി തുടങ്ങിയ പതിവ് അഭ്യാസങ്ങളില്‍ നിന്ന് മാറി പണം കണ്ടെത്താന്‍ പുതിയ വഴികള്‍ തേടാന്‍ തോന്നിയതിന് ഐസക്കിനെ
അഭിനന്ദിക്കാം.
അതില്‍ ഒരു വാര്‍ത്ത ഇങ്ങനെ.....

* * * * * * * * * * * * * * * * * * ** *
കമ്പനികളെ ഒഴിവാക്കുന്നു; മലമ്പുഴ മണല്‍വാരല്‍ പദ്ധതി ആശങ്കയില്‍

പാലക്കാട്‌: മലമ്പുഴ അണക്കെട്ടിലെ മണല്‍വാരല്‍ പദ്ധതിയില്‍നിന്ന്‌ യോഗ്യത നേടിയ ഇറ്റലിയിലെ കമ്പനികളെ ഒഴിവാക്കുന്നു. തൊഴിലുറപ്പ്‌ പദ്ധതിയില്‍പ്പെടുത്തി മണല്‍വാരാനുള്ള സര്‍ക്കാരിന്റെ നിര്‍ദേശം നടപ്പാക്കുന്നതിനുവേണ്ടിയാണിതെന്ന്‌ പറയുന്നു.

ചൊവ്വാഴ്‌ച തിരുവനന്തപുരത്തുചേര്‍ന്ന വിദഗ്‌ദ്ധ സമിതി യോഗം ഇക്കാര്യം ചര്‍ച്ചചെയ്‌ത്‌ സര്‍ക്കാരിന്‌ ശിപാര്‍ശ നല്‍കാന്‍ തീരുമാനിച്ചു. താത്‌പര്യപത്രത്തിന്റെ അടിസ്ഥാനത്തില്‍ കൂടുതല്‍ കമ്പനികള്‍ മത്സര രംഗത്തുവന്നില്ലെന്ന ന്യായംപറഞ്ഞാണ്‌ യോഗ്യതനേടിയ കമ്പനികളെ ഒഴിവാക്കുന്നത്‌. ഇതോടെ മലമ്പുഴ അണക്കെട്ടിലെ സംഭരണശേഷി വര്‍ധിപ്പിക്കുകയെന്ന പ്രധാനലക്ഷ്യം നടപ്പാക്കുന്ന കാര്യവും അനിശ്ചിതത്വത്തിലായി.

അണക്കെട്ടിലെ 700 കോടിരൂപ വിലവരുന്ന മണല്‍വാരാന്‍ ഇറ്റലിയില്‍നിന്നുള്ള കമ്പനികളായ ബ്ലൂസ്റ്റാര്‍ കണ്‍സോര്‍ഷ്യം, ഇക്കോള ഹോള്‍ഡിങ്‌ എന്നിവയെ വിദഗ്‌ദ്ധ സമിതി തന്നെയാണ്‌ തിരഞ്ഞെടുത്തത്‌. ടെന്‍ഡര്‍ നടപടിയുടെ ഘട്ടത്തിലെത്തിയപ്പോള്‍ ധനമന്ത്രിയാണ്‌ മണല്‍വാരല്‍ തൊഴിലുറപ്പുപദ്ധതിവഴി നടപ്പാക്കിയാല്‍ മതിയെന്ന ആശയം മുന്നോട്ടുവെച്ചത്‌.

ഒക്ടോബര്‍ അഞ്ചിനുചേര്‍ന്ന മന്ത്രിതലയോഗം തൊഴിലുറപ്പുപദ്ധതിയില്‍പ്പെടുത്തി മണലെടുക്കുന്നതിന്റെ സാധ്യതകള്‍ പഠിക്കാന്‍ വിദഗ്‌ദ്ധ സമിതിയെയാണ്‌ ചുമതലപ്പെടുത്തിയത്‌. മണല്‍വില്‌പനയുടെ കാര്യത്തില്‍ കമ്പനികള്‍ മുന്നോട്ടുവെച്ച നിബന്ധനകള്‍ അംഗീകരിക്കാനാവില്ലെന്നാണ്‌ ജലവിഭവ വകുപ്പ്‌ മന്ത്രിയും ധനമന്ത്രിയും ആദ്യം പറഞ്ഞിരുന്നത്‌. കമ്പനികളെ ഒഴിവാക്കാന്‍ മറ്റ്‌ കാരണങ്ങളൊന്നും ചൂണ്ടിക്കാണിച്ചിരുന്നില്ല.

എന്നാല്‍, ചൊവ്വാഴ്‌ച തിരുവനന്തപുത്ത്‌ അഡീഷണല്‍ പ്രൈവറ്റ്‌ സെക്രട്ടറി കെ. ജയകുമാറിന്റെ അധ്യക്ഷതയില്‍ച്ചേര്‍ന്ന വിദഗ്‌ദ്ധ സമിതിയോഗം മത്സരത്തില്‍ കൂടുതല്‍ കമ്പനികള്‍ രംഗത്തുവന്നില്ലെന്ന മുടന്തന്‍ന്യായമാണ്‌ ഉന്നയിച്ചത്‌.

തൊഴിലുറപ്പ്‌ പദ്ധതിവഴി മണല്‍വാരുന്നതിനെക്കുറിച്ച്‌ യോഗം വിശദമായ ചര്‍ച്ചയൊന്നും നടത്തിയതുമില്ല. പുതിയ ശിപാര്‍ശ സര്‍ക്കാരിന്‌ ഉടന്‍ സമര്‍പ്പിക്കും. യോഗ്യതനേടിയ കമ്പനികളെ ഒഴിവാക്കിയതോടെ മലമ്പുഴ മണല്‍വാരല്‍പദ്ധതി നടപ്പാക്കാനാവുമോയെന്ന കാര്യത്തിലും ആശങ്കയുണ്ട്‌. ലക്ഷങ്ങള്‍ ചെലവിട്ട്‌ സമിതിയുണ്ടാക്കിയതും സി.ഡബ്ല്യു.ആര്‍.ഡി.എം., തിരുവനന്തപുരം സെസ്‌ എന്നിവയെക്കൊണ്ട്‌ പഠനം നടത്തിച്ചതും കമ്പനികള്‍ മണലെടുക്കുമ്പോള്‍ ഉണ്ടാവകാവുന്ന പ്രശ്‌നങ്ങള്‍ പഠിക്കാനായിരുന്നു. തൊഴിലുറപ്പുവഴി മണല്‍വാരുന്നതിന്‌ വിദഗ്‌ദ്ധ സമിതി എന്തിനെന്ന ചോദ്യവും ഉയരുന്നുണ്ട്‌.

മലമ്പുഴ അണക്കെട്ടില്‍ വെള്ളമില്ലാത്ത ഭാഗത്തെ മണല്‍ മാത്രം വാരാനാണ്‌ സര്‍ക്കാരിന്റെ പുതിയ നീക്കമെന്ന്‌ അറിയുന്നു. മണല്‍ക്ഷാമത്തിന്റെ പേരില്‍ താത്‌കാലിക പ്രതിസന്ധി മറികടക്കാന്‍ മാത്രമേ ഇത്‌ സഹായിക്കൂ. തൊഴിലുറപ്പിലൂടെ മണല്‍വാരിയാല്‍ത്തന്നെ ഇത്‌ പ്രാവര്‍ത്തികമാക്കാന്‍ വര്‍ഷങ്ങളെടുക്കും. മണല്‍വില്‌പന വന്‍ അഴിമതിക്ക്‌ വഴിവെക്കുകയും ചെയ്യും. ഫലത്തില്‍ മണല്‍വാരി വില്‍ക്കുകയല്ലാതെ അണക്കെട്ടില്‍ അടിഞ്ഞുകൂടിയ ചെളിയും മണലും നീക്കുന്ന പ്രവൃത്തി മുടങ്ങുകയും ചെയ്യും

ലക്ഷങ്ങള്‍ ചെലവിട്ട്‌ സമിതിയുണ്ടാക്കിയതും സി.ഡബ്ല്യു.ആര്‍.ഡി.എം., തിരുവനന്തപുരം സെസ്‌ എന്നിവയെക്കൊണ്ട്‌ പഠനം നടത്തിച്ചതും കമ്പനികള്‍ മണലെടുക്കുമ്പോള്‍ ഉണ്ടാവകാവുന്ന പ്രശ്‌നങ്ങള്‍ പഠിക്കാനായിരുന്നു. തൊഴിലുറപ്പുവഴി മണല്‍വാരുന്നതിന്‌ വിദഗ്‌ദ്ധ സമിതി എന്തിനെന്ന ചോദ്യവും ഉയരുന്നുണ്ട്‌.
* * * * * * * * * * * * * * * * * * * * * * * * * * * * ** * * *

ഇതെന്താപ്പാ ഇങ്ങനെ?

ദേശീയ തൊഴിലുറപ്പ് പദ്ധതി കഴിഞ്ഞ യു.പി.എയുടെ കാലത്ത് നിലവില്‍ വന്ന,പൊതുവേ ജനപ്രീതി നേടിയ ഒരു പട്ടിണി നിവാരണ പദ്ധതിയാണ്.
ആരും അതേ കുറിച്ച് ആക്ഷേപമുന്നയിച്ച് കണ്ടിട്ടില്ല.ഇപ്പോള്‍ കേരള സര്‍ക്കാര്‍ ഈ വലിയ പദ്ധതി അപ്രകാരം നടപ്പാക്കിയാല്‍ മാതൃഭൂമിക്കെന്തിന് അസ്വസ്ഥത.

ഇനി മണല്‍ വാരല്‍ നടത്താന്‍ സര്‍ക്കാര്‍ വിദേശ കമ്പിനികളെ അവരുടെ പ്രായോഗിക ജ്ഞാനം വെച്ച് വിളിച്ചു എന്നു കരുതുക. എന്തായിരിക്കും
മ.ഭൂ പ്രതികരണം.തൊഴിലുറപ്പ് പദ്ധതി പ്രകാരം നടത്താന്‍ നിശ്ചയിച്ച പദ്ധതി സി.പി.എം ഔദ്യോഗിക പക്ഷം അട്ടിമറിച്ചു, പിന്നെ വിദേശ ബന്ധമായി,ഐസക്കിന്റെ മക്കളായി, ഫ്രാങ്കിയായി
ചുരുക്കത്തില്‍ പദ്ധതി അട്ടത്തും തെറി സര്‍ക്കാരിനുമായിട്ട് ഒരു ഊമ്പി കുത്തിയ പരിപാടി.

ഇതിപ്പോള്‍ മാതൃഭൂമി എന്ന ദേശീയ മുത്തശ്ശിക്കാണ് വിദേശ സ്നേഹം. സ്വാഭാവികമായും ജനത്തിന് ചോദിച്ചു കൂടെ എന്താണ് നിങ്ങളുടെ താല്‍പ്പര്യമെന്ന്?

അതോ പത്രവും പത്രക്കാരും അഴിമതി വിമുക്തവും രാഷ്ട്രീയക്കാര്‍ മൊത്തവും പിന്നെ ചില്ലറ ഉദ്യോഗസ്ഥരും മാത്രമാണോ അഴിമതി കാട്ടുന്നത്.( സൂം ഡവലപ്പേഴ്സിനു വേണ്ടി വിഴിഞ്ഞം പദ്ധതി ഒരു വഴിക്കാക്കനും പെയ്ഡ് പത്രക്കാര്‍ മഷിയൊഴുക്കി എന്ന് പലപ്പോഴും തോന്നാറുണ്ട്)
“ലക്ഷങ്ങള്‍ ചെലവിട്ട്‌ സമിതിയുണ്ടാക്കിയതും സി.ഡബ്ല്യു.ആര്‍.ഡി.എം., തിരുവനന്തപുരം സെസ്‌ എന്നിവയെക്കൊണ്ട്‌ പഠനം നടത്തിച്ചതും കമ്പനികള്‍
മണലെടുക്കുമ്പോള്‍ ഉണ്ടാവകാവുന്ന പ്രശ്‌നങ്ങള്‍ പഠിക്കാനായിരുന്നു. തൊഴിലുറപ്പുവഴി മണല്‍വാരുന്നതിന്‌ വിദഗ്‌ദ്ധ സമിതി എന്തിനെന്ന ചോദ്യവും ഉയരുന്നുണ്ട്‌.“

ആരുയര്‍ത്തുന്നു? ബോധമുള്ളവര്‍ ആരും ഉയര്‍ത്തില്ല.അതോ ഇനി അശരീരി പോലെ ലേഖകനു മാത്രം കിട്ടിയതാണോ? മണ്ണ് ആരെടുത്താലും പഠനം നടത്തണമെന്നിരിക്കേ
അലസ വായന നടത്തുന്ന ഒരാളുടെ മനസ്സില്‍ ഒരു പുക പടലം ഉയര്‍ത്തുക മാത്രമാണ് ആ വരികളുടെ ലക്ഷ്യം.

ഇനിയിപ്പോള്‍ നീലാണ്ടനിറങ്ങും,ബീആര്‍പി ഇറങ്ങും, ആസാദിറങ്ങും തെറി പാട്ടുമായി സുധീഷിറങ്ങും. പിന്നെ മാതൃഭൂമിയുടെ ജനപ്രിയ പതിപ്പായ ക്രൈമിറങ്ങും.അതിനുള്ള മണ്ണൊരുക്കമായി കണ്ടാല്‍ മതി ഈ വാര്‍ത്തയെ.

വാര്‍ത്തകള്‍ക്ക് ഒരു മാര്‍ജിന്‍ വരക്കേണ്ട കാ‍ലം കഴിഞ്ഞിരിക്കുന്നു.Take it with a pinch of salt എന്നല്ല, Take with a sack of salt എന്ന് പറയേണ്ടി വരുന്നു.

Tuesday, April 14, 2009

സൂക്ഷിക്കുക ഇടതുവശം ചേര്‍ന്ന് പോവുക



ജനവിരുദ്ധരാഷ്ട്രീയക്കാര്‍ മനപ്പൂര്‍വ്വം മറന്ന ചില പ്രശ്നങ്ങള്‍ ഈ വൈകാത്ത വേളയില്‍ നിങ്ങളുടെ സ്മൃതിപഥത്തില്‍ എത്തട്ടെ.....

* കമ്പോളമല്ല, ഗവണ്‍മെന്റാണ് രാജ്യം ഭരിക്കേണ്ടതെന്ന് പ്രഖാപിക്കാന്‍.

* ഭീകരതയ്ക്ക് വിത്തുവിതയ്ക്കുന്ന വര്‍ഗ്ഗീയതയെ ചെറുക്കാന്‍.

* ഇന്ത്യന്‍ പൊതുമേഖല ശക്തിപ്പെടുത്തി നിലനിര്‍ത്തുമെന്ന് പ്രഖ്യാപിക്കാന്‍.

* 60% ജനങ്ങള്‍ ഉപജീവനമാര്‍ഗ്ഗം തേടുന്ന കാര്‍ഷിക മേഖലയില്‍ ചെലവാക്കുന്ന തുകയുടെ പകുതി
സര്‍ക്കാര്‍ സബ്സിഡിനല്‍കുമെന്ന് പ്രഖ്യാപിക്കാന്‍.

* വിദ്യാഭ്യാസം, ആരോഗ്യം, ഗതാഗതം, ജലം എന്നീ മേഖലകള്‍ സര്‍ക്കാര്‍ മേല്‍നോട്ടത്തിലും ഉടമസ്ഥതയിലും സംരക്ഷിക്കാന്‍.

* പി.എഫ്. പലിശ നിരക്ക് 13% ആയി ഉയര്‍ത്തുകയും പി.എഫ് തുക സ്വകാര്യ കമ്പനികള്‍വഴി ഓഹരികമ്പോളത്തിന് കൈമാറാനുള്ള യു.പി.എ. സര്‍ക്കാരിന്റെ തീരുമാനം പിന്‍വലിക്കുകയും ചെയ്യുമെന്ന് ഉറപ്പിക്കാന്‍.

* പെന്‍ഷന്‍ സ്വകാര്യവല്‍ക്കരണബില്‍ , ബാങ്കിംഗ് ബില്‍ , ഇന്‍ഷൂറന്‍സ് വിദേശ നിക്ഷേപ പരിധി ഉയര്‍ത്താനുള്ള ബില്‍ , എന്നിവ പിന്‍വലിക്കാന്‍.

* സര്‍ക്കാര്‍ അര്‍ദ്ധസര്‍ക്കാര്‍-സംസ്ഥാനസര്‍ക്കാര്‍ മേഖലകളിലും പൊതു മേഖലയിലും കഴിഞ്ഞ 15 വര്‍ഷമായി കാര്യമായി റിക്രൂട്ട്മെന്റ് നടക്കാത്തതുമൂലം ഒഴിഞ്ഞു കിടക്കുന്ന 50 ലക്ഷം വേക്കന്‍സികളില്‍ ഉടന്‍ നിയമനം നടത്തുമെന്ന് ഉറപ്പുവരുത്താന്‍.

* ഇന്ത്യയുടെ പരമാധികാരവും സ്വാതന്ത്ര്യവും സാമ്പത്തിക മുന്‍ഗണനകളും തകര്‍ക്കുന്ന അന്താരാഷ്ട്ര കരാറുകളില്‍ നിന്ന് പിന്മാറുമെന്നും പാര്‍ലമെന്റിന്റെ അനുമതിയില്ലാതെ അത്തരം കരാറുകളില്‍ ഇനി ഏര്‍പ്പെടില്ലന്നും ഉറപ്പുവരുത്താന്‍.

* തൊഴില്‍ സുരക്ഷ ഉറപ്പുവരുത്താനും, പണിമുടക്കാനും വിലപേശാനും തൊഴിലാളികള്‍ക്കുള്ള അവകാശം സംരക്ഷിക്കാനും അതിനുള്ള നിയമനിര്‍മ്മാണം നടത്തുമെന്നും പ്രഖ്യാപിക്കാന്‍.

* ഭൂപരിഷ്കരണം നടപ്പാക്കുവാനും സെസുകള്‍ക്കുവേണ്ടി അന്യായമായി കര്‍ഷകരുടെ ഭൂമി ഏറ്റെടുക്കില്ലെന്ന് ഉറപ്പുവരുത്താന്‍.

* കോര്‍പ്പറേറ്റ് നികുതി 50 ശതമാനമായി ഉയര്‍ത്താനും ഓഹരി കമ്പോളത്തിലെ ഇടപാടുകള്‍ക്ക് നികുതി ചുമത്താനുനുമുള്ള രാഷ്ട്രീയ ഇച്ഛാശക്തി കാട്ടാന്‍.

* സംസ്ഥാനങ്ങളില്‍ നിന്ന് പിരിച്ചെടുക്കുന്ന കേന്ദ്രനികുതി വരുമാനം അതത് സംസ്ഥാനങ്ങള്‍ക്കുതന്നെ നല്‍കുമെന്ന് ഉറപ്പുനല്‍കാന്‍.


ഇടതുപക്ഷ ജനാധിപത്യമുന്നണി സ്ഥാനാര്‍ത്ഥികളെ വിജയിപ്പിക്കുക.


തിരുവനന്തപുരം സ. പി രാമചന്ദ്രന്‍ നായര്‍

ആറ്റിങ്ങല്‍ സ. എ സമ്പത്ത്

കൊല്ലം സ. പി രാജേന്ദ്രന്‍

പത്തനംതിട്ട സ. കെ. അനന്തഗോപന്‍

മാവേലിക്കര സ. ആര്‍.എസ്.അനില്‍

ആലപ്പുഴ സ. കെ.എസ്.മനോജ്

കോട്ടയം സ. കെ.സുരേഷ് കുറുപ്പ്

ഇടുക്കി ശ്രീ. ഫ്രാന്‍സിസ് ജോര്‍ജ്

എറണാകുളം സ.സിന്ധു ജോയി

ചാലക്കുടി സ.യൂ.പി.ജോസഫ്

തൃശൂര്‍ സ. സി.എന്‍.ജയദേവന്‍

ആലത്തൂര്‍ സ.പി.കെ.ബിജു

പാലക്കാട് സ:എം.ബി.രാജേഷ്

പൊന്നാനി ഡോ.ഹുസൈന്‍ രണ്ടത്താണി

മലപ്പുറം സ.റ്റി.കെ.ഹംസ

കോഴിക്കോട് സ.മുഹമ്മദ് റിയാസ്

വടകര സ.പി.സതീദേവി

വയനാട് സ.എം.റഹ്മത്തുള്ള

കണ്ണൂര്‍ സ.കെ കെ രാഗേഷ്

കാസര്‍ഗോഡ് സ. പി കരുണാകരന്‍


നാടിന്റെ സ്വാതന്ത്ര്യം ഫാസിസത്തിനും സാമ്രാജിത്വത്തിനും അടിയറ വെയ്ക്കുന്നതിനെതിരേയുള്ള പോരാട്ടവീഥിയില്‍ അണി ചേരുക

ഇടതുപക്ഷം നമ്മുടെ ഹൃദയപക്ഷം

Monday, April 13, 2009

നുണരമയുടെ മോതിരത്തിന്റെ ചെമ്പ് തെളിയവേ

പ്രശസ്ത രാഷ്ട്രീയ മാധ്യമ നിരൂപകന്‍ കെ.രാജേശ്വരി വക ലേഖനം. ഇന്ന് വീണ്ടും പരാമര്‍ശിക്കപ്പെട്ടിരിക്കുന്നു

മനോരമയുടെ നുണകള്‍ തൊണ്ട തൊടാതെ വിഴുങ്ങുമ്പോള്‍ തൊട്ടു കൂട്ടാന്‍ ഇത്തിരി സത്യത്തിന്റെ ഉപ്പാകട്ടെ ഈ ലേഖനം എന്ന് ആഗ്രഹിക്കുന്നു.

.


ആത്മകഥ വായിക്കുമ്പോള്‍ / കെ. രാജേശ്വരി

1953 ഡിസംബര്‍ 31നും 1954 ജനുവരി ഒന്നിനുമിടക്കുള്ള രാത്രിയിലാണ് കെ.സി. മാമ്മന്‍ മാപ്പിള ഇഹലോക വാസം വെടിഞ്ഞത്. ഏതാനും മാസങ്ങള്‍ക്കുമുമ്പ് അദ്ദേഹത്തിന്റെ സഹധര്‍മിണി മാമി മരണമടഞ്ഞിരുന്നു. മാമ്മന്‍ മാപ്പിള ഭാര്യയുടെ സ്വര്‍ണാഭരണങ്ങള്‍ ഉരുക്കി മോതിരം പണിയിച്ച് മക്കള്‍ക്കുകൊടുത്തു എന്നാണ് ഐതിഹ്യം.

ശതാബ്ദി വേളയില്‍ (1988) മലയാള മനോരമ പ്രസിദ്ധീകരിച്ച പുസ്തകമാണ് സാംസ്കാരിക നവോത്ഥാനം. എന്‍.വി. കൃഷ്ണവാര്യരുടെ അവതാരികയും കെ.എം. മാത്യുവിന്റെ ആമുഖവും ഗ്രന്ഥകാരന്‍ മൂര്‍ക്കോത്തു കുഞ്ഞപ്പയുടെ പ്രസ്താവനയും കഴിഞ്ഞ്, ഒന്നാമധ്യായത്തിനു തൊട്ടുമുമ്പായി മോതിരങ്ങളുടെ കഥ സൂചിപ്പിച്ചിട്ടുണ്ട്: ''മാമ്മന്‍ മാപ്പിളയുടെ സഹധര്‍മിണിയുടെ നിര്യാണത്തിനുശേഷം അവരുടെ ആഭരണങ്ങള്‍ ഉരുക്കി ഏഴു മോതിരങ്ങളുണ്ടാക്കി ഏഴു പുത്രന്മാര്‍ക്കും കൊടുത്തു. ആ മോതിരം ധരിക്കുമ്പോള്‍ ഈ പ്രതിജ്ഞ ചെയ്യണമെന്നായിരുന്നു അദ്ദേഹത്തിന്റെ നിര്‍ദേശം:

I humbly undertake to pray God constantly especially when any difficulty or temptation confronts me for divine guidance and help to conduct myself in thought, word and deed in such a manner as would have been pleasing to our dearest mother had she been alive as would be pleasing to our dearest mother now resting in God's presence I shall cherish this ring as an ever present help and inspiration.

പരിഭാഷ:

എല്ലായ്പ്പോഴും, പ്രത്യേകിച്ച് ഏതെങ്കിലും പ്രയാസവും പ്രലോഭനവും എന്നെ നേരിടുന്ന സന്ദര്‍ഭങ്ങളില്‍, ഞങ്ങളുടെ പ്രിയപ്പെട്ട അമ്മ ഇപ്പോള്‍ ജീവിച്ചിരുന്നെങ്കില്‍ അമ്മക്കു സന്തോഷമാകുമായിരുന്ന വിധത്തിലും ^ ഇപ്പോള്‍ ദൈവസന്നിധിയില്‍ വിശ്രമിക്കുന്ന ഞങ്ങളുടെ ഏറ്റവും പ്രിയപ്പെട്ട അമ്മയ്ക്കു സന്തോഷകരമായ വിധത്തിലും ^ പെരുമാറത്തക്ക ദൈവിക സഹായത്തിനും മാര്‍ഗ്ഗദര്‍ശനത്തിനും വേണ്ടി പ്രാര്‍ത്ഥിക്കുമെന്നു സവിനയം ഞാന്‍ പ്രതിജ്ഞ ചെയ്യുന്നു.

ആ സഹായവും ആശയ പ്രചോദനവും എപ്പോഴും എന്റെ കൂടെത്തന്നെ ഉണ്ടെന്നുള്ളതിന്റെ വിലയേറിയ അടയാളമായി ഞാന്‍ ഈ മോതിരം ധരിക്കുന്നതാണ്.''

മാമ്മന്‍ മാപ്പിളയുടെ കൈപ്പടയിലുള്ള കുറിപ്പിന്റെ പകര്‍പ്പ് തൊട്ടടുത്ത പേജിലും പ്രസിദ്ധീകരിച്ചുകാണുന്നു.

മാമ്മന്‍ മാപ്പിള ^ മാമ്മി ദമ്പതികള്‍ക്ക് ഒമ്പതു മക്കളാണ് ഉണ്ടായിരുന്നത്. എട്ടാണും ഒരു പെണ്ണും. കെ.എം. ചെറിയാന്‍, കെ.എം. ഉമ്മന്‍, കെ.എം. ഈപ്പന്‍, കെ.എം. വര്‍ഗീസ് മാപ്പിള, കെ.എം. ജേക്കബ്, കെ.എം. ഫിലിപ്പ്, മറിയക്കുട്ടി, കെ.എം. മാത്യു, കെ.എം. മാമ്മന്‍ മാപ്പിള. ഇവരില്‍, ചാക്കോച്ചന്‍ എന്നു വിളിച്ചിരുന്ന കെ.എം. ജേക്കബ് ചെറുപ്പത്തിലേ മരണമടഞ്ഞു. അദ്ദേഹത്തിന്റെ ഭാര്യ സാറാമ്മ കുട്ടികളുമൊത്ത് പിതൃഭവനത്തിലേക്ക് മടങ്ങിപ്പോയി. മാമ്മന്‍ മാപ്പിളയുടെ ഏക മകള്‍ മറിയക്കുട്ടി ഭര്‍ത്താവ് കുര്യന്‍മാത്തനോടൊപ്പം ബാംഗ്ലൂരിലായിരുന്നു സ്ഥിരതാമസം.

ഏഴു മോതിരങ്ങള്‍ പണിയിച്ച് ഏഴു പുത്രന്മാര്‍ക്കുകൊടുത്തതില്‍ അസ്വാഭാവികമായി ഒന്നുമില്ല. ഒന്നാമത് സുറിയാനി ക്രിസ്ത്യാനികള്‍ക്ക് മക്കളെന്നു പറഞ്ഞാല്‍ ആണ്‍മക്കളാണ്. പെണ്‍മക്കള്‍ക്ക് പിതൃസ്വത്തില്‍ അവകാശമില്ല. മേരി റോയ് കേസുണ്ടായതും തിരു^കൊച്ചി ഭാഗത്ത് ഇന്ത്യന്‍ പിന്തുടര്‍ച്ചാവകാശം ബാധകമായതുമൊക്കെ മാമ്മന്‍ മാപ്പിളയുടെ കണ്ണടഞ്ഞ് നാലു പതിറ്റാണ്ടിനു ശേഷമാണ്. രണ്ടാമത്, മോതിരമല്ല, പ്രതിജ്ഞയാണ് മുഖ്യം. മറിയക്കുട്ടിയോ സാറാമ്മയോ പ്രയാസങ്ങളും പ്രലോഭനങ്ങളും നേരിടാനുള്ള സാധ്യത കുറവാണ്. അതുകൊണ്ടുതന്നെ അവര്‍ മോതിരം ധരിക്കേണ്ട, പ്രതിജ്ഞയും എടുക്കേണ്ട. സംഗതി തികച്ചും ന്യായം.

മനോരമയുടെ ശതാബ്ദിയും സാംസ്കാരിക നവോത്ഥാനത്തിന്റെ പ്രസിദ്ധീകരണവും കഴിഞ്ഞ് 20 കൊല്ലത്തിനുശേഷം മോതിരങ്ങളുടെ എണ്ണം ഏഴില്‍നിന്ന് ഒമ്പതായി ഉയര്‍ന്നിരിക്കുന്നു. ഡി.സി. ബുക്സ് പ്രസിദ്ധീകരിച്ച കെ.എം. മാത്യുവിന്റെ ആത്മകഥയുടെ പേരുതന്നെ 'എട്ടാമത്തെ മോതിരം' എന്നാണ്. 'നഷ്ടജാതകം' എന്ന ആമുഖക്കുറിപ്പില്‍ മോതിരവൃത്താന്തം വിവരിച്ചിട്ടുള്ളത് ഇപ്രകാരമാണ്:

''ഓര്‍മകളിലൂടെയുള്ള ദീര്‍ഘയാത്ര തുടങ്ങും മുന്‍പ് മോതിരവിരലിലെ ആ വഴിവെളിച്ചത്തെക്കുറിച്ചുകൂടി പറയണം. മക്കള്‍ക്കു കെ.സി. മാമ്മന്‍ മാപ്പിള നല്‍കിയ അനര്‍ഘമായ സ്വത്ത് എന്തായിരുന്നുവെന്നോ? ഓരോ സ്വര്‍ണമോതിരം! ഇന്നത്തെ കംപ്യൂട്ടര്‍ യുഗത്തില്‍ 'നെറ്റ്വര്‍ക്കിങ്' എന്നു പറയാവുന്ന ഒരു സമ്മാനം. എന്റെ അമ്മച്ചി മാമ്മിയുടെ നിര്യാണത്തിനുശേഷം, അമ്മച്ചിയുടെ സ്വര്‍ണാഭരണങ്ങള്‍ ഉരുക്കി ഒന്‍പതു മോതിരങ്ങള്‍ ഉണ്ടാക്കി, ജീവിച്ചിരിക്കുന്ന ഞങ്ങള്‍ ഏഴു സഹോദരന്മാര്‍ക്കും പരേതനായ സഹോദരന്‍ കെ.എം. ജേക്കബ്ബിന്റെ പത്നിക്കും ഞങ്ങളുടെ ഏക സഹോദരിക്കും വീതിച്ചുതന്നു. എട്ടാമനുകിട്ടിയ മോതിരം ആദ്യമണിഞ്ഞപ്പോള്‍ തന്നെ എനിക്കു തോന്നി, മോതിരവിരലിലൊരു കാവല്‍ മാലാഖ ഉണ്ടെന്ന്.

ആ മോതിരം ധരിക്കുമ്പോള്‍ ഞങ്ങള്‍ എടുക്കേണ്ട പ്രതിജ്ഞാവാചകവും അപ്പച്ചന്‍ സ്വന്തം കൈപ്പടയില്‍ എഴുതിത്തന്നിരുന്നു. പ്രതിജ്ഞ ഇതായിരുന്നു: .... ഇതെഴുതുന്ന പേനയ്ക്കടുത്ത് എട്ടാമത്തെ മോതിരം ഇപ്പോഴും പ്രകാശിക്കുന്നുണ്ട്.''

മേരി റോയ് കേസിലെ സുപ്രീംകോടതി വിധിക്ക് പൂര്‍വകാല പ്രാബല്യം നല്‍കരുതെന്നാവശ്യപ്പെട്ട് അച്ചടിമഷി ഒരുപാടു വറ്റിച്ചയാളാണ് അച്ചായന്‍. അപ്പച്ചന്‍ മരിച്ച് 55 കൊല്ലത്തിനുശേഷം രണ്ടു മോതിരങ്ങള്‍കൂടി പണിയിച്ച് സഹോദരിയെയും സഹോദരപത്നിയെയും അണിയിക്കുകയും അവരെക്കൊണ്ടുകൂടി പ്രതിജ്ഞയെടുപ്പിക്കുകയും ചെയ്തിരിക്കുന്നു. ആറാമത്തെ മോതിരത്തെ എട്ടാമത്തെ മോതിരമാക്കാനുള്ള കൈയടക്കവും കര്‍മകുശലതയുമാണ് ഈ ഗ്രന്ഥത്തെ ശ്രദ്ധേയമാക്കുന്നത്.

'എട്ടാമത്തെ മോതിര'ത്തിന്റെ ഒമ്പതു മുതല്‍ പതിനെട്ടുവരെ അധ്യായങ്ങള്‍ (110 പേജുകള്‍) വിനിയോഗിച്ചിരിക്കുന്നത് സി.പി. രാമ സ്വാമി അയ്യരെ ദുഷിക്കാനും കെ.സി. മാമ്മന്‍ മാപ്പിളയുടെ നിരപരാധിത്വം ആവര്‍ത്തിച്ചാവര്‍ത്തിച്ച് വ്യക്തമാക്കാനുമാണ്. ട്രാവന്‍കൂര്‍ നാഷനല്‍ ആന്റ് ക്വയിലോണ്‍ ബാങ്കിന്റെ തകര്‍ച്ചയും ഉടമസ്ഥരുടെ വിചാരണയും തടവുശിക്ഷയുമൊക്കെ പ്രതിപാദിക്കുമ്പോള്‍ സഹജമായ നയവും വിനയവും അഭിനയവും ഗ്രന്ഥകാരനെ വിട്ടുപിരിയുന്നു. സ്വരം പരുഷമാകുന്നു, വാക്കുകള്‍ക്കു മൂര്‍ച്ചകൂടുന്നു. വ്യാജരേഖയുണ്ടാക്കി ഇടപാടുകാരെ വഞ്ചിച്ചതിനാണ് മാമ്മന്‍ മാപ്പിളയെയും കൂട്ടരെയും വിചാരണചെയ്തു ശിക്ഷിച്ചത് എന്ന പ്രാഥമിക വസ്തുത വിസ്മരിക്കുന്നു.

പകരം, സി.പിയുടെ പൊലീസ്, സി.പിയുടെ കോടതി, സി.പിയുടെ പീനല്‍കോഡ്, സി.പിയുടെ ജയില്‍, സി.പി അനുകൂല ചരിത്രകാരന്മാര്‍ എന്നിവര്‍ക്കൊക്കെ നേരെ കുരച്ചു ചാടുന്നു. പ്രൊഫ. എ. ശ്രീധരമേനോനെപ്പോലും വിട്ടിട്ടില്ല. മനോരമ പൂട്ടിച്ചതിന്റെയും ബാങ്ക് തകര്‍ത്തതിന്റെയും ഉത്തരവാദിത്തം അമ്മ മഹാറാണിക്കാണെന്ന തിയറിയെ പാടേ നിരാകരിക്കുന്നു (മറിച്ചു തെളിയിക്കാനുള്ള വ്യഗ്രതകൊണ്ടാവണം മാര്‍ത്താണ്ഡവര്‍മ മഹാരാജാവിനെക്കൊണ്ട് മോതിരം പ്രകാശിപ്പിച്ചത്). തിരുവിതാംകൂറിന്റെ വ്യവസായ പുരോഗതിക്കുവേണ്ടി സി.പി. രാമസ്വാമി അയ്യര്‍ ഒരു ചുക്കും ചെയ്തില്ല എന്നു വാദിക്കുന്നു.

സത്യത്തില്‍, ഒമ്പതുമുതല്‍ പതിനെട്ടുവരെ അധ്യായങ്ങളില്‍ വിവരിക്കുന്ന സംഗതികളില്‍ മുക്കാല്‍പങ്കും കെ.എം. മാത്യുവിന് നേരിട്ട് അറിവുള്ള കാര്യങ്ങളല്ല. ഇതേ കാര്യങ്ങള്‍ ഇതിനേക്കാള്‍ വ്യക്തതയോടെ, കുറേക്കൂടി സത്യസന്ധമായി കെ.സി. മാമ്മന്‍ മാപ്പിളയുടെ 'ജീവിതസ്മരണകളി'ല്‍ പ്രതിപാദിച്ചിട്ടുള്ളതുമാണ്.

ബാങ്കുതട്ടിപ്പുകേസിലെ പ്രതികളെ എട്ടുകൊല്ലത്തെ തടവിനാണ് വിചാരണക്കോടതി ശിക്ഷിച്ചത്. അപ്പീല്‍ പരിഗണനയിലിരിക്കെ കെ.സി. ഈപ്പന്‍ മരിച്ചു. കെ.വി. വര്‍ഗീസിനെ ഹൈക്കോടതി വെറുതെവിട്ടു. ബാക്കി മൂന്നുപേരുടെയും ശിക്ഷ ശരിവെച്ചു. കെ.സി. മാമ്മന്‍ മാപ്പിളയും മകന്‍ കെ.എം. ഈപ്പനും നിരുപാധികം കുറ്റം സമ്മതിക്കുകയും ക്ഷമയാചിക്കുകയും അനാരോഗ്യം പരിഗണിച്ച് ജയില്‍വിമുക്തരാക്കണമെന്ന് അന്നദാതാവായ പൊന്നുതമ്പുരാനോട് താണപേക്ഷിക്കുകയും ചെയ്തു. മാപ്പപേക്ഷയില്‍ ചിത്തിര തിരുനാള്‍ തൃക്കൈവിളയാടി: 1941 സെപ്റ്റംബര്‍ 11ന് മാമ്മന്‍ മാപ്പിളയും മകനും ജയില്‍മോചിതരായി. താമസം മദ്രാസിലേക്കു മാറ്റി.

അവശേഷിച്ച പ്രതി, ചാലക്കുഴിയില്‍ സി.പി. മാത്തന്‍ കുറ്റം സമ്മതിച്ച് ക്ഷമായാചനം നടത്താന്‍ തയാറായില്ല. മാമ്മന്‍ മാപ്പിളയും മകനും തടികഴിച്ചിലാക്കിയ ശേഷവും അദ്ദേഹം പൂജപ്പുര ജയിലില്‍ ഉണ്ടതിന്നുകഴിഞ്ഞു. മാത്തന്റെ ഭാര്യ, അന്നത്തെ അഡ്വക്കറ്റ് ജനറല്‍ സര്‍ ബി.എല്‍. മിത്തറുടെ നിയമോപദേശം സഹിതം വൈസ്രോയിക്ക് ഹരജി കൊടുത്തു. വൈസ്രോയിയുടെ സമ്മര്‍ദത്താല്‍ മാത്തനും മോചിതനായി എന്നാണ് ചരിത്രം.

ഇനി കെ.എം. മാത്യുവിന്റെ ഭാഷ്യം കേള്‍ക്കുക. കുറ്റസമ്മതം, ക്ഷമായാചനം തുടങ്ങിയ പദങ്ങളൊന്നും അദ്ദേഹം കേട്ടിട്ടേയില്ല:

''കേസിനോടു ബന്ധപ്പെട്ട കാര്യങ്ങളോടൊപ്പം വിധിന്യായവും ചേര്‍ത്ത്, കെ.പി. ഏബ്രഹാം മുഖേന അയച്ച അഭ്യര്‍ത്ഥനയിലൂടെ സി.പി. മാത്തന്റെ പത്നി ഏലിയാമ്മ (കുഞ്ഞ്), ഫെഡറല്‍ കോടതിയിലെ റിട്ടയേഡ് ജഡ്ജി ബി.എല്‍. മിത്തറിനോട് വിധിയെക്കുറിച്ചുള്ള വിദഗ്ധ നിയമോപദേശം തേടി. വിശദമായ തെളിവുകളോടെ ബാര്‍വെല്ലും കെ.ജി. നായരും കെ.പി. ഏബ്രഹാമും നടത്തിയ വാദവും മറ്റും പരിശോധിച്ചു ബോധ്യപ്പെട്ട മിത്തറിന്റെ അഭിപ്രായം കേസിന് നിലനില്പില്ലെന്നും വിധി പക്ഷപാതപരമാണെന്നുമായിരുന്നു. വൈസ്രോയിക്കും ബന്ധപ്പെട്ട മറ്റുള്ളവര്‍ക്കും മിത്തറിന്റെ ആ അഭിപ്രായം മിസിസ് മാത്തന്‍ അയച്ചുകൊടുത്തു. സി.പി പ്രതീക്ഷിക്കാത്ത ഒരു നീക്കമായിരുന്നു ഇത്.

ഇതേത്തുടര്‍ന്ന്, കേസില്‍ വിധിന്യായം നടത്തിയ ജഡ്ജിമാര്‍ക്കെതിരെയും സി.പിക്കെതിരെയും കൊട്ടാരത്തിനെതിരായിപ്പോലും പൊതുജനങ്ങള്‍ക്കിടയിലും ബ്രിട്ടീഷ് അധികാരകേന്ദ്രങ്ങളിലും അഭിപ്രായ രൂപീകരണം ഉണ്ടാവുമെന്ന ഭീതിയില്‍, ശിക്ഷാകാലാവധി തീരുംമുന്‍പേ 1941 സെപ്തംബര്‍ 11ന് സി.പി. മാത്തനൊഴികെയുള്ള എല്ലാവരെയും വിട്ടയക്കുകയായിരുന്നു. സി.പി. മാത്തനെ വീണ്ടും പ്രകോപിപ്പിക്കുവാന്‍ വേണ്ടിയായിരുന്നു അപ്പച്ചനെയും മറ്റുള്ളവരെയും ആദ്യം വിട്ടയച്ചത്. ഇതില്‍ മാത്തന്‍ കുലുങ്ങില്ലെന്ന് ബോധ്യപ്പെട്ട സി.പി വൈകാതെ മാത്തനെയും വിട്ടയച്ചു.''

'സി.പി മാത്തനൊഴികെയുള്ള എല്ലാവരെയും,' 'അപ്പച്ചനെയും മറ്റുള്ളവരെയും' എന്നീ പ്രയോഗങ്ങള്‍ ശ്രദ്ധിക്കുക. സി.പി. മാത്തനെക്കൂടാതെ 10^15 പ്രതികളെങ്കിലും ഉണ്ടായിരുന്നു എന്ന പ്രതീതി സൃഷ്ടിക്കാനാണിത്. മാത്തനെ കൂടാതെ രണ്ടു പ്രതികളേ ജയിലിലുണ്ടായിരുന്നുള്ളൂ^ മാമ്മന്‍ മാപ്പിളയും മകന്‍ കെ.എം. ഈപ്പനും മാത്രം. അവര്‍ മാപ്പെഴുതിക്കൊടുത്ത് ഇറങ്ങിപ്പോകുകയും ചെയ്തു.

ഇതിനേക്കാള്‍ രസകരമാണ് മലയാള മനോരമ അടിയന്തരാവസ്ഥയെ എതിര്‍ത്ത കഥ. അച്ചായന്റെ വാക്കുകള്‍ ശ്രവിപ്പിന്‍:
''....1975ലെ അടിയന്തരാവസ്ഥാ പ്രഖ്യാപനത്തെക്കുറിച്ച് കയ്പോടെയല്ലാതെ ഓര്‍ക്കാന്‍ വയ്യ. സി.പിയെ എതിര്‍ത്തതിന്റെ പേരില്‍ ശ്വാസംമുട്ടിച്ച് നിശബ്ദമാക്കപ്പെട്ട മനോരമ മറ്റൊരു ഏകാധിപത്യ നടപടിക്കെതിരെ എന്തു നിലപാടാണ് എടുക്കേണ്ടത് എന്ന കാര്യത്തില്‍ കാര്യമായ ആലോചനകള്‍ തന്നെ വേണ്ടിവന്നു. മനോരമയിലെ മുതിര്‍ന്ന പത്രാധിപസമിതി അംഗങ്ങളെയും മാനേജര്‍മാരെയുമൊക്കെ വിളിച്ചുവരുത്തി ഞാനിക്കാര്യം ചര്‍ച്ച ചെയ്തു.
ജനാധിപത്യത്തിനു നേരെയുള്ള വെല്ലുവിളിയെ എതിര്‍ക്കേണ്ടത് മനോരമയുടെ പ്രഖ്യാപിതനയം തന്നെയാണ്. പക്ഷേ, എതിര്‍ത്താല്‍ 24 മണിക്കൂറിനകം എന്തെങ്കിലും നടപടി ഉണ്ടാവുമെന്നുറപ്പ്. സി.പിയുടെ കാലത്ത് മനോരമയെ ആശ്രയിച്ചു ജീവിക്കുന്നവരുടെ എണ്ണം തീരെ കുറവായിരുന്നു. ഇപ്പോള്‍ അങ്ങനെയല്ല കാര്യങ്ങള്‍ എന്നു ചര്‍ച്ചയില്‍ പലരും ചൂണ്ടിക്കാണിച്ചു. അടിയന്തരാവസ്ഥയെ എതിര്‍ക്കണമെന്ന തീരുമാനമെടുത്താല്‍ മനോരമയെ ആശ്രയിച്ചു ജീവിക്കുന്ന നൂറുകണക്കിനു കുടുംബങ്ങളാണു പട്ടിണിയിലാവുക. ചര്‍ച്ചക്കിടയില്‍ പത്രാധിപസമിതിയിലെ വി.കെ.ബി. നായര്‍ മാനേജ്മെന്റിനോട് ഉറപ്പിച്ചുപറഞ്ഞു: പത്രം നിര്‍ത്തിയിട്ടു വീട്ടില്‍ പോയി ഇരുന്നാലും നിങ്ങള്‍ക്കാര്‍ക്കും ഒരു പ്രശ്നവുമുണ്ടാവില്ല. പക്ഷേ, അതോടെ ഞങ്ങളൊക്കെ പട്ടിണിയിലാവുമെന്ന് ഉറപ്പ്.

അങ്ങനെ ആ ചര്‍ച്ചയില്‍ ഇങ്ങനെയൊരു തീരുമാനമെടുത്തു: അടിയന്തരാവസ്ഥയെ മനോരമ അനുകൂലിക്കുന്നുമില്ല; പ്രത്യക്ഷത്തില്‍ എതിര്‍ക്കുന്നുമില്ല.

അടിയന്തരാവസ്ഥ അധികകാലം ഉണ്ടാവില്ലെന്ന നിഗമനത്തില്‍ അതുവരെ നമുക്ക് നീന്തിത്തുടിച്ചുകിടക്കാം എന്നായിരുന്നു എല്ലാവരുംകൂടി എടുത്ത തീരുമാനം.....''

നീന്തിത്തുടിച്ചുകിടന്ന ആ കിടപ്പ്! കര്‍ത്താവേ, അതെന്നാ കിടപ്പായിരുന്നു? ഇരുപതിനപരിപാടിക്കും അഞ്ചിന പരിപാടിക്കും, ''നാവടക്കൂ പണിയെടുക്കൂ'' തുടങ്ങിയ മുദ്രാവാക്യങ്ങള്‍ക്കും നല്‍കിയ ധീരമായ പിന്തുണ, ജയിലില്‍ അടയ്ക്കപ്പെട്ട പ്രതിപക്ഷ നേതാക്കളോടുള്ള വിദ്വേഷം, ആഫ്രിക്കന്‍പായല്‍ നിര്‍മാര്‍ജനത്തെക്കുറിച്ചെഴുതിയ അത്യുഗ്രന്‍ റിപ്പോര്‍ട്ടുകള്‍....
1977 ജനുവരിയില്‍ സെന്‍സര്‍ഷിപ്പിന് ഇളവുവരുത്തിയപ്പോള്‍ ഒരു വിഭാഗം പത്രങ്ങള്‍ സര്‍ക്കാറിനെ എതിര്‍ക്കാന്‍ തുടങ്ങി. മലയാള മനോരമ ഇന്ദിരാജിക്ക് പിന്നില്‍ പാറപോലെ ഉറച്ചുനിന്നു. പ്രിയദര്‍ശിനിയുടെയും പ്രിയപുത്രന്റെയും അപദാനങ്ങള്‍ വാഴ്ത്തി. അടിയന്തരാവസ്ഥയുടെ സല്‍ഫലങ്ങളെ പ്രകീര്‍ത്തിച്ചു. അവയെ ശാശ്വതമാക്കാന്‍, നാടിനെ നാകമാക്കാന്‍ 'പശുവും കിടാവും' ചിഹ്നത്തില്‍ വോട്ടുചെയ്യാന്‍ വായനക്കാരെ ഉദ്ബോധിപ്പിച്ചു.

1977 മാര്‍ച്ച് 21നുശേഷം ഇന്ദിര^സഞ്ജയ് സ്തുതി നിറുത്തിവെച്ചു, കോണ്‍ഗ്രസിനുള്ള പിന്തുണ മുമ്പേപോലെ തുടര്‍ന്നു. 1978 ജനുവരി ഒന്നിന് കോണ്‍ഗ്രസ് പിളര്‍ത്തി ഇന്ദിര പുതിയ പാര്‍ട്ടിയുണ്ടാക്കിയപ്പോള്‍ മനോരമ ശക്തമായി എതിര്‍ത്തു. സ്വേച്ഛാധിപത്യത്തിനും കുടുംബാധിപത്യ പ്രവണതക്കുമെതിരെ മുഖപ്രസംഗങ്ങള്‍ വന്നു. അസംഗഡ് മണ്ഡലത്തില്‍ ഇന്ദിര നിറുത്തിയ മുഹ്സിനാ കിദ്വായി ജനതാപാര്‍ട്ടിയിലെ രാംബച്ചന്‍സിംഗ് യാദവിനെയും കോണ്‍ഗ്രസിലെ ചന്ദ്രജിത് യാദവിനെയും മലര്‍ത്തിയടിച്ചപ്പോള്‍ മനോരമക്കു വീണ്ടുവിചാരമുണ്ടായി. ആ വര്‍ഷാവസാനം ഇന്ദിരാഗാന്ധി ചിക്മഗളൂര്‍ ഉപതെരഞ്ഞെടുപ്പ് ജയിച്ച് ലോക്സഭയില്‍ തിരിച്ചെത്തിയപ്പോള്‍ കന്മഷം തീര്‍ത്തും മാറി. 1979 ആദ്യം കര്‍ണാടകത്തിലും ആന്ധ്രയിലും ഇന്ദിരാ കോണ്‍ഗ്രസ് അധികാരം പിടിച്ചപ്പോള്‍ വീണ്ടും ആരാധനയായി. കണ്ടിട്ടില്ല, ഞാനീവിധം മലര്‍ച്ചെണ്ടുപോലൊരു മാനസം!

'എട്ടാമത്തെ മോതിര'ത്തിലുള്ള അസത്യങ്ങളും അര്‍ധസത്യങ്ങളും എണ്ണിപ്പറയാന്‍ ഒരുമ്പെട്ടാല്‍ അതിനേക്കാള്‍ വലിയ ഗ്രന്ഥം എഴുതേണ്ടിവരും. ഒറ്റക്കൊരു തമാശകൂടി കേള്‍ക്കുവിന്‍:

''ഇന്ദിരാഗാന്ധി പ്രധാനമന്ത്രിയായിരുന്ന കാലം. പി.സി. അലക്സാണ്ടര്‍ അന്ന് ഇന്ദിരയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയാണ്. ഒരുദിവസം ദല്‍ഹിയില്‍നിന്ന് അലക്സാണ്ടര്‍ എന്നെ വിളിച്ചു:

^മാത്തുക്കുട്ടിക്കു പത്മഭൂഷന്‍ ബഹുമതി ലഭിക്കാനുള്ള എല്ലാ രേഖകളും ശരിയായിക്കഴിഞ്ഞു. ഇനി പ്രഖ്യാപിച്ചാല്‍ മാത്രം മതി.

കോണ്‍ഗ്രസ് പിളര്‍ന്നതിനെത്തുടര്‍ന്ന് (1969) ഇന്ദിരാഗാന്ധിയുടെ കൂടെയാണ് മനോരമ നില്‍ക്കേണ്ടതെന്ന് ഉണ്ണൂണ്ണിച്ചായന്‍ തീരുമാനിച്ചിരുന്നു. തുടര്‍ന്നും ഇന്ദിരാഗാന്ധിക്ക് നിര്‍ലോഭമായ പിന്തുണയാണ് നല്‍കിക്കൊണ്ടിരുന്നത്. അതിനകം മനോരമയുടെയും ഞങ്ങളുടെയും നല്ല സുഹൃത്തായി ഇന്ദിര മാറിക്കഴിഞ്ഞിരുന്നു. ഇക്കാര്യങ്ങളെല്ലാം മനസ്സിലോര്‍മിച്ച് ഞാന്‍ അലക്സാണ്ടറോട് പറഞ്ഞു:

^വേണ്ട അലക്സാണ്ടര്‍. ഇന്ദിരാഗാന്ധിയെ ഇത്രയും കാലം പല കാര്യങ്ങളിലും മനോരമ പിന്താങ്ങിയത് എനിക്കു പത്മ അവാര്‍ഡുകിട്ടാന്‍ വേണ്ടിയായിരുന്നുവെന്നോ ഇന്ദിരാഗാന്ധി ഈ അവാര്‍ഡ് സമ്മാനിക്കുന്നത് ആ പിന്തുണയുടെ പേരിലാണെന്നോ ആളുകള്‍ പറയാനിടവരരുത്. മനോരമയുടെ വിശ്വാസ്യതക്ക് അത് നന്നല്ല. എന്നെ അതില്‍നിന്ന് ഒഴിവാക്കണം.

തീരുമാനം മാറ്റണമെന്ന് അഭ്യര്‍ത്ഥിച്ച് അലക്സാണ്ടര്‍ എനിക്ക് കത്തെഴുതുകയും അന്ന് ഫോണില്‍ പറഞ്ഞ കാര്യങ്ങള്‍ ഞാന്‍ മറുപടിയില്‍ വിശദമാക്കുകയും ചെയ്തു. പിന്നീട് ബി.ജെ.പി സര്‍ക്കാര്‍ അധികാരത്തിലെത്തിയപ്പോള്‍ 1998ല്‍ എനിക്കു പത്മഭൂഷന്‍ പ്രഖ്യാപിക്കുകയും ഞാന്‍ ആ ബഹുമതി സ്വീകരിക്കുകയും ചെയ്തു. ബി.ജെ.പി സര്‍ക്കാരിനോടുള്ള വിയോജിപ്പുകള്‍ മനോരമ തുറന്നെഴുതുന്ന കാലത്തായിരുന്നു എനിക്ക് പത്മഭൂഷണ്‍ ലഭിച്ചത്....''

ബി.ജെ.പിക്കാര്‍ക്ക് ഇത്ര ഹൃദയവിശാലതയോ എന്ന് അദ്ഭുതപ്പെടാന്‍ വരട്ടെ. പത്മ അവാര്‍ഡുകള്‍ പ്രഖ്യാപിക്കുന്നത് ജനുവരി 26നാണ്. 1998ലും അതിന് മാറ്റമൊന്നുമില്ല. അന്ന് ഇന്ത്യന്‍ പ്രധാനമന്ത്രി ഇന്ദര്‍കുമാര്‍ ഗുജ്റാല്‍ ആണ്. രാഷ്ട്രപതി, മനോരമയുടെയും മാത്തുക്കുട്ടിച്ചായന്റെയും അഭ്യുദയകാംക്ഷി കെ.ആര്‍. നാരായണന്‍. അടല്‍ ബിഹാരി വാജ്പേയിയുടെ മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത് മാര്‍ച്ച് 19നാണ്.

എട്ടാമത്തെ മോതിരം തനിത്തങ്കമാണ്. ചെമ്പ് തീരെയുമില്ലെന്നര്‍ഥം.

Thursday, March 26, 2009

ചിരപരിചിതമാകുന്ന ദുര്‍ഗ്ഗന്ധം

ഹിന്ദുവില്‍ വന്ന സിദ്ധാര്‍ഥ് വരദരാജന്റെ മനോഹരമായ ലേഖനത്തിന് അത്ര നല്ലതല്ലാത്ത ഒരു പരിഭാഷ.

നല്ല പരിഭാഷ സൂരജിന്റെ ഇവിടെ

വരുണ്‍ ഗാന്ധിയുടെ മുസ്ലീമുകള്‍ക്കെതിരായ മുന്‍‌വിധിയില്‍ അധിഷ്ഠിതമായ അസഹിഷ്ണുത ബിജെപിയുടെ ജനിതകസ്വഭാവത്തില്‍ തീവ്രമായി അലിഞ്ഞു ചേര്‍ന്നതാണ്.അതു കൊണ്ടു മാത്രമാണ് അയാളെ പിന്‍‌വലിക്കാന്‍ ആ പാര്‍ട്ടി തയ്യാറാകാത്തത്.

തീവ്രമായ മുസ്ലീ വിരോധം ഇളക്കിവിടുന്ന വിധത്തില്‍ വരുണ്‍ നടത്തിയ പ്രസംഗമോ,അതിനു ശേഷം ആ വിഷലിപ്തഭാഷണത്തെ കുറിച്ച് നിഷേധിക്കാനാവാത്ത തെളിവുകള്‍ ഉയര്‍ന്നു വന്നപ്പോള്‍ അതില്‍ നിന്നും തികഞ്ഞ ഭീരുവിനെ പോലെ നടത്തിയ ഒളിച്ചോട്ടമോ, ഏതാണ് കൂടുതല്‍ എതിര്‍ക്കപെടേണ്ടത് എന്ന് പറയുക വയ്യ. മുന്‍‌കാലങ്ങളില്‍, ഇ-മീഡിയയുടെ ശാക്തീകരണത്തിനു മുന്‍പ് രാഷ്ട്രീയക്കാര്‍ക്ക് എന്തും വിളിച്ച് പറയുകയും,പിന്നീട് അത് പുലിവാലാകുമ്പോള്‍ അതേ വാ കൊണ്ട് തന്നെ നിഷേധിക്കുകയും എളുപ്പമായിരുന്നു.ഒന്നുകില്‍ താന്‍ അങ്ങനെ പറഞ്ഞിട്ടില്ല എന്നു പറഞ്ഞോ,അല്ലെങ്കില്‍ താന്‍ പറഞ്ഞ സന്ദര്‍ഭത്തില്‍ നിന്ന് അടര്‍ത്തി മാറ്റിയാണ് അത് പ്രസദ്ധീകരിച്ചതെന്ന് പറഞ്ഞോ അവര്‍ക്ക് രക്ഷപെടാമായിരുന്നു.ഇനി അത് സാധ്യമാകുമെന്ന് തോന്നുന്നില്ല.കുറേ കാലമായി വരുണ്‍ തന്റെ പ്രസംഗത്തിലൂടെ വര്‍ഗ്ഗീയതയുടെ കാളകൂടം ചീറ്റുകയായിരുന്നു.ഇത് തെളിയിക്കാന്‍ ഒന്നല്ല പല ദൃശ്യ-ശ്രവ്യ തെളിവുകള്‍ ലഭ്യമാണ്.

അയാളുടെ ഉന്മാദിതമായ ശരീരരഭാഷയും അംഗവിക്ഷേപങ്ങളും നിരന്തരമായി നടത്തിയ മുസ്ലീങ്ങളെ വെട്ടി കൊല്ലാനുള്ള ജുഗുപ്സാവഹമായ ആഹ്വാനവും വളരെ വ്യക്തമായ രീതിയില്‍ റ്റിവിയില്‍ ലോകം മുഴുവന്‍ കണ്ടതാണ്.“ഇത് വെറും കൈയല്ല(കോണ്‍ഗ്രസിന്റെ),മറിച്ച് താമരയുടെ കൈയ്യാണ്.ഇത് തെരഞ്ഞെടുപ്പിനു ശേഷം മുസ്ലീങ്ങളുടെ കണ്ഠം ഛേദിക്കും“;ഇത് പറയുമ്പോളുള്ള വൃത്തികെട്ട ആംഗ്യം മുസ്ലീമുകള്‍ സുന്നത്തായി നടത്തുന്ന ചേലാകര്‍മ്മത്തെ സൂചിപ്പിക്കാനുള്ളതാണെന്ന് മനസ്സിലാവുന്നു.ഇതെല്ലാം നാം കണ്ടു കേട്ടു മനസ്സിലാക്കി.അതു കൊണ്ട് തന്നെയാണ് തെരെഞ്ഞെടുപ്പ് കമ്മീഷന്‍ ക്ലിപ്പിംഗില്‍ കൃത്രിമം നടന്നു എന്ന വാദം കൈക്കില കൂടാതെ എടുത്ത് വാഴചുവട്ടിലിട്ടതും വരുണ്‍ ചട്ടലംഘനം നടത്തിയതായി പ്രഖ്യാപിച്ചതും.

ഇലക്ഷന്‍ കമ്മീഷന്റെ അയോഗ്യനാക്കാതിരിക്കാനായി അയാള്‍ ഏതറ്റം വരെയും പോകും,എന്തു ചെയ്യും.പിലിബിത്തില്‍ മുസ്ലീങ്ങളുടെ തലക്കായി ഉന്മാദനൃത്തം ചവുട്ടിയ വീരന്‍ ദില്ലിയില്‍ താന്‍ വിതുമ്പി പറഞ്ഞത് മുസ്ലീങ്ങള്‍ക്കെതിരേയല്ല മറിച്ച് തെരെഞ്ഞെടുപ്പ് സാധ്യതകള്‍ നശിപ്പിക്കുന്ന “വോട്ട് കട്ടുവാകള്‍ക്ക്” എതിരേ ആണെന്നാണ്.പ്രത്യക്ഷത്തില്‍ തന്നെ അര്‍ത്ഥരഹിതമായ വിശദീകരണം എന്ന് കേട്ടവര്‍ക്കെല്ലാം തോന്നുകയും ചെയ്തു.

കട്ടുവ എന്ന പ്രയോഗം അമേരിക്കയിലെ നിഗര്‍ പ്രയോഗം പോലെ ഒരു വംശീയ അധിക്ഷേപസൂചകമായ വാക്കാണ്.ഒരു ഇലക്ഷന്‍ പ്രസംഗത്തില്‍ പ്രയോഗിക്കപ്പെടാവുന്ന പദത്തെക്കാള്‍ തെരുവ് ഭാഷയായി കരുതപ്പെടുന്ന ഒന്ന്.കരീമുള്ള തുടങ്ങിയ പേരുകള്‍ ഭീതിജനകമെന്ന് പരാമര്‍ശിച്ച്, രാത്രിയില്‍ മുസ്ലിങ്ങളുടെ ദര്‍ശനം തന്നെ ഹിന്ദുക്കളില്‍ ഭയം ജനിപ്പിക്കുന്നതായി വരുണ്‍ പറയുകയുണ്ടായി.ഒരു ജനാധിപത്യത്തില്‍, അതെത്ര നാമമാത്രമാണെങ്കിലും ശരി,ഇത്തരമൊരു പ്രസംഗം നടത്തിയ ആളെ അറസ്റ്റ് ചെയ്ത് വിചാരണ ചെയ്യേണ്ടതാണ്.ഇത്തരം പ്രസംഗം നടത്തുന്നവര്‍ ആരായലും അവരെ മത്സരിക്കുന്നതില്‍ നിന്ന് ഉടനടി വിലക്കേണ്ടതാണ്.ഇനി അത്തരം നടപടികള്‍ സമയദൈര്‍ഘ്യമേറിയതും ദുര്‍ഘടവുമാണെങ്കില്‍,ഉത്തരവാദിത്തമുള്ള ഒരു ജനാധിപത്യ കക്ഷിയുടെ ഭാഗമാണ് അയാളെങ്കില്‍ ഉടന്‍ നടപടിയെടുക്കാനുള്ള ധാര്‍മ്മികവും ജനാധിപത്യപരവുമായ ബാധ്യത ആ കക്ഷിക്കുണ്ട്.

അമേരിക്കയില്‍ വര്‍ഗ്ഗ വിദ്വേഷം വളരെ മൃദുവായി ചിലപ്പോഴെങ്കിലും ഉപയോഗിക്കപ്പെട്ടിട്ടുണ്ട്. ഒരു കറുത്ത വര്‍ഗ്ഗക്കാരനായ ഒരു ക്രിമിനലിനെ കുറിച്ചുള്ള ആരോപണം 1988ലെ പ്രസിഡന്റ് ഇലക്ഷനില്‍ മൈക്കല്‍ ഡുക്കാകിസിനെതിരേ റിപ്പബ്ലിക്കന്‍സ് പ്രയോഗിച്ചിരുന്നു. പക്ഷെ ഒരു മുഖ്യധാര കക്ഷിയുടെ സ്ഥാനാര്‍ത്ഥി നിലനില്‍ക്കുന്ന വര്‍ഗ്ഗീയതക്കെതിരേയുള്ള സാമൂഹ്യസങ്കല്‍പ്പങ്ങളെ തകിടം മറിച്ച്, രണോത്സുകമായ ഭാഷയില്‍ സംസാരിക്കുകയാണെങ്കില്‍,അന്ന് നേരം അസ്തമിക്കും മുന്‍പ് അയാള്‍ പാര്‍ട്ടിയില്‍ നിന്നും പുറത്തായിരിക്കും.പക്ഷെ നാം ഇന്ത്യയിലാണ്,മാത്രമല്ല നടപടി എടുക്കാന്‍ ബാധ്യതപ്പെട്ട കക്ഷി ബിജെപിയുമാണ്.
അവരുടെ മാതൃസംഘടനയുടെ ജനനകാലം മുതലുള്ള മുസ്ലീം വിരുദ്ധമുദ്രാവാക്യങ്ങളുടെ പ്രതിദ്ധ്വനി മാത്രമാണ് വരുണില്‍ നിന്നും പുറപ്പെട്ടതെന്നിരിക്കേ,എന്ത് നടപടിയാണ് നാം ബിജെപിയില്‍ നിന്നും പ്രതീക്ഷിക്കേണ്ടത്?

മുസ്ലീങ്ങള്‍ വൈദേശികരും ആക്രമണകാരികളുമാണെന്ന തെറ്റിദ്ധാരണ പടര്‍ത്താന്‍ സംഘം എപ്പോഴും ശ്രമിച്ചിരുന്നതായി ജ്യോതിര്‍മയ ശര്‍മ്മ തന്റെ “ഭയപ്പെടുത്തുന്ന കാഴ്ച്ചപ്പാടുകള്‍, എം.എസ്.ഗോള്‍വാര്‍ക്കര്‍,ആര്‍ എസ് എസ്,ഇന്ത്യ” എന്ന പുസ്തകത്തില്‍ സംശയയത്തിനിടയില്ലാത്തവണ്ണം തെളിച്ച് പറയുന്നു. മുസ്ലീങ്ങളെ അപൂര്‍ണ്ണരും അസംസ്കൃതരും പൈശാചികരുമായാണ് സര്‍സംഘചാലകന്‍ എപ്പോഴും കണക്കാക്കിയിരുന്നത്.മുസ്ലീങ്ങള്‍ (കൃസ്ത്യാനികളും)കുലധര്‍മ്മം പാലിക്കാത്തവരാണെന്നും രാക്ഷസീയ സ്വഭാവമുള്ളവരാണെന്നും അതിനാല്‍ തന്നെ ഇന്ത്യയോട് കൂറ് ഇല്ലാത്തവരാണെന്നും ഗോള്‍വാര്‍ക്കര്‍ പറയുന്നു.അവര്‍ പുറത്ത് നിന്നു വന്നവരാകുന്നു.അതു കൊണ്ടാണവര്‍ ഇപ്പോഴും തോമസ്,അലി.ഹസന്‍ തുടങ്ങിയ വൈദേശിക നാമങ്ങളില്‍ അറിയപ്പെടാന്‍ ഇഷ്ടപ്പെടുന്നത്.പൂര്‍ണ്ണമായി ഭാരതീയരാകാന്‍ അവര്‍ തയ്യാറാകുമ്പോള്‍ അവര്‍ ഈ നാ‍മങ്ങള്‍ ഉപേക്ഷിക്കേണ്ടതുണ്ട്.അവര്‍ അത് ചെയ്യാതിരുന്നാല്‍ ഹിന്ദുക്കള്‍ എന്ത് പ്രതിക്രിയ ചെയ്യണമെന്നും ഗോള്‍വര്‍ക്കര്‍ പറയുന്നു. “പരശുരാമന്‍ തന്റെ പിതാവിനെ അപമാനിച്ച ക്ഷത്രിയരുടെ രക്തം കൊണ്ട് പിതാവിന്റെ അപമാനിത ചിത്രം മായ്ച്ച പോലെ ഭാരതമാതാവിനെ മേല്‍പ്പറഞ്ഞ രീതിയില്‍ അപമാനിക്കുന്ന വൈദേശികരായ ഇന്നാട്ടിലെ മുസ്ലീമിന്റെയും കൃസ്ത്യാനിയുടെയും ചോര കൊണ്ട് അപമാനം ഹിന്ദുക്കള്‍ മായ്ക്കണം”

ഈ മുസ്ലീം വിരുദ്ധതയും അക്രമവാസനയും സംഘത്തിന്റെ ജന്മവാസനയാണ്.അത് സംഘത്തിന്റെ അടിസ്ഥാന ചിന്തയുടെ ജനിതകഘടകമാണ്.സംഘവുമായി ബന്ധപ്പെടുന്ന ആരെയും വിഷലിപ്തമായ ചിന്തകള്‍ക്കും പ്രവര്‍ത്തികള്‍ക്കും അടിമപ്പെടുത്താന്‍ തക്ക ശേഷിയുള്ള ഒരു ജനിതക തകരാറ്.ഈ മുസ്ലീം വിരുദ്ധതയാണ് ബിജെപി എന്ന രാഷ്ട്രീയപാര്‍ട്ടിയുടെ അടിസ്ഥാനശില, പലപ്പോഴും നിയമവിധേയമായി പ്രവര്‍ത്തിക്കേണ്ടത് കൊണ്ട് അങ്ങനെയല്ല എന്ന് അത് ഭാവിക്കുമെങ്കിലും.പലപ്പോഴും മുഖം‌മൂടി തെന്നി മാറുകയും ഘോരവും ഭീഷണവുമായ യഥാര്‍ത്ഥമുഖം വെളിപ്പെടുകയും ചെയ്യുന്നു. വരുണ്‍ എന്ന പുതുമുഖത്തിന് മാത്രമല്ല വാജ്‌പേയിയെ പോലെയുള്ള തഴക്കം ചെന്നവരിലൂടെ പോലും ചിലപ്പോള്‍ ഈ മുഖം‌മൂടിയുടെ അനാച്ഛാദനം സംഭവിച്ചിട്ടുണ്ട്.2002 ഏപ്രിലില്‍,ഗുജറാത്ത് കൂട്ടക്കൊലക്ക് തൊട്ട് പിന്നാലെ, ഗോവയില്‍ ഒരു ബിജെപി സമ്മേളനത്തില്‍ നടത്തിയ വിഷമഴ തന്നെ അതിന് ഉദാഹരണം““എവിടെയൊക്കെ മുസ്ലീങ്ങള്‍ ഉണ്ടോ,അവിടെയൊന്നും അവര്‍ മറ്റുള്ളവരോട് ഇഴുകി ചേരുന്നില്ല,മാത്രമല്ല അവര്‍ സമാധാനമാര്‍ഗ്ഗത്തില്‍ തങ്ങളുടെ ആശയപ്രചരണം നടത്തുന്നതിന് പകരം അക്രമത്തിലും ഭീഷണിയിലുമൂടെ തങ്ങളുടെ വിശ്വാസം വളര്‍ത്താനാണ് ശ്രമിക്കുന്നത്”.

പ്രസംഗം വിവാദമായപ്പോള്‍ ഇസ്ലാം തീവ്രവാദികളെ മാത്രമാണ് താന്‍ ഉദ്ദേശിച്ചതെന്നും മുസ്ലീം പൊതു സമൂഹത്തെയല്ല ഉദ്ദേശിച്ചതെന്നും അടല്‍ജി അവകാശപ്പെട്ടു.പ്രധാനമന്ത്രിയുടെ പ്രസംഗത്തില്‍ ചില വാക്കുകള്‍ തിരുകി കേറ്റി അദ്ദേഹത്തിന്റെ ഓഫീസ് പ്രസംഗം പുറത്തിറക്കി.“എവിടെയൊക്കെ മുസ്ലീങ്ങള്‍ ഉണ്ടോ” എന്നതിനു പകരം “എവിടെയൊക്കെ അത്തരം മുസ്ലീങ്ങള്‍ ഉണ്ടോ” എന്നായിരുന്നു പുതിയ പതിപ്പ്.വിവാദം അവിടെ തീര്‍ന്നേനെ.പക്ഷെ തിരുത്തിയ പ്രസംഗമാണ് യഥാര്‍ത്ഥത്തില്‍ താന്‍ ഗോവയില്‍ ചെയ്തത് എന്ന് അദ്ദേഹം പാര്‍ലമെന്റില്‍ അവകാശപ്പെട്ടത് പ്രശ്നമായി.ഗോവ പ്രസംഗത്തിന്റെ പതിപ്പുമായി എത്തിയ പ്രിയരഞ്ജന്‍ ദാസ് മുന്‍ഷി സഭയെ തെറ്റിദ്ധരിപ്പിച്ചതിന് പ്രധാനമന്ത്രിക്കെതിരെ അവകാശലംഘനത്തിന് നോട്ടീസ് നല്‍കി.ഒടുവില്‍ ഒരു വിധത്തില്‍ സ്പീക്കര്‍ മനോഹര്‍ ജോഷി അടല്‍ജിയെ രക്ഷിച്ചെടുത്തു.പക്ഷെ താന്‍ സഭയില്‍ പറഞ്ഞത് ശരിയല്ലായിരുന്നു എന്ന് പ്രധാനമന്ത്രി സമ്മതിച്ചതായി തന്റെ റൂളിങ്ങില്‍ സ്പീക്കര്‍ക്ക് വ്യക്തമാക്കേണ്ടി വന്നു.

അങ്ങനെ വ്യാഖ്യാനങ്ങളും വിശദീകരണങ്ങളും എന്തായാലും ശരി പലഘട്ടങ്ങളിലും ജനിതകഗുണം ബിജെപിയുടെ കപടമുഖത്തെ കബളിപ്പിച്ച് പലപ്പോഴും പുറത്തു ചാടി.2007 യുപി ഇലക്ഷനില്‍ മുസ്ലീങ്ങളെ വില്ലന്‍‌മാരാക്കി പാര്‍ട്ടി ഒരു സിഡി ഇറക്കി.അതിലെ നായകനായ മാസ്റ്റര്‍ജി,വൈകുന്നതിനു മുന്‍‌പ് ഉണര്‍ന്നെണീറ്റ് പ്രവര്‍ത്തിക്കാന്‍ ഹിന്ദുക്കളെ ഉദ്ബോധിപ്പിക്കുന്നു.”നിങ്ങള്‍ ബിജെപിക്ക് വോട്ട് ചെയ്തില്ലെങ്കില്‍ നിങ്ങള്‍ അനുഭവിക്കും,ഈ രാജ്യം ഒരു മുസ്ലീം രാജ്യമാകും.നിങ്ങള്‍ക്ക് കുടുമ വളര്‍ത്താനാവില്ലെന്ന് മാത്രമല്ല താടി വളര്‍ത്തേണ്ടി വരികയും ചെയ്യും”ഒടുവില്‍ ഈ മാസ്റ്റര്‍ജി കൊല്ലപ്പെടുകയും അദ്ദേഹത്തിന്റെ സംസ്ക്കാരത്തിന് വന്നെത്തിയവരില്‍ ഒരുവന്‍ ഇപ്രകാരം പ്രഖ്യാപിക്കുകയും ചെയ്യുന്നതിലാണ് കഥ തീരുന്നത് “നിങ്ങള്‍ സ്വയം ഹിന്ദു എന്ന് വിളിക്കാന്‍ ഭയക്കുകയും സോഹന്‍ലാല്‍, മോഹന്‍ലാല്‍,ആത്മാറം,രാധാകൃഷ്ണന്‍ എന്നീ പേരുകളില്‍ വിളിക്കപ്പെടാന്‍ സാധിക്കാഠതുമായ ദിനം അകലെയല്ല.എവിടെ തിരിഞ്ഞ് നോക്കിയാലും നിങ്ങള്‍ക്ക് അബ്ബാസിനെയോ നഖ്‌വിയെയോ,റിസ്വിയെയോ മൌലവിയെയോ മാത്രമേ കാണാന്‍ കഴിയൂ”

ഗുരുജി മുതല്‍ അടല്‍ജി വരെ മാസ്റ്റര്‍ജി മുതല്‍ വരുണ്‍ വരെ വാക്കുകള്‍ വ്യത്യാസപ്പെട്ടേക്കാം,പക്ഷെ മുസ്ലീങ്ങള്‍ വരുത്തരാണെന്നും ശത്രുക്കളാണെന്നുമുള്ള തോന്നലിന് അറുതിയില്ല.അവരുടെ പേരുകള്‍ ഭീതിജനകമാണെന്നും അവര്‍ ഇന്ത്യയെ പാക്കിസ്ഥാനില്‍ ചേര്‍ക്കാന്‍ ശ്രമിക്കുകയാണെന്ന പ്രചരണത്തിന് അവസാനമില്ല.അതു കൊണ്ട് തന്നെ നിങ്ങളുടെ ഗ്രാമങ്ങളില്‍ ചെന്ന് ഹിന്ദുക്കളോട് ഈ പ്രദേശം പാക്കിസ്ഥാനാകുന്നതിന് മുന്‍പ് രണോത്സുകമായി സംഘടിക്കാനുള്ള വരുണിന്റെ ആഹ്വാനത്തില്‍ പുതുമ ഒന്നും കാണുന്നില്ല.അയാളുടെ വേഷവും ശരീരഭാഷയും ഏതും പോരാത്തതിന് ആ സന്ദേശത്തിന് സംഘവുമായുള്ള ജനിതകബന്ധവും അയാള്‍ എന്താണ് സംസാരിക്കുന്നത് എന്നത് നമ്മെ കൃത്യമായി മനസ്സിലാക്കി തരുന്നുണ്ട്.2007 ലെ സിഡി നിര്‍ഭാഗ്യവശാല്‍ ഇലക്ഷന്‍ കമ്മീഷന്‍ കാര്യമായി എടുത്തില്ല.ഏതായാലും ഇത്തവണ അങ്ങനെ സംഭവിക്കുമെന്ന് തോന്നുന്നില്ല.

ബിജെപി സംഭവങ്ങളുടെ പോക്കില്‍ അസ്വസ്ഥരാണ്.അവര്‍ സിഖ് കൂട്ടക്കൊലയില്‍ പങ്കാളികളായ ജഗദീഷ് റ്റൈറ്റ്ലറെയും സജ്ജന്‍ കുമാറിനെയും കോണ്‍ഗ്രസ് വീണ്ടും സ്ഥാനാര്‍ത്ഥികളാക്കിയത് ചൂണ്ടിക്കാട്ടി ഇരട്ടത്താപ്പിനെ കുറിച്ച് പരാതിപ്പെടുന്നു.കോണ്‍ഗ്രസിന്റെ ആ പ്രവര്‍ത്തി ഞെട്ടിക്കുന്നതും ചോദ്യം ചെയ്യപ്പെടേണ്ടതുമാണ്.പക്ഷെ അത് ബിജെപിക്കുള്ള ന്യായമാകുന്നില്ല. രണ്ട് തെറ്റുകള്‍ ചേര്‍ന്നാല്‍ ഒരു ശരി ആകില്ലല്ലോ.കുറ്റക്കാരനെന്ന് വിധിക്കും വരെ നിയമ സംവിധാനം വരുണിന് നിരപരാധി എന്ന പരിരക്ഷ നല്‍കിയേക്കാം.പക്ഷെ ജനാധിപത്യ പ്രക്രിയയിലെ ന്യായന്യാങ്ങള്‍ വ്യത്യസ്ഥമാണ്.വരുണിനെ അപലപിക്കാതിരിക്കാനും ഇലക്ഷന്‍ കമ്മീഷന്‍ നിര്‍ദ്ദേശത്തെ തിരസ്ക്കരിക്കനുമുള്ള ബിജെപിയുടെ വ്യഗ്രത കാണിക്കുന്നത് ഭാവിയിലും വര്‍ഗ്ഗീയ വിദ്വേഷം വോട്ട് തട്ടാനുള്ള അടവായി പ്രയോഗിക്കുന്നതില്‍ ആ പാര്‍ട്ടിക്കുള്ള ഉളിപ്പില്ലായ്മയാണ്.

Sunday, March 08, 2009

പരാജയങ്ങള്‍ താരതമ്യം ചെയ്യുമ്പോള്‍

ഫിലിപ്പൈന്‍സ്‌കാരിയായ അക്കൌണ്ടന്റ് ചെല്ലക്കിളി കഴിഞ്ഞ കുറേ നാളുകളായി പാക്കിസ്ഥാനില്‍ നടക്കുന്ന ചോരക്കളിയുടെ വാര്‍ത്ത വായിച്ച ഹാങ്ങ് ഓവറിലാണെന്ന് തോന്നുന്നു രാവിലെ തന്നെ ഒരു ചോദ്യവുമായി മുന്നില്‍.

ഇന്ത്യയിലെയും പാക്കിസ്ഥാനിലെയും വ്യവസ്ഥകളെയും അവസ്ഥകളെയും ഒരു ഇന്ത്യക്കാരനെന്ന നിലയില്‍ താരതമ്യം ചെയ്താല്‍ എന്ത് തോന്നുന്നു?

പരാജയപ്പെട്ട ജനാധിപത്യം പോലും മതാധിപത്യത്തേക്കാളും എത്രയോ ഭേദമാണെന്ന് തോന്നുന്നു.

സ്റ്റാട്ട്യൂട്ടറി വാണിങ്ങ്:(തപാല്‍ വകുപ്പില്‍ നിന്ന് വരാന്‍ സാധ്യതയുള്ളത്)

ജനാധിപത്യത്തില്‍ ജനത്തിന് എന്തെങ്കിലും വിലയുള്ള ഈ തെരെഞ്ഞെടുപ്പ് കാലത്ത് വിരലില്‍ മഷി പുരളും മുന്‍പ് പാകിസ്ഥാനിലെ വടക്കു പടിഞ്ഞാറന്‍ മേഖലയായ സ്വാത്ത് ഗുജറാത്തിനും കര്‍ണ്ണാടകത്തിനും ഇത്ര സമീപസ്ഥമായതെങ്ങനെ എന്ന് കൂടി ജനം ചിന്തിച്ചാല്‍ ഉറുമ്പ് തിന്ന് തുള വീണ പിങ്ക് ഷഡികളും രക്താര്‍ച്ചിതമായ നാപ്കിനുകളും കൈകാര്യം ചെയുന്നതില്‍ നിന്ന് പോസ്റ്റല്‍ ഡിപ്പാര്‍ട്ടുമെന്റുകാരെയും കുറിയറുകാരെയും രക്ഷിച്ചേക്കാന്‍ കഴിഞ്ഞേക്കും.....പ്ലീസ്..

Thursday, March 05, 2009

എം‌പിയെ വിധിക്കുമ്പോള്‍

ഇത് എം‌പിമാരുടെ വിചാരണാകാലമാണ്. ജനാധിപത്യത്തില്‍ മാധ്യമങ്ങള്‍ വഹിക്കുന്ന സൃഷ്ടിപരമായ ഇടപെടലുകള്‍ നമ്മുടെ ജനാധിപത്യത്തെ പുതിയ ഒരു തലത്തില്‍ എത്തിക്കുന്നു.ദൃശ്യമാധ്യമങ്ങളുടെ വളര്‍ച്ച ഇതില്‍ നിര്‍ണ്ണായകമായ പങ്കു വഹിക്കുന്നുമുണ്ട്.അഞ്ചു കൊല്ലത്തില്‍ ഒരിക്കലെങ്കിലും ജനസമക്ഷം വാച്യാര്‍ത്ഥത്തില്‍ തന്നെ ഉത്തരം പറയേണ്ടി വരുമെന്ന അവസ്ഥ ജനാധിപത്യത്തിന്റെ പുതിയ സാധ്യതകളെ നമ്മള്‍ക്ക് മുന്നില്‍ അവതരിപ്പിക്കുന്നു.

മറ്റ് പല ചര്‍ച്ചകളുമെന്ന പോലെ ഈ ചര്‍ച്ചയും മോഡറേറ്ററുടെ മുന്‍‌വിധികളില്‍ കുരുങ്ങി കിടക്കുന്നു എന്നതാണ് ഇത്തരം ചര്‍ച്ചകളുടെ പരിമിതി.പലപ്പോഴും അഗ്രഗണ്യരായ വാര്‍ത്താ അവതാരകരാണ് മോഡറേറ്ററാവുന്നതെങ്കില്‍ കൂടിയും ഈ അവസ്ഥയില്‍ കാര്യമായ മാറ്റം കാണുന്നില്ല.ഇവര്‍ക്ക് പലര്‍ക്കും ഒരു എം‌പിയുടെ പ്രാഥമികധര്‍മ്മങ്ങള്‍ എന്താണെന്ന് ഒരു നിശ്ചയുവുമില്ല എന്ന് തന്നെ പറയേണ്ടി വരും.എക്സിക്യൂട്ടീവിന്റെയും ലജിസ്ലേറ്റീവിന്റെയും അതിര്‍വരകള്‍ ഇവര്‍ക്ക് തീരെ അറിയില്ലെന്നു മാത്രമല്ല എന്താണ് ഒരു തദ്ദേശഭരണകൂടം ചെയ്യേണ്ടത്.എന്താണ് ഒരു എം‌പി ചെയ്യേണ്ടത്,എന്താണ് ഒരു എം.എല്‍.എ ചെയ്യേണ്ടത് എന്നു വ്യവച്ഛേദിക്കാന്‍ പോലും അവര്‍ക്ക് നിശ്ചയമില്ല.

മാധ്യമങ്ങളുടെ എം‌പിയെ സംബന്ധിച്ച മുന്‍‌വിധികള്‍ താഴെ പറയുന്നതാണെന്ന് ഇവരുടെ വാക്കുകളില്‍ നിന്നും മനസ്സിലാകുന്നു.
1. എപ്പോഴും മണ്ഡലത്തില്‍ കറങ്ങുന്ന ഒരുവന്‍. മരണവീടുകളില്‍ നക്രബാഷ്പം പൊഴിച്ചും അല്ലാത്തപ്പോഴെല്ലാം
70 എം‌എം കോളിനോസ് പുഞ്ചിരിയുമായി മണ്ഡലത്തില്‍ ഭ്രമരം ചെയ്യുന്നവന്‍
2.പ്രാദേശിക വികസന പ്രശ്നങ്ങളായ റോഡ് വെട്ടല്‍,കലുങ്ക് പണി,പാലം പണി എന്നിവ നടത്തിക്കുന്നവന്‍
3.എം‌പി ഫണ്ട് മുഴുവന്‍ ചിലവാക്കുന്നവന്‍

ഇതൊന്നും എം‌പിയുടെ ധര്‍മ്മമലെന്നതല്ലേ സത്യം?

ഭാരതത്തിന്റെ ഏറ്റവും ഉയര്‍ന്ന നിയമനിര്‍മ്മാണ സഭയാണ് ലോക്‍സഭ.പേര് സൂചിപ്പിക്കും പോലെ നിയമനിര്‍മ്മാണം തന്നെയാണ് ആ സഭയുടെ പ്രധാന കര്‍ത്തവ്യവും.രാജ്യത്തിന്റെ വിധി നിര്‍ണ്ണയിക്കുന്ന നയപരമായ പ്രധാനപ്പെട്ട വിഷയങ്ങളാണ് അവിടെ ചര്‍ച്ച ചെയ്യപ്പെടുക.നിയമനിര്‍മ്മാണത്തിന് കൂടുതല്‍ സമയവും മറ്റു കാര്യങ്ങള്‍ക്ക് ബാക്കി സമയവും എന്ന രീതിയിലാണ് സമയവിനിയോഗം നടക്കേണ്ടത്.സഭ പലപ്പോഴും സമരഭൂമി കൂടി ആകുന്നത് കൊണ്ട് എല്ലായ്പ്പോഴും ഇത് ശരിയാകണമെന്നില്ല.പക്ഷെ ഇന്നും നമ്മുടെ സഭയില്‍ പ്രധാനപ്പെട്ട പല ചര്‍ച്ചകളും നടക്കുന്നുണ്ട്.മാധ്യമങ്ങള്‍ക്ക് അടിപിടിയും ജൌളി അനാച്ഛാദനവും റിപ്പോര്‍ട്ട് ചെയ്യുന്നതിലാണ് കൂടുതല്‍ താല്‍പ്പര്യം എന്നതിനാല്‍ നല്ല ചര്‍ച്ചകളൊന്നും കാര്യമായ പ്രാധാന്യത്തോടെ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നില്ല എന്നു മാത്രം.

സഭയില്‍ നല്ല അംഗങ്ങളെന്ന് പേരെടുത്തവരൊക്കെയും സഭയില്‍ ഇടപ്പെട്ട് പ്രവര്‍ത്തിച്ച് ആ സ്ഥാനം നേടിയവരാണ്,അല്ലാതെ കലിങ്കിനു പണം അനുവദിച്ചതിനും റോഡിനുള്ള സാങ്കേതിക അനുമതി നേടിയതിന്റെയും പേരില്‍ മികച്ച എം.പി എന്നു പേര് നേടിയവരല്ല.ഇവരില്‍ പല പാര്‍ട്ടിക്കാരുമുണ്ട്.ഫിറോസ് ഗാന്ധി,ഭൂപേഷ് ഗുപ്ത,വാജ്‌പേയി,ഹിരണ്‍ മുഖര്‍ജി,ബനാത്ത്‌വാ‍ല,ഇന്ദ്രജിത്ത് ഗുപ്ത,പി.കെ.വാസുദേവന്‍ നായര്‍,സോമനാഥ് ചാറ്റര്‍ജി,പ്രണബ് മുഖര്‍ജി തുടങ്ങിയ പേരുകള്‍ സഭയുടെ ചരിത്രത്തില്‍ അങ്ങനെ ചേര്‍ക്കപ്പെട്ടതാണ്.ഈ ലിസ്റ്റില്‍ പുതിയ കാലത്തെ എം‌പിമാര്‍ അധികമില്ലെന്നത് വേദനപ്പിക്കുന്ന ഒരു നിലവാര തകര്‍ച്ചയാണ്.അത്തരമൊരു തകര്‍ച്ചക്ക് ആദ്യം പറഞ്ഞ മാധ്യമ മുന്‍‌വിധികള്‍ കുറേ എങ്കിലും കാരണമായില്ലേ എന്നു ചിന്തിക്കേണ്ടിയിരിക്കുന്നു.കാരണം സ്വന്തം മനസാക്ഷിയേക്കാളും പാര്‍ട്ടിയുടെ തീരുമാനങ്ങളേക്കാളും മാധ്യമങ്ങള്‍ സെറ്റ് ചെയ്യുന്ന അജണ്ട പ്രധാനമാകുന്ന ഒരു സാമൂഹിക കാലാവസ്ഥയിലൂടെയാണ് നാം കടന്ന് പോകുന്നത്.

(മികച്ച പാര്‍ലമെന്ററി പ്രവര്‍ത്തനം നടത്തിയിട്ടു പോലും ബനാത്ത്‌വാലയെ വരാത്തവാലയെന്ന് വിളിച്ച് കളിയാക്കിയിരുന്നു.അദേഹം ജയിച്ചാല്‍ മണ്ഡലത്തില്‍ വരാറില്ലത്രേ)

രാജ്യത്തിനു പൊതുവായ ഒരു വികസനനയം രൂപീകരിക്കുന്നതില്‍ എം‌പിമാര്‍ക്ക് വലിയ പങ്കാണുള്ളത്.എന്നാല്‍ പ്രാദേശികമായ വികസനപ്രവരത്തനങ്ങളില്‍ എം‌പി പങ്കാളിയാകണമെന്ന് പറയുന്നത് മഹത്തായ ആ സ്ഥാനത്തെ നിസാരവല്‍കരിക്കലാണ്.പിന്നെ എന്താണ് പ്രാദേശിക ഭരണകൂടമായ പഞ്ചായത്ത്-മുനിസിപ്പാലിറ്റി-കോര്‍പ്പറേഷനുകളുടെയും സംസ്ഥാന ഭരണകൂടത്തിന്റെയും ജോലി.ഒരു എം.എല്‍ എ പോലും നിയമനിര്‍മ്മാണത്തില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തുകയും പ്രാദേശിക വികസന വിഷയങ്ങളില്‍ നിന്നും ഒഴിഞ്ഞു നില്‍ക്കുകയും വേണം.

എന്തിനാണ് എം.പി ഫണ്ട്

എം‌പി ഫണ്ടിന്റെ വിനിയോഗമാണ് എം‌പിയുടെ പ്രവര്‍ത്തനമളക്കാനുള്ള മറ്റൊരു മാനദണ്ഡം.എം‌പി ഫണ്ട് തന്നെ ഒരു തരം അഴിമതിയാണ്.തന്റെ പാര്‍ലമെന്ററി പ്രവര്‍ത്തനത്തിലെ വൈകല്യങ്ങള്‍ മറക്കാനുപയോഗിക്കുന്ന ഒന്നാന്തരം കണ്‍കെട്ട്.നമ്മുടെ ഭരണഘടന വിഭാവനം ചെയ്യുന്ന വികേന്ദ്രീകരണത്തിന് കേന്ദ്രീകൃത ഭരണനേതൃത്വം എങ്ങനെ പാര പണിയുന്നു എന്നതിനുള്ള നല്ല ഉദാഹരണങ്ങളാണ് എം‌പി,എം‌എല്‍‌എ ഫണ്ടുകള്‍.ഫണ്ട് മുഴുവന്‍ വിനിയോഗിക്കാന്‍ ഒരു സെക്രട്ടറി മതി.അത് പക്ഷെ പ്രാദേശികമായ വികസന പരിഗണനകളേക്കാള്‍ മറ്റു പല സങ്കുചിത്വങ്ങളെയും അടിസ്ഥാനപ്പെടുത്തിയാകാം ചിലവഴിക്കപ്പെടുന്നത് എന്ന് മാത്രം.

കുട്ടിക്കൂറാ പൊഡറും പൂശി നേരത്തെ പറഞ്ഞ കോളിനോസ് ചിരിയും നക്രബാഷ്പവും ആയുധങ്ങളാക്കി നടത്തുന്ന അഭ്യാസത്തേക്കാള്‍ പ്രയാസമാണ് ശരിക്കുള്ള പാര്‍ലമെന്ററി പ്രവര്‍ത്തനം.ബില്ലുകള്‍ പഠിക്കണം,ലൈബ്രറിയില്‍ പോകണം നോട്ട് കുറിക്കണം നന്നായി അവതരിപ്പിക്കണം (ഇങ്ങനെ ആണെങ്കില്‍ ഞാനെന്തിനാ രാഷ്ട്രീയത്തില്‍ കഷ്ടപ്പെടുന്നത്, സിവില്‍ സര്‍വീസിന് കിട്ടുമായിരുന്നല്ലോ ഇത്രയും കഷ്ടപ്പെട്ടാല്‍ എന്നാകും നമ്മുടെ പല യുവനേതാക്കളും കരുതുക).ഇതൊക്കെ കഷ്ടപ്പാടുള്ള പണിയാണ്.മാത്രമല്ല ജനം ഇതൊന്നും അറിയാനും പോകുന്നില്ല.അവര്‍ കുട്ടിക്കൂറാ-കോളിനോസ് പാര്‍ട്ടിയുടെ പിറകേ പോകും.

എന്താണ് ശരിയായ പാര്‍ലമെന്ററി പ്രവര്‍ത്തനം എന്ന അവബോധം ജനത്തിനുണ്ടാക്കേണ്ടത് മാധ്യമങ്ങളാണ്.ട്രയിന്‍ അനുവദിച്ചു കിട്ടാനായി എത്ര തവണ സഭാനടപടികള്‍ സ്തംഭിപ്പിച്ചു നിങ്ങള്‍ എന്ന് ഒരു എം‌പിയോടും ചോദിക്കുന്ന വിധത്തില്‍ മാധ്യമപ്രവര്‍ത്തകര്‍ താഴ്ന്നു പോകരുത്.അനുപമയും സിന്ധു സൂര്യകുമാറും മറ്റും ഇത് അറിഞ്ഞിരിക്കണം.എങ്കില്‍ മാത്രമേ മോഡറേടറുടെ പണി അര്‍ത്ഥപൂര്‍ണ്ണമായി ചെയ്യാന്‍ അവര്‍ക്ക് കഴിയൂ.

വാല്‍:
കഴിഞ്ഞ പാരലമെന്റില്‍ ഏറ്റവും കൂടുതല്‍ നിയമ നിര്‍മ്മാണ നടപടികളില്‍ ഭാഗഭാക്കായത് കേരളത്തില്‍ നിന്നുള്ള എം‌പിമാരാണെന്ന് ഇന്ത്യവിഷന്‍.അതില്‍ തന്നെ ഏറ്റവും കൂടുതല്‍ തവണ പങ്കെടുത്തതും സംസാരിച്ചതും സി.കെ ചന്ദ്രപ്പനാണെന്നും ആ റിപോര്‍ട്ട് പറയുന്നു.ഏറ്റവും കൂടുതല്‍ സ്വകാര്യബില്‍ അവതരിപ്പിക്കതും അദ്ദേഹമാണ്.എന്നിട്ടും ചന്ദ്രപ്പനെ മണ്ഡലത്തില്‍ കാണാനില്ല എന്നതാണ് പ്രധാന വിമര്‍ശനം എന്ന് ഇന്ത്യാവിഷന്റെ തന്നെ മറ്റൊരു പരിപാടിയില്‍ അവര്‍ പറയുന്നു.ദില്ലിക്ക് പറഞ്ഞുവിട്ടയാള്‍ മണ്ഡലത്തില്‍ തന്നെ ചുറ്റിതിരിയണമെന്നത് വല്ലാത്ത ശാഠ്യം തന്നെ.ഇനി എപ്പോഴും കാണാന്‍ വേണ്ടി ജനം തോല്‍പ്പിച്ചു കൂടെ ഇരുത്തുമോ എന്നറിയില്ല.

Monday, February 23, 2009

ഇക്വേഷനുകളോട് ഓസ്ക്കാര്‍ ചെയ്യുന്നത് (കഥ)

2009ലെ ഓസ്ക്കാറിനു മുന്‍പ്

ഇന്ത്യന്‍ മുസ്ലിം‌ - ഏ.പി.ജെ.അബ്ദുള്‍ കലാം = പാക്കിസ്താനി മുസ്ലിം

പാക്കിസ്താനി മുസ്ലിം = തീവ്രവാദി

.
. . ഇന്ത്യന്‍ മുസ്ലിം‌ - ഏ.പി.ജെ.അബ്ദുള്‍ കലാം = തീവ്രവാദി


2009ലെ ഓസ്ക്കാറിനു ശേഷം


ഇന്ത്യന്‍ മുസ്ലിം‌ - (അബ്ദുള്‍ കലാം+റസൂല്‍ പൂക്കുട്ടി+റഹ്മാന്‍) = പാക്കിസ്താനി മുസ്ലിം

പാക്കിസ്താനി മുസ്ലിം = തീവ്രവാദി

.
. . ഇന്ത്യന്‍ മുസ്ലിം‌ - (അബ്ദുള്‍ കലാം+റസൂല്‍ പൂക്കുട്ടി+റഹ്മാന്‍) = തീവ്രവാദി


ഇതൊക്കെയല്ലേ ഓസ്ക്കാര്‍ മനസ്സിലെ ഇക്വേഷനുകളോട് ചെയ്യുന്നത്. (ആഘോഷസമയത്തെ ഒരു സിനിക്ക് കഥ)