Monday, September 04, 2006

മിഥ്യകള്‍

ഉട്ടൊപ്യന്‍ സോഷ്യലിസത്തിന്റെ ഇന്ത്യന്‍ പതിപ്പാണ് ഓണമെന്ന് പലപ്പോഴും എനിക്ക് തോന്നിയിട്ടുണ്ട്.ഒരിക്കലും സംഭവിക്കാന്‍ സാധ്യത ഇല്ലാത്ത നന്മ മാത്രം വിളവെടുത്തിരുന്ന ഒരു കാലം.മാര്‍ക്സിന് മുന്‍പെ നാമിത് സ്വപ്നം കണ്ടിരുന്നുവൊ.നമ്മള്‍ എത്ര മനോഹരമായി സ്വപ്നങ്ങള്‍ കാണാന്‍ പഠിച്ചിരുന്നു പണ്ടു തന്നെ.
പക്ഷെ അതേ നാം തന്നെ അയിത്തങ്ങള്‍ ആചരിച്ചു.മനുഷ്യനെ തീണ്ടാപ്പാടകലെ നിര്‍ത്തി.കുഴി കുത്തി കുഴിയില്‍ ചേമ്പില ഇട്ട് കഞ്ഞി കൊടുത്തു,നഗ്നത മറക്കാന്‍ അനുവദിക്കതെ അടിയാളപ്പെണ്‍കിടാങ്ങളുടെ വക്ഷോജഭംഗിയില്‍ ഞരമ്പുകളുടെ വിപ്ലവവാഞ്ചകളെ അടക്കിക്കിടത്തി.

നാം ഒന്നെന്ന് മാധ്യമത്താളുകളിലും ചാനല്‍ ചര്‍ച്ചകളിലും ഘോഷിക്കപ്പെടുമ്പോളും ഇന്നും നാം മനസ്സിലെ അയിത്താചാരങ്ങളെ വളമിട്ട് വളര്‍ത്തുന്നു.സ്ത്രീയെ അമ്മയായി കാണണമെന്ന് പ്രഖ്യാപിക്കുന്നവര്‍ തന്നെ തരം കിട്ടിയാല്‍ മുതുകത്ത് എര്‍ത്ത് കൊടുക്കുന്നു.അതെ; സ്വപ്നങ്ങള്‍ സ്വപ്നങ്ങള്‍ മാത്രമാണെന്നും ആദര്‍ശങ്ങള്‍ പറയാന്‍ മാത്രമുള്ളതാണെന്നും കരുതുന്നവരാണ് ഭൂരിപക്ഷം മലയാളികളും.അങ്ങനെയുള്ള നമ്മള്‍ക്ക് ചേര്‍ന്ന ഒരു മിഥ്യാസ്വപ്നമാണ് ഓണം.ഡെമോക്രസിയാണ് നമ്മുടെ ഭരണ വ്യവസ്ഥ എങ്കില്‍ ഹിപ്പൊക്രിസിയാണ് നമ്മുടെ മനോനില.

8 comments:

രാജ് said...

തടാകത്തിലെ തണുപ്പില്‍ മരവിച്ചു മരിക്കുവാന്‍ വിധിക്കപ്പെട്ട തടവുകാരന്റെ കഥ കേട്ടിട്ടില്ലേ? ദൂരെക്കാഴ്ചകളിലെവിടെയോ അണയാതെ കത്തിയിരുന്ന ദീപമായിരുന്നു അയാള്‍ക്കു ചൂടുപകര്‍ന്നതു്.

ഓണം മിഥ്യയെന്നു താങ്കള്‍ കരുതുന്നുവെങ്കില്‍ ഗാന്ധിജയന്തിയും മിഥ്യയെന്നു കരുതണമല്ലോ. പ്രതീകങ്ങളെ മിഥ്യാബോധമെന്നു തെറ്റിദ്ധരിച്ചിരിക്കുകയാണെന്നു തോന്നുന്നു താങ്കള്‍. മിഥ്യാബോധങ്ങള്‍ പ്രതീകവല്‍ക്കരിക്കപ്പെടാറില്ലെന്നില്ല, ഓണം അങ്ങിനെയല്ലെന്നു സമര്‍ത്ഥിക്കുന്നുവെന്നുമാത്രം.

കണ്ണൂസ്‌ said...

ഇതൊരു ഇരട്ടത്തലമൂര്‍ച്ചയുള്ള ചിന്തയാണല്ലോ രാധേയാ..

ഹിപ്പോക്രസി ആയിക്കോട്ടേ.. എന്നാലും ഹിപ്പോക്രാറ്റുകള്‍ക്കും ആഘോഷങ്ങള്‍ വേണമല്ലോ.. പണ്ട്‌ പഞ്ഞമാസം കഴിഞ്ഞ്‌ വിളവെടുക്കുമ്പോള്‍ വയറു നിറയെ കഴിക്കാന്‍ ഒരു ദിനമെങ്കിലും ഉണ്ടെന്ന് ചേമ്പില കുമ്പിളു കുത്തി കഴിച്ചവരും ആശ്വസിച്ച ദിവസമല്ലേ ഓണം?

ബ്രെഡ്‌-ഓംലറ്റ്‌ സദ്യയാക്കിയ ഓണവും അറിയാതെ, ഉച്ചപ്പട്ടിണി ഇരുന്ന് പോയ പിറന്നാളും ഒക്കെ എനിക്കും ഉണ്ടായിട്ടുണ്ട്‌. അതില്‍ കാര്യമായ വിഷമം തോന്നിയിട്ടും ഇല്ല. എന്നാലും ഇതൊക്കെ നന്മയുടെ കുഞ്ഞു കുഞ്ഞു പ്രതീകങ്ങള്‍ ആണെന്ന് വിശ്വസിക്കുന്നു. സമ്പത്തിന്റേയും സമത്വത്തിന്റേയും നൊസ്റ്റാള്‍ജിയ വേറെ, നാളെ ഉച്ചക്ക്‌ എന്റെ കുടുംബത്തോടൊപ്പം ഉള്ളത്‌ കൂട്ടി ഊണു കഴിക്കണം എന്ന വിചാരം വേറെ.

Radheyan said...

പ്രതികരിച്ചതിനു നന്ദി.തണുപ്പകറ്റുന്ന മിന്നമിനുങ്ങായി അനുഭവപ്പെടുന്നുണ്ടൊ ഓണം.എന്നെ ഒരു വിമതനായി ഒന്നും കൂട്ടണ്ട.ഞാനും ഓണം ആഘോഷിക്കുന്നുണ്ട്.പണ്ട് ഈ മിഥ്യ അപകടകരമല്ലയിരുന്നു.രമണന്‍ പോലെ ഒരു റൊമാന്റിക് അനുഭൂതി.പക്ഷെ ഇന്ന് ഈ മിഥ്യയെ കമ്പോളം ഒരു നെറിയുമില്ലതെ വില്‍പ്പനക്ക് വെയ്ക്കുമ്പോള്‍,ഓണപിറ്റേന്നത്തെ കോരന്റെ അവസ്ഥയെക്കുറിച്ച് ആലോചിച്ച് പോയി.പണ്ട് ഞായറാഴ്ച്ച കോണ്‍ഗ്രസ്സുകാരായ നായര്‍ പ്രമാണിമാര്‍ പന്തിഭോജനം നടത്തുന്ന പോലെ.ആ ദിവസം ചാത്തന്റെയും ചിരുതയുടെയും കൂടെ ഇരുന്നുണ്ണുന്ന തമ്പ്രാന്‍ പിറ്റേന്ന് അവരെ കണ്ടാല്‍ ആട്ടി അകറ്റും.ഓണവും അതുപോലെ തന്നെ അല്ലെ എന്ന ഒരു ശങ്ക,ഒരു നൊമ്പരവും.എല്ല ദിവസവും ഓണമാകുന്ന ഒരു കാലത്തേക്കുള്ള സൂചികയാണ് ഓണമെങ്കില്‍ എനിക്കും സന്തോഷമേയുള്ളൂ

ലിഡിയ said...

ഒരിക്കല്‍ വിശദീകരിച്ചു കഴിഞ്ഞപ്പോള്‍ ആദ്യം തോന്നിയിരുന്ന ആ അകല്‍ച കുറഞ്ഞു,താങ്കള്‍ പറയുന്നതും സത്യമാണ്..ഈ ഓണപൂവിളികള്‍ക്കും ഓര്‍മ്മകള്‍ക്കും അപ്പുറത്ത് നമുക്കൊന്നും പ്രതീക്ഷിക്കാനില്ലെന്നത് ഒരു നീറുന്ന സത്യം തന്നെയാണ്..

പക്ഷേ..

ഈ ഓണഭംഗി, ഈ തിരുവോണവും,അവിട്ടവും കഴിഞ്ഞ് കമ്പോളവും ചാനലുകളും മറക്കുമ്പോള്‍, നമ്മുടെ മനസ്സില്‍ നിലനിര്‍ത്താനാവില്ലേ..അതാണ് മനസാക്ഷി മരിച്ചിട്ടില്ലാത്ത എല്ലാ മനുഷ്യന്റെയും മനസ്സില്‍.

ഒരു നല്ല ഓര്‍മ്മായായി എങ്കിലും ഓണം നിലനില്ക്കട്ടെ..നമ്മുടെ കുഞ്ഞുങ്ങള്‍ അത് കേട്ട് വളരട്ടെ.

-പാര്‍വതി.

രാജാവു് said...

മുക്കുറ്റിയും ചെത്തിയും,തുമ്പയും കൊണ്ടു് പൂക്കളമൊരുക്കി ഓണക്കോടിയുടുത്തു് ഊഞാലില്‍ ചില്ലാട്ടമാടി നമുക്കീ ഓണം ആഘോഷിക്കാം.
ആശംസകളുടെ നറുമലരുകള്‍‍.
ഓണാശംസകള്‍.
രാജാവു്.

Rasheed Chalil said...

രാജാവിന്റെ താഴെ ഒരു പ്രജയുടെ ഓണാശംസകള്‍.

കണ്ണൂസ്‌ said...

എല്ല ദിവസവും ഓണമാകുന്ന ഒരു കാലത്തേക്കുള്ള സൂചികയാണ് ഓണമെങ്കില്‍ എനിക്കും സന്തോഷമേയുള്ളൂ

രാധേയാ, അല്ല. ഞാന്‍ ഉദ്ദേശിച്ചത്‌ നേരേ തിരിച്ചാണ്‌.

360 ദിവസവും ഓടാന്‍ വിധിക്കപ്പെട്ട ആള്‍ക്കാര്‍ക്ക്‌ സന്തോഷിക്കാന്‍ വര്‍ഷത്തില്‍ നാലഞ്ച്‌ ദിവസങ്ങള്‍. പണ്ട്‌, ഇത്തരം പ്രതീകങ്ങള്‍ ആരെങ്കിലും സൃഷ്ടിച്ചിട്ടില്ലായിരുന്നെങ്കില്‍, ആ നാലഞ്ചു ദിവസങ്ങളും കാണുമായിരുന്നില്ല ജീവിതത്തില്‍.

പണ്ട്‌ കുമ്പിളില്‍ കഞ്ഞി കുടിച്ചിരുന്ന കോരന്‍ ഊണു കഴിച്ചിരുന്നതും ഓണത്തിനാണ്‌. അവിട്ടത്തിന്‌ വീണ്ടും കഞ്ഞി കുടിക്കും. എന്നാലും, കാണം വിറ്റാണെങ്കിലും തലേദിവസം ചോറുണ്ടെങ്കില്‍, അത്‌ അന്ന് ഓണമായതു കൊണ്ടാണല്ലോ.

Kaippally said...

വളരെ, വളരെ നന്നായിരിക്കുന്നു.