Sunday, December 24, 2006

ദൈവം

എന്റെ ഈ പോസ്റ്റ് മതവുമായി യാതൊരു ബന്ധവുമില്ലാത്തതാണ്.അല്ലെങ്കില്‍ മതങ്ങളുടെ കരിങ്കല്‍ തടവറയിലുള്ള ദൈവത്തെ കുറിച്ചല്ല എന്റെ ഈ വരികള്‍.

ഗോഡ് ഡെല്യൂഷന്‍ എഴുതിയ റിച്ചാര്‍ഡ് ഡാക്കിന്‍സിനെ എനിക്കിഷ്ടമാണ്.Unweaving the rainbow എന്ന ഒറ്റ തലക്കെട്ട് കൊണ്ട് അദ്ദേഹം എന്റെ ആരാധന നേടി.മഴവില്ലിന്റെ ഇഴ പിരിക്കുന്നപോലെ സത്യത്തിന്റെ ഇഴകള്‍ പിരിക്കുക .എത്ര മനോഹരമായിരിക്കും അത്.അത് പോലെ തന്നെ എനിക്കിഷ്ടമാണ് കോവൂറിനെ; ശാസ്ത്രബോധം ജനങ്ങളിലെത്തിക്കാന്‍ അദ്ദേഹം നടത്തിയ വിപ്ലവയജ്ഞങ്ങളെ,മാര്‍ക്സിനെ,ലെനിനെ,കൃഷ്ണപിള്ളയെ,എ.കെ.ജിയെ അവരുടെ മാനവികതയില്‍ ഊന്നിയ ആത്മത്യാഗങ്ങളെ.

അത് പോലെ തന്നെ എനിക്കിഷ്ടമാണ് (ദൈവ)സ്നേഹത്തെ അനുഭൂതിയാക്കിയ ഖലീല്‍ ജിബ്രാനേ,ബൈബിളിലെ സോളമന്റെ ഉത്തമഗീതങ്ങളെ,അല്ല്ലാഹുവിന്റെ പക്കലുള്ള അനന്തമായ സമയത്തെക്കുറിച്ച് പറഞ്ഞ ബഷീറിനെ,ബിസ്മില്ലാഖാന്റെ ഷഹനായിയെ,കബീറിന്റെ കവിതയെ,മഹാരാജപുരം സന്താനത്തിന്റെ നിരവലുകളെ....

ഞാന്‍ വിശ്വാസിയോ അവിശ്വാസിയോ അതോ agnostic എന്ന അറിവില്ലാപൈതലോ.

വിശ്വാസം എന്നെ എന്നും കുരുക്കിയ പ്രശ്നമായിരുന്നു.ഭൌതിക സമസ്യകളില്‍ ആടിപോകുന്ന കപടനിരീശ്വരവാദി ആണ് ഞാന്‍ എന്ന് പലപ്പോഴും എനിക്ക് തോന്നിയിട്ടുണ്ട്. സി.എ.പരീക്ഷയുടെ കാഠിന്യങ്ങളില്‍,വേണ്ടപ്പെട്ടവരുടെ ദുരിതങ്ങളില്‍, എന്തിന് അച്ഛന്‍ രാത്രി വീട്ടിലെത്താന്‍ വൈകുമ്പോള്‍ പോലും എനിക്ക് ഈ ചാഞ്ചാട്ടം ഉണ്ടായിട്ടുണ്ട്.അല്‍പ്പം കഴിയുമ്പോല്‍ യുക്തിക്ക് ഞാ‍ന്‍ കീഴ്പ്പെടുമെങ്കിലും.

ദൈവവുമായി ബന്ധപ്പെട്ട് ചിന്തിക്കുമ്പോള്‍ ആദ്യം മനസ്സില്‍ വരുന്ന ചോദ്യം ഉല്‍പ്പത്തിയെക്കുറിച്ചാണ്.അതില്‍ ഏറ്റവും വിശ്വാസയോഗ്യം ഡാര്‍വിന്‍ തന്നെയാണ് എന്ന് തന്നെയാണ് എനിക്ക് തോന്നുന്നത്.മതമൌലികവാദം ദൃംഷ്ടങ്ങളുമായി തിരിച്ച് വരുന്ന ഈ കാലത്ത് ആദമിനും ഹവ്വക്കും പുതിയ പ്രാധാന്യം സിദ്ധിക്കുന്നുണ്ടെങ്കിലും ജനിതകശാസ്ത്രം കൈവരിച്ച അമ്പരപ്പിക്കുന്ന നേട്ടങ്ങള്‍ കെട്ടുകഥകളെ കെട്ടുകഥകളായി കാണാന്‍ നമ്മെ സഹായിക്കുന്നു.

എങ്കിലും ആദികാരണമായി ഒരു സൃഷ്ടാവുണ്ടാവുമോ?അദ്ദേഹം ക്ഷിപ്രപ്രസാദിയും ക്ഷിപ്രകോപിയുമാണോ?അദ്ദേഹം സ്തുതികളില്‍ സംപ്രീതനാകുന്നവനാണോ?അദ്ദേഹം രജനീകാന്തിനെ പോലെ ഫാന്‍സ് അസോസിയേഷനുകളെ പ്രോത്സാഹിപ്പിക്കുന്ന ആളാണോ?മറ്റ് താരങ്ങളുടെ പോസ്റ്റ്റുകളില്‍ സ്വന്തം ആളുകളെ കൊണ്ട് ചാണകം എറിയിക്കാറുണ്ടോ?അദ്ദേഹം പരീക്ഷാ ഭവനെ പോലെയോ പി.എസ്.സിയെ പോലെയോ ഭക്തരെ സ്ഥിരം പരീക്ഷകളില്‍ ഏര്‍പ്പെടുത്താറുണ്ടോ? അദ്ദേഹം വഴിപാടുകളില്‍ വീഴുന്നവനാണോ? ഇത്തരം കാര്യങ്ങള്‍ ചെയ്യുന്ന ആളാണെങ്കില്‍ ഒരു ലൌകികനുമായി അദ്ദേഹത്തിന്റെ വ്യത്യാസമെന്താണ്?

ഇനി ആദിയും അന്തവുമില്ലാത്ത ഊര്‍ജ്ജത്തെയാ‍ണോ ദൈവമെന്നു വിളിക്കുന്നത്.ഊര്‍ജ്ജം മാത്രമല്ലേ സൃഷ്ടിക്കാനും നശിപ്പിക്കാനും ആവാത്തതായി ശാസ്ത്രം പറയുന്നത്?ഊര്‍ജ്ജമല്ലേ നിരന്തരമായി രൂപപരിണാമങ്ങളിലൂടെ (അവതാരങ്ങളിലൂടെ) ആദിയും അന്തവുമില്ലാതെ തുടരുന്നത്?
ആദിയില്‍ വചനമുണ്ടായി എന്ന് സെമറ്റിക്ക് വിശ്വാസം, ഓംകാരമുണ്ടായി എന്ന് ഹിന്ദു വിശ്വാസം; ശബ്ദം ഊര്‍ജ്ജത്തിന്റെ രൂ‍പാന്തരമാണോ?

സത്യം,നന്മ,ദയ,സ്നേഹം തുടങ്ങിയ സല്‍ഗുണങ്ങള്‍ ആചരിക്കുമ്പോള്‍ കിട്ടുന്ന ആത്മസുഖം ആരാണ് പ്രദാനം ചെയ്യുന്നത്? തെറ്റുകള്‍ ചെയ്യാന്‍ ഒരുങ്ങുമ്പോള്‍ നമ്മെ തടയുന്ന ആന്തരിക ശക്തി ഏതാണ്?
അന്യനുവേണ്ടി നിര്‍മ്മലമായി വാര്‍ക്കപ്പെടുന്ന കണ്ണീരില്‍ പ്രതിഫലിക്കുന്ന സൂര്യകിരണമേതാണ്?

ഉത്തരങ്ങളില്ലാത്ത ചോദ്യങ്ങളല്ല ഇതൊന്നും.എങ്കിലും എല്ലാവരും അംഗീകരിക്കുന്ന ഉത്തരങ്ങളാവില്ല അതൊന്നും.എങ്കിലും ഫാസിസത്തിന്റെ മഞ്ഞ കണ്ണാടി വെക്കാത്തരുടെ അഭിപ്രായങ്ങള്‍ കേള്‍ക്കുക രസകരവും അനുഭൂതിദായകവുമായിരിക്കും.

Thursday, December 21, 2006

ഖേദം ഹൃദയപൂര്‍വ്വം

സൌദിയിലെ തലവെട്ട് വെറും കെട്ടുകഥയായി മാറിയ നിലയ്ക്ക് ഞാന്‍ ഇന്നലെ "trespassing ന് മിനിമം വധശിക്ഷയോ എന്ന പോസ്റ്റില്‍ ഉന്നയിച്ച വിഷയങ്ങള്‍ നിലനില്‍ക്കാത്തതായിരിക്കുന്നു. ആര്‍ക്കെങ്കിലും ആ വാദഗതികള്‍ മുറിവേല്‍പ്പിച്ചിട്ടുണ്ടെങ്കില്‍ ഞാന്‍ ഹൃദയപൂര്‍വ്വം ഖേദിക്കുന്നു.

ഇനിമേല്‍ കാള പെറും മുന്‍പേ ഞാന്‍ പാല്‍ കുടിക്കാന്‍ അകിടിന്‍ ചുവട്ടില്‍ ക്യൂ നില്‍ക്കാതിരിക്കാന്‍ ശ്രദ്ധിക്കാം.

പക്ഷേ ശരിക്കും കേരളത്തില്‍ ശ്രീമാന്‍ പിണറായി പറയുന്ന മാധ്യമ സിന്‍ഡിക്കേറ്റുണ്ടോ? അല്ലേങ്കില്‍ ഈ വാര്‍ത്ത എങ്ങനെ എല്ലാ പത്രങ്ങളിലും(ദേശാഭിമാനി ഒഴിച്ച്) വന്നു? ഉത്തരം തരേണ്ടത്ത് NPR നെ പോലുള്ള മാധ്യമ ബ്ലോഗര്‍ സുഹൃത്തുക്കളാണ്.

Wednesday, December 20, 2006

പ്രണയത്തിന്റെ നാനര്‍ത്ഥങ്ങള്‍ (കവിത)

പ്രണയം ലിഖിതമാകാന്‍ വഴങ്ങാത്ത വിഹ്വലത
പ്രണയം പറയാന്‍ കഴിയാത്ത അധൈര്യം
പ്രണയം പൂക്കാതെ പോകുന്ന തളിരില


ഇനി പൂത്താലോ;
പ്രണയം ഗൂഡമായ മന്ദഹാസം
പ്രണയം ഗുപ്തമായ ഹര്‍ഷോന്മാദം
പ്രണയം കന്നിയുമിനീരിന്‍ മധുരരസം
പ്രണയം ദന്തക്ഷതത്തിന്റെ രുധിരരസം
(അവളുടെ വീട്ടുകാര്‍ അറിയുമ്പോള്‍ അത് ദന്തനഷ്ടത്തിന്‍ രുധിരരസം)

ഇനി നഷ്ടമായാലോ;
പ്രണയം വേര്‍പിരിയലിന്‍ അശ്രുമാല്യം
പ്രണയം ഹൃദയനഷ്ടത്തിന്‍ തിരുമുറിവ്
പ്രണയം കാപട്യത്തിന്‍ നേര്‍സാക്ഷ്യം
പ്രണയം കായ്ക്കാതെ പോവുന്ന മാമ്പൂവ്.

trespassing ന് മിനിമം വധശിക്ഷയോ???

ഇന്നത്തെ പത്രത്തിലെ ഒരു വാര്‍ത്ത വായിച്ച് ഒരു നിമിഷം ശ്വാസം നിലച്ച് പോയി.ഒരു മതക്കാരന്‍ മറ്റൊരു മതത്തിന്റെ പുണ്യനഗരത്തില്‍ (അറിയാതെയെങ്കിലും)അതിക്രമിച്ച് കടന്നതിന് വധശിക്ഷക്ക് വിധി.ഏതാ‍യാലും അഹിതമായതൊന്നും സംഭവിക്കും മുന്‍പ് ഒരു ഹെവന്‍ലി ഇന്റെര്‍വെന്‍ഷന്‍ ഉണ്ടായി. പാവം കൊലവാളില്‍ നിന്ന് രക്ഷപെട്ടു.

എങ്കിലും അഫ്സല്‍ ഗുരൂ നീ ഭാഗ്യവാന്‍, നിനക്ക് വേണ്ടി കരയാന്‍ എത്ര മനുഷ്യാവകാശപ്രവര്‍ത്തകര്‍.......

മനുഷ്യന്‍ മനുഷ്യന് അശുദ്ധമാവുന്ന അയിത്താചാരങ്ങള്‍ കേരളത്തില്‍ മാത്രമല്ല.ഗുരുവായൂരമ്പലത്തില്‍ (ഗുരുവായൂര്‍ പട്ടണത്തിലല്ല) ആരെങ്കിലും അന്യമതസ്ഥര്‍ കയറിയാല്‍ പുണ്യാഹവും പരിഹാരക്രിയയും മതി.ചോരഗുരുതി വേണ്ട

Sunday, December 10, 2006

വിപ്ലവകാരിയുടെ അമ്മ

ബഷീര്‍ മുന്‍പ് എഴുതിയിട്ടുള്ള കഥയാണ്.ബഷീറിന്റെ ജീവചരിത്രം മാതൃഭൂമിയില്‍ സാനുമാഷ് സീരിയലൈസ് ചെയ്തപ്പോള്‍ ഇത് ഒന്നു കൂടി വായിക്കാന്‍ ഇടയായി.എന്നു ഞാന്‍ വായിച്ചാലും കണ്ണീര്‍ കാ‍ഴ്ച്ചയെ ഒരു ചില്ലുപാളി എന്ന പോലെ അവ്യക്തമാക്കുന്ന അനുഭവം.

15 വയസ്സോ മറ്റുള്ളപ്പോള്‍ ബഷീര്‍ വൈക്കത്ത് നിന്ന് ഒളിച്ചോടി.കോഴിക്കോടെത്തി സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുക്കുകയാ‍ണ് ഉദ്ദേശ്ശം.പിതാവ് പിന്നാലെയെത്തി മാതാവ് കാത്തിരിക്കുന്നു എന്നൊക്കെ പറഞ്ഞ് നിര്‍ബന്ധിച്ചിട്ടും ബഷീര്‍ പിന്‍വാങ്ങാന്‍ ബഷീര്‍ തയാറായില്ല.സമരത്തില്‍ പങ്കെടുത്ത് കൊടിയ മര്‍ദ്ദനത്തിനും ജയില്‍വാസത്തിനും വിധേയനായി.തന്നെ തല്ലിയ പോലീസുകാരനെ വധിക്കാന്‍ ഉറച്ച ബഷീറിനെ ഒരു സഹസമരസേനാനി നിര്‍ബന്ധിച്ച് മാതാപിതാക്കളെ കണ്ടുവരാന്‍ വീട്ടിലേക്കയക്കുന്നു.

രാത്രി ഏറെ വൈകി ബഷീര്‍ വൈക്കത്തെത്തുന്നു. ശരീരമാകെ കൊടിയ മര്‍ദ്ദനത്തിന്റെ വേദനയും പാടുകളും.വിഷപാമ്പുകളും മറ്റുമുള്ള വഴികള്‍ താണ്ടി 2-3 മണിയോടെ അദ്ദേഹം വീട്ടിലെത്തുന്നു.

അരാത്? അകത്ത് നിന്നു ഉമ്മയുടെ ശബ്ദം.

ഞാനാണ്. ബഷീറിന്റെ മറുപടി.

മകനെ കണ്ട് ഉമ്മ കണ്ണീര്‍ വാര്‍ക്കുന്നു.

മകന് കഴിക്കാനായി ഉമ്മ ചോറും കറികളും എടുത്തു വെക്കുന്നു.ആ മകന്‍ അല്‍ഭുതത്തോടെ ചോദിക്കുന്നു.
ഞാന്‍ ഇന്ന് വരുമെന്ന് ഉമ്മ എങ്ങനെ അറിഞ്ഞൂ?

വളരെ സാധാരണമെന്ന പോലെ ഉമ്മ പറഞ്ഞു നീ വരുമെന്ന് കരുതി എല്ലാ രാത്രിയിലും ഞാന്‍ ഭക്ഷണമൊരുക്കി കാത്തിരിക്കറുണ്ട്.
ഈ മാതാവിനെ വേദനിപ്പിച്ചാണല്ലോ മറ്റൊരു മാതവിനെ (രാഷ്ട്രമാതാവിനെ) രക്ഷിക്കാന്‍ താന്‍ പുറപ്പെട്ടതെന്ന് ഓര്‍ത്ത് ആ നിര്‍മ്മലഹൃദയന്‍ കണ്ണീര്‍ തൂവി.

നമസ്കാരത്തിനര്‍ഹന്‍ സൃഷ്ടാവ് മാത്രമാണ്. ‍ഈ ഭൂമിയില്‍ ആരെയെങ്കിലും നമസ്കരിക്കാന്‍ ഞാന്‍ പറയുമെങ്കില്‍ അത് പെറ്റമ്മയെയാണ്: നബി തിരുമേനി

Wednesday, December 06, 2006

അമ്മൂമ്മ

അമ്മൂമ്മ മരിച്ചിട്ട് 12 കൊല്ലത്തോളം ആകുന്നു.അമ്മൂമ്മയെ കുറിച്ചെഴുതാനാണെങ്കില്‍ ഒരു രാമാ‍യണം തന്നെയുണ്ട്.(അതെ അമ്മൂമ്മയുടെ പേര് ജാനകിയമ്മ എന്നായിരുന്നു).എന്റെ അച്ഛന്റെ അമ്മയാണ് കഥാപാത്രം.

ഞാന്‍ കാണുന്ന അല്ലെങ്കില്‍ എനിക്ക് ഓര്‍മ്മ വെയ്ക്കുന്ന കാലത്ത് (ബോധം വെയ്ക്കൂന്ന കാലം എന്നു പറയുന്നില്ല,എനിക്കങ്ങനെ ഒരു സാധനം ഇല്ല എന്നാണ് മരിക്കുന്ന കാലം വരെ അമ്മൂമ്മ പറഞ്ഞിരുന്നത്.) തന്നെ അമ്മൂമ്മയുടെ തല വെഞ്ചാമരം പോലെ ആയിരുന്നു.എന്നെയോ എന്റെ അച്ഛനെയോപോലെ നീഗ്രോ വംശജയല്ലായിരുന്നു അമ്മൂമ്മ.നല്ല വെളുത്ത് ഐശ്വര്യമുള്ള ഒരു പൊക്കം കുറഞ്ഞ ഐശ്വര്യാറായ് ആയിരുന്നു അവര്‍.

അമ്മൂമ്മക്കറിയാത്ത കാര്യങ്ങളില്ല, അറിയേണ്ടാ‍ത്ത കാര്യവും.എന്റെ അമ്മയെന്ന മരുമകളോട് അമ്മൂമ്മ പിണങ്ങുന്നത് ഒറ്റ കാര്യത്തിനാണ്; പടിഞ്ഞാറേതിലെ ലീലചേച്ചി അമ്മയോട് ഓതികൊടുക്കുന്ന പരദൂഷണങ്ങള്‍ അമ്മൂമ്മക്ക് കേള്‍ക്കുന്ന പരുവത്തില്‍ reproduce ചെയ്ത് കൊടുക്കാത്തതിന് മാത്രം.(അമ്മ പറയും അമ്മെ, അതൊന്നും ഒച്ചത്തില്‍ പറയാന്‍ കൊള്ളില്ല, പ്രായമായ ഒരു പെണ്ണും പിന്നെ ഒരു തലതെറിച്ച ചെറുക്കനും ഉള്ള വീടല്ലേ)തലതെറിച്ചവനായ ഈയുള്ളവന്‍ കിറിയില്‍ നിന്നു വീഴുന്ന “അവരാതകഥകള്‍” ഒപ്പിയെടുക്കാ‍ന്‍ ഒപ്പുകടലാസുമായി നടക്കുന്നത് അമ്മ ശ്രദ്ധിച്ചെന്ന് വ്യംഗ്യം.

അമ്മൂമ്മ പരമഭക്തയാണ്.സന്ധ്യക്ക് കുളിച്ച് ഭസ്മം തൊട്ട് താറുടുത്ത് ആ വരവ് കാണുമ്പോള്‍ ഞാന്‍ ചോദിക്കും, താറും പാച്ചി എങ്ങോട്ടാ, കടല്‍ ചാടി ലങ്കക്കോ?. നാമം ചൊല്ലി വരുന്ന അമ്മൂമ്മക്ക് നാവ് ചൊറിയും,“രാധേ ഈ കുരുകുരുത്തം കെട്ടവനെ അങ്ങോട്ട് വിളി, അതെങ്ങനാ തള്ളക്കില്ലല്ലോ ഈശ്വരവിചാരം,പിന്നെ എങ്ങനെ പിള്ളേര്‍ നന്നാവും” അമ്മയും ചേച്ചിയും നിരീശ്വരവാദികളായത് അമ്മൂമ്മയ്ക്ക് എന്നും അക്ഷന്തവ്യമായിരുന്നു.

സ്കൂള്‍ വിട്ട് വന്നാല്‍ ഞാന്‍ മൈതാനത്തേക്ക് പറപറക്കും.ഇത് കാണുന്നത് തന്നെ അമ്മൂമ്മക്ക് അഹിതമായിരുന്നു.“കുട്ടികളായാല്‍ പള്ളികൂടത്തില്‍ നിന്ന് വന്ന് ചായ കുടിച്ച് പുസ്തകം എടുത്ത് പഠിക്കണം,എന്റെ മണിക്കുട്ടനൊക്കെ അങ്ങനെ ആയിരുന്നു(മണിക്കുട്ടന്‍ എന്റെ അച്ഛന്‍)”.

“ചുമ്മാതല്ല അച്ഛനൊരു പുസ്തകപ്പുഴു മണ്ണുണ്ണിയായി പോയത്”. എന്റെ വായില്‍ തറുതലക്ക് ഒരു കുറവുമില്ല.

“നാവില്‍ വികടസരസ്വതിയെ വരു”-അച്ഛനെ കളിയാക്കിയത് പിടിക്കാത്ത അമ്മ പറയും.
“എന്റെ വായില്‍ സരസ്വതി സില്‍ക്ക്സ്മിതയുടെ രൂപത്തിലാണ് നൃത്തം ചെയ്യുന്നത്’ ” എന്റെ എല്ലില്ലാത്ത അവയവത്തിന് വിശ്രമമില്ല.

എന്റെ കളിഭ്രാന്ത് കണ്ട് അമ്മൂമ്മ ഒരിക്കല്‍ പറഞ്ഞൂ “നല്ല വെളുത്ത ഒരു തങ്കം പോലത്തെ ചെക്കനായിരുന്നു,നട്ടപ്ര വെയിലത്ത് കണ്ട മൈതാനത്തില്‍ കിടന്നോടി ഈ നിറമായതാണ്” എന്നെ കുറിച്ച് തന്നെയല്ലെ പറഞ്ഞതെന്ന് വിശ്വസിക്കാനാവതെ ഞാനും കേട്ട മറ്റുള്ളവരും കണ്ണ് തള്ളി.

അമ്മൂമ്മ ഒന്നാന്തരം ഒരു കോണ്‍ഗ്രസകാരിയായിരുന്നു. തകര്‍ന്ന നായര്‍ ഫ്യൂഡലിസത്തിന്റെ തിരുശേഷിപ്പ്.മന്നത്തപ്പന്റെ ആഹ്വാനം കേട്ട് വിമോചനസമരത്തിനിറങ്ങിയ അമ്മച്ചിമാരില്‍ പെട്ടയാള്‍.അമ്മൂമ്മ നല്ല മൂഡില്‍ ഇരിക്കുമ്പോള്‍ ഞാന്‍ പഴയ വിമോചനസമരത്തിന്റെ മുദ്രാവക്യങ്ങള്‍ ചൊല്ലിക്കും

ശങ്കരാ ഭയങ്കരാ
അറുപത് പേരെ കൊന്നില്ലേ(എന്ത് കണക്കാണാവോ)

ഈയെമ്മസ്സേ ബബ്ബബ്ബ...(വ്യക്തിഹത്യ അന്നേയുണ്ട്)
ചോരക്കൊതിയാ ചേലാടാ (ചേലാട്ട് അച്യുതമേനോന്‍, അന്നത്തെ ആഭ്യന്തര മന്ത്രി)
നിന്നെ പിന്നെ കണ്ടോളാം.

1950 കളില്‍ നായന്മാരുടെ ഇടയില്‍ ഇങ്ങനെ ഒരു പ്രചരണമുണ്ടായത്രേ.നസ്രാണി(TV Thomas) രാജാവാകാന്‍ പോകുന്നു,ചോവത്തി (ഗൌരിയമ്മ) രാജ്ഞിയും- ഇതും അമ്മൂമ്മയുടെ ചരിത്ര ഖനിയില്‍ നിന്ന്.

പക്ഷേ അമ്മൂമ്മ വിചരിക്കാത്ത ട്രാക്കിലാണ് അച്ഛന്‍ പോയത്.ബാങ്ക് ജീവനക്കാരുടെ ഇടയിലെ ട്രേഡ് യൂണിയന്‍ പ്രവര്‍ത്തനം അച്ഛനെ കമ്മ്യുണിസ്റ്റ് പാര്‍ട്ടിയിലാണ് എത്തിച്ചത്.സ്വാഭാവികമായി ഞങ്ങളെല്ലാം ആ വഴിയിലായി.അമ്മൂമ്മയെ പ്രകോപിപ്പിക്കാന്‍ ഏറ്റവും നല്ല വഴി രാഷ്ട്രീയമായിരുന്നു.
ഇലക്ഷനാകുമ്പോള്‍ ഞാന്‍ ചോദിക്കും, നാഴികക്ക് 40 വട്ടം മണിക്കുട്ടന്‍ എന്ന് പറയുമെങ്കിലും അച്ഛന്‍ പറയുന്ന ആള്‍ക്ക് വോട്ട് ചെയ്യാതെ കൊച്ചച്ചന്റെ ആളിനാണല്ലേ അമ്മൂമ്മ വോട്ട് ചെയ്തത്(കൊച്ചച്ചന്‍ കോണ്‍ഗ്രസുകാരനും തച്ചടിയുടെയും ആന്റണിയുടെയും അടുപ്പക്കാരനും ഒക്കെ ആ‍ണ്).മൂത്തമകനോടുള്ള സ്നേഹത്തെ രാഷ്ട്രീയകോല്‍ വെച്ച് ഞാന്‍ അളക്കുമ്പോള്‍ അമ്മൂമ്മയുടെ മറുപടി ശുണ്ഠിയായിരുന്നു. “അതിന് മണിക്കുട്ടന‍ല്ലല്ലോ മത്സരിക്കുന്നത്”.

ഞാനുമായി എപ്പോളും ഫ്രിക്ഷനിലായിരുന്നെങ്കിലും ശരിക്കുള്ള യുദ്ധം ചേച്ചിയുമായി ആയിരുന്നു.ചേച്ചി കുടുംബത്തിലെ ആദ്യകുട്ടി, അമ്മൂമ്മക്ക് നാല് ആണ്മക്കള്‍ക്ക് ശേഷം വീട്ടില്‍ വന്നെത്തിയ പെണ്‍ തരി. വെറും മകമല്ല ചോറ്റാനിക്കര മകം പിറന്ന മങ്കി സോറി മങ്ക,ചോറ്റനിക്കര ഭദ്രകാളിയുടെ അതേ ഉയിര്.കൃത്യനിഷ്ഠ, അച്ചടക്കം,വാശി ഇവ മൂന്നും ചേര്‍ന്നാല്‍ തന്നെ ആളുകള്‍ കടുപ്പക്കാരാവും.ഇതിന്റെ കൂടെ ദേഷ്യവും നിരീശ്വരവാദവും കൂടിയാകുമ്പോള്‍ ചേച്ചിയായി.ചേച്ചി തുറിച്ച് നോക്കും,മുഖം വീര്‍പ്പിക്കും,അലറും,പിന്നെ കരയും, ഈ നാല് ആയുധങ്ങളെ ജയിക്കാന്‍ ഇന്നും ആര്‍ക്കും കഴിഞ്ഞിട്ടില്ല.

റ്റിവി വന്ന കാലം.ചെറുപ്പകാലത്ത് ആലപ്പുഴ പട്ടണത്തില്‍ വസിച്ചിരുന്ന സമയം എല്ല സിനിമകളും കണ്ട് ശീലിച്ച അമ്മൂമ്മക്ക് ഒരു അത്ഭുതവും ആവേശവുമായി റ്റിവി.വെറും ഹിന്ദി ദൂരദര്‍ശന്‍ മാത്രമുള്ള കാലമാണ്.ശനിയും ഞായറും പകല്‍ പഠിച്ചാല്‍ കുട്ടികള്‍ക്ക് വൈകുന്നേരത്തെ ഹിന്ദി സിനിമാ കാണാം.അമ്മൂമ്മക്ക് അതിന്റെ പദാനുപദ വിവര്‍ത്തനം (verbatim translation)വേണം.ചേച്ചിക്കാണേല്‍ ഇതു കൊണ്ട് മുഴുകി സിനിമാകാണല്‍ നടക്കില്ല.യുദ്ധതിന്റെ ഒടുവില്‍ അമ്മ വന്ന് റ്റിവി ഓഫ് ചെയ്യുകയും രണ്ടുപേരും അനവശ്യമായ ആര്‍ടിക്കിള്‍ 356 പ്രയോഗത്തിന് പരസ്പരം കുറ്റപ്പെടുത്തി മുഖം വീര്‍പ്പിച്ചിരിക്കുകയും ചെയ്യുന്നതോടെ താല്‍ക്കാലിക വിരാമമകുന്നു.

ഇതിന്റെ മറുപടി ചേച്ചി കൊടുക്കുന്നത് വീക്ക് days ല്‍ ആണ്.അമ്മൂമ്മ സന്ധ്യാനാമം 4മണിക്കേ ചൊല്ലിതീര്‍ത്ത് സിരിയല്‍ കാണാന്‍ ഇരിക്കുന്നു.കൃത്യം 7 മണിയാകുന്നതോടെ ചേച്ചി പുസ്തകവുമായി ഹാളില്‍ എത്തുകയായി. ആറോളം മുറികള്‍ വേറെ ഒഴിഞ്ഞ് കിടക്കുന്നുണ്ടെങ്കിലും ചേച്ചിക്ക് ഹാളില്‍ തന്നെ ഇരുന്നു പഠിക്കണം.പഠിക്കുന്നവര്‍ക്ക് വേണ്ടി ബാക്കിയുള്ളവര്‍ അഡ്ജസ്റ്റ് ചെയ്യണമെന്നാണ് ഹോം റൂള്‍. അമ്മൂമ്മയെകൊണ്ട് നിശബ്ദമായി പോലും സീരിയല്‍ കാണിക്കാതെ ചേച്ചി മുന്നേറും.

ഓണക്കാലത്ത് പൂവിടുക എന്നത് ഞങ്ങളുടെ ഒരു aesthetic sense ന്റെ ഭാഗം മാത്രമായിരുന്നു.അതിലേക്ക് ഞങ്ങള്‍ മാവേലിയേയോ വാമനനേയോ ഒന്നും വലിച്ചിടാറില്ല.ഞങ്ങള്‍ ഒരു ദിവസം ദേശീയ പതാകയുടെ ആകൃതിയിലും നിറത്തിലും ആയിരിക്കും എങ്കില്‍ വേറൊരു ദിവസം അരിവാളും ചുറ്റികയുമായിരിക്കും.അമ്മൂമ്മക്ക് ഹാ‍ലിളകാന്‍ വേറെ എന്തെങ്കിലും വേണോ.ഞാനാണ് ഇതിന്റെ പിന്നിലെ കുബുദ്ധിയെങ്കിലും മൂത്തവള്‍ എന്ന നിലയില്‍ ചേച്ചിക്കാണ് കുറ്റവും ചീത്തയും.പോരെ പൂരം...


അമ്മൂമ്മയുടെ മരണം അപ്രതീക്ഷിതമായിരുന്നു.ഒരു stroke 4-5 ദിനങ്ങള്‍ ആശുപത്രിയില്‍, അഞ്ചാം ദിനം അമ്മ പറഞ്ഞു അമ്മൂമ്മ ഇന്നോ നാളെയോ മരിക്കും,നീ തേങ്ങയിടല്‍,വിറക് കീറല്‍ തുടങ്ങീ കുറെ കാര്യങ്ങല്‍ ജോലിക്കാരനെ കൊണ്ട് ചെയ്യിക്കണം.അമ്മക്കെങ്ങനെ അതറിയാം എന്നു ഞാന്‍ ചോദിച്ചില്ല, കാരണം അമ്മയെ പോലെ അമ്മൂമ്മയുടെ മനസ്സാരും അറിഞ്ഞിരുന്നില്ല.പെറ്റമ്മയെ ചെറുപ്പത്തിലേ നഷ്ടപ്പെട്ട അമ്മക്ക് പെറ്റമ്മ തന്നെയായിരുന്നു അമ്മായിഅമ്മ.എന്നെ മാറ്റി നിര്‍ത്തി ഇതു പറയുമ്പോളുള്ള കണ്ണീര്‍ സാക്ഷി.

അമ്മൂമ്മ മരിക്കുകയോ.... എനിക്കത് ഉള്‍ക്കൊള്ളാനവുമായിരുന്നില്ല. ആ ബഹളമില്ലാതെ കഴിഞ്ഞ 3-4 ദിവസങ്ങള്‍ തന്നെ എനിക്ക് ഒരു ഭ്രാന്ത് പിടിപ്പിക്കുന്ന അസ്വസ്ഥതയായിരുന്നു.

പിറ്റേന്ന് അമ്മൂമ്മ മരിച്ചു.എന്നുമുള്ള വഴക്കുകള്‍ കാരണം ചേച്ചിയെ ആ മരണം കാര്യമായി ബാധിക്കില്ല എന്ന മണ്ടന്‍ ചിന്ത എന്നില്‍ വന്നു പെട്ടു.പക്ഷെ പിടിച്ച് നിര്‍ത്തനാകാത്തതയിരുന്നു ചേച്ചിയുടെ സങ്കട കടല്‍.അവളെ ഞാന്‍ അങ്ങനെ കണ്ടിട്ടില്ല.സ്വന്തം പ്രതിബിംബം നഷ്ടപ്പെടുന്ന വേദനയായിരുന്നുവോ അത്?