Sunday, December 24, 2006

ദൈവം

എന്റെ ഈ പോസ്റ്റ് മതവുമായി യാതൊരു ബന്ധവുമില്ലാത്തതാണ്.അല്ലെങ്കില്‍ മതങ്ങളുടെ കരിങ്കല്‍ തടവറയിലുള്ള ദൈവത്തെ കുറിച്ചല്ല എന്റെ ഈ വരികള്‍.

ഗോഡ് ഡെല്യൂഷന്‍ എഴുതിയ റിച്ചാര്‍ഡ് ഡാക്കിന്‍സിനെ എനിക്കിഷ്ടമാണ്.Unweaving the rainbow എന്ന ഒറ്റ തലക്കെട്ട് കൊണ്ട് അദ്ദേഹം എന്റെ ആരാധന നേടി.മഴവില്ലിന്റെ ഇഴ പിരിക്കുന്നപോലെ സത്യത്തിന്റെ ഇഴകള്‍ പിരിക്കുക .എത്ര മനോഹരമായിരിക്കും അത്.അത് പോലെ തന്നെ എനിക്കിഷ്ടമാണ് കോവൂറിനെ; ശാസ്ത്രബോധം ജനങ്ങളിലെത്തിക്കാന്‍ അദ്ദേഹം നടത്തിയ വിപ്ലവയജ്ഞങ്ങളെ,മാര്‍ക്സിനെ,ലെനിനെ,കൃഷ്ണപിള്ളയെ,എ.കെ.ജിയെ അവരുടെ മാനവികതയില്‍ ഊന്നിയ ആത്മത്യാഗങ്ങളെ.

അത് പോലെ തന്നെ എനിക്കിഷ്ടമാണ് (ദൈവ)സ്നേഹത്തെ അനുഭൂതിയാക്കിയ ഖലീല്‍ ജിബ്രാനേ,ബൈബിളിലെ സോളമന്റെ ഉത്തമഗീതങ്ങളെ,അല്ല്ലാഹുവിന്റെ പക്കലുള്ള അനന്തമായ സമയത്തെക്കുറിച്ച് പറഞ്ഞ ബഷീറിനെ,ബിസ്മില്ലാഖാന്റെ ഷഹനായിയെ,കബീറിന്റെ കവിതയെ,മഹാരാജപുരം സന്താനത്തിന്റെ നിരവലുകളെ....

ഞാന്‍ വിശ്വാസിയോ അവിശ്വാസിയോ അതോ agnostic എന്ന അറിവില്ലാപൈതലോ.

വിശ്വാസം എന്നെ എന്നും കുരുക്കിയ പ്രശ്നമായിരുന്നു.ഭൌതിക സമസ്യകളില്‍ ആടിപോകുന്ന കപടനിരീശ്വരവാദി ആണ് ഞാന്‍ എന്ന് പലപ്പോഴും എനിക്ക് തോന്നിയിട്ടുണ്ട്. സി.എ.പരീക്ഷയുടെ കാഠിന്യങ്ങളില്‍,വേണ്ടപ്പെട്ടവരുടെ ദുരിതങ്ങളില്‍, എന്തിന് അച്ഛന്‍ രാത്രി വീട്ടിലെത്താന്‍ വൈകുമ്പോള്‍ പോലും എനിക്ക് ഈ ചാഞ്ചാട്ടം ഉണ്ടായിട്ടുണ്ട്.അല്‍പ്പം കഴിയുമ്പോല്‍ യുക്തിക്ക് ഞാ‍ന്‍ കീഴ്പ്പെടുമെങ്കിലും.

ദൈവവുമായി ബന്ധപ്പെട്ട് ചിന്തിക്കുമ്പോള്‍ ആദ്യം മനസ്സില്‍ വരുന്ന ചോദ്യം ഉല്‍പ്പത്തിയെക്കുറിച്ചാണ്.അതില്‍ ഏറ്റവും വിശ്വാസയോഗ്യം ഡാര്‍വിന്‍ തന്നെയാണ് എന്ന് തന്നെയാണ് എനിക്ക് തോന്നുന്നത്.മതമൌലികവാദം ദൃംഷ്ടങ്ങളുമായി തിരിച്ച് വരുന്ന ഈ കാലത്ത് ആദമിനും ഹവ്വക്കും പുതിയ പ്രാധാന്യം സിദ്ധിക്കുന്നുണ്ടെങ്കിലും ജനിതകശാസ്ത്രം കൈവരിച്ച അമ്പരപ്പിക്കുന്ന നേട്ടങ്ങള്‍ കെട്ടുകഥകളെ കെട്ടുകഥകളായി കാണാന്‍ നമ്മെ സഹായിക്കുന്നു.

എങ്കിലും ആദികാരണമായി ഒരു സൃഷ്ടാവുണ്ടാവുമോ?അദ്ദേഹം ക്ഷിപ്രപ്രസാദിയും ക്ഷിപ്രകോപിയുമാണോ?അദ്ദേഹം സ്തുതികളില്‍ സംപ്രീതനാകുന്നവനാണോ?അദ്ദേഹം രജനീകാന്തിനെ പോലെ ഫാന്‍സ് അസോസിയേഷനുകളെ പ്രോത്സാഹിപ്പിക്കുന്ന ആളാണോ?മറ്റ് താരങ്ങളുടെ പോസ്റ്റ്റുകളില്‍ സ്വന്തം ആളുകളെ കൊണ്ട് ചാണകം എറിയിക്കാറുണ്ടോ?അദ്ദേഹം പരീക്ഷാ ഭവനെ പോലെയോ പി.എസ്.സിയെ പോലെയോ ഭക്തരെ സ്ഥിരം പരീക്ഷകളില്‍ ഏര്‍പ്പെടുത്താറുണ്ടോ? അദ്ദേഹം വഴിപാടുകളില്‍ വീഴുന്നവനാണോ? ഇത്തരം കാര്യങ്ങള്‍ ചെയ്യുന്ന ആളാണെങ്കില്‍ ഒരു ലൌകികനുമായി അദ്ദേഹത്തിന്റെ വ്യത്യാസമെന്താണ്?

ഇനി ആദിയും അന്തവുമില്ലാത്ത ഊര്‍ജ്ജത്തെയാ‍ണോ ദൈവമെന്നു വിളിക്കുന്നത്.ഊര്‍ജ്ജം മാത്രമല്ലേ സൃഷ്ടിക്കാനും നശിപ്പിക്കാനും ആവാത്തതായി ശാസ്ത്രം പറയുന്നത്?ഊര്‍ജ്ജമല്ലേ നിരന്തരമായി രൂപപരിണാമങ്ങളിലൂടെ (അവതാരങ്ങളിലൂടെ) ആദിയും അന്തവുമില്ലാതെ തുടരുന്നത്?
ആദിയില്‍ വചനമുണ്ടായി എന്ന് സെമറ്റിക്ക് വിശ്വാസം, ഓംകാരമുണ്ടായി എന്ന് ഹിന്ദു വിശ്വാസം; ശബ്ദം ഊര്‍ജ്ജത്തിന്റെ രൂ‍പാന്തരമാണോ?

സത്യം,നന്മ,ദയ,സ്നേഹം തുടങ്ങിയ സല്‍ഗുണങ്ങള്‍ ആചരിക്കുമ്പോള്‍ കിട്ടുന്ന ആത്മസുഖം ആരാണ് പ്രദാനം ചെയ്യുന്നത്? തെറ്റുകള്‍ ചെയ്യാന്‍ ഒരുങ്ങുമ്പോള്‍ നമ്മെ തടയുന്ന ആന്തരിക ശക്തി ഏതാണ്?
അന്യനുവേണ്ടി നിര്‍മ്മലമായി വാര്‍ക്കപ്പെടുന്ന കണ്ണീരില്‍ പ്രതിഫലിക്കുന്ന സൂര്യകിരണമേതാണ്?

ഉത്തരങ്ങളില്ലാത്ത ചോദ്യങ്ങളല്ല ഇതൊന്നും.എങ്കിലും എല്ലാവരും അംഗീകരിക്കുന്ന ഉത്തരങ്ങളാവില്ല അതൊന്നും.എങ്കിലും ഫാസിസത്തിന്റെ മഞ്ഞ കണ്ണാടി വെക്കാത്തരുടെ അഭിപ്രായങ്ങള്‍ കേള്‍ക്കുക രസകരവും അനുഭൂതിദായകവുമായിരിക്കും.

Thursday, December 21, 2006

ഖേദം ഹൃദയപൂര്‍വ്വം

സൌദിയിലെ തലവെട്ട് വെറും കെട്ടുകഥയായി മാറിയ നിലയ്ക്ക് ഞാന്‍ ഇന്നലെ "trespassing ന് മിനിമം വധശിക്ഷയോ എന്ന പോസ്റ്റില്‍ ഉന്നയിച്ച വിഷയങ്ങള്‍ നിലനില്‍ക്കാത്തതായിരിക്കുന്നു. ആര്‍ക്കെങ്കിലും ആ വാദഗതികള്‍ മുറിവേല്‍പ്പിച്ചിട്ടുണ്ടെങ്കില്‍ ഞാന്‍ ഹൃദയപൂര്‍വ്വം ഖേദിക്കുന്നു.

ഇനിമേല്‍ കാള പെറും മുന്‍പേ ഞാന്‍ പാല്‍ കുടിക്കാന്‍ അകിടിന്‍ ചുവട്ടില്‍ ക്യൂ നില്‍ക്കാതിരിക്കാന്‍ ശ്രദ്ധിക്കാം.

പക്ഷേ ശരിക്കും കേരളത്തില്‍ ശ്രീമാന്‍ പിണറായി പറയുന്ന മാധ്യമ സിന്‍ഡിക്കേറ്റുണ്ടോ? അല്ലേങ്കില്‍ ഈ വാര്‍ത്ത എങ്ങനെ എല്ലാ പത്രങ്ങളിലും(ദേശാഭിമാനി ഒഴിച്ച്) വന്നു? ഉത്തരം തരേണ്ടത്ത് NPR നെ പോലുള്ള മാധ്യമ ബ്ലോഗര്‍ സുഹൃത്തുക്കളാണ്.

Wednesday, December 20, 2006

പ്രണയത്തിന്റെ നാനര്‍ത്ഥങ്ങള്‍ (കവിത)

പ്രണയം ലിഖിതമാകാന്‍ വഴങ്ങാത്ത വിഹ്വലത
പ്രണയം പറയാന്‍ കഴിയാത്ത അധൈര്യം
പ്രണയം പൂക്കാതെ പോകുന്ന തളിരില


ഇനി പൂത്താലോ;
പ്രണയം ഗൂഡമായ മന്ദഹാസം
പ്രണയം ഗുപ്തമായ ഹര്‍ഷോന്മാദം
പ്രണയം കന്നിയുമിനീരിന്‍ മധുരരസം
പ്രണയം ദന്തക്ഷതത്തിന്റെ രുധിരരസം
(അവളുടെ വീട്ടുകാര്‍ അറിയുമ്പോള്‍ അത് ദന്തനഷ്ടത്തിന്‍ രുധിരരസം)

ഇനി നഷ്ടമായാലോ;
പ്രണയം വേര്‍പിരിയലിന്‍ അശ്രുമാല്യം
പ്രണയം ഹൃദയനഷ്ടത്തിന്‍ തിരുമുറിവ്
പ്രണയം കാപട്യത്തിന്‍ നേര്‍സാക്ഷ്യം
പ്രണയം കായ്ക്കാതെ പോവുന്ന മാമ്പൂവ്.

trespassing ന് മിനിമം വധശിക്ഷയോ???

ഇന്നത്തെ പത്രത്തിലെ ഒരു വാര്‍ത്ത വായിച്ച് ഒരു നിമിഷം ശ്വാസം നിലച്ച് പോയി.ഒരു മതക്കാരന്‍ മറ്റൊരു മതത്തിന്റെ പുണ്യനഗരത്തില്‍ (അറിയാതെയെങ്കിലും)അതിക്രമിച്ച് കടന്നതിന് വധശിക്ഷക്ക് വിധി.ഏതാ‍യാലും അഹിതമായതൊന്നും സംഭവിക്കും മുന്‍പ് ഒരു ഹെവന്‍ലി ഇന്റെര്‍വെന്‍ഷന്‍ ഉണ്ടായി. പാവം കൊലവാളില്‍ നിന്ന് രക്ഷപെട്ടു.

എങ്കിലും അഫ്സല്‍ ഗുരൂ നീ ഭാഗ്യവാന്‍, നിനക്ക് വേണ്ടി കരയാന്‍ എത്ര മനുഷ്യാവകാശപ്രവര്‍ത്തകര്‍.......

മനുഷ്യന്‍ മനുഷ്യന് അശുദ്ധമാവുന്ന അയിത്താചാരങ്ങള്‍ കേരളത്തില്‍ മാത്രമല്ല.ഗുരുവായൂരമ്പലത്തില്‍ (ഗുരുവായൂര്‍ പട്ടണത്തിലല്ല) ആരെങ്കിലും അന്യമതസ്ഥര്‍ കയറിയാല്‍ പുണ്യാഹവും പരിഹാരക്രിയയും മതി.ചോരഗുരുതി വേണ്ട

Sunday, December 10, 2006

വിപ്ലവകാരിയുടെ അമ്മ

ബഷീര്‍ മുന്‍പ് എഴുതിയിട്ടുള്ള കഥയാണ്.ബഷീറിന്റെ ജീവചരിത്രം മാതൃഭൂമിയില്‍ സാനുമാഷ് സീരിയലൈസ് ചെയ്തപ്പോള്‍ ഇത് ഒന്നു കൂടി വായിക്കാന്‍ ഇടയായി.എന്നു ഞാന്‍ വായിച്ചാലും കണ്ണീര്‍ കാ‍ഴ്ച്ചയെ ഒരു ചില്ലുപാളി എന്ന പോലെ അവ്യക്തമാക്കുന്ന അനുഭവം.

15 വയസ്സോ മറ്റുള്ളപ്പോള്‍ ബഷീര്‍ വൈക്കത്ത് നിന്ന് ഒളിച്ചോടി.കോഴിക്കോടെത്തി സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുക്കുകയാ‍ണ് ഉദ്ദേശ്ശം.പിതാവ് പിന്നാലെയെത്തി മാതാവ് കാത്തിരിക്കുന്നു എന്നൊക്കെ പറഞ്ഞ് നിര്‍ബന്ധിച്ചിട്ടും ബഷീര്‍ പിന്‍വാങ്ങാന്‍ ബഷീര്‍ തയാറായില്ല.സമരത്തില്‍ പങ്കെടുത്ത് കൊടിയ മര്‍ദ്ദനത്തിനും ജയില്‍വാസത്തിനും വിധേയനായി.തന്നെ തല്ലിയ പോലീസുകാരനെ വധിക്കാന്‍ ഉറച്ച ബഷീറിനെ ഒരു സഹസമരസേനാനി നിര്‍ബന്ധിച്ച് മാതാപിതാക്കളെ കണ്ടുവരാന്‍ വീട്ടിലേക്കയക്കുന്നു.

രാത്രി ഏറെ വൈകി ബഷീര്‍ വൈക്കത്തെത്തുന്നു. ശരീരമാകെ കൊടിയ മര്‍ദ്ദനത്തിന്റെ വേദനയും പാടുകളും.വിഷപാമ്പുകളും മറ്റുമുള്ള വഴികള്‍ താണ്ടി 2-3 മണിയോടെ അദ്ദേഹം വീട്ടിലെത്തുന്നു.

അരാത്? അകത്ത് നിന്നു ഉമ്മയുടെ ശബ്ദം.

ഞാനാണ്. ബഷീറിന്റെ മറുപടി.

മകനെ കണ്ട് ഉമ്മ കണ്ണീര്‍ വാര്‍ക്കുന്നു.

മകന് കഴിക്കാനായി ഉമ്മ ചോറും കറികളും എടുത്തു വെക്കുന്നു.ആ മകന്‍ അല്‍ഭുതത്തോടെ ചോദിക്കുന്നു.
ഞാന്‍ ഇന്ന് വരുമെന്ന് ഉമ്മ എങ്ങനെ അറിഞ്ഞൂ?

വളരെ സാധാരണമെന്ന പോലെ ഉമ്മ പറഞ്ഞു നീ വരുമെന്ന് കരുതി എല്ലാ രാത്രിയിലും ഞാന്‍ ഭക്ഷണമൊരുക്കി കാത്തിരിക്കറുണ്ട്.
ഈ മാതാവിനെ വേദനിപ്പിച്ചാണല്ലോ മറ്റൊരു മാതവിനെ (രാഷ്ട്രമാതാവിനെ) രക്ഷിക്കാന്‍ താന്‍ പുറപ്പെട്ടതെന്ന് ഓര്‍ത്ത് ആ നിര്‍മ്മലഹൃദയന്‍ കണ്ണീര്‍ തൂവി.

നമസ്കാരത്തിനര്‍ഹന്‍ സൃഷ്ടാവ് മാത്രമാണ്. ‍ഈ ഭൂമിയില്‍ ആരെയെങ്കിലും നമസ്കരിക്കാന്‍ ഞാന്‍ പറയുമെങ്കില്‍ അത് പെറ്റമ്മയെയാണ്: നബി തിരുമേനി

Wednesday, December 06, 2006

അമ്മൂമ്മ

അമ്മൂമ്മ മരിച്ചിട്ട് 12 കൊല്ലത്തോളം ആകുന്നു.അമ്മൂമ്മയെ കുറിച്ചെഴുതാനാണെങ്കില്‍ ഒരു രാമാ‍യണം തന്നെയുണ്ട്.(അതെ അമ്മൂമ്മയുടെ പേര് ജാനകിയമ്മ എന്നായിരുന്നു).എന്റെ അച്ഛന്റെ അമ്മയാണ് കഥാപാത്രം.

ഞാന്‍ കാണുന്ന അല്ലെങ്കില്‍ എനിക്ക് ഓര്‍മ്മ വെയ്ക്കുന്ന കാലത്ത് (ബോധം വെയ്ക്കൂന്ന കാലം എന്നു പറയുന്നില്ല,എനിക്കങ്ങനെ ഒരു സാധനം ഇല്ല എന്നാണ് മരിക്കുന്ന കാലം വരെ അമ്മൂമ്മ പറഞ്ഞിരുന്നത്.) തന്നെ അമ്മൂമ്മയുടെ തല വെഞ്ചാമരം പോലെ ആയിരുന്നു.എന്നെയോ എന്റെ അച്ഛനെയോപോലെ നീഗ്രോ വംശജയല്ലായിരുന്നു അമ്മൂമ്മ.നല്ല വെളുത്ത് ഐശ്വര്യമുള്ള ഒരു പൊക്കം കുറഞ്ഞ ഐശ്വര്യാറായ് ആയിരുന്നു അവര്‍.

അമ്മൂമ്മക്കറിയാത്ത കാര്യങ്ങളില്ല, അറിയേണ്ടാ‍ത്ത കാര്യവും.എന്റെ അമ്മയെന്ന മരുമകളോട് അമ്മൂമ്മ പിണങ്ങുന്നത് ഒറ്റ കാര്യത്തിനാണ്; പടിഞ്ഞാറേതിലെ ലീലചേച്ചി അമ്മയോട് ഓതികൊടുക്കുന്ന പരദൂഷണങ്ങള്‍ അമ്മൂമ്മക്ക് കേള്‍ക്കുന്ന പരുവത്തില്‍ reproduce ചെയ്ത് കൊടുക്കാത്തതിന് മാത്രം.(അമ്മ പറയും അമ്മെ, അതൊന്നും ഒച്ചത്തില്‍ പറയാന്‍ കൊള്ളില്ല, പ്രായമായ ഒരു പെണ്ണും പിന്നെ ഒരു തലതെറിച്ച ചെറുക്കനും ഉള്ള വീടല്ലേ)തലതെറിച്ചവനായ ഈയുള്ളവന്‍ കിറിയില്‍ നിന്നു വീഴുന്ന “അവരാതകഥകള്‍” ഒപ്പിയെടുക്കാ‍ന്‍ ഒപ്പുകടലാസുമായി നടക്കുന്നത് അമ്മ ശ്രദ്ധിച്ചെന്ന് വ്യംഗ്യം.

അമ്മൂമ്മ പരമഭക്തയാണ്.സന്ധ്യക്ക് കുളിച്ച് ഭസ്മം തൊട്ട് താറുടുത്ത് ആ വരവ് കാണുമ്പോള്‍ ഞാന്‍ ചോദിക്കും, താറും പാച്ചി എങ്ങോട്ടാ, കടല്‍ ചാടി ലങ്കക്കോ?. നാമം ചൊല്ലി വരുന്ന അമ്മൂമ്മക്ക് നാവ് ചൊറിയും,“രാധേ ഈ കുരുകുരുത്തം കെട്ടവനെ അങ്ങോട്ട് വിളി, അതെങ്ങനാ തള്ളക്കില്ലല്ലോ ഈശ്വരവിചാരം,പിന്നെ എങ്ങനെ പിള്ളേര്‍ നന്നാവും” അമ്മയും ചേച്ചിയും നിരീശ്വരവാദികളായത് അമ്മൂമ്മയ്ക്ക് എന്നും അക്ഷന്തവ്യമായിരുന്നു.

സ്കൂള്‍ വിട്ട് വന്നാല്‍ ഞാന്‍ മൈതാനത്തേക്ക് പറപറക്കും.ഇത് കാണുന്നത് തന്നെ അമ്മൂമ്മക്ക് അഹിതമായിരുന്നു.“കുട്ടികളായാല്‍ പള്ളികൂടത്തില്‍ നിന്ന് വന്ന് ചായ കുടിച്ച് പുസ്തകം എടുത്ത് പഠിക്കണം,എന്റെ മണിക്കുട്ടനൊക്കെ അങ്ങനെ ആയിരുന്നു(മണിക്കുട്ടന്‍ എന്റെ അച്ഛന്‍)”.

“ചുമ്മാതല്ല അച്ഛനൊരു പുസ്തകപ്പുഴു മണ്ണുണ്ണിയായി പോയത്”. എന്റെ വായില്‍ തറുതലക്ക് ഒരു കുറവുമില്ല.

“നാവില്‍ വികടസരസ്വതിയെ വരു”-അച്ഛനെ കളിയാക്കിയത് പിടിക്കാത്ത അമ്മ പറയും.
“എന്റെ വായില്‍ സരസ്വതി സില്‍ക്ക്സ്മിതയുടെ രൂപത്തിലാണ് നൃത്തം ചെയ്യുന്നത്’ ” എന്റെ എല്ലില്ലാത്ത അവയവത്തിന് വിശ്രമമില്ല.

എന്റെ കളിഭ്രാന്ത് കണ്ട് അമ്മൂമ്മ ഒരിക്കല്‍ പറഞ്ഞൂ “നല്ല വെളുത്ത ഒരു തങ്കം പോലത്തെ ചെക്കനായിരുന്നു,നട്ടപ്ര വെയിലത്ത് കണ്ട മൈതാനത്തില്‍ കിടന്നോടി ഈ നിറമായതാണ്” എന്നെ കുറിച്ച് തന്നെയല്ലെ പറഞ്ഞതെന്ന് വിശ്വസിക്കാനാവതെ ഞാനും കേട്ട മറ്റുള്ളവരും കണ്ണ് തള്ളി.

അമ്മൂമ്മ ഒന്നാന്തരം ഒരു കോണ്‍ഗ്രസകാരിയായിരുന്നു. തകര്‍ന്ന നായര്‍ ഫ്യൂഡലിസത്തിന്റെ തിരുശേഷിപ്പ്.മന്നത്തപ്പന്റെ ആഹ്വാനം കേട്ട് വിമോചനസമരത്തിനിറങ്ങിയ അമ്മച്ചിമാരില്‍ പെട്ടയാള്‍.അമ്മൂമ്മ നല്ല മൂഡില്‍ ഇരിക്കുമ്പോള്‍ ഞാന്‍ പഴയ വിമോചനസമരത്തിന്റെ മുദ്രാവക്യങ്ങള്‍ ചൊല്ലിക്കും

ശങ്കരാ ഭയങ്കരാ
അറുപത് പേരെ കൊന്നില്ലേ(എന്ത് കണക്കാണാവോ)

ഈയെമ്മസ്സേ ബബ്ബബ്ബ...(വ്യക്തിഹത്യ അന്നേയുണ്ട്)
ചോരക്കൊതിയാ ചേലാടാ (ചേലാട്ട് അച്യുതമേനോന്‍, അന്നത്തെ ആഭ്യന്തര മന്ത്രി)
നിന്നെ പിന്നെ കണ്ടോളാം.

1950 കളില്‍ നായന്മാരുടെ ഇടയില്‍ ഇങ്ങനെ ഒരു പ്രചരണമുണ്ടായത്രേ.നസ്രാണി(TV Thomas) രാജാവാകാന്‍ പോകുന്നു,ചോവത്തി (ഗൌരിയമ്മ) രാജ്ഞിയും- ഇതും അമ്മൂമ്മയുടെ ചരിത്ര ഖനിയില്‍ നിന്ന്.

പക്ഷേ അമ്മൂമ്മ വിചരിക്കാത്ത ട്രാക്കിലാണ് അച്ഛന്‍ പോയത്.ബാങ്ക് ജീവനക്കാരുടെ ഇടയിലെ ട്രേഡ് യൂണിയന്‍ പ്രവര്‍ത്തനം അച്ഛനെ കമ്മ്യുണിസ്റ്റ് പാര്‍ട്ടിയിലാണ് എത്തിച്ചത്.സ്വാഭാവികമായി ഞങ്ങളെല്ലാം ആ വഴിയിലായി.അമ്മൂമ്മയെ പ്രകോപിപ്പിക്കാന്‍ ഏറ്റവും നല്ല വഴി രാഷ്ട്രീയമായിരുന്നു.
ഇലക്ഷനാകുമ്പോള്‍ ഞാന്‍ ചോദിക്കും, നാഴികക്ക് 40 വട്ടം മണിക്കുട്ടന്‍ എന്ന് പറയുമെങ്കിലും അച്ഛന്‍ പറയുന്ന ആള്‍ക്ക് വോട്ട് ചെയ്യാതെ കൊച്ചച്ചന്റെ ആളിനാണല്ലേ അമ്മൂമ്മ വോട്ട് ചെയ്തത്(കൊച്ചച്ചന്‍ കോണ്‍ഗ്രസുകാരനും തച്ചടിയുടെയും ആന്റണിയുടെയും അടുപ്പക്കാരനും ഒക്കെ ആ‍ണ്).മൂത്തമകനോടുള്ള സ്നേഹത്തെ രാഷ്ട്രീയകോല്‍ വെച്ച് ഞാന്‍ അളക്കുമ്പോള്‍ അമ്മൂമ്മയുടെ മറുപടി ശുണ്ഠിയായിരുന്നു. “അതിന് മണിക്കുട്ടന‍ല്ലല്ലോ മത്സരിക്കുന്നത്”.

ഞാനുമായി എപ്പോളും ഫ്രിക്ഷനിലായിരുന്നെങ്കിലും ശരിക്കുള്ള യുദ്ധം ചേച്ചിയുമായി ആയിരുന്നു.ചേച്ചി കുടുംബത്തിലെ ആദ്യകുട്ടി, അമ്മൂമ്മക്ക് നാല് ആണ്മക്കള്‍ക്ക് ശേഷം വീട്ടില്‍ വന്നെത്തിയ പെണ്‍ തരി. വെറും മകമല്ല ചോറ്റാനിക്കര മകം പിറന്ന മങ്കി സോറി മങ്ക,ചോറ്റനിക്കര ഭദ്രകാളിയുടെ അതേ ഉയിര്.കൃത്യനിഷ്ഠ, അച്ചടക്കം,വാശി ഇവ മൂന്നും ചേര്‍ന്നാല്‍ തന്നെ ആളുകള്‍ കടുപ്പക്കാരാവും.ഇതിന്റെ കൂടെ ദേഷ്യവും നിരീശ്വരവാദവും കൂടിയാകുമ്പോള്‍ ചേച്ചിയായി.ചേച്ചി തുറിച്ച് നോക്കും,മുഖം വീര്‍പ്പിക്കും,അലറും,പിന്നെ കരയും, ഈ നാല് ആയുധങ്ങളെ ജയിക്കാന്‍ ഇന്നും ആര്‍ക്കും കഴിഞ്ഞിട്ടില്ല.

റ്റിവി വന്ന കാലം.ചെറുപ്പകാലത്ത് ആലപ്പുഴ പട്ടണത്തില്‍ വസിച്ചിരുന്ന സമയം എല്ല സിനിമകളും കണ്ട് ശീലിച്ച അമ്മൂമ്മക്ക് ഒരു അത്ഭുതവും ആവേശവുമായി റ്റിവി.വെറും ഹിന്ദി ദൂരദര്‍ശന്‍ മാത്രമുള്ള കാലമാണ്.ശനിയും ഞായറും പകല്‍ പഠിച്ചാല്‍ കുട്ടികള്‍ക്ക് വൈകുന്നേരത്തെ ഹിന്ദി സിനിമാ കാണാം.അമ്മൂമ്മക്ക് അതിന്റെ പദാനുപദ വിവര്‍ത്തനം (verbatim translation)വേണം.ചേച്ചിക്കാണേല്‍ ഇതു കൊണ്ട് മുഴുകി സിനിമാകാണല്‍ നടക്കില്ല.യുദ്ധതിന്റെ ഒടുവില്‍ അമ്മ വന്ന് റ്റിവി ഓഫ് ചെയ്യുകയും രണ്ടുപേരും അനവശ്യമായ ആര്‍ടിക്കിള്‍ 356 പ്രയോഗത്തിന് പരസ്പരം കുറ്റപ്പെടുത്തി മുഖം വീര്‍പ്പിച്ചിരിക്കുകയും ചെയ്യുന്നതോടെ താല്‍ക്കാലിക വിരാമമകുന്നു.

ഇതിന്റെ മറുപടി ചേച്ചി കൊടുക്കുന്നത് വീക്ക് days ല്‍ ആണ്.അമ്മൂമ്മ സന്ധ്യാനാമം 4മണിക്കേ ചൊല്ലിതീര്‍ത്ത് സിരിയല്‍ കാണാന്‍ ഇരിക്കുന്നു.കൃത്യം 7 മണിയാകുന്നതോടെ ചേച്ചി പുസ്തകവുമായി ഹാളില്‍ എത്തുകയായി. ആറോളം മുറികള്‍ വേറെ ഒഴിഞ്ഞ് കിടക്കുന്നുണ്ടെങ്കിലും ചേച്ചിക്ക് ഹാളില്‍ തന്നെ ഇരുന്നു പഠിക്കണം.പഠിക്കുന്നവര്‍ക്ക് വേണ്ടി ബാക്കിയുള്ളവര്‍ അഡ്ജസ്റ്റ് ചെയ്യണമെന്നാണ് ഹോം റൂള്‍. അമ്മൂമ്മയെകൊണ്ട് നിശബ്ദമായി പോലും സീരിയല്‍ കാണിക്കാതെ ചേച്ചി മുന്നേറും.

ഓണക്കാലത്ത് പൂവിടുക എന്നത് ഞങ്ങളുടെ ഒരു aesthetic sense ന്റെ ഭാഗം മാത്രമായിരുന്നു.അതിലേക്ക് ഞങ്ങള്‍ മാവേലിയേയോ വാമനനേയോ ഒന്നും വലിച്ചിടാറില്ല.ഞങ്ങള്‍ ഒരു ദിവസം ദേശീയ പതാകയുടെ ആകൃതിയിലും നിറത്തിലും ആയിരിക്കും എങ്കില്‍ വേറൊരു ദിവസം അരിവാളും ചുറ്റികയുമായിരിക്കും.അമ്മൂമ്മക്ക് ഹാ‍ലിളകാന്‍ വേറെ എന്തെങ്കിലും വേണോ.ഞാനാണ് ഇതിന്റെ പിന്നിലെ കുബുദ്ധിയെങ്കിലും മൂത്തവള്‍ എന്ന നിലയില്‍ ചേച്ചിക്കാണ് കുറ്റവും ചീത്തയും.പോരെ പൂരം...


അമ്മൂമ്മയുടെ മരണം അപ്രതീക്ഷിതമായിരുന്നു.ഒരു stroke 4-5 ദിനങ്ങള്‍ ആശുപത്രിയില്‍, അഞ്ചാം ദിനം അമ്മ പറഞ്ഞു അമ്മൂമ്മ ഇന്നോ നാളെയോ മരിക്കും,നീ തേങ്ങയിടല്‍,വിറക് കീറല്‍ തുടങ്ങീ കുറെ കാര്യങ്ങല്‍ ജോലിക്കാരനെ കൊണ്ട് ചെയ്യിക്കണം.അമ്മക്കെങ്ങനെ അതറിയാം എന്നു ഞാന്‍ ചോദിച്ചില്ല, കാരണം അമ്മയെ പോലെ അമ്മൂമ്മയുടെ മനസ്സാരും അറിഞ്ഞിരുന്നില്ല.പെറ്റമ്മയെ ചെറുപ്പത്തിലേ നഷ്ടപ്പെട്ട അമ്മക്ക് പെറ്റമ്മ തന്നെയായിരുന്നു അമ്മായിഅമ്മ.എന്നെ മാറ്റി നിര്‍ത്തി ഇതു പറയുമ്പോളുള്ള കണ്ണീര്‍ സാക്ഷി.

അമ്മൂമ്മ മരിക്കുകയോ.... എനിക്കത് ഉള്‍ക്കൊള്ളാനവുമായിരുന്നില്ല. ആ ബഹളമില്ലാതെ കഴിഞ്ഞ 3-4 ദിവസങ്ങള്‍ തന്നെ എനിക്ക് ഒരു ഭ്രാന്ത് പിടിപ്പിക്കുന്ന അസ്വസ്ഥതയായിരുന്നു.

പിറ്റേന്ന് അമ്മൂമ്മ മരിച്ചു.എന്നുമുള്ള വഴക്കുകള്‍ കാരണം ചേച്ചിയെ ആ മരണം കാര്യമായി ബാധിക്കില്ല എന്ന മണ്ടന്‍ ചിന്ത എന്നില്‍ വന്നു പെട്ടു.പക്ഷെ പിടിച്ച് നിര്‍ത്തനാകാത്തതയിരുന്നു ചേച്ചിയുടെ സങ്കട കടല്‍.അവളെ ഞാന്‍ അങ്ങനെ കണ്ടിട്ടില്ല.സ്വന്തം പ്രതിബിംബം നഷ്ടപ്പെടുന്ന വേദനയായിരുന്നുവോ അത്?

Monday, November 06, 2006

2 വിചിത്ര നീതികള്‍

വാര്‍ത്തവായനക്കാരന്റെ ചാകരദിനമായിരുന്നു ഇന്നലെ. സദ്ദാം ഹുസ്സൈന്റെ കൊലമരം മുതല്‍ രാമന്‍ പിള്ളാച്ചന്റെ പിണങ്ങിപോക്ക് വരെ.പി.കെ കൃഷ്ണദാസിന്റെ ആരോഹണം മുതല്‍ എന്‍.എന്‍ കൃഷ്ണദാസിന്റെ അവരോഹണം വരെ. ഒരുമാതിരി ഗ്രഹണിപിള്ളേര്‍ പുഴുക്ക് കണ്ടപോലെ എവിടെ നിന്ന് തുടങ്ങണം എന്നറിയാത്ത ഒരവസ്ഥ.

വാര്‍ത്തകളില്‍ നിന്ന് വാര്‍ത്തകളിലേക്ക് സഞ്ചരിക്കുമ്പോഴാണ് നീതിനിര്‍വ്വഹണത്തിലെ ചില നീതികേടുകള്‍ വെറുതെ മനസ്സിലൂടെ കടന്ന് പോയത്.

ദുജൈലില്‍ 183 പേരെ കൊന്നതിനാണത്രേ സദ്ദാമിനെ വധശിക്ഷയ്ക്ക് വിധിക്കുന്നത്. അയാള്‍ വധാര്‍ഹന്‍ തന്നെ.സംശയമില്ല. പരമാധികാരം നിലനിര്‍ത്താന്‍ ഓരോ ഭരണാധികാരിയും നടത്തൂന്ന നരമേധങ്ങള്‍ വിചാരണ ചെയ്യപ്പെടുക തന്നെ വേണം.അര്‍ഹിക്കുന്ന ശിക്ഷ കൊടുക്കുകയും വേണം.

രണ്ടാം ലോകയുദ്ധത്തിനു ശേഷം അമേരിക്ക എത്ര നരഹത്യകള്‍ക്ക് കാര്‍മ്മികത്വം വഹിച്ചിട്ടുണ്ട്.
ഹിരോഷിമ,നാഗസാക്കി,കൊറിയ,വിയറ്റ്നാം,ചിലി,എത്സാല്വഡോര്‍, ഹംഗറി, പാലസ്തീന്‍, ഹൈതി,അഫ്ഗാന്‍,ഇറാക്ക്........ ഇവിടങ്ങളില്‍ അമേരിക്ക നേരിട്ടും പാവ ഏകാധിപതികള്‍ വഴിയും കൂലിപട്ടാളം വഴിയും കൊന്ന മനുഷ്യരുടെ എണ്ണം കോടികള്‍ കവിയും. അമേരിക്ക എന്ന സമ്പന്ന രാജ്യത്തിനു നിലനില്‍ക്കാന്‍ ബാക്കി ലോകം കൊടുക്കേണ്ടി വന്ന വിലയാ‍ണത്.

കള്ളന്മാരെ അമേരിക്ക പിടിക്കും,കൊലപാതകികളെ അമേരിക്ക പിടിക്കും,ഈ അമേരിക്കയെ ആരു പിടിക്കും. 183 പേരെ കൊന്നവന് ഒരു തവണ വധശിക്ഷ വിധിച്ചാല്‍ കഴിഞ്ഞ 3 വര്‍ഷത്തിനുള്ളില്‍ 6 ലക്ഷം പേരെ ഇറാക്കില്‍ കൊന്ന ബുഷിനെ 3333 തവണ ശിക്ഷിക്കേണ്ടതല്ലേ.......
****************************************************************
ഇത് നീതിയുടെ അല്ലെങ്കില്‍ നീതികേടിന്റെ ഒരു മുഖം. മറ്റൊന്ന് എ.കെ.ജി സെന്ററിലാണ്.കൃഷ്ണദാസിന്റെ വിധി സദ്ദാമിന്റെ പോലെ തന്നെ നിര്‍ണ്ണയിച്ച ശേഷം നടന്ന വിചാരണ.കുറ്റം മറ്റേ ഗ്രൂപ്പുകാരനായ ഏ.കെ.ബാലന്റെ ഫോണ്‍ ചോര്‍ത്തി അയാള്‍ നടത്തുന്ന ഗ്രൂപ്പ് കളിയുടെ തെളിവായി ഗ്രൂപ്പ് കളിയെക്കുറിച്ച് അന്വേഷിക്കുന്ന പാലൊളി കമ്മീഷന് നല്‍കി. പക്ഷെ സാക്ഷിയെ കുറ്റക്കാരനാക്കി കളഞ്ഞു കമ്മീഷന്‍.ഫോണില്‍ കൂടി ഗ്രൂപ്പ് കളിച്ചയാള്‍ക്ക് മന്ത്രിസ്ഥാനവും സെക്രട്ടരിയേറ്റ് അംഗത്വവും,തെളിവ് സഹിതം ചൂണ്ടികാണിച്ച ആള്‍ക്ക് ശിക്ഷയും.പണ്ട് സി.എച്ച്.മുഹമ്മദ്കോയ പറഞ്ഞപോലെ പാല്‍ തട്ടി കമത്തിയ അമ്മായിക്കല്ല, തറയില്‍നിന്ന് അത് നക്കികുടിച്ച് ചക്കിപ്പൂച്ചക്കാണ് തവിക്കണകൊണ്ട് തലക്കടി കിട്ടിയത്.
നീതിസാരത്തിന്റെ പുത്തന്‍ വ്യാഖ്യാനങ്ങള്‍, അല്ലേ???

Thursday, November 02, 2006

ഐക്യകേരളത്തിന്റെ 50 വര്‍ഷങ്ങള്‍ 2

രാഷ്ട്രീയം തന്നെ തുടരാം. ഇനി പറയേണ്ട ഒരു സംഗതി അടിയന്തരവസ്ഥയാണ്. അതിനു സമാന്തരമായി വേണം കേരളത്തിലെ അതിവിപ്ലവപ്രസ്ഥാനങ്ങളെയും കാണാന്‍.69 മുതല്‍ 77 വരെ മുഖ്യമന്ത്രി ആയിരുന്ന അച്ച്യുതമേനോനായിരുന്നു അന്ന് മുഖ്യമന്ത്രി. ഏറ്റവും പ്രഗല്‍ഭര്‍ നിറഞ്ഞ മന്ത്രിസഭ എന്ന ബഹുമതി 57ലെ മന്ത്രിസഭയ്ക്ക് നല്‍കുന്ന പോലെ കേരളം പൊതുവില്‍ ഏറ്റവും നല്ല മുഖ്യമന്ത്രി എന്ന ബഹുമതി നല്‍കുന്നത് മേനോനാണ്. (ഇതില്‍ എതിര്‍പ്പുള്ളവര്‍ ഉണ്ടാവാം.ഇത് കേള്‍ക്കുന്നത് തന്നെ EMS നു അരോചകമായിരുന്നു എന്നാരോ ഒരിക്കല്‍ പറഞ്ഞിരുന്നു).
ഒരുപക്ഷെ മധ്യവര്‍ഗ്ഗത്തിന് ഏറ്റവും പ്രിയപ്പെട്ട എന്നു വേണമെങ്കില്‍ തിരുത്തി വായിക്കാം.
അടിയന്തരാവസ്ഥ കേരളത്തിന്റെ പല കാപട്യങ്ങളെയും തുറന്ന് കാട്ടി.നന്നായി പണിയെടുക്കാന്‍ അറിയാമെന്ന് സര്‍ക്കാര്‍ ജീവനക്കാര്‍ തെളിയിച്ചു.ജനത്തിനെ അത്ഭുതപ്പെടുത്തുന്ന കൃത്യതയോടെ അവര്‍ ജോലിക്കെത്തി,ഫയലുകള്‍ മിന്നല്‍ പോലെ സഞ്ചരിച്ചു.അഴിമതി കുറഞ്ഞു, അതിനു മുന്‍പോ അതിനു ശേഷമൊ ഒരിക്കലും സര്‍ക്കാര്‍ ലാവണങ്ങളില്‍ കേള്‍ക്കാത്ത അക്കൊണ്ടബിലിറ്റി എന്ന പദം അതിന്റെ എല്ലാ സമഗ്രതയിലും അവിടങ്ങളില്‍ മുഴങ്ങി.ബസുകള്‍ കൃത്യമായി ഓടി.അനാവശ്യ സമരങ്ങള്‍ പോയിട്ട് അത്യവശ്യ സമരങ്ങള്‍ പോലും ഇല്ലാതെ ആയി.

പക്ഷെ അതോരിറ്റേറിയന്‍ ആയ ഭരണകൂടങ്ങളുടെ സകല ദോഷങ്ങളും ആ ഭരണത്തിനുമുണ്ടായിരുന്നു. ഭരണഘടനയുടെ ചതുര്‍സ്തംഭങ്ങളും ഭരണവര്‍ഗ്ഗത്തിനു മുന്നില്‍ കുമ്പിട്ട് നിന്നു. കോക്കസുകളും സ്തുതിപാ‍ഠകരും ശക്തരായി.ജനം അവശ്യം അറിയേണ്ട ഭരണകൂട ക്രൂരതകള്‍ സാധാരണക്കാര്‍ മുതല്‍ ഭരിക്കുന്ന മുഖ്യമന്ത്രി വരെ അറിയാ‍ത്ത സ്ഥിതി വന്നു.അതില്‍ പ്രധാനമായിരുന്നു രാജന്‍ കേസ്.ഒരുപക്ഷെ ഭരണകൂട നൃശംസതയുടെ ഒരിക്കലും മരിക്കാത്ത രക്തസാക്ഷിയായി രാജന്‍ മാറി. അതിന്റെ അലയൊലികള്‍ (ഇന്നും) കേരളരാഷ്ട്രീയത്തിന്റെ ഗതിവിഗതികളെ നിയന്ത്രിക്കാന്‍ പോന്നതായി.

ഒരുപാട് സ്ഥാപനങ്ങള്‍ ആ ഭരണകൂടത്തിന്റെ സ്മാരകങ്ങളാണ്. ഭൂപരിഷ്ക്കരണനിയമം അതിന്റെ പൂര്‍ണ്ണതയില്‍ എത്തുന്നത് ആ കാലത്താണ്.ചടുലമായ നീക്കത്തിലൂടെ മലബാര്‍ മേഖലയിലെ വനഭൂമികള്‍ സ്വകാര്യവ്യക്തികളില്‍ നിന്ന് സര്‍ക്കാര്‍ ഏറ്റെടുത്തത് ചെറിയ കാര്യമല്ല, (പ്രത്യേകിച്ചും പാട്ടഭൂമി വിറ്റ് കാശാക്കുന്ന ഹാരിസണ്‍ പ്ലാന്റേഷന്‍സിനെ ഒന്ന് തോണ്ടി നോവിക്കാന്‍ പോലും ഇന്നത്തെ സര്‍ക്കറിനെ കൊണ്ട് കഴിയാത്ത സാഹചര്യത്തില്‍.) എങ്കിലും ആ ഭരണത്തിന്റെ നിത്യ സ്മാരകമായി മാറിയത് രാജന്റെ ലോക്കപ്പ് മരണമാണ്. അതിന്റെ വ്യഥയിലും ധാര്‍മ്മികമായ കുറ്റബോധത്തിലും മേനോന്‍ സജീവരാഷ്ട്രീയം ഉപേക്ഷിച്ചു.(അതിന്റെ നേര്‍ ഉത്തരവാദികള്‍ മരണകിടക്കയിലും അധികാരകസേരയും സ്വപ്നം കണ്ട് നടക്കുന്ന കാഴ്ച്ച ഇതിന്റെ രസകരമായ ഒരു മറുപുറമാണ്).

പാളിപ്പോയ മാവോയിസമാണ് ഈ കാലഘട്ടത്തിലെ മറ്റൊരു സംഭവം.വ്യാജമായ ഒരു ഇടതുപക്ഷ സ്വയംഭോഗമായിരുന്നു ഈ പ്രസ്ഥാനം.ആത്മരതിയിലധിഷ്ഠിതമായ കാല്‍പ്പനിക നാടകം.എങ്ങോട്ട് പോകുന്നുവെന്നൊ എവിടെ എത്തുമെന്നോ അറിയാത്ത അറിഞ്ഞ്കൊണ്ടുള്ള കണ്‍കെട്ടിക്കളിയില്‍ കുറച്ച് പേര്‍ പങ്കെടുത്തൂ. കുറെയേറെ പേര്‍ മനസ്സു കൊണ്ട് പിന്തുണച്ചു.Foolhardiness എന്ന പദത്തിന്റെ മലയാളമെന്താണ്? അത് തന്നെയായിരുന്നു ഈ വിപ്ലവവും. എങ്കിലും തോല്‍ക്കുമെന്നറിഞ്ഞ് യുദ്ധം ചെയ്യുന്നവന്റെ രക്തസാക്ഷി പരിവേഷത്തെ യുവത നെഞ്ചേറ്റി.കവിതകള്‍ അതിനെ വാഴ്ത്തി. ഒരുപക്ഷെ നല്ല ഒരു ഇടതുപക്ഷ തിരുത്തല്‍ ശക്തിയാകനുള്ള ഊര്‍ജ്ജത്തെ വയനാടന്‍ കാടുകളിലെ ഈ വിപ്ലവസ്വയംഭോഗത്തിലൂടെ അവര്‍ ചിതറി തെറുപ്പിച്ച് കളഞ്ഞു. ആത്മരതികളില്‍ പാരസ്പര്യമുള്ള രതിമൂര്‍ച്ഛകളില്ലെന്ന് മനസ്സിലാക്കിയ ചിലര്‍ അത് തേടി പോട്ടയ്ക്കും പുട്ടപര്‍ത്തിക്കും വള്ളിക്കാവിനും വണ്ടികയറി. മറ്റുചിലര്‍ മുതലാളിത്തത്തെ എങ്ങനെ ജനകീയമാക്കാം എന്ന ഗവേഷണത്തിലേക്ക് തിരിഞ്ഞു.ലാഭം മാത്രം തേടുന്ന മുതലാളിത്തത്തെ എങ്ങനെ ജനകീയമാക്കാം എന്നു വിശദീകരിക്കാന്‍ വേണുവിനെ പോലുള്ളവര്‍ക്ക് കഴിയില്ല. ഒബ്ജെക്റ്റീവ് ടൈപ്പ് ചോദ്യങ്ങളില്‍ കറക്കിക്കുത്തുന്നത് പോലെ മാവോയിസമല്ലെങ്കില്‍ പിന്നെ മുതലാളിത്തം എന്ന പോലെയാണ് വേണുവിന്റെ ലൈന്‍. അതിനിടയില്‍ ഗാന്ധിസം,സ്വയം പര്യാപ്തത, സഹകരണ പ്രസ്ഥാനം തുടങ്ങിയ ഓപ്ഷന്‍സ് അദ്ദേഹത്തിന് കണ്ണില്‍ പിടിക്കാതെ പോയി.മുതലാളിത്തത്തിന്റെ ലാഭക്കൊതിയുടെ ഉപോല്‍പ്പന്നങ്ങളായ ഭോപ്പാല്‍,പ്ലാച്ചിമട,എന്‍ഡോസള്‍ഫാന്‍ ദുരന്തങ്ങള്‍ കാണാനും അദ്ദേഹത്തിന് കണ്ണില്ലാതെ പോയി.

Wednesday, November 01, 2006

ഐക്യകേരളത്തിന്റെ 50 വര്‍ഷങ്ങള്‍ 1

50 വയസ്സ് ഒരു രാജ്യത്തിനെയോ പ്രദേശത്തിനെയൊ സംബന്ധിച്ച് പ്രധാന കാലയളവല്ല.ഒരു മനുഷ്യനെ സംബന്ധിച്ച് ആയുസ്സിന്റെ മുക്കാല്‍ ഭാഗമാണെങ്കിലും.പക്ഷെ നിരന്തരമാറ്റങ്ങള്‍ സംഭവിച്ച ഒരു കാലമെന്ന രീതിയില്‍ നാം ഇതിനെ കൂടുതല്‍ അടുത്ത് കാണേണ്ടിയിരിക്കുന്നു. ഈ മാറ്റങ്ങളെ ഒന്ന് വീദൂരവീക്ഷണം നടത്താന്‍ ശ്രമിക്കുകയാണ് ഞാന്‍.

രാഷ്ട്രീയം :

രാഷ്ട്രീയം മലയാളിക്ക് ജീവശ്വാസമാണ്.ചായക്കട-ബാര്‍ബര്‍ഷോപ്പ് പത്രപാരായണമാണോ മലയാളി ഇത്രമേല്‍ രാഷ്ട്രീയജീവിയാക്കിയതെന്ന് പലപ്പോഴും സംശയം തോന്നും.ഇതുപോലെ വാദവിവാദകോലാഹലങ്ങളെ സ്നേഹിക്കുന്ന ഒരു ജനത വേറേ ഉണ്ടോ എന്ന് സംശയമാണ്. ഏഷ്യാനെറ്റിലെ വേണുവും ഇന്ത്യാവിഷനിലെ നിതീഷും മറ്റും നാല് നേരവും വിവാദങ്ങള്‍ പുഴുങ്ങി തിന്നാണല്ലോ ജീവിക്കുന്നത് തന്നെ.കേരളത്തിനു പല വിശേഷണങ്ങളും കാലാകാലങ്ങളില്‍ മാധ്യമങ്ങള്‍ നല്‍കാറുണ്ടെങ്കിലും ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ പരീക്ഷണശാല എന്ന പോലെ മറ്റെതെങ്കിലും ചേരുമോ എന്നത് സംശയമാണ്.

ഉദാത്തമായ ഒരു പുരോഗമനാഭിമുഖ്യത്തോടെയാണ് കേരളത്തിന്റെ രാഷ്ട്രീയചരിതം ആരംഭിക്കുന്നത് തന്നെ.എങ്കിലും പുരോഗമനശക്തികളോളം തന്നെ അധോഗമനവര്‍ഗ്ഗീയശക്തികളും ഇവിടെ പ്രബലമാണെന്ന് വിമോചനസമരം തെളിയിച്ചു.ഒരുപക്ഷെ ഇരുപതാം നൂറ്റാണ്ടിന്റെ പൂര്‍വ്വര്‍ധത്തില്‍ നവോത്ഥാനനായകന്മാര്‍ തകര്‍ത്തെറിഞ്ഞ ജാതിമതവര്‍ഗ്ഗീയശക്തികള്‍ക്ക് കേരളരാഷ്ട്രീയത്തിലേക്ക് ഒരു തിരിച്ച് വരവ് ഒരിക്കിയത് വിമോചനസമരമാണ്. എങ്കിലും ഇന്നും മലയാളി അവന്റെ പ്രഖ്യാതമായ ഗ്രഹാതുരതയായി ഇടതുപക്ഷ പ്രേമം കൊണ്ടു നടക്കുന്നു.

പിന്നെ സംസ്ഥാനരാഷ്ട്രീയത്തീല്‍ ഏറെ അലയും തിരയും തീര്‍ത്തത് 2 പിളര്‍പ്പുകളാണ്.64-65 കാലത്ത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ ലോകവ്യാപകമായും കോണ്‍ഗ്രസ്സില്‍ കേരളത്തിലുമുണ്ടായ പിളര്‍പ്പുകള്‍.കമ്മ്യൂണിസ്റ്റ് പാര്‍ട്ടി വലിയ ആശയസമരത്തിനൊടുവില്‍ 2 ആയപ്പോള്‍ കോണ്‍ഗ്രസ്സില്‍ കാര്യങ്ങള്‍ വഷളാക്കിയത് വര്‍ഗ്ഗിയതയായിരുന്നു.ഒരുപക്ഷെ വിമോചനസമരത്തില്‍ അനാവശ്യമായി,നെഹ്രുവിയന്‍ കാഴ്ച്ചപ്പാടുകള്‍ക്ക് വിരുദ്ധമായി തലയിടുകയും ജാതിശക്തികളെ പ്രോത്സാഹിപ്പിക്കുകയും ചെയ്തതിന് കൊടുത്ത വിലയായി കോണ്‍ഗ്രസ്സിലെ പിളര്‍പ്പിനെ കാണാം.അന്ന് പിളര്‍ന്നു മാറിയ കൂട്ടര്‍ ഇന്നും കേരളത്തിന്റെ രാഷ്ട്രീയനഭസ്സില്‍ മാണിയെന്നും ജോസെഫെന്നും പിള്ളയെന്നും ജേക്കബെന്നും മറ്റും പേരുള്ള തമോഗര്‍ത്തങ്ങളായി വര്‍ത്തിക്കുന്നു.പക്ഷെ പില്‍ക്കാലഗതി നോക്കിയാല്‍ കോണ്‍ഗ്രസ്സിലെ പിളര്‍പ്പ് നമ്മുടെ രാഷ്ട്രീയത്തെ വല്ലാതെയൊന്നും ബാധിച്ചില്ല എന്നു കാണാന്‍ കഴിയും.
എന്നാല്‍ കമ്മ്യൂ. പാര്‍ട്ടിയിലെ കാര്യം അങ്ങനെ അല്ല.അത് പുരോഗമന ഇടത് പ്രസ്ഥാനത്തിന്റെ കുതിപ്പിന്റെ ഊര്‍ജ്ജം വല്ലാതെ ചോര്‍ത്തികളഞ്ഞു.തലപ്പൊക്കമുള്ള നേതാക്കളില്‍ EMS,AKG,KR ഗൌരി എന്നിവരൊഴിച്ച് ബാക്കി എല്ലാവരും സി.പി.ഐയില്‍ തന്നെ നിന്നു. കൈയ്യാലപ്പുറത്തെ തേങ്ങ പോലെ നിന്ന EMS, പ്രവര്‍ത്തകര്‍ AKGക്ക് ഒപ്പമാണെന്ന് കണ്ട് സി.പി.എമ്മിലേക്ക് ചാടി.അപാര ക്രൌഡ് പുള്ളറായ AKGക്ക് ഒപ്പമായിരുന്നു അണികള്‍.മാത്രമല്ല കോണ്‍ഗ്രസ് വിരുദ്ധത വല്ലാതെ വേരുറച്ച അണികള്‍ക്ക് സി.പി.ഐ സ്വീകരിച്ച ദേശീയ ജനാധിപത്യം എന്ന ലൈന്‍ പിടിച്ചില്ല.പിളര്‍ന്ന ശേഷം പരസ്പരം എങ്ങനെ നശിപ്പിക്കാം എന്നതിലാണ് അവര്‍ മത്സരിച്ചത്.സി.പി.എം. അങ്ങനെ ഒരു നിലപാട് പോലും എടുക്കുകയുണ്ടായി. അതിന്റെ ഭാഗമായി പഴയ സഖാക്കളില്‍ പ്രമുഖരാ‍യിരുന്ന MN, TV, എന്നിവര്‍ക്കെതിരേ അഴിമതി പോലും അരോപിക്കപ്പെട്ടു. സൃഗാലതന്ത്രജ്ഞനായ ഗോവിന്ദന്‍ നായരും പുന്നപ്ര വയലാര്‍ സമരനായകന്‍ റ്റി.വി.തോമസും ആക്രമണം തന്നെ പ്രതിരോധം എന്ന ലൈനെടുത്തു.69ല്‍ അങ്ങനെ നഷ്ടപ്പെട്ട അധികാരം പിന്നീട് 10 വര്‍ഷത്തേക്ക് സി.പി.എമ്മിന് ഉപ്പ് നോക്കാന്‍ കിട്ടിയില്ല. ഒടുവില്‍ വിശാല ഇടത് ഐക്യമെന്ന ദേശീയനയത്തിന്‍ മേല്‍ പി.കെ.വി. അധികാരം സ്വയം വിട്ട് വന്ന ശേഷമാണ് 80ല്‍ സി പി എം അധികാരത്തില്‍ എത്തുന്നത്.

Sunday, October 29, 2006

സൌരവും വി.എസ്സും

rediff ല്‍ ഇപ്പോള്‍ ചര്‍ച്ച ചെയ്യുന്ന വിഷയം ഗാംഗുലിയോ ദ്രാവിഡോ നല്ല നായകന്‍ എന്നതാണ്.മറ്റ് കമന്റുകള്‍ വായിക്കാതെയാണ് ഞാന്‍ എന്റെ അഭിപ്രായം പറഞ്ഞത്.പിന്നെ ബാക്കിയുള്ളവ വായിച്ചപ്പോള്‍ ഞെട്ടിപ്പോയി.ഇത്ര ചെറിയ കാലം കൊണ്ട് രാഹുല്‍ എന്ന മാന്യനായ നായകന്‍ എത്ര എതിര്‍പ്പ് നേടിയിരിക്കുന്നു എന്നോര്‍ത്ത്.പക്ഷെ എന്റെ അഭിപ്രായവും സമാനമായിരുന്നു .
ചാപ്പല്‍ ഇന്ത്യക്ക് ചെയ്തതില്‍ അധികവും ദ്രോഹമായിരുന്നു എന്നു പറയാതെ വയ്യ.പണ്ട് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ നുഴഞ്ഞു കയറി അതിനെ തകര്‍ക്കാന്‍ CIA തുടങ്ങിയ മുതലാളിത്ത ശക്തികള്‍ ശ്രമിച്ച പോലെ ഇന്ത്യന്‍ ടീമിനെ ശിഥിലമാക്കാന്‍ ചാപ്പലിനെ അയച്ചതാകാമോ.അറിയില്ല.

പക്ഷെ ചാപ്പലിനെ കണ്ട് കവാത്ത് മറന്ന BCCI യെ കുറിച്ച് എന്ത് പറയാനാണ്.
ഹോം മാച്ചുകളെങ്കിലും ഇന്ത്യ പണ്ട ഭേദമായി ജയിച്ചിരുന്നു.സ്പിന്നര്‍മാരാണ് അന്ന് നമ്മുക്ക് വിജയം ഒരുക്കിയത്.ഇതെല്ലാം മറന്ന് ചാപ്പല്‍ സിദ്ധാന്തങ്ങളുടെ പിറകേ പോയതാണ് നമ്മുടെ പരാജയകാരണം.
കഴിഞ്ഞ വിന്‍ഡീസ് കളി നോക്കൂ.നിര്‍ണ്ണായകമായ് 4 strategic പിഴവെങ്കിലും നാം വരുത്തി.
1.4 മീഡിയം പേസറുമാരെ ഉള്‍പ്പെടുത്തി, 5 ബാറ്റ്സ്മാന്മാരെ മാത്രമേ ഉള്‍പ്പെടുത്തിയുള്ളൂ,രമേശ് പവാറിനെയൊ മോംഗിയായെയോ ഉള്‍പ്പെടുത്തിയില്ല
2.ഹര്‍ഭജനെ നേരത്തെ ഉപായോഗിച്ചില്ല,സേവഗിനെയും.പകരം ആര്‍.പി.സിങ്ങിനെ തുടരാന്‍ അനുവദിച്ചു
3.പത്താനെ 1 ഡൌണാക്കി
4.റെയ്നയോടും ധോണിയോടും വേഗത്തില്‍ കളിക്കാന്‍ ആവശ്യപ്പെട്ടില്ല്ല.


ഗാംഗുലി ഒരു ബാറ്റിംഗ് പരാജയമാണ്.പക്ഷെ ബാക്കി 10 പേരെ കൊണ്ട് നന്നായി കളിപ്പിക്കാന്‍ അയാള്‍ക്ക് കഴിഞ്ഞു.ദ്രാവിഡ് നല്ല കളിക്കാരനാണ്,മോശം മോട്ടിവേറ്ററും.അത് കൊണ്ട് കളി ജയിക്കാന്‍ അയാള്‍ തന്നെ കളിക്കേണ്ടി വരുന്നു.സ്ഥിരമാ‍യി ഇതു ചെയ്യാന്‍ ആര്‍ക്കും സാധിക്കില്ല. അത് തന്നെയാണ് ഇന്ത്യയുടെ കുഴപ്പവും.
ഓസീസ് പോലെ വളരെ പ്രഫഷണല്‍ സമീപനമുള്ള ഒരു ടീമിനു ദ്രാവിഡ് നല്ല നായകനാണ്. കാരണം അവിടെ കളിക്കാര്‍ ഉത്തരവാദിത്തങ്ങള്‍ പരപ്രേരണ കൂടാതെ സ്വയം ചെയ്യും.അല്ലെങ്കില്‍ അവര്‍ റ്റീമിലുണ്ടാവില്ല.. ഒരുകാലത്ത് ഓസീസിന്റെ പ്രധാന ബാറ്റ്സ്മാനായിരുന്ന മാര്‍ക്ക് വോ റ്റീമിനു പുറത്താകുമ്പോള്‍ സഹോദരനായിരുന്നു നായകന്‍. ഗ്രഹാതുരത്വങ്ങളില്‍ അഭിരമികുന്ന നമ്മുക്ക് പണ്ട്കാലത്ത് 100 റണ്‍സ് അടിച്ച ഒരാളെയോ 5 വിക്കറ്റെടുത്ത ഒരാളിനെയോ ഒരുകാലത്തും അങ്ങനെ കളയാനാവില്ല.

ചാപ്പലിന്റെ തിയറികള്‍ ജനകോടികളുടെ പ്രതീക്ഷകളുടെ പുറത്ത് കളിക്കുന്ന ഇന്ത്യന്‍ പടക്ക് ചേരില്ല.ഒരു വിക്കറ്റ് നഷ്ടപ്പെട്ടാല്‍ 2 വിക്കറ്റ് കൂടി പോയാല്‍ എന്താകും അവസ്ഥ എന്ന് ചിന്തിച്ച് വിഷമിക്കുന്ന കാണിയെ പോലെ തന്നെയാണ് ശരാശരി കളിക്കാരനും.അവന് വേണ്ടത് ഉത്തേജിപ്പിക്കാ‍ന്‍ കഴിയുന്ന ഒരു നായകനെയാണ്.ലോകകപ്പ് നേടിയ കപിലിന്റെ റ്റീമിനെ നോക്കൂ.അതില്‍ ലോക നിലവാരമുള്ള 3-4 കളിക്കാര്‍ മാത്രമാണ് ഉണ്ടായിരുന്നത്.പക്ഷെ കപില്‍ തന്റെ ശരീരഭാഷ കൊണ്ട് മറ്റുളവരെ അപാരമായി ഉത്തേജിപ്പിച്ച നായകനായിരുന്നു.ഗാംഗുലിയും അതു പോലെ തന്നെ.പതിനൊന്നാമനായി ബാറ്റ് ചെയ്താലും വേണ്ടില്ല ഇന്ത്യക്ക് ഗാംഗുലി വേണം നായകനായി.അത് ഇന്ത്യയുടെ മാത്രം പ്രത്യേകതയാണ്.ചാപ്പലിന് അതു ഒരു കാലത്തും മനസ്സിലാവില്ല.
ഒരു പക്ഷെ കഴിഞ്ഞ തിരഞ്ഞെടുപ്പു കാലത്ത് CPM നെ ജനങ്ങള്‍ തിരുത്തിയ പോലെ BCCI യെയും ജനം തിരുത്തേണ്ടി വരും. അങ്ങനെ പുതിയ ഒരു അച്ചുതാനന്ദനാവുമോ ദാദ

Wednesday, October 25, 2006

തുലാവര്‍ഷം

തുലാവര്‍ഷം
വെയിലിന്റെ കണ്ണാടിയുടച്ച്
അപരഹ്നമാകവേ
വാനിന്റെ കവിളില്‍
കാളിമ കനം വെച്ച്
മേഘഗര്‍ജ്ജനമായി
ഉറുമിച്ചുരുള്‍ വിടര്‍ത്തി
അവളുടെ നടനം

പദചലനങ്ങളില്‍
വിദ്യുത്പ്രകമ്പന-
മരണദൂതികള്‍
സിരയില്‍ പെയ്തൊഴിയുവാനോ
പെയ്തിറങ്ങുവാനോ
പതയും കാ‍മങ്ങള്‍.

നിമിഷാര്‍ധത്തില്‍
പ്രളയം നിറച്ച്
കുലച്ച തെങ്ങിന്റെ നെറുന്തലയില്‍
അഗ്നിവാളുകള്‍ പെയ്ത്
കടലിളക്കി കരതകര്‍ത്ത്
തുടരും വന്യനൃത്തം.

മനുഷ്യന്റെ ഗര്‍വ്വഗിരികള്‍ക്കുമീതെ
പ്രകൃതിയുടെ പ്രചണ്ഡപ്രഹരം
കാര്യകാരണബദ്ധമീ
പ്രപഞ്ചമെന്നതേ സത്യം
മദം പൊട്ടിയമാനത്തിനും
ഹേതുഇല്ലായ്കവരുമോ

Thursday, October 19, 2006

കന്നി അഭ്യാസം അഥവാ കായംകുളം വാള്‍

സംഭവം സത്യമാണ്.കഥാനായകന്‍ എന്റെ നാട്ടുകാരനും ക്രിക്കറ്റ് ക്ലബ്ബിലെ സഹകളിയനും സര്‍വ്വോപരി കോളേജില്‍ എന്റെ ജൂനിയറുമായ ഒരുവനാണ്.തല്‍ക്കാലം ഞാനയാളെ ഷമീര്‍ എന്നു വിളിക്കുന്നു.

അവന്‍ ക്ലബ്ബിന്റെ സൂപ്പര്‍ സ്റ്റാറായിരുന്നു.ഇടയ്ക്ക് എവിടെയോ വച്ച് കളിയോട് താല്‍പ്പര്യം നഷ്ടപ്പെട്ടില്ലായുരുന്നേല്‍ ഒരുപാട് മുകളിലെത്തെണ്ടവന്‍.ഇടവഴികളില്‍ കളിച്ച് നടന്ന അവനെ കണ്ടെത്തിയത് ഞാനാണെന്ന് വേണേല്‍ പറയാം. അതു പോലെ കോളേജ് ടീമിലേക്ക് ചില ശുപാര്‍ശകളും ഞാന്‍ നടത്തിയിരുന്നു.കഴിവുള്ളവര്‍ അവഗണിക്കപെടുന്നത് സങ്കടകരമാണ്.

അവന്‍ ഒരു പാവമായിരുന്നു.ശരിക്കും വീട്ടുകാരുടെ അച്ചടക്കത്തിന്റെ ഠ വട്ടത്തില്‍ വളര്‍ന്നവന്‍.അത്യാവശ്യം എല്ലാ തരവഴിയുടെയും ചെറ്റത്തരങ്ങളുടെയും വിളനിലമായൈരുന്നു ഞങ്ങളുടെ ക്ലബ്.പകല്‍ സമയങ്ങളിലെ ക്രിക്കറ്റ്,കാരംസ് തുടങ്ങി ചീട്ട് വരെ അംഗീകൃത കളികളും അത്യാവശ്യം അടിപിടിയും രാത്രീകളില്‍ കരിക്ക് മോഷണം, കള്ള്കുടി,ഒളിഞ്ഞ്നോട്ടം വരെ നടത്തുന്ന മാന്യന്മാരായിരുന്നു നമ്മുടെ അംഗങ്ങള്‍.(വീട്ടിലെ നിയന്ത്രണം മൂലം രാത്രി 9 മണിക്ക് ശേഷം നടക്കുന്ന കലാപ പരിപാടികളില്‍ പങ്കെടുക്കാന്‍ കഴിയാത്തതില്‍ ഞാന്‍ ഖിന്നനായിരുന്നു. പരമാവധി 2 പെഗ് അടിക്കാന്‍ മാത്രേ ഞാന്‍ കൂടിയിരുന്നുള്ളൂ.അമ്മ സ്ഥലത്തെ പഞ്ചായത്ത് മെമ്പറും പൊതുകാര്യ പ്രസക്തയുമായിരുന്നതും എനിക്ക് തടസ്സമായി.എങ്കിലും രാത്രിയിലെ വിലാസങ്ങള്‍ മുഴുവന്‍ പിറ്റേന്ന് വര്‍ണ്ണിച്ച് കേട്ട് ഞാന്‍ സായൂജ്യമടഞ്ഞിരുന്നു).
വളരെ നല്ല കുട്ടിയായ ഷമീറിന് തന്റെ അയ്യോപാവം ഇമേജില്‍ നാണം തോന്നിയത് ഇത്തരം വര്‍ണ്ണനകള്‍ കേട്ടായിരുന്നിരിക്കണം.എങ്കിലും മദ്യപിച്ചോ ഉളിഞ്ഞുനോക്കിയോ തന്റെ ശൂരത തെളിയിക്കാന്‍ അവന്‍ തയ്യാറുമല്ലയിരുന്നു.

മേല്‍പ്പറഞ്ഞ വീരകൃത്യങ്ങള്‍ കഴിഞ്ഞാല്‍ പിന്നെ പ്രയോഗത്തിലിരുന്ന അഭ്യാസങ്ങള്‍ ബസിലും ട്രയിനിലും റ്റിക്കറ്റില്ലാതെ യാത്ര നടത്തുക,വിളിക്കാത്ത കല്യാണങ്ങള്‍ക്ക് പോവുക,ഹോട്ടലില്‍ കയറി ഭക്ഷണം കഴിച്ച ശേഷം പണം കൊടുക്കാതെ മുങ്ങുക എന്നിവയായിരുന്നു.ഇവയുടെ പേറ്റന്റ് എടുത്തിരുന്നത് പങ്കന്‍ എന്ന ഒരുവനായിരുന്നു.സൂക്ഷ്മശരീരിയായ അവന് താക്കോല്‍ പഴുതിലൂടെയും രക്ഷപെടാമെന്ന് ഞങ്ങളില്‍ ചിലര്‍ തമാശ പറഞ്ഞു.രക്ഷപെടാനുള്ള പഴുത് കുറവയതിനാലും പിടിച്ചാല്‍ തടിപോക്കാണെന്നതിനാലും അധികമാരും ഈ വിദ്യ അനുകരിക്കാന്‍ മുതിര്‍ന്നിരുന്നില്ല.
പക്ഷെ ആളാകാന്‍ ഷമീര്‍ തിരഞ്ഞെടുത്തത് പങ്കന്റെ വഴികളായിരുന്നു.

ഞങ്ങളുടെ കോളേജ് റ്റീം കേരള സര്‍വ്വകലശാല ഉത്തരമേഖലാ മത്സരങ്ങള്‍ ജയിച്ച് തിരുവനന്തപുരത്ത് ദക്ഷിണമേഖലാ വിജയികളുമായി മത്സരിക്കാന്‍ പോവുന്ന യാത്രയിലാണ് ഷമീര്‍ തന്റെ അഭ്യാസം ഇറക്കാന്‍ തീരുമാനിച്ചത്.പങ്കന്‍ ഓര്‍ഡിനറിയിലല്ലേ കളി, ഞാന്‍ ഫാസ്റ്റില്‍ കളിച്ച് കാണിക്കാം എന്നതായിരുന്നിരിക്കാം അവന്റെ ഉള്ളില്‍. ആലപ്പുഴയില്‍ നിന്നു കയറുമ്പോഴേ എല്ലാവരും അവരവരുടെ ടിക്കറ്റ് എടുക്കണം എന്നതായിരുന്നു ക്യപ്റ്റന്റെ നിര്‍ദ്ദേശം.കണക്കുകള്‍ അവസാനം സെറ്റില്‍ ചെയ്യുകയായിരുന്നു പതിവ്.
കണ്ടക്റ്റര്‍ എത്തുന്നതിന് മുന്‍പ് നമ്മുടെ നായകന്‍ ഉറക്കം പിടിച്ചു.എന്തുകൊണ്ടോ കണ്ടകറ്ററും ശ്രദ്ധിച്ചില്ല. വണ്ടി അമ്പലപ്പുഴയും ഹരിപ്പാടും കഴിഞ്ഞു.കണ്ടക്റ്റര്‍ ഇതുവരെ വരാത്തതു കൊണ്ട് താന്‍ രക്ഷപെട്ടു എന്ന് ഷമീറിന് മനസ്സിലായി.തന്റെ വീരകൃത്യം ആരോടെങ്കിലും പറയാതെ അവന് പൊറുതിയില്ല.അങ്ങനെ കായംകുളമെത്താറായപ്പോള്‍ അവന്‍ അടുത്തിരുന്ന ജോസെന്ന സഹകളിക്കാരനോട് തന്റെ സാഹസം വിളമ്പി.
ജോസൊരു പാഷാണത്തില്‍ കൃമിയായിരുന്നു.അവ്ന്‍ ഷമീറിനോട് പറഞ്ഞൂ: കായംകുളത്ത് എത്തുമ്പോള്‍ തനിക്ക് വടയും ചായയും വാങ്ങി തന്നില്ലേല്‍ ഞാന്‍ കണ്ടക്റ്ററോട് പറയും.മറ്റുള്ളവരോട് പറയില്ല എന്ന കരാറില്‍ ഷമീര്‍ സമ്മതിച്ചു.പക്ഷേ വട തിന്നു കഴിഞ്ഞപ്പോള്‍ ജോസ് കഥ ബാക്കി കളിക്കാരോടും പറഞ്ഞു.അതോടെ എല്ലാവര്‍ക്കും വട വാങ്ങി തരേണ്ടി വന്നു അവന്. എങ്കിലെന്താ നാട്ടിലെത്തിയാല്‍ പറയാനൊരു സംഭവമായല്ലോ എന്നായിരുന്നു അവന്റെ ഭാവം.
വണ്ടി കായംകുളം വിട്ടു. ഒടുവില്‍ ചാടി കയറിയ ആളെ കണ്ട് കഥാപുരുഷന്‍ ഞെട്ടി...... ചെക്കര്‍.

ബാക്കി പറയേണ്ടല്ലോ.ഉറങ്ങി പോയി എന്നൊക്കെ പറഞ്ഞു നോക്കി. ഒരു ഇരയെ കിട്ടിയ ചെക്കറുണ്ടോ വിടുന്നു.കയ്യില്‍ കളിസാമാനങ്ങളൊക്കെയുള്ളതു കൊണ്ട് ഞങ്ങളുടെ സംഘാംഗമാണെന്ന് മനസ്സിലാക്കിയ അയാളോട് കായംകുളത്തുനിന്നു കയറിയതാണെന്നു പറയാനുള്ള അതിബുദ്ധി കാണിച്ചത് വിനയായി.വണ്ടി പുറപ്പെട്ട സ്ഥലമുതലുള്ള ഇരട്ടി ചാര്‍ജ്ജ് കൊടൂത്ത് അവന്‍ പരിക്ഷീണനായി സീറ്റിലേക്ക് ചാഞ്ഞു.(ഫാസ്റ്റില്‍ ചെക്കര്‍ കയറുമെന്നത് അവന് അജ്ഞാതമായിരുന്നു)

അന്നു വൈകുന്നേരം നടന്ന കഥകളൊക്കെ ഞാന്‍ നാട്ടില്‍ പാട്ടാക്കി. പങ്കന്‍ അവനോട് പറഞ്ഞൂ- കഴുവേറിമോനേ, പണി തട്ടിപ്പാണേലും മോഷണമാണേലും ദക്ഷിണ വെച്ച് പഠിച്ചില്ലേല്‍ ഇങ്ങനിരിക്കും, കക്കുന്ന പണി എളുപ്പമാ‍ണ്, അതിനു ശേഷം നിക്കാനാ‍ണ് പഠിക്കേണ്ടത്.
ഒരു പൊട്ടിച്ചിരിയില്‍ ജളത മറന്ന് അവനും പങ്കാളിയായി.

Wednesday, October 18, 2006

പ്രണയം ചീയുമ്പോള്‍ എന്ത് ചെയ്യണം

ഷാജി രണ്‍ജി സിനിമകളില്‍ കാണിക്കുന്നത് പോലെ ഒരു Disclaimer card ആദ്യമേ കാണിക്കട്ടെ ഈ കഥയില്‍ പറയുന്ന കാര്യങ്ങള്‍ എന്റെയോ മറ്റാരുടെയോ ജീവിതത്തില്‍ നിന്ന് പകര്‍ത്തിയതല്ല.എന്തെങ്കിലും സാദൃശ്യങ്ങള്‍ തോന്നുന്നുണ്ടെങ്കില്‍ അതു തോന്നല്‍ മാത്രം.എങ്കിലും സാദൃശ്യങ്ങള്‍ യദൃശ്ച്യാ ആണെന്ന് ഞാന്‍ അവകാശപ്പെടുന്നില്ല. ആഖ്യായനത്തിന്റെ സൌകര്യത്തിന് First Person ആയ “ഞാന്‍“ ആണ് ഉപയോഗിച്ചിരിക്കുന്നത്.പറയുന്നത് കഥയാണെങ്കിലും ഒരു സത്യ സന്ധത വേണ്ടേ.
ഇന്നവളുടെ കല്യാണ രാത്രിയാണ്.ഇന്ന് ഞാന്‍ ചെന്നെയില്‍ കുടുങ്ങി പോയത് അപ്രതീക്ഷിതമായിട്ടായിരുന്നു.ഒരു പകരക്കാരന്റെ റോളിലാ‍യിരുന്നു അത്തവണ എന്റെ വരവ്.നിനച്ചപോലെ കാര്യങ്ങള്‍ നടന്നിരുന്നെങ്കില്‍ ഇന്ന് ഞാനുറക്കമൊഴിക്കേണ്ട മണിയറയിലും മറ്റൊരു പകരക്കാരന്‍.വിധിയുടെ കളിക്കളത്തില്‍ ഒരുപാട് substitution അനുവദനീയമാണല്ലോ.


ചെന്നെ നഗരം.ഉഷ്ണമാപിനികളേ നാണിപ്പിക്കുന്ന ആ നഗരം എനിക്ക് സന്തോഷങ്ങളും സന്താപങ്ങളും ഒരുപാട് തന്ന ഇടമാണ്.ഒരര്‍ത്ഥത്തില്‍ അതല്ലെ ആ നഗരത്തിന്റെ പ്രത്യേകതയും.സമ്പത്തും ദാരിദ്ര്യവും സുഖവും ദുഖവും മാളികകളും ചേരികളും പ്രണയവും വിരഹവും എല്ലാം ഒറ്റ ഫ്രേമില്‍ കൊള്ളുന്ന തിരക്കഥ പോലെ. ഇന്നു ഞാന്‍ വീണ്ടും ഇവിടെ എത്തിയിരിക്കുന്നു. ജീവിതത്തിന്റെ സൌഭാഗ്യങ്ങള്‍ അനുഭവിച്ച് കൊണ്ട് .ഇവിടെ ജീവിക്കുമ്പോള്‍ അഭയാര്‍ത്ഥിയായി കഴിഞ്ഞ നാളുകള്‍ ഞാന്‍ ഓര്‍ത്തു.പഠനത്തിന്റെ നാളുകള്‍,നഗരം ഒരു പൊള്ളുന്ന അനുഭവമാണെന്ന് എന്നെ ആദ്യം അറിയിച്ചത് ലോഡ്ജ് വാ‍ടകയായിരുന്നു.ഭക്ഷണം,ബൈക്കിന്റെ പെട്രോള്‍ ചിലവുകള്‍ എന്റെ ബാങ്ക് അക്കൌണ്ടിന്റെ ചണ്ടി ഊറ്റി.വീട്ടില്‍ നിന്ന് പിന്നെയും പണം വരുത്തുന്നതില്‍ ശകലം നാണം തോന്നിയെങ്കിലും വേറെ വഴിയില്ലാത്തത് കൊണ്ട് അതു തന്നെ ചെയ്തു.

ഞങ്ങള്‍ 5 സഹപാഠികള്‍ ആയ ആണ്‍കുട്ടികള്‍ആയിരുന്നു ഇവിടെ 4 മാസത്തെ course ചെയ്യാന്‍ ഈ നഗരത്തില്‍ എത്തിയത്. പണത്തിന്റെ ഞെരുക്കം മൂലം ഞങ്ങള്‍ക്ക് പലപ്പോഴും ഇത് ശരിക്കും ക്രഷ് കോഴ്സ് ആയി. അവള്‍ എന്നെക്കാല്‍ 4 മാസം മുന്‍പേ തന്നെ ഇതിനു യോഗ്യത നേടിയിരുന്നെങ്കിലും എന്നെ കാത്ത് അടുത്ത അവസരം വരെ കാക്കുകയായിരുന്നു. കാരണം അന്ന് ഒരു ദിനം പോലും തമ്മില്‍ കാണാതിരിക്കാന്‍ ഞങ്ങള്‍ക്കാവില്ലായിരുന്നു.പക്ഷേ ഇത്തവണ ഞാനുണ്ടെന്നറിഞ്ഞപ്പോള്‍ അവളെ വിടാന്‍ അവളുടെ വീട്ടുകാ‍ര്‍ തയ്യറായില്ല.അവള്‍ വരുമോ ഇല്ലയോ എന്നതിനെക്കുറിച്ച് ഒരുറപ്പും ആകുന്നതിന് മുന്‍പ് എനിക്ക് മറ്റുള്ളവരോടൊപ്പം ചെന്നെയ്ക്ക് പുറപ്പെടേണ്ടി വന്നു. അവള്‍ വരുമെന്ന് എനിക്കുറപ്പായിരുന്നു.അവളുടെ സ്നേഹത്തില്‍ എനിക്കത്ര വിശ്വാ‍സമായിരുന്നു.

ഇന്ന് ഞാന്‍ നില്‍ക്കുന്ന അതേ മദ്രാസ് central station ല്‍ അന്നവള്‍ വരുന്നത് കാത്ത് ഞാന്‍ നിന്നു.വീട്ടുകാരുടെയും പരിവാരങ്ങളുടെയും കണ്ണ് വെട്ടിച്ച് എനിക്ക് ഒരു പുഞ്ചിരിയും തന്ന് അവള്‍ കടന്നുപോയപ്പോള്‍ അവളുടെ മുഖഭാവം ഒരു വിജയിയുടെ ആയിരുന്നു.എന്നെ കാണില്ലെന്നും കണ്ടാല്‍ തന്നെ മിണ്ടില്ലെന്നും അച്ഛന്റെ തലയിലും ബൈബിളിലും തൊട്ട് സത്യം ചെയ്തിട്ടാണ് അവര്‍ വിട്ടതെന്ന് പിന്നീട് സത്യലംഘനത്തിന്റെ ആദ്യ മുഹൂര്‍ത്തത്തില്‍ തന്നെ അവള്‍ പറഞ്ഞൂ. വിശപ്പിലും ദാരിദ്ര്യത്തിലും പോലും സ്വപ്നങ്ങള്‍ നിറച്ച്കൊണ്ടുള്ള കുറേ നാളുകള്‍.മറീനയുടെ മടിത്തട്ടില്‍ കുട്ടികളെ പോലെ കക്ക പെറുക്കി ഞങ്ങള്‍ നടന്നു. സാന്തോം പള്ളീയിലെ കുര്‍ബ്ബാനയില്‍ അവളെ പങ്കുകൊള്ളിക്കാന്‍ ഞായറഴ്ച്ചകളില്‍ അലാം വെച്ചുണര്‍ന്നു ഞാന്‍.എനിക്ക് താല്‍പ്പര്യമില്ലാത്ത വിശ്വാസത്തിന്റെ കുരുക്കുകളില്‍ കുരുങ്ങുമ്പോഴും അവള്‍ക്കായി എന്ന് മാത്രമേ ഞാന്‍ കരുതിയുള്ളൂ.അതൊരു ആനന്ദമായിരുന്നു.പേരറിയാത്ത ആനന്ദം.

ഒരിക്കല്‍ അവള്‍ ചോദിച്ചു “ഞാന്‍ മുന്‍പ് പിറന്നാള്‍ സമ്മാനമായിതന്ന ആ കാസറ്റ് കൈയ്യിലുണ്ടോ?”
ഉവ്വ്.പാടിക്കാന്‍ പ്ലെയറില്ലെങ്കിലും ഞാന്‍ അത് കൊണ്ട് നടന്നിരുന്നു. “വെറുതേ ചോദിച്ചതാണ് ”
വെറുതേയല്ല, അവളിങ്ങനെയായിരുന്നു ഞാന്‍ വാങ്ങികൊടുക്കുന്ന മിഠായിയുടെ പൊതികൂടെ സൂക്ഷിച്ച് വെയ്കും. ഞാനും അതു പോലെ ചെയ്യണമെന്ന് പ്രതീക്ഷിക്കുകയും ചെയ്യും.ഞാനിത്തരം കാമുകഭാവങ്ങളില്‍ പാട്ട്സീനഭിനയിക്കുന്ന മമ്മൂട്ടിയെപോലെ പരാജയമായിരുന്നു.

പക്ഷെ ആ കാസറ്റിലെ പാട്ടുകള്‍ ............ഏറെയും ഹിന്ദി പാ‍ട്ടുകളായിരുന്നു,എനിക്കാണേല്‍ റഫിക്ക് ശേഷം ഒരു ഹിന്ദിപാട്ടുകാരനെയും പഥ്യമല്ല.സിംഹസാമ്രാജ്യത്തിലെ ശുനകവാഴ്ച്ചയായിട്ടാണ് കുമാര്‍ സാനുവിനെയും മറ്റും തോന്നിയിട്ടുള്ളത്. അവള്‍ തന്ന പാട്ടുകള്‍ പഴയതും പുതിയതും ചേര്‍ത്ത് അവള്‍ തന്നെ തിരഞ്ഞെടുത്ത് പകര്‍ത്തി‍യതായിരുന്നു. mere there sapane ab Ek rang he,
jab koi baath bigad jaayem,
hame thumse pyaar kithna, അങ്ങനെ കൂറേ പാട്ടുകള്‍ പിന്നെ ഒരു English ഗാനം Nothing gonna change my love for u ആ വരികളുടെ തീക്ഷ്ണത എന്നെ വല്ലാതെ ഉലച്ചിരുന്നു.
----------------------------------------------
ഇന്ന് ഞാന്‍ മദ്രാസ് central station പരിസരത്ത് നില്‍ക്കുന്നു.നാട്ടിലേക്ക് ഒരു രണ്ടാം ക്ലാസ് ഏസി റ്റിക്കറ്റ് എന്റെ കയ്യിലുണ്ട്.നാട്ടില്‍ എന്നെ കാത്ത് ആരുമില്ല.അവളുമായി അകന്നിട്ട് ഏറെ നാളായെങ്കിലും അവളുടെ കല്യാണം കഴിയുന്ന വരെ ആരോ എന്നെ കാത്തിരിക്കുന്നു എന്ന് ഒരു ചിന്ത മനസ്സിന്റെ ഏതോ കോണില്‍ ഉണ്ടായിരുന്നുവോ. ആ കാസറ്റ് ഇപ്പോഴും എന്റെ കയ്യിലുണ്ട്. വാക്ക്മാനില്‍ ഞാന്‍ അത് ഒന്ന് പ്ലേ ചെയ്തു. Nothing gonna change my love for u........ ഗായകന്‍ വികാരമല്‍പ്പവും ചോര്‍ന്ന് പോകാതെ പാടികൊണ്ടേയിരുന്നു.
ഞാന്‍ ആരോടെന്നില്ലാതെ ചോദിച്ചു Still? Even your marriage not gonna change it?????
ആ കാസറ്റിനൊപ്പമുള്ള കാര്‍ഡില്‍ അവള്‍ ഇങ്ങനെ എഴുതിയിരുന്നു: എന്റെ നക്ഷത്രങ്ങള്‍ എനിക്കായി കാത്ത് വെച്ചിരിക്കുന്നത് എന്തെന്ന് അറിയില്ല.എങ്കിലും അല്‍പ്പകാലത്തേക്കെങ്കിലും നിന്നെ എനിക്കായി അവര്‍ തന്നുവല്ലോ.എന്നെന്നും നിന്റേതാവാന്‍ കൊതിച്ച് ..........

മദ്രാസ് central station ലെകൂവം പ്രസിദ്ധമാ‍ണ്.സ്ഥലമെത്തി എന്ന വിളമ്പരമാണ് അതിന്റെ നാറ്റം.തന്നിലേക്ക് വീഴുന്ന എന്ത് ചീഞ്ഞതിനെയും നാറിയതിനെയും ഭാവഭേദം കൂടാതെ കടലിലെത്തിക്കുന്നു കൂവം. ഇന്ന് എന്റെ പ്രണയവും അതിന്റെ എല്ലാ സ്മാരകങ്ങളും ചീഞ്ഞളിഞ്ഞിരിക്കുന്നു.പാലും മുട്ടയും പോലെ പ്രണയവും വളിച്ചാല്‍ വല്ലാ‍തെ നാറും. ഞാന്‍ ആ കാസറ്റും കാര്‍ഡും കൂവത്തിന്റെ നടുക്കോട്ട് എറിഞ്ഞു. കറുകറുത്ത ഘരമാലിന്യങ്ങളില്‍ തട്ടിയും തടഞ്ഞും അവ സാഗരത്തിലേക്ക് പ്രയാണം തുടങ്ങി. പിന്നെ ഞാന്‍ മെല്ലെ പാടികൊണ്ട് തിരിഞ്ഞ് നടന്നു--Koovam can change your love for me

Tuesday, October 03, 2006

കൂനിന്മേല്‍ ഗുന്യാ

ചിക്കുന്‍ ഗുന്യായെക്കുറിച്ച് വന്ന രസകരമായ നിരീക്ഷണങ്ങളാണ് ഈ ചിന്തകള്‍ക്ക് ഹേതു.പരിസരശുചിത്വം,വ്യക്തിശുചിത്വം ഇവ സാധാരണരീതിയില്‍ പരസ്പരപൂരകങ്ങള്‍ ആവേണ്ടതാണ്.പക്ഷെ മലയാളികള്‍ക്കിടയില്‍ അങ്ങനെ സംഭവിക്കുന്നില്ല.നാം 2 നേരം കുളിക്കും.അലക്കിതേച്ച ഉടുപ്പിടും.പല്ല് തേക്കും. പക്ഷെ നാം റോഡില്‍ കാര്‍ക്കിച്ച് തുപ്പും.വേസ്റ്റ് അയലത്തെ പറമ്പിലേക്കോ വഴിയിലേക്കോ വലിച്ചെറിയും.

(ആലപ്പുഴ മെഡിക്കല്‍ കോളേജിനു മുന്നിലൂടെ ഞാനും വസ്ത്രവൈവിധ്യ ഭ്രമമുള്ള കൊച്ചച്ചനും കൂടി പോവുകയാണ്.പെട്ടെന്ന് അദ്ദേഹം റോഡിലേക്ക് നോക്കി പറയുന്നു.ഈ കളറില്‍ ഒരു ഷര്‍ട്ട് വേണം. ഞാന്‍ ചോദിച്ചു ടാറിന്റെ കളറോ? പുള്ളി പറഞ്ഞു ഏയ് അല്ല, ദാ കഫം കണ്ടില്ലെ പഴുത്ത കളറില്‍”നോക്കുമ്പോള്‍ ശരിയാണ്,മഞ്ഞയെന്നോ പച്ചയെന്നോ പറയാന്‍ കഴിയാത്ത നിറത്തില്‍ ഫ്രഷ് കഫത്തിന്റെ ഒരു ചെറിയ ദ്വീപ്.
അറപ്പുണ്ടായി വായനക്കാര്‍ക്ക് എന്നറിയാം, അപ്പോള്‍ അത് കാണുന്നവനോ, അറിയാതെ ചവുട്ടുന്നവനോ)
നാം തന്നെ നമ്മുടെ ജീവിത പരിസരങ്ങള്‍ വൃത്തിയായി സൂക്ഷിച്ചാല്‍ ഒരു പരിധിവരെ ഒഴിവാക്കാവുന്ന അസുഖങ്ങളാണ് ചിക്കുന്‍ ഗുന്യായും ഡെങ്കി പനിയും മറ്റും.മരുന്നടിക്കാന്‍ വരാത്ത മുനിസിപ്പാലിറ്റിയേയും ചികിത്സ തരാത്ത ആരോഗ്യവകുപ്പിനെയും തെറി പറയുന്നതിന് മുന്‍പ് എത്ര പേര്‍ക്ക് ആത്മനിന്ദയില്ലാതെ സമൂഹത്തോട് തന്റെ ചുമതലകള്‍ നിറവേറ്റി എന്നു പറയാനാവും.വൃത്തികൂടുതല്‍ കൊണ്ട് സ്വന്തം വീട്ടിലെ കക്കൂസ് കഴുകാന്‍ അറക്കുന്നവന്റെ കക്കൂസ് എപ്രകാരം ഇരിക്കും.
ഓരോ വ്യക്തിയില്‍ നിന്നാണ് വൃത്തിയുണ്ടാവുന്നത്.ഞാനും എന്റെ വീടും മാത്രമല്ല എന്റെ ഗ്രാമവും നഗരവും നദികളും തോടുകളും കാറ്റും ഒക്കെ ശുദ്ധിയായിരിക്കണമെന്ന് ഓരോ വ്യക്തിക്കും തോന്നുമ്പോള്‍ മാത്രമേ വൃത്തിയും ശുചിത്വവുമുള്ള സമൂഹമുണ്ടാകുന്നുള്ളൂ. അല്ലെങ്കില്‍ ദിവസവും 2 നേരം കുളിക്കുന്ന നമ്മളും ജുമായ്ക്ക് വെള്ളിയാഴ്ച്ച മാത്രം കുളിക്കുന്ന പഠാണിയും(ഒരു ദുബായി അനുഭവം) തമ്മില്‍ വലിയ വ്യത്യാസമൊന്നുമില്ല.അതു വരെ ഓരോരോ പുത്തന്‍ ഗുന്യാകള്‍ നമ്മുടെ കൂനിന്റെ പുറത്തുവരും.

Saturday, September 30, 2006

ഭിക്ഷ കിട്ടിയുമില്ല പട്ടികടിക്കുകയും ചെയ്തു

മുന്‍പ് എഴുതിയ പ്രണയകഥയുടെ ഒരു തുടര്‍ച്ചയാണിത്. ഇതു വായിക്കുന്നതിന് മുന്‍പ് അതൊന്നു വായിക്കുന്നത് നന്നായിരിക്കും.

പഴയ പ്രണയത്തിന്റെ മുറിപ്പാടുകളും നക്കിത്തോര്‍ത്തി ബാംഗ്ലൂര്‍ കേന്ദ്രീകരിച്ച് ജോലിയില്‍ ശ്രദ്ധ ഊന്നുന്ന കാലം. തിരക്കുള്ള ജോലി,ദക്ഷിണേന്ത്യ മുഴുവന്‍ ചുറ്റനുള്ള അവസരം,മൂന്നാര്‍,മടിക്കേരി (മെര്‍ക്കാറ),ചിക്കമഗ്ലൂര്‍ തുടങ്ങിയ സ്ഥലങ്ങളിലെ തോട്ടം ഓഡിറ്റുകള്‍....., ജീവിതത്തില്‍ പുതിയ രസങ്ങള്‍ കണ്ടെത്താന്‍ ഞാന്‍ പഠിക്കുകയായിരുന്നു. auto suggestion തുടങ്ങിയ മാനസിക വ്യായാമങ്ങളിലൂടെ അവളുടെ വിവാഹനിശ്ചയം,വിവാഹം തുടങ്ങിയ വാര്‍ത്തകളെ നേരിടാന്‍ ഞാന്‍ പഠിച്ചിരുന്നു.auto suggestion മൂലം ശിലിക്കാത്തത് കൊണ്ടാവും അവളുടെ വിവാഹം ഒരു പ്രണയവിവാഹമായിരുന്നു എന്ന വാര്‍ത്ത കുറച്ചുനാള്‍ എന്നെ അസ്വസ്ഥനാക്കി.

അങ്ങനെയിരിക്കെയാണ് ബാംഗ്ലൂരില്‍ എന്റെ സ്ഥലം രക്ഷിതാവായിരുന്ന (ലോക്കല്‍ ഗാര്‍ഡിയന്‍ എന്നു വിവക്ഷ) കസിന്‍ അദ്ദേഹത്തിന്റെ ഭാര്യയുടെ കസിനായ ഒരു കുട്ടിയുടെ ആലോചന എടുത്തിട്ടത്. ആദ്യം എനിക്കത്ര താല്‍പ്പര്യം തോന്നിയില്ല എങ്കിലും ഒരു മാറ്റം നല്ലതെന്ന് എന്റെ അടുത്ത ചങ്ങാതിമാരും പറഞ്ഞപ്പോള്‍ മുന്നോട്ട് പോകാന്‍ ഞാന്‍ സമ്മതം മൂളി. ഫോട്ടൊ കണ്ടപ്പോള്‍ താല്‍പ്പര്യം ദ്വിഗുണീഭവിച്ചു എന്നത് ഒരു സത്യം മാത്രം.
എഞ്ചിനീയറിംഗ് അവസാന സെമെസ്റ്റര്‍ എഴുതിയിട്ടിരിക്കുന്ന തിരുവനന്തപുരംകാരി.വടക്കോട്ടുള്ളവര്‍ തെക്കുനിന്ന് പെണ്ണെടുക്കുന്നില്ല എന്നതാണ് ഈയടുത്തായി കണ്ടുവരുന്ന പ്രതിഭാസമെങ്കിലും അവളുടെ സ്വദേശം എന്റെ നാടായ അമ്പലപ്പുഴക്കടുത്തുള്ള ഹരിപ്പാട് ആയതിനാല്‍ പൊതുവെ മറ്റ് എതിര്‍പ്പൊന്നും ഇല്ലായിരുന്നു.
ഒക്ടോബര്‍ ഒടുക്കമാണ് ഈ ആലോചന വരുന്നത്. എനിക്കാണേല്‍ നല്ല ജോലിതിരക്ക്.എന്റെ ബോസ് ഭാനു എന്നു പേരുള്ള ഒരു കള്ള കന്നട മോനായിരുന്നു.പത്ത് CA ക്കാര്‍ ചെയ്യേണ്ട പണി ഞങ്ങള്‍ 5 പേരായിരുന്നു ചെയ്തുകൊണ്ടിരുന്നത്. അതു കൊണ്ട് തന്നെ അവധി എന്ന വാക്ക് തന്നെ അയാള്‍ക്ക് അലര്‍ജിയായിരുന്നു. ഞാനോ നാട്ടില്‍ ചെണ്ടപ്പുറത്ത് കോലിടുന്നിടത്തൊക്കെ എന്റെ മഹനീയ സാന്നിധ്യം കൊണ്ട് അനുഗ്രഹീതമാക്കണം എന്ന് ആഗ്രഹിക്കുന്ന ശരാശരി മലയാളി.ഓണത്തിനു 4 ദിവസം അവധിയെടുത്തത് തന്നെ അയാള്‍ക്ക് അസാരം ചൊറിച്ചില്‍ ഉണ്ടാക്കിയിരുന്നു.ഇനി പെണ്ണു കാണാന്‍ അവധി ചോദിച്ച് അദ്ദേഹത്തിന്റെ വായില്‍ സരസ്വതിയെക്കൊണ്ട് കാബറേ കളിപ്പിക്കേണ്ട എന്ന് കരുതിയത് മൂലം പെണ്ണ്കാണല്‍ ഗണപതികല്ല്യാണം പോലെ നാളെ നാളെ എന്ന് നീണ്ടു. ബന്ധപ്പുറത്തുള്ള ബന്ധമായതിനാ‍ല്‍ ഞങ്ങളുടെ തീരുമാനം അറിഞ്ഞ ശേഷമേ ഇനി മറ്റൊരു ആലോചനയെന്ന് അവരും പറഞ്ഞു.

നവമ്പര്‍ മുതല്‍ ജനുവരി 23 വരെ ചെന്നെയില്‍ തന്നെ ആയിരുന്നു ഞാന്‍. അതിനിടയ്ക്ക് ശ്വാസം കഴിക്കാന്‍ തന്നെ സമയമില്ലാത്ത അവസ്ഥ.ഒടുവില്‍ ബായര്‍ എന്ന ജര്‍മ്മന്‍ കമ്പിനിയുടെ ഓഡിറ്റും കഴിഞ്ഞ് രാത്രി 2 മണിക്ക് സൈനിംഗ് പാര്‍ട്ട്ണര്‍ വസിക്കുന്ന ഹോട്ടലിന്റെ റിസ്പ്ഷനില്‍ റിപ്പോര്‍ട്ട് ഏല്‍പ്പിച്ച് ബാംഗ്ലൂര്‍ക്ക് മടങ്ങി.ഇത് വരെ പെണ്ണുകാണാന്‍ പോകാത്തതില്‍ കസിന്റെ വീട്ടുകാര്‍ക്ക് ചെറിയ അസന്തുഷ്ടി.

ജനുവരി 26 അവധി, പിന്നെ ശനി,ഞായര്‍ പിന്നെയും അവധി.ശനിയാഴ്ച്ച ഒരു മുങ്ങ് മുങ്ങിയാല്‍ കാര്യം കഴിക്കാം.ശനി ഒരു സെമി ഔദ്യോഗിക ദിവസമാണ്.അടുത്ത ദിവസങ്ങളിലേക്കുള്ള അസൈന്മെന്റ്സ് നിര്‍ണ്ണയിക്കുന്ന ദിവസം. സാധരണ ഞങ്ങള്‍ അന്ന് നഗരത്തില്‍ കാണുമെന്നല്ലാതെ ഓഫീസില്‍ ഹാജരാകറില്ല.സെക്രട്ടറി അസൈന്മെന്റ് അറിയിക്കും.ഞങ്ങള്‍ ഫയലും റ്റിക്കറ്റും ചിലവുകാശും വാങ്ങിക്കാന്‍ അസിസ്റ്റന്റ്മാരായ ആര്‍ട്ടിക്കിള്‍സിനെ ഏല്‍പ്പിക്കും.അതാണ് പതിവ്. എന്താണ് അടുത്ത ആഴ്ച്ചത്തെ പരിപാടി എന്നറിയിക്കാന്‍ സെക്രട്ടറി സുന്ദരിയെ ചട്ടം കെട്ടി ഞാന്‍ ജീവിതത്തിലെ ആദ്യത്തെ പെണ്ണുകാണലിനിറങ്ങീ.

മാതപിതാക്കളെയും എന്റെ ഉറ്റ തോഴനെയും കൊണ്ടാണു യാത്ര. (എന്റെ കഴിഞ്ഞ കാല പ്രണയത്തില്‍ ഒരു ഫസിലിറ്റേറ്ററുടെ ഭാഗം അവന്‍ നിര്‍വഹിച്ചു എന്നു പരക്കെ ആക്ഷേപമുണ്ടെങ്കിലും അതില്‍ തരിമ്പും സത്യമില്ല ).പെണ്ണിനെ കണ്ടു.ഇഷ്ടമായി എന്നു പരസ്പരം ഓണ്‍ ദ സ്പോട്ട് ഉത്തരവും നല്‍കി സന്തോഷചിത്തനായി ഞങ്ങള്‍ മടങ്ങി.ശനിയാഴ്ച്ച വൈകുന്നേരമാ‍യിട്ടും ഓഫീസില്‍ നിന്നും വിളിയൊന്നും വരാത്തതിനാല്‍ ബംഗ്ലൂര്‍ക്ക് മടങ്ങാന്‍ ഞാന്‍ തീരുമാനിച്ചു.
തിങ്കളാഴ്ച്ച ഓഫിസിലേക്ക് പുറപ്പെടാന്‍ ധൃതി കൂട്ടിയിരുന്ന എന്നെ വിളിച്ച് കസിന്‍ പറഞ്ഞു. ആ കല്യാണം നടക്കില്ല.നിന്റെ പഴയ കഥയൊക്കെ ആരോ അവരുടെ കാതില്‍ എത്തിച്ചു.നീ ഇപ്പൊഴും ആ ബന്ധം തുടരുന്നു എന്നാണ് അവര്‍ അറിഞ്ഞത്.

ഞാന്‍ പറഞ്ഞു “അതിന് അവളുടെ കല്യാണം കഴിഞ്ഞല്ലോ, മാത്രമല്ല കഴിഞ്ഞ 10 മാസമായി ഞാനവളെ കണ്ടിട്ട് തന്നെയില്ല”.
ആ കഥയൊക്കെ ഞങ്ങള്‍ക്കറിയാം പക്ഷെ അവര്‍ കൂടെ വിശ്വസിക്കേണ്ടെ.നിന്റെ കൂടെ വന്നവന്‍ നിന്റെ മാമയാണെന്നു വരെ പറഞ്ഞു.

ഓഹോ അപ്പോള്‍ നമ്മുടെ യാത്രാ ചാര്‍ട്ടൊക്കെ കൃത്യമായി അറിയുന്ന ഏതൊ ബന്ധു തെണ്ടിയാണ് ഈ കല്യാണം മുടക്കി.(കേരളത്തില്‍ തേങ്ങയേക്കാളും ഡിഗ്രിക്കാരേയുംകാള്‍ കൂടുതല്‍ കല്യാണം മുടക്കികളാണെന്ന സത്യം കല്യാണം കഴിക്കാത്ത എന്റെ ബാച്ചിലര്‍ സുഹൃത്തുക്കളെ അറിയിക്കാന്‍ ഞാന്‍ ഈ അവസരം പ്രയോജനപ്പെടുത്തട്ടെ).

ഞാന്‍ വലിയ ദുഖമൊന്നും കൂടാതെ ഓഫീസിലേക്ക് വിട്ടു. ഇതിലും വലിയ വെള്ളിയാഴ്ച്ച വന്നിട്ട് വാപ്പ പള്ളിയില്‍ പോയിട്ടില്ല എന്ന മട്ട്.

അവിടെ ചെല്ലുമ്പോള്‍ ഭാനു കോമരം തുള്ളി നില്‍ക്കുന്നു.ചെമ്പട്ടിന്റെയും വാളിന്റെയും ചിലമ്പിന്റേയും കുറവേയുള്ളൂ. അയാളുടെ മുറിയിലേക്ക് ഞാന്‍ ആനയിക്കപ്പെട്ടു.

തന്നെ പോലെ ഒരു irresponsible employee ഈ കമ്പിനിയില്‍ ഉണ്ടായിട്ടില്ല. (എന്റെ അറിവില്‍ പുള്ളി ഇതു പറയുന്ന ഏഴാമത്തെ ആ‍ളാണ് ഞാന്‍)

ഞാന്‍ എതിര്‍ത്തില്ല.(സത്യം പറഞ്ഞാല്‍ ഈ ജോലിയോട് വലിയ പാഷനൊന്നും എനിക്കില്ല.അടിച്ച വഴിയെ പോയില്ലെങ്കില്‍ പോയ വഴി അടി എന്നാണല്ലോ.)

ഞാന്‍ അസൈന്മെന്റ് അറിയിക്കാന്‍ സെക്രട്ടറിയോട്........ മുഴുമിപ്പിക്കാന്‍ അനുവദിക്കാതെ അയാള്‍ ചാടിവീണു.
"I want you to be at Hubli this morning. How you can reach there now? Because of you I had to change my entire programs"'
പിന്നെ അയാള്‍ മലയാളിയുടെ തൊഴില്‍ സംസ്കാരത്തെ തെറി പറയാന്‍ തുടങ്ങി. സത്യമാണേലും അതങ്ങനെ കേട്ടു നില്‍ക്കനാവുമോ.

ഞാന്‍ ചാ‍ടി എത്തി വലിഞ്ഞ് അയാളുടെ പ്രിന്ററില്‍ നിന്ന് ഒരു വെള്ള കടലാസ് വലിച്ചെടുത്ത് ഒറ്റ വരി രാജി കത്തെഴുതി അയാളുടെ മുന്നിലേക്കിട്ടു.

ഞാനത് ഉദ്ദേശിച്ചില്ല എന്നായി അയാള്‍.

''But I meant it'' ഞാന്‍ വാശിയില്‍ തന്നെ.

“ഒന്നു കൂടി ആലോചിക്കൂ” അദ്ദേഹം സൌമ്യനാകാന്‍ ശ്രമിച്ചു.
“ആലോചിക്കാന്‍ ഒന്നുമില്ല”(നഷ്ട്പ്പെടുവാന്‍ ഒന്നുമില്ലീ കൈവിലങ്ങുകളല്ലാതെ, കിട്ടാനുണ്ടൊരു ലോകം ദുബായിയെന്നൊരു ലോകം.പെങ്ങള്‍ ..അളിയന്‍ ....വിസിറ്റ് വിസ... ദുബായി.... ജോലി.... ആ ഇരുപ്പില്‍ തന്നെ എന്റെ ഭാവന വികസിച്ചത് ഭാനുവിന് മനസ്സിലായില്ല )

ശരി , എന്നാല്‍ ഒരു മാസത്തിനുള്ളില്‍ ഫയലുകള്‍ തിരിച്ചേല്‍പ്പിച്ചോളൂ.

വൈകുന്നേരം വീട്ടിലെത്തി.പത്രം നിവര്‍ത്തുമ്പോള്‍ ദാ കിടക്കുന്നു വാരഫലം: പുണര്‍തം നക്ഷത്രക്കാര്‍ക്ക് ഉദ്യോഗനഷ്ടം, മാനഹാനി,ശാരീരിക പീഡ. ഭാഗ്യം ഭാനുവിന് ‍വലിയ തടിയൊന്നുമില്ലാത്തത് കൊണ്ട് ശരീരം രക്ഷപെട്ടു.

മാന്യ വായനക്കാരെ നിങ്ങള്‍ തന്നെ പറയൂ ഇത് പഴയ പ്രണയഭൂകമ്പത്തില്‍ നിന്നുരുവാര്‍ന്ന സുനാമിയോ അതൊ വാരഫലക്കരന്‍ പറഞ്ഞ കാലദോഷമോ........

ഇന്നിവിടെയിരുന്ന് ഇതൊക്കെ ചിന്തിക്കുമ്പോള്‍ ഒരു ചിരി ഊറി വരുന്നു.
****************************

Monday, September 25, 2006

കൊച്ചി വികസിക്കുമ്പോള്‍

നഗരങ്ങളുടെ വികസനം ആലോചനപൂര്‍വ്വം ചെയ്യേണ്ട കാര്യമാണ്.നഗരങ്ങളുടെ വികസനം അടുത്ത റൂറല്‍ പ്രദേശങ്ങളെക്കൂടി കണക്കിലെടുത്ത് വേണം ചെയ്യാന്‍.അല്ലെങ്കില്‍ വന്‍ തോതിലുള്ള ചേരിവല്‍ക്കരണത്തിന് അതു ഇടയാക്കും.മാത്രമല്ല സന്തുലിതമായ വികസനത്തിന്റെ സാധ്യതകളെ അത് തകര്‍ക്കുകയും ചെയ്യും.

കൊച്ചി അതിവേഗത്തില്‍ വികസിച്ച്കൊണ്ടിരിക്കുന്ന നഗരമാണ്. ആ കൊച്ചു നഗരത്തിന്റെ പ്രകൃതി സന്തുലനം തകര്‍ക്കുന്ന മട്ടിലാണ് വികസനം.കായലായ കായലെല്ലാം കയ്യേറി നികത്തി അംബരചുംബികളായ ഫ്ലാറ്റുകള്‍ വരുന്നത് എത്ര മാത്രം പരിസ്ഥിതി ആഘാതമുണ്ടാക്കും എന്ന് ഇനിയും വേണ്ടത്ര ചര്‍ച്ച ചെയ്യപ്പെട്ടിട്ടില്ല.

കൊച്ചിയെ വ്യാവസായിക-സാമ്പത്തിക തലസ്ഥാനമായി നിര്‍ത്തി കൊണ്ട് 50 കിലോമീറ്റര്‍ ചുറ്റളവില്‍ ചുറ്റുമുള്ള സ്ഥലങ്ങളെ റസിഡന്‍ഷ്യല്‍ ഹബ്ബുകളായി വികസിപ്പിക്കുക എന്നതാണ് ഇതിനുള്ള പരിഹാരം.അതിവേഗതീവണ്ടി കൊണ്ട് ഈ സ്ഥലങ്ങളെ പരസ്പരം ബന്ധിപ്പിക്കണം.എല്ലയിടത്തുനിന്നും പരമാവധി 30 മിനിട്ട് യാത്ര. ആളുകളെ കൂടുതല്‍ നഗരത്തിന് പുറത്ത് താമസിപ്പിക്കാന്‍ ശ്രദ്ധിക്കണം.

ഇങ്ങനെ ചെയ്യുന്ന കൊണ്ട് നഗരം ജനബാഹുല്യം കൊണ്ട് തകരുന്ന സ്ഥിതി ഒഴിവാക്കാനാകും.പൊതുയാത്രാസൌകര്യങ്ങള്‍ കൂടുതല്‍ ഉപയോഗിക്കുന്നതിനാല്‍ ഇന്ധനത്തിന്റെ അമിത ഉപഭോഗം തടയാനാവും.ചുറ്റുപാടുമുള്ള പ്രദേശങ്ങളെ അര്‍ബനൈസ് ചെയ്യാനും അത് സഹായിക്കും.അല്ലെങ്കില്‍ നഗരം പുറം തള്ളുന്ന അഴുക്കുകള്‍ തട്ടാനുള്ള സ്ഥലമായി അവ അധപതിക്കും.നഗരത്തില്‍ താമസിക്കാന്‍ കഴിവില്ലാത്തവരും എന്നാല്‍ ഉപജീവനപരമായ കാരണങ്ങളാല്‍ നഗരം വിട്ട് പോകാന്‍ കഴിയാത്തവരുമായുള്ളവരെ ഉള്‍ക്കൊള്ളാന്‍ ചേരികള്‍ ഉയര്‍ന്നു വരുന്നത് ഒഴിവാക്കാനും അത് സഹായിക്കും.

Saturday, September 23, 2006

കുഞ്ഞേ നിനക്കായി ,എന്ന തവം ചെയ്തു ഞാന്‍ .......

മരണത്തെ പേടിച്ചാല്‍ ജീവിതം മുഴുവന്‍ പേടിച്ച് ജീവിക്കേണ്ടി വരുമെന്ന് പഠിപ്പിച്ചത് അമ്മയായിരുന്നു.എന്റെ ഇടത്തൊ വലത്തൊ മുകളിലോ എതിരേ വരുന്ന വണ്ടിയിലോ എന്റെ രക്തധമനികളില്‍ തന്നെ എവിടെയോ അവള്‍ പതുങ്ങി ഇരിപ്പുണ്ട് എന്നത് എനിക്കറിയാം.ഒരു നിമിഷം കൊണ്ട് എന്നെ ഇഹത്തിന്റെ സകല കെട്ടുപാടുകളില്‍ നിന്നും രക്ഷപെടുത്താന്‍ കഴിവുള്ളവള്‍.
കൊച്ചുമോന്‍; അവന്‍ എനിക്ക് അനുജന്‍ മാത്രമായിരുന്നില്ല.അമ്മയുടെ ഇളയ അനുജത്തിയുടെ ഇളയ മകന്‍ എന്ന നിലയ്ക്ക് അവന്‍ എന്നെക്കാള്‍ 6-7 വയസ്സിളപ്പമായിരുന്നു.എങ്കിലും ചങ്ങാത്തമായിരുന്നു അവന്റെ മുഖലക്ഷണം.സ്നേഹമായിരുന്നു അവന്റെ identity.ഒരിക്കലും പ്രസാദം കൈവിടാതിരിക്കാന്‍ അവന്‍ എന്നും ശ്രദ്ധിച്ചിരുന്ന പോലെ.
പാളകിടപ്പിലേ അവന് നല്ല താളബോധമായിരുന്നു.അമ്മയുടെ തറവാട്ടിലെ തടിയായ തടിയിലോക്കെ അവന്റെ താളക്കൈകള്‍ വീണിരുന്നു.അത് തിരിച്ചറിഞ്ഞ സംഗീതബോധമുള്ള അവന്റെ അമ്മ തന്നെയാണ് അവനെ മ്രദംഗം പഠിക്കാന്‍ അയച്ചത്.
സ്കൂള്‍പഠനത്തില്‍ ഒരു ശരാശരിക്കാരന്‍ മാത്രമായിരുന്നു അവന്‍.അത് കൊണ്ട് തന്നെ ആണ് പത്താം ക്ലാസിനു ശേഷം മ്രദംഗം ഗൌരവമായി പഠിപ്പിക്കാന്‍ അവന്റെ രക്ഷകര്‍ത്തക്കള്‍ തീരുമാനിച്ചത്.പ്രശസ്തനായ മ്രദംഗവാദകന്‍ ത്രിശൂര്‍ നരേന്ദ്രന്റെ കീഴില്‍ ചെന്നെയിലേക്ക് പഠിക്കാന്‍ പോകുമ്പോള്‍ അവന്‍ വെറും 15കാര‍ന്‍ കുട്ടിയായിരുന്നു.എനിക്ക് വലിയ സങ്കടമായിരുന്നു. ഇത്ര കുട്ടിക്കാലത്ത് ഈ മഹാനഗരത്തില്‍ അവന്‍ തനിച്ച്..... അമ്മ പറഞ്ഞു ഒരു നല്ല കാര്യത്തിനല്ലെ.

2-3 വര്‍ഷത്തിന് ശേഷ 4 മാസത്തെ ഒരു കോഴ്സ് പഠിക്കാന്‍ ഞാനും അവിടെയെത്തി.ഒരുപക്ഷെ ഞങ്ങള്‍ തമ്മിലുള്ള ഗാഡമായ അടുപ്പത്തിന് ഇഴ പാകുന്നത് ആ കാ‍ലത്തായിരുന്നു.അവനെ കണ്ടിട്ട് കഷ്ടം തോന്നി.ഒരുപാട് ക്ഷീണിച്ചിരുന്നു.ചെന്നെ പോലൊരു ജീവിതചിലവ് കൂടിയ പട്ടണത്തില്‍ താമസിച്ച് പഠിക്കുക എന്നത് വളരെ പ്രയാസമുള്ള കാര്യമാ‍ണ്.ചിലവ് കുറഞ്ഞ ചില ചുറ്റുപാടുകള്‍ ഒക്കെ അവന്‍ സംഘടിപ്പിച്ചിരിക്കുന്നു.എങ്കിലും ആഹാരം കഷ്ടപ്പാടാണ്.കിട്ടുന്നത് മോശം,നല്ലത് പോക്കറ്റിന് ഹാനികരം.പക്ഷെ ഈ പ്രയാസങ്ങളൊന്നും അവന്റെ പ്രസന്നതയെ ബാധിച്ചതായി തോന്നിയില്ല.നിഷ്കളങ്കമായ ധാരാളം തമാശകള്‍ പറഞ്ഞ് എന്നെയും എന്റെ കൂട്ടുകാരെയും അവന്‍ രസിപ്പിച്ചു.കഴിയുമ്പോലെ അവന് ഭക്ഷണം വാങ്ങികൊടുക്കുന്നതിലായിരുന്നു എന്റെ ആനന്ദം. നല്ല ഭക്ഷണം കിട്ടുന്നതിന്റെ സന്തോഷം ഒരിക്കലും അവന്‍ മറച്ച് വെച്ചില്ല.“ ചേട്ടന്‍ ഇല്ലായിരുന്നേല്‍ ഇന്നും പുളി സാദം കൊണ്ട് ഒപ്പിക്കേണ്ടി വന്നേനെ”

പിന്നെ ഞാന്‍ ചെന്നെയിലെത്തുന്നത് ഉദ്യോഗസ്ഥനായിട്ടാണ്.അക്കാലം കുറെ കൂടി സന്തോഷകരമായിരുന്നു.വലിയ ഹോട്ടലുകള്‍,മുന്തിയ ഭക്ഷണങ്ങള്‍.അവന്റെ നിറഞ്ഞ ചിരി മാത്രമായിരുന്നു എന്റെ ആനന്ദം.ചെന്നെ കേന്ദ്രീകരിച്ചുള്ള ഓഡിറ്റുകള്‍ ഞാന്‍ ചോദിച്ച് വാങ്ങാനുള്ള കാര്യം അവനായിരുന്നു.

അവനും വളരുകയായിരുന്നു.ചില പരിപാടികളൊക്കെ ഗുരുവിന്റെ സമ്മതത്തോടെ ചെയ്തു തുടങ്ങിയിരുന്നു.ഉണ്ണിക്രിഷ്ണന്‍‍ തുടങ്ങി അനേകം പ്രമുഖരുമായി അടുത്ത് ഇടപഴകാന്‍ കിട്ടിയ അവസരങ്ങളെക്കുറിച്ചും അവന്‍ പറഞ്ഞു.
ഞാന്‍ ദുബായിക്കു പോന്ന ശേഷം ഞങ്ങള്‍ തമ്മിലുള്ള communication കുറഞ്ഞുവെങ്കിലും അടുപ്പത്തിന് അതൊരു തടസ്സവും ഉണ്ടാക്കിയില്ല.ഞാന്‍ നാട്ടിലെത്തിയപ്പൊഴൊക്കെ എന്നെ കാണാന്‍ അവനെത്തിയിരുന്നു.
എന്റെ വിവാഹത്തിനെത്തിയപ്പോള്‍ ഏറെ അവനുമായി സംസരിച്ചു, അവനിപ്പോള്‍ അകാശവാണിയിലെ A grade artist ആണത്രെ. 7-8 കൊല്ലമായി തമിഴ്നാട്ടിലായ സ്ഥിതിക്ക് ഒരു തമിഴത്തിയെ കെട്ടുന്നതിനെക്കുറിച്ച് ആലോചിക്കുകയാണെന്നും മറ്റും അവന്‍ കളി പറഞ്ഞു.

ആ ഒരു രാത്രി ജീവിതത്തിലെ ഒരു കാളരാത്രി ആയിരുന്നു. 2004ലെ നവമ്പര്‍,പെരുന്നാള്‍കാലം.പകല്‍ എവിടെയൊക്കെയോ ചുറ്റിതിരിഞ്ഞതിന്റെ ആലസ്യം കൊണ്ട് രാത്രി തീവ്രമായ ഉറക്കത്തിലായിരുന്നു ഞാന്‍. ഒരു മിസ് കോള്‍ മൊബൈലില്‍ അടിച്ചമാതിരി കേട്ട് ഞാന്‍ ഉണര്‍ന്നു.അതെ ഒരു പരിചയമില്ലാത്ത ഇന്ത്യന്‍ നമ്പര്‍, ആരേലും തെറ്റി അടിച്ചതാവും.
അസ്വസ്ഥതയോടെ ഞാന്‍ വീണ്ടും കിടന്നു. ഇനി അചഛനെങ്കിലും അസുഖം.... എന്റെ അസ്വസ്ഥത കണ്ട് ഭാര്യ പറഞ്ഞു “3 മണി കഴിഞ്ഞിരിക്കുന്നു, നാട്ടില്‍ നാലര, ഏതായാലും ഒന്നു വിളിക്കൂ”
വിറയലോടെ ഞാന്‍ വീട്ടിലെ നമ്പര്‍ കുത്തി.ഒറ്റ റിങ്ങിന് തന്നെ ഫോണെടുക്കപ്പെട്ടു.എന്റെ ഉള്ളം കാലില്‍ നിന്ന് ഉച്ചിയിലേക്ക് ഒരു വിറയല്‍ പാഞ്ഞു.

മറുതലയ്ക്കല്‍ അച്ഛന്റെ ചിലമ്പിച്ച സ്വരം “ മോനെ കൊച്ചു പോയെടാ ;ബൈക്ക് ആക്സിഡന്റായിരുന്നു,കഴിഞ്ഞ ദിവസം അവന്‍ നാട്ടില്‍ നിന്നു ചെന്നെയ്ക്ക് തിരിച്ച് പോയതേ ഉള്ളൂ”.പിന്നെ പറഞ്ഞതൊന്നും ഞാന്‍ കേട്ടില്ല.

നിന്റെ പേര്‍ ആനന്ദ് എന്നായിരുന്നു,എല്ലാ ദുര്‍ഘടങ്ങളിലും ആനന്ദം കണ്ടവന്‍,മ്രദംഗം വായിച്ച് ഞങ്ങളെ ഒക്കെ ആനന്ദിപ്പിച്ചവന്‍,മ്രദംഗം ഇല്ലാത്തപ്പോള്‍ എന്റെ തലയില്‍ കൊട്ടി മസാജ് ചെയ്ത് എന്നെ ആനന്ദിപ്പിച്ചവന്‍,റോണാള്‍ഡീഞ്ഞ്യോയെപ്പോലെ നിഷ്കളങ്കമായി ചിരിച്ച് എല്ലാവരെയും ആനന്ദിപ്പിച്ചവന്‍,

വരാനിരിക്കുന്ന കരഘോഷങ്ങളുടെ ഇടിമുഴക്കങ്ങളെയും പുരസ്കാരങ്ങളുടെ പെരുമഴകളെയും ഞങ്ങളുടെ വീട്ടിലെ അമ്മമാര്‍ സ്നേഹവാത്സല്യങ്ങള്‍ ചേര്‍ത്ത് ഉണ്ടാക്കിയ നിന്റെ ഇഷ്ട ഭക്ഷണമായ പുട്ടും കടലയേയും ഉപേക്ഷിച്ചുള്ള നിന്റെ ഈ യാത്രയും നീ ആനന്ദത്തോടെ തിരഞ്ഞെടുത്തതാണോ, അറിയില്ല

നിന്റെ അമ്മയുടെ കണ്ണീര്‍ ഇനിയും തോര്‍ന്നിട്ടില്ല.തോരുമെന്നും തോന്നുന്നില്ല.
എനിക്ക് ആ കീര്‍ത്തനം ഒര്‍മ്മ വരുന്നു.

എന്ന തവം ചെയ്ത നീ യശോദ...............

നിന്നെ പോലൊരുവന്‍ 24 വര്‍ഷത്തേക്കെങ്കിലും അനിയനായി പിറന്ന് കൂടെ കഴിയാന്‍ എന്തു തപം ഞാന്‍ ചെയ്തു......

Wednesday, September 20, 2006

കപിജന്മം

പരിണാമചക്രത്തിന്‍ സൂചി മെല്ലെ പിന്നോട്ടാക്കി
കപി ജന്മമൊന്നു നേടാന്‍ എനിക്ക് മോഹം (അധികം രൂപാന്തരം ആവശ്യമില്ല)
മരക്കൊമ്പില്‍ ഊയലാടാന്‍
ഒന്നില്‍നിന്നോന്നിലേക്ക് കുതിക്കാന്‍ (ബാന്‍ അടിക്കാന്‍ ആരുമില്ലല്ലോ)
കൂട്ടുകാരൊത്ത് പേന്‍നോക്കിയിരിക്കാന്‍
ഗോഷ്ടികാ‍ണിക്കാന്‍
മാനഭയമില്ലാതെ എവിടെനിന്നും
എവിടെയും ചൊറിയാന്‍
എണ്ണമില്ലത്ത സഖികളൊത്ത്
നാണമില്ലതെ ഇണയാടുവാന്‍
ചന്തകുരങ്ങുമായി കടിപിടികൂടുവാന്‍
കപിജന്മമൊന്നു നേടാന്‍ എനിക്കു മോഹം

ഹോട്ടല്‍ താജ്-ഒരു മധുപാനസദസ്സിന്റെ ഓര്‍മ്മക്കായി

ഈ കഥ നടന്നത് എന്നാണ് എന്നറിയില്ല.പക്ഷെ ഞാന്‍ ഇത് കേട്ടത് 90കളുടെ ആദ്യ പാദത്തിലാണ്.അമ്പലപ്പുഴയിലെ അച്ഛന്റെ ഒരു കള്ള് സദസ്സാണ് വേദി.സോഡാ വാങ്ങി കൊടുക്കുക,മിക്സ്ച്ചര്‍ തുടങ്ങിയ ടച്ചിംഗസ് വിളമ്പുക,സര്‍വ്വോപരി കുപ്പിയുടെ മൂട്ടിലെ മട്ടെങ്കിലും തരപ്പെടുത്തുക എന്ന ഉദ്ദേശ്ശവുമായി ഞാന്‍ രംഗത്ത് ഒളിച്ചും തെളിഞ്ഞും നില്‍പ്പുണ്ട്.സത്യത്തില്‍ എന്നെ ഏറ്റവും ആകര്‍ഷിക്കുന്നത് അവിടെ പൊഴിയുന്ന കഥകളും തമാശകളും ആണ്.

ആ സദസ്സിലേക്ക് പതിവില്ലാത്ത ഒരാള്‍ വരുന്നു. പേര് ചന്ദ്രന്‍ ചേട്ടന്‍. ബാങ്ക് ജീവനക്കാ‍രനാണ്.ഒരരപ്പിരി എവിടെയോ ലൂസല്ലേ എന്നാര്‍ക്കും തോന്നുന്ന മട്ട്.മറ്റുള്ളവര്‍ക്ക് ഒരു ഇരയെ കിട്ടിയ സന്തോഷം.
ഇദ്ദേഹം ആ സദസ്സില്‍ വിളമ്പിയ കഥയാണ് ഇനി പറയാന്‍ പോകുന്നത്. ജീവചരിത്ര വിഭാഗത്തില്‍ പെടുത്തണൊ അതോ സഞ്ചാരസാഹിത്യത്തില്‍ പെടുത്തണോ എന്ന സംശയം അവിടെ നില്‍ക്കട്ടെ. ഈ കഥ അദ്ദേഹത്തിന്റെ വാക്കുകളില്‍ കേള്‍ക്കുകയാണ് അതിന്റെ രസം.ഇതില്‍ അദ്ദേഹം സാര്‍ എന്ന് സംബോധന ചെയ്യുന്നത് എന്റെ പിതാവിനെയാണ്. കഥ ഇങ്ങനെ:

എന്റെ സാറേ വളരെ കാലത്തെ ഒരാഗ്രഹമാണ് ആഗ്രയിലും ദില്ലിയിലും പോകണം താജ്മഹല്‍ കാണണ,.ദില്ലിയില്‍ താജില്‍ കയറി ഒരു ഡിന്നര്‍ കഴിക്കണമെന്നൊക്കെ ഉള്ളത്. അപ്പോഴാണ് LTC (Leave travel concession) due ആയതും. കാക്കയും വന്നു പനമ്പഴവും വീണു എന്ന് പോലെ.
സകുടുംബം യാത്രക്ക് ഒരുങ്ങി.കുറക്കണ്ട കൈയ്യില്‍ നിന്ന് കുറച്ച് കാശായലും വേണ്ടില്ല, വിമാനത്തില്‍ തന്നെ ആക്കി യാത്ര. തന്റെ ഭാര്യയും കുഞ്ഞുങ്ങളും സീറ്റ് ബെല്‍റ്റൊക്കെ ഇട്ടിരിക്കുന്നത് കണ്ട് എനിക്ക് രോമാഞ്ചം.
ആഗ്രയൊക്കെ കറങ്ങി തിരിച്ച് ദില്ലിയിലെത്തി.താജില്‍ നിന്ന് വളരെ അകലെയല്ലാത്ത ഒരു ഹോട്ടലില്‍ മുറിയെടുത്തൂ.ഡിന്നറിന് പോകാന്‍ ഞാന്‍ ഭാര്യക്ക് ഒരു പട്ട്സാരി വാങ്ങി കൊടുത്തിരുന്നു,മക്കള്‍ക്ക് നല്ല ഉടുപ്പുകള്‍, ഞാനൊരു സഫാരി സ്യുട്ട് തന്നെ ഇട്ടു.ഹോട്ടലുകാര്‍ വിളിച്ച് തന്ന ഏസി അംബാസിഡര്‍ റ്റാക്സിയില്‍ ഞങ്ങള്‍ താ‍ജിലേക്ക് തിരിച്ചു.

താജിന്റെ വാതില്‍ക്കല്‍ നില്‍ക്കുന്ന കുന്തിസ്റ്റ് (കുന്തം പിടിച്ച് നില്‍ക്കുന്ന കാവല്‍ക്കാരന്‍ എന്ന് വിവക്ഷ) ജന്മം ചെയ്താല്‍ അകത്തേക്ക് വിടില്ല. വേണേല്‍ അടുത്തൊരു ന്യൂ താജ് ഉണ്ടത്രേ, അങ്ങോട്ട് വിട്ടോ എന്ന് ഒരു ഉപദേശവും.

എന്റെ സാറെ, ഞാനകത്തേക്കൊന്നു പാളി നോക്കി.അകത്ത് ഇന്ത്യനെന്ന് പറയാന്‍ മാരുതി എസ്റ്റീം കാര്‍ മാത്രം. ബാക്കിയെല്ലാം വിദേശി. ലോണില്‍ കുട്ടികള്‍ ഓടികളിക്കുന്നു.നല്ല തുടുതുടുത്ത കുഞ്ഞുങ്ങള്‍,കവിള്‍ത്തടമൊക്കെ ആപ്പിള്‍ പോലെ ചുവന്ന കുഞ്ഞുങ്ങള്‍.നല്ല മിനുമിനാന്നിരിക്കുന്ന അമ്മമാര്‍ അവരുടെ കൂടെയുണ്ട്.

സാറേ ഞാനൊന്ന് തിരിഞ്ഞു നോക്കി, ഞാന്‍ മുന്തിയ കുപ്പായമൊക്കെ ഇടീച്ച് കൊണ്ടു വന്ന എന്റെ ഭാര്യയേയും കുഞ്ഞുങ്ങളെയും കണ്ടിട്ട് നമ്മുടെ നാട്ടില് റോഡിലൊക്കെ അലഞ്ഞു നടക്കുന്ന കുളന്തോണ്ടികള്‍ ഇല്ലേ സാര്‍ , പിച്ചക്കാര് അ‍വരെ പോലെ എനിക്ക് തോന്നി.

ചിരിക്കണോ കരയണൊ എന്നറിയതെ ഒരു നിമിഷം സ്തംഭിച്ച് നിന്നു ആ സുരപാനസദസ്സ്.മെല്ലെ ഒരു ചിരി എല്ലാവരിലേക്കും പടര്‍ന്നു കയറി

Saturday, September 16, 2006

കരിഞ്ഞ ഓണാഘോഷം-ദുബായി മോഡല്‍

ഇന്നലെ പതിവ് അവധിയുടെ ആലസ്യത്തിലായിരുന്നു ഞാന്‍,റ്റി വിക്കു മുന്നില്‍ ചടഞ്ഞ് ഇരിക്കുമ്പോളാണ് എന്റെ നാട്ടുകാരനും കോളെജ് കാലം മുതല്‍ കൂടെയുള്ള ഒരു ചങ്ങാതി വിളിച്ചത്. “ അളിയാ (ഇത് ഞങ്ങള്‍ ആലപ്പുഴക്കാരുടെ ഒരു പതിവ് വിളിയാ‍ണ്), ദുബായി ആലപ്പുഴ അസോസിയേഷന്‍ ഓണാഘോഷമുണ്ട് ഹോട്ടല്‍ പാം ദയറായില്‍. പോയാല്‍ പഴയകാലത്തെ ചില ചങ്ങാത്തങ്ങള്‍ പുതുക്കാം”
എനിക്കിഷ്ടമല്ല ഈ കൂട്ടയ്മകള്‍,വെറുതെ ജാഡ കാണാന്‍. പ്രസിഡന്റിന്റെ ഭാര്യയുടെ കച്ചിപ്പുടി, സെക്രട്ടറിയുടെ മോന്റെ എല്ലുളുക്കി ഡാന്‍സ്,ഖജാന്‍ജിയുടെ അമ്മായിയമ്മയുടെ ആക്ഷന്‍ സോങ്.
ഏങ്കിലും അവന്‍ നിര്‍ബന്ധിച്ചപ്പോള്‍ പോകാമെന്നു വെച്ചു.ഭാര്യക്ക് തിരക്കൊഴിഞ്ഞ് എന്നെ കിട്ടിയ ദിവസം വടികുത്തി പിരിഞ്ഞതിന്റെ നിരാശ.എങ്കിലും 1 മണിക്കൂറില്‍ മോളെയും കൊണ്ടിറങ്ങി.
ചുട്ടുപൊളികിടന്ന കാറിന്റെ വളയം പിടിച്ച് കൂട്ടുകാരനേയും കുടുംബത്തെയും പൊക്കി 12 മണിയോടെ സംഭവം നടക്കുന്ന ഹോട്ടലില്‍ എത്തി.
ചെന്നപാടെ നമ്മളെ പിടിച്ച് സദ്യക്കിരുത്തി. ഞങ്ങളെ കണ്ടിട്ട് പട്ടിണി ആണെന്നു തോന്നിയൊ ഏന്തൊ.
എന്റെ മുന്നില്‍ തന്നെ പൊങ്ങച്ചത്തിന്റെ സാമ്പിള്‍ വെടിക്കെട്ട് നടക്കുന്നു.എന്റെ മുന്നില്‍ സദ്യക്കിരുന്ന ഒരു ഭാരവാഹിണി മറ്റൊരുത്തിയോട് “ ഞങ്ങളുടെ വീട്ടില്‍ ദിവസവും ഇത്രയും കറികള്‍ ഒക്കെ ഉണ്ടാവും, ഓണത്തിനു 15 പേര്‍ ഉണ്ടായിരുന്നു” അപ്പൊള്‍ മറ്റവള്‍ “ഓണത്തിനു പിന്നെ എല്ലാ വീട്ടിലും സദ്യ കാണില്ലേ?”. “ അതല്ല വീട്ടില്‍ എല്ല ദിവസവും ഇത്രയും വിഭവങ്ങള്‍ കാണും”. മറ്റവള്‍ ഒന്നടങ്ങി, പായസമെത്തിയപ്പോള്‍ രണ്ടാമത്തവള്‍ തിരിച്ചടിച്ചു, “വീട്ടില്‍ മിക്കവാറും പായസം വെയ്ക്കും” വെട്ടാന്‍ മറുകാര്‍ഡില്ലാതെ മറ്റവള്‍ ഒന്നു പരുങ്ങി.
ഇതെല്ലാം കേട്ടുതന്നെ പെട്ടെന്നു വയറു നിറഞ്ഞ കൊണ്ട് ഊണ് പെട്ടെന്നു കഴിച്ച് ഞാന്‍ പരിപാടി നടക്കുന്ന സ്ഥലത്തേക്കു ചെന്നു.
അവിടെ ഒന്നര വയസ്സുള്ള എന്റെ മോള്‍ മറ്റ് കുട്ടികള്‍ക്കൊപ്പം കളിക്കുകയാണ്. ഭാര്യയും ചില പഴയ പരിചയങ്ങള്‍ ഒക്കെ പുതുക്കുന്നു.ചുറ്റുപാടും നോക്കി, സംഭവം പഴയതു തന്നെ, പോഡിയത്തില് ഭാ‍രവാഹികളും ഭാര്യമാരും സന്താനങ്ങളും, കാണാന്‍ ഞങ്ങളെ പോലെ കുറേ കോന്തന്മാരും.

അപ്പൊഴാണ് മൈക്കുമായി ആജിവനാന്ത ബന്ധത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന ഒരു ഭാരവാഹി ഇപ്രകാരം ഘോഷിച്ചത്.“നമ്മുടെ പ്രിയ സംഗീതകാരന്‍ M G Radhakrishnan നമ്മുടെ സന്തോഷത്തില്‍ പങ്കു ചേരാന്‍ എത്തുന്നു”. എന്റെ പ്രിയപ്പെട്ട സംഗീതജ്ഞ്ഞനാണ് അദ്ദേഹം.ജ്ഞാ‍നമുള്ളയാള്‍,വന്നെതിനെന്തെങ്കിലും ഉപയോഗമുണ്ടായല്ലൊ എന്നാശ്വസിച്ചു.
അദ്ദേഹം വേദിയെലെത്തി.മൈക്കിന്റെ പേറ്റെന്റ് എടുത്ത മാന്യന്‍ അതു വിടുന്ന ലക്ഷണമില്ല. ക്ലീഷെ സുഖിപ്പിക്കലുകള്‍,സ്വന്തം മകളെ കൊണ്ട് ദക്ഷിണ കൊടിപ്പിക്കല്‍ തുടങ്ങിയ തേഞ്ഞ അഭ്യാസങ്ങള്‍.

ഈ സമയമെല്ലാം എന്റെ പുത്രി ഒരു വശത്ത് കളിച്ച്കണ്ടിരിക്കയാണ്. കളിക്കുന്ന ഉത്സാ‍ഹത്തില്‍ അവള്‍ കൂവുന്നുമുണ്ട്. വിഖ്യത ഗായിക മാധുരിയെ തോല്‍പ്പിക്കുന്ന പിച്ചാണ് എന്റെ സന്താനത്തിന്റെ കൂവലിന്.
M G Radhakrishnan ചേട്ടന്‍ സംസരിച്ച് തുടങ്ങി.പ്രായം ആ സ്വരത്തെ ബാധിച്ചിരിക്കുന്നു.എന്നാലും പാടനുള്ള ആവശ്യം അദ്ദേഹം ചെവിക്കൊണ്ടു. അപ്പോഴാണ് മുന്‍പ് മൈക്ക് തിന്നോണ്ടിരുന്ന വ്യക്തി വേദിയില്‍ നിന്നും ചാടിയിറങ്ങി ഒരാക്രോശം എന്റെ ഭാര്യയോട് “ ഇറങ്ങി പോകൂ ആ കുട്ടിയേയും കൊണ്ട്” ഒരു നിമിഷം അമ്പരന്ന അവളുടെ നേര്‍ക്ക് അയാള്‍ പിന്നേയും കയര്‍ത്തു.കാര്യം മനസ്സിലാകതെ നിന്ന എന്നെയും കടന്ന് പുറത്ത് പോയ എന്റെ പ്രിയപ്പെട്ടവളുടെ കണ്ണില്‍ അപമാനിതയുടെ കണ്ണീര്‍ പൊടിയുന്നത് ഞാന്‍ കണ്ടു.
അതൊരു പിന്‍ ഡ്രോപ് നിശബ്ദത നിലനിന്നിരുന്ന ക്ലാസ് റൂമൊ തീയറ്ററോ അല്ല, എല്ലാവരും അത്യാവശ്യം ശബ്ദമൊക്കെ ഉണ്ടാക്കുന്നു. അനവധി ക്ലാസിക്കല്‍ കച്ചേരികള്‍ക്ക് സംഘാടകനായിട്ടുള്ള എനിക്ക് സദസ്സുകളുടെ വ്യത്യാസം നന്നായി അറിയാം. എന്റെ കുഞ്ഞിനെ ഒരു അപശകുനത്തെ പോലെ വെളിയിലാക്കനുള്ള മഹത്വമൊന്നും ആ കൂട്ടായ്മക്കില്ല.
എന്റെ ഭാര്യയുടെ തുളുമ്പിയ കണ്ണീര്‍തുള്ളിയുടെ പിന്‍പറ്റി ഞാനും പുറത്തേക്ക് നടന്നു.
പുറത്തു വെച്ചയളെക്കണ്ടപ്പോള്‍ ഞാന്‍ ഒറ്റ ചോദ്യമേ ചോദിച്ചൊള്ളൂ “ ചേട്ടന്‍ കുട്ടിയിടെ വായില്‍ മൈദ മാവ് ഉരുട്ടി വെച്ചിട്ടാണൊ കുട്ടിക്കാലത്ത് എല്ല ചടങ്ങുകള്‍ക്കും പരിപാടികള്‍ക്കും കൊണ്ട് പോയി കൊണ്ടിരുന്നത് ”
വീട്ടിലെത്തി നീറ്റായി രണ്ട് ലാര്‍ജ് st.Remy വിട്ടതിനു ശേഷമാണു അസ്വസ്ഥത ഒന്നടങ്ങിയത്.ഇനി മേലാല്‍ ഇതു പോലുള്ള പൊങ്ങച്ച കൂട്ടായ്മകള്‍ക്ക് പോകരുതെന്നൊരു ഉഗ്ര ശപഥവും എടുത്ത ശേഷമാണ് ഇന്നലെ ഉറങ്ങിയത്.

Thursday, September 14, 2006

കരുണാകരഭാരതം

സ്വതവേ ദൈവങ്ങളോട് വലിയ പ്രതിപത്തി ഉള്ള ആളല്ല ഞാന്‍,ഗുരുവായൂരപ്പനോട് എനിക്ക് കടുത്ത പ്രതിഷേധവുമായിരുന്നു. കരുണാകര‍നെ പോലെ ഒരാളെ പന പോലെ വളര്‍ത്തുന്നതിനു.വഴിയെ നിന്ന പാവപ്പെട്ടവനെ എല്ലാം വിരട്ടിയോടിച്ച് തട്ടിതകര്‍ത്ത് ആ ഒന്നാം തീയതി തൊഴാനുള്ള വരവിനെ അകമഴിഞ്ഞ് അനുഗ്രഹിക്കുന്ന കണ്ണനെ പറയാത്ത ചീത്തയില്ല.

പക്ഷെ പൊന്നു തമ്പുരാനേ സമസ്താപരാധം പറഞ്ഞ് സാഷ്ടാംഗം വീഴുന്നെ.......ഇതു പോലൊരു തകര്‍ച്ച ആണു ക്ലൈമാക്സിന് അങ്ങ് പ്ലാന്‍ ചെയ്തിരുന്നത് എന്ന് ഈ അവിവേകി അറിഞ്ഞില്ല.അതും സ്വന്തം പുത്രനേ തന്നെ ആയുധമാക്കി.അല്ലേല്‍ തന്നെ എന്റെ പിഴ, എന്റെ വലിയ പിഴ അങ്ങയെ under estimate ചെയ്തത്. പണ്ട് പാണ്ഡവര്‍ക്കു സ്വരാജ്യം കൈയോടെ വാങ്ങികൊടുക്കാന്‍ വിശ്വരൂപനായ അങ്ങേയ്ക്ക് അറിയാന്‍ പാടില്ലാഞ്ഞിട്ടാണോ, ദുര്യോധനന്റെ ആറാംവാരിക്ക് മുട്ടുകൈ കേറ്റി ‘ കഴുവേറെടാ മോനെ വെക്കട ഇന്ദ്രപ്രസ്ഥത്തിന്റെ മൂലാധാരവും പറ്റ്ചീട്ടും” എന്നു പറഞ്ഞിരുന്നേല്‍ അന്നു കഴിയത്തില്ലേ കഥ.പക്ഷെ ഇങ്ങനെ മൂപ്പിച്ച് കൊണ്ട് പോയി അവസാ‍നം ആറ്റം പണി കൊടുക്കുന്നത് അങ്ങയുടെ ഒരു സ്റ്റ്യിലാണല്ലേ.
അല്ലേല്‍ പണ്ടേ ആ കാറ് ആക്സിഡന്റില്‍ പുള്ളിയെ വൈതരണീ നദി(നരകത്തിന്റെ ബോര്‍ഡറിലുള്ള നദിയാണ്) കടത്താന്‍ അവിടുത്തേക്ക് അറിയാഞ്ഞിട്ടാണൊ.പക്ഷെ പുത്രദുഖത്തില്‍ നീറി മരിച്ച ഒരു പാവം പിതാവിന്റെ കണക്ക് എവിടെ കൊള്ളിക്കും.ഇവന്റെ ക്ലൈമാക്ക്സും സ്വന്തം കുരിപ്പിന്റെ കൈകൊണ്ടാ‍വട്ടെ എന്ന് അവിടുന്ന് നിനച്ചിട്ടുണ്ടാവും.
ഒരിക്കല്‍കൂടി സമസ്താപരാധം, ഒരു ചെറിയ റിമൈണ്ടര്‍,അങ്ങേയുടെ ജൂറിസ്ഡിക്ഷനല്ല എങ്കിലും ആ ബുഷിന്റെ കാര്യം കൂടി ഒന്നു മനസ്സു വെക്കണെ..... പന്നന്‍ സകല ജൂറിസ്ഡിക്ഷനും വിട്ട കളിയാണ്.

ലീലകളോരോന്നു കാണുവാണിങ്ങനെ ഭാഗ്യം തന്നതിന് അങ്ങയെ സ്തുതിക്കുന്നു

Monday, September 04, 2006

മിഥ്യകള്‍

ഉട്ടൊപ്യന്‍ സോഷ്യലിസത്തിന്റെ ഇന്ത്യന്‍ പതിപ്പാണ് ഓണമെന്ന് പലപ്പോഴും എനിക്ക് തോന്നിയിട്ടുണ്ട്.ഒരിക്കലും സംഭവിക്കാന്‍ സാധ്യത ഇല്ലാത്ത നന്മ മാത്രം വിളവെടുത്തിരുന്ന ഒരു കാലം.മാര്‍ക്സിന് മുന്‍പെ നാമിത് സ്വപ്നം കണ്ടിരുന്നുവൊ.നമ്മള്‍ എത്ര മനോഹരമായി സ്വപ്നങ്ങള്‍ കാണാന്‍ പഠിച്ചിരുന്നു പണ്ടു തന്നെ.
പക്ഷെ അതേ നാം തന്നെ അയിത്തങ്ങള്‍ ആചരിച്ചു.മനുഷ്യനെ തീണ്ടാപ്പാടകലെ നിര്‍ത്തി.കുഴി കുത്തി കുഴിയില്‍ ചേമ്പില ഇട്ട് കഞ്ഞി കൊടുത്തു,നഗ്നത മറക്കാന്‍ അനുവദിക്കതെ അടിയാളപ്പെണ്‍കിടാങ്ങളുടെ വക്ഷോജഭംഗിയില്‍ ഞരമ്പുകളുടെ വിപ്ലവവാഞ്ചകളെ അടക്കിക്കിടത്തി.

നാം ഒന്നെന്ന് മാധ്യമത്താളുകളിലും ചാനല്‍ ചര്‍ച്ചകളിലും ഘോഷിക്കപ്പെടുമ്പോളും ഇന്നും നാം മനസ്സിലെ അയിത്താചാരങ്ങളെ വളമിട്ട് വളര്‍ത്തുന്നു.സ്ത്രീയെ അമ്മയായി കാണണമെന്ന് പ്രഖ്യാപിക്കുന്നവര്‍ തന്നെ തരം കിട്ടിയാല്‍ മുതുകത്ത് എര്‍ത്ത് കൊടുക്കുന്നു.അതെ; സ്വപ്നങ്ങള്‍ സ്വപ്നങ്ങള്‍ മാത്രമാണെന്നും ആദര്‍ശങ്ങള്‍ പറയാന്‍ മാത്രമുള്ളതാണെന്നും കരുതുന്നവരാണ് ഭൂരിപക്ഷം മലയാളികളും.അങ്ങനെയുള്ള നമ്മള്‍ക്ക് ചേര്‍ന്ന ഒരു മിഥ്യാസ്വപ്നമാണ് ഓണം.ഡെമോക്രസിയാണ് നമ്മുടെ ഭരണ വ്യവസ്ഥ എങ്കില്‍ ഹിപ്പൊക്രിസിയാണ് നമ്മുടെ മനോനില.

Saturday, September 02, 2006

ഓണം വന്നേ ആര്‍പ്പോയ്........ര്‍ര്‍ ര്‍ റൊ

ഓണം എന്താണ്.സ്ഥിതി സമത്വത്തിന്റെ പ്രാഗ് രൂപമൊ.മാവേലി ആര്,ഫിദല്‍ കാസ്റ്റ്രൊയൊ ഹ്യുഗൊ ഷാവെസൊ,വാമനനാര് ബുഷൊ ബ്ലയറൊ, അത്യന്താധുനിക ചിന്തകള്‍ ഇങ്ങനെ പോകുന്നു.പക്ഷെ ഓണം ഓര്‍മ്മകളുടെ വസന്തമാണ്.മുത്തശ്ശി പറയുമായിരുന്നു “ഇപ്പോള്‍ എന്ത് ഓണം,ഞങ്ങളുടെ കുട്ടിക്കാലത്തല്ലേ ഓണം”ഞാനും ഇപ്പോള്‍ അതു തന്നെ പറയുന്നു,കുറെ നാള്‍ കഴിഞ്ഞ് എന്റെ കുട്ടികളും അതു തന്നെ പറയും.ഒന്നു തീര്‍ച്ച ഓണം വര്‍ത്തമാനകാലങ്ങളിലല്ല.ഭൂതകാലത്തില്‍ അഭിരമിക്കുന്ന മലയാളിക്ക് മാത്രമേ ഓണം പോലൊരു ഗ്രഹാതുരതയെ പുല്‍കി മതി മയങ്ങാനാകൂ.
ഇന്നിവിടെ ട്രാഫിക്ക് വനത്തില്‍,ഫ്ലാറ്റെന്ന തടവറയില്‍,ഗള്‍ഫിന്റെ ഊഷര ഗര്‍ഭപാത്രത്തില്‍ ലക്ഷ്മിദേവിയെ മാത്രം ധ്യാനിച്ച്,മാസാവസാനങ്ങളെ മാത്രം സ്വപ്നം കണ്ട് തിരക്കില്‍ നിന്ന് തിരക്കിലേക്ക് പായുമ്പോള്‍ ഞാന്‍ ആ നഷ്ടപ്പെട്ട ഓണങ്ങളെ തിരഞ്ഞ് പോകുന്നു,ഇടവഴികളിലൂടെ മണ്ടി നടന്ന ഓണനിലാവുകള്‍,തുമ്പി തുള്ളി തളര്‍ന്ന് വീഴുന്ന കൌമാരം വിട പറയാറായ പെണ്‍കിടാങ്ങളുടെ ലാസ്യം,അശിക്ഷിതമെങ്കിലും താളബോധം ചോരയില്‍ കൊണ്ട് നടക്കുന്ന മണ്ണിന്റെ മണമുള്ള നാടന്‍ കലാവിരുതന്മാരുടെ ചെണ്ട പെരുക്കല്‍, പാലടയുടെ മത്ത് പിടിപ്പിക്കുന്ന മധുരം,നിലാവിന്റെ വെള്ളിത്തളിക കൈയെത്തി പിടിക്കാനെന്ന വണ്ണം ആലാത്താടുന്ന ചേച്ചിമാര്‍.
പറയൂ ഓര്‍മ്മകളുടെ ഉത്സവം അല്ലേ ഓണം????

Tuesday, August 29, 2006

വി.എസ്. ചുവടുറപ്പിക്കുന്നു

വി.എസ്. ചുവടുറപ്പിക്കുന്നു,initial hiccups എന്ന് പറയാവുന്ന ബാലാരിഷ്ടകള്‍ക്ക് ശേഷം.നെല്‍കര്‍ഷകര്‍ക്കു നല്ല സംഭരണവിലയായ 8.5 രൂപാ നല്‍കാന്‍ തീരുമാനിച്ചത് അദ്ദേഹത്തിന്റെ മുന്‍ ഗണനകള്‍ വ്യക്തമാക്കുന്നു.ഞാറ്റ്പാട്ടുകളും തേക്ക്പാട്ടുകളും വയല്‍കാറ്റിന്റെ ഹുങ്കാരങ്ങളെ കടന്ന് ഇനിയും പടികയറി വരുമെന്ന് എന്നെ പോലെ ഒരുപാട് കുട്ടനാട്ടുകാരും അമ്പലപ്പുഴക്കാരും പ്രതീക്ഷിക്കുന്നുണ്ടവും.പുതിയ മുതലാളിമാര്‍ വന്നതിനു ശേഷം അച്ചുതാനന്ദനെ വിമര്‍ശിക്കുന്നതില്‍ സായൂജ്യം കണ്ടെത്തുന്ന ദീപിക പോലും പുകഴ്ത്തി എന്ന് പറഞ്ഞലെ ഈ തീരുമാനത്തിന്റെ മഹത്വം മനസ്സിലാകൂ.{സിങപ്പൂരുകാരന്‍ പുതിയ മുതലാളി പിണറായിയുടെ ചങ്ങാതിയാണത്രെ(സര്‍വ്വലോകമുതലാളിമാരെ...........),.പി.ജെ.ജോസഫിനതിരായ പരാതി “അമ്മൂമ്മയില്‍” നിന്ന് വി.എസ്. നിര്‍ബന്ധിച്ച് വാങ്ങിയതാണെന്ന് വരെ പറഞ്ഞു ചങ്ങാതിക്കൂറുള്ള ഈ പത്രം.}.പുതിയ യുഗം കമ്പ്യുട്ടര്‍ വിശാരദരെയും ഡോക്ടറുമാരെയും മാത്രമല്ല മണ്ണിനെ സ്നേഹിക്കുന്ന വിദ്യാസമ്പന്നരായ നല്ല കര്‍ഷകരെയും ആവശ്യപ്പെടുന്നു.കൂടുതല്‍ പേരെ മണ്ണിന്റെ ശാശ്വത സത്യത്തിലേക്ക് നയിക്കുവാന്‍ ഉതകട്ടെ ഈ നല്ല തീരുമാനം.

Sunday, August 20, 2006

ശബരിമലയില്‍ സ്ത്രീ ആകാമൊ?

ആകമെന്ന് മന്ത്രി,പാടില്ലെന്ന് തന്ത്രി.41 ദിവസം വ്രതംഎടുക്കാതെ പോകുന്നതെങ്ങനെ.അപ്പോള്‍ പഴമനസ്സില്‍ ഒരു സംശയം. 41 ദിവസം വ്രതം എടുത്ത് മാത്രമെ പോകുവാന്‍ കഴിയൂ എങ്കില്‍ ആദ്യത്തെ 41 ദിവസം ആരും ശബരിമലയില്‍ വരികയില്ലല്ലൊ.അതോ അവരൊക്കെ വ്രശ്ച്ചികത്തിനു മുന്‍പ് വ്രതം തുടങ്ങുമൊ?മുട്ടിനു മുട്ടിനു രാമന്‍ നായരും (ആനവാരിയല്ല, വാരുന്നതെന്തെന്നും എത്രയെന്നും ശാസ്താവിനറിയാം) പരിവാരങ്ങളും സന്നിധാനത്തെത്തുമ്പോഴൊക്കെ വ്രതം എടുക്കുമോ? ചിന്തിച്ചാലൊരു അന്തവുമില്ല,ചിന്തിച്ചില്ലേല്‍ ഒരു കുന്തവുമില്ല.കോടതിക്കു വെറെ പണിയൊന്നുമില്ലേ.....

Thursday, August 17, 2006

എഴുത്ത് മറന്ന് പോയ പണിയാണ്.കുറച്ച് കാലമായി വായന മാ‍ത്രമെ നടക്കുന്നുള്ളൂ.പേന പിടിക്കതെ ഞെക്കിയും കുത്തിയുമുള്ള ഈ രചനാസങ്കേതത്തെക്കുറിച്ചറിഞ്ഞത് ഈയടുത്താണ്.കമ്പ്യൂട്ടറിന്റെ സാങ്കേതികങ്ങള്‍ അധികം വശമില്ലാത്ത ഒരു കണക്കപ്പിള്ളയാണ് ഞാന്‍. എങ്കിലും എഴുത്തിനോടുള്ള അഭിനിവേശം അടങ്ങാത്തതാണ്.ഒരുവിധം ഇതെഴുതാന്‍ പഠിച്ചു.ഇതെങ്ങനെ നാലാളെ കൊണ്ട് വായിപ്പിക്കണം എന്നറിയില്ല.മലയാളികളുടെ രചനകള്‍ വരുന്ന ചില സൈറ്റുകളില്‍ കയറി പ്രതികരിച്ച് തുടങ്ങിയിട്ടുണ്ട്.പ്ക്ഷെ അവയിലേക്ക് എന്റെ പോസ്റ്റിങ്ങുകള്‍ അയക്കാനറിയില്ല.പഠിക്കണം.ഇങ്ങനെയൊക്കെ ആണെല്ലൊ ഓരോന്നും പഠിക്കുന്നത്