Saturday, May 14, 2011

തെരെഞ്ഞെടുപ്പിനു മുൻപും പിൻപും

 അങ്ങനെ ആ പൂരം കഴിഞ്ഞു. തൃശൂർ പൂരത്തിന്റെ മാറ്റ് കുറച്ച സാക്ഷാൽ ഇലക്ഷൻ പൂരം. ആവേശം കൊടിയിറങ്ങിയാൽ പിന്നെ അല്പം വകതിരിവോടെ കാര്യങ്ങൾ കാണാമെന്നാണല്ലോ.


ഫലം

 70നു മുകളിൽ സീറ്റ് കിട്ടിയ യൂ ഡി എഫ് വിജയിച്ചിരിക്കുകയാണ്. സാങ്കേതികമായ വിജയം എന്നൊക്കെ പറയാമെങ്കിലും വിജയം വിജയം തന്നെയാണ്. പക്ഷെ ആ മുന്നണിക്ക് നേതൃത്വം നൽകുന്ന കോൺഗ്രസിനു അല്പം പോലും സന്തോഷം നൽകുന്നതാകുന്നില്ല ഈ ഫലം. മുഖ്യ പ്രതിപക്ഷ കക്ഷിക്ക് മുഖ്യഭരണ കക്ഷിയെക്കാൾ സീറ്റു കൂടുന്നത് ഒട്ടും സുഖകരമായിരിക്കുകയില്ലല്ലോ. അതിലും അസ്വസ്ഥത ഉണ്ടാക്കുന്നതാകും മറ്റു ഘടക കക്ഷികളുമായുള്ള പ്രപ്പൊർഷൻ തെറ്റിയ അവസ്ഥ.

കോൺഗ്രസ്
ഒരു പാർട്ടി എന്ന നിലയിൽ നാലോളം ജില്ലകളിൽ പച്ച തൊടാനാകാതെ പോയ കോൺഗ്രസ് ഒരു പാർട്ടി എന്ന നിലയിൽ കനത്ത പ്രതിസന്ധി നേരിടുന്നു. മുസ്ലീം ലീഗിന്റെ മുന്നേറ്റമാണ് കോൺഗ്രസിനുണ്ടായ തിരിച്ചടിക്ക് ഒരു കാരണമായി തോന്നുന്നത്. യൂ ഡി എഫ് മതന്യൂനപക്ഷങ്ങളൂടെ ഒരു കൂട്ടായ്മയാണെന്ന തോന്നൽ ഉണ്ടായ സ്ഥലങ്ങളിൽ യൂ ഡി എഫിനു കിട്ടിയ അടി കനത്തതായിരുന്നു. മറ്റൊരു വിധത്തിൽ പറഞ്ഞാൽ തിരുവനന്തപുരത്ത് നേടിയ ചില സീറ്റുകൾ ഒഴിച്ച് ബാക്കി യൂ ഡി എഫിനു കിട്ടിയ സീറ്റുകൾ എല്ലാം ന്യൂനപക്ഷ മേഖലയിലായിരുന്നു. കണ്ണൂരിൽ യൂ ഡി എഫ് ജയിച്ച സീറ്റുകൾ പോലും  ഈ തരത്തിലുള്ളവ ആയിരുന്നു. എന്നു വെച്ച് എല്ലാ ന്യൂനപക്ഷ സീറ്റുകളും യൂ ഡി എഫിനു കിട്ടി എന്നർത്ഥമില്ല. പത്തനംതിട്ടയിലും ഇടുക്കിയിലും ഇടതുപക്ഷം ചില മുന്നേറ്റങ്ങൾ നടത്തി.

ലീഗ്

ഒരു പാർട്ടി എന്ന നിലയിൽ ലീഗിന്റെ വിജയം കാണാതെ പോകാൻ വയ്യ. സി പി എമ്മിനോളം പോന്ന അവരുടെ സംഘടനാ ശേഷിയുടെ വിജയമായി അതിനെ കാണാം. പക്ഷെ ധാർമ്മിക വശത്തിലുണ്ടായ അവരുടെ ചോർച്ച സ്വന്തം മേഖലകളിൽ വൈകാരികതള്ളീച്ച കൊണ്ട് പരിഹരിക്കാൻ കഴിഞ്ഞെങ്കിലും കുഞ്ഞാലിക്കുട്ടിയെ ചുമന്ന ലീഗിനെ ചുമന്ന കോൺഗ്രസിനു അതുണ്ടാക്കിയ ധാർമ്മിക ഇമേജ് നഷ്ടം ഭീകരമായിരുന്നു. ഭാവി ഭരണത്തിൽ ലീഗ് ചെലുത്താൻ പോകുന്ന ദുസ്വാധീനം ഈ അവസ്ഥ വദ്ധിപ്പിക്കും എന്നതിൽ സംശയമില്ല. (സി എചിന്റെയും ചാകീരിയുടെയും ലീഗല്ല പി കെ കുഞ്ഞാലിക്കുട്ടിയുടെയും  പി കെ ബഷീറിന്റെയും ലീഗ്). ഇത് ചിലപ്പോൾ ബി ജെ പിയുടെ ഭാവി മോഹങ്ങളെ പുഷ്പ്പിപ്പിക്കാനും ഇടയാക്കിയേക്കും.

വി എസ് ഫാക്ടർ

അനുകൂലമായും പ്രതികൂലമായും പ്രവർത്തിച്ച ഒരു സംഗതിയായി വി എസ് ഫാക്ടറിനെ കാണേണ്ടി വരും. ആലപ്പുഴ, കൊല്ലം ജില്ലകളിൽ അത് രാസത്വരകമായി പ്രവർത്തിച്ചു. ഒരു പരിധിവരെ തൃശൂരും ഇതുണ്ടായി. പക്ഷെ തിരുവനന്ത്പുരത്ത് ഇത് തീരെ ഉണ്ടായില്ല. എറണാകുളത്തും ഇത് ഏശിയില്ല, അത് പ്രതീക്ഷിച്ചതാണെങ്കിൽ പോലും. പക്ഷെ അത്ഭുതമെന്ന് പറയട്ടെ പാലക്കാട്ടും കണ്ണൂരും ഇതിനു കാര്യമായ ഒരു അനക്കവുമുണ്ടാക്കിയില്ല. അവിടെയൊക്കെ ഇടതുപക്ഷം സാധാരണഗതിയിൽ ജയിക്കുന്ന സീറ്റുകളിൽ മാത്രമാണ് ജയിച്ചത്. എങ്കിലും ഇടതുപക്ഷത്തിനു ശക്തമായ പോരാട്ടവീര്യം പകർന്നത് വി എസിന്റെ സാന്നിധ്യമാണെന്നത് നിഷേധിക്കാനാകില്ല.

വരുന്ന സർക്കാർ

ഭാവി സർക്കാർ അൽപ്പായുസായിരിക്കുമെന്നാണ് പലരും പ്രവചിക്കുന്നത്. അച്യുത മേനോൻ സർക്കാരിന്റെ പോലെ ചെറിയ ഭൂരിപക്ഷം കൊണ്ട് ഉറപ്പുള്ള ഭരണം കാഴ്ച്ച വെയ്ക്കാൻ കഴിയുമെന്ന്    യൂ ഡി എഫ് അവകാശപ്പെടുന്നു. കാത്തിരുന്നു കാണാമെന്നേ ഇപ്പോൾ പറയാൻ കഴിയൂ. അധികാരമില്ലാത്ത അവസ്ഥയിൽ അധിക കാലം ജീവിക്കാൻ കഴിയാത്ത ഒരു പറ്റം വ്യക്തികളുടെ കൂട്ടായ്മ എന്ന നിലയിൽ ഏതു നിലയിലും അധികാരം നില നിർത്താൻ അവർ ശ്രമിക്കുമെന്നതിനാൽ അത്ര പെട്ടെന്ന് സർക്കാർ താഴെ പോകും എന്ന് കരുതുന്നില്ല.

വീരന്റെ ദൾ

ഒരു വലതു കക്ഷിയായി അധികാരത്തിന്റെ ഭാഗമാകാൻ പോവുന്ന വീരദൾ കടുത്ത ആശയ പ്രതിസന്ധികളിലൂടെ കടന്നു പോകും. മുതലാളിയുടെ സോഷ്യലിസ്റ്റ്- ഇക്കോളജിസ്റ്റ് മുഖമൂടി പറിച്ച് കീറും വിധം അത്തരം പ്രതിസന്ധികൾ മൂത്തു പാകമായേക്കാം. കൃഷ്ണൻ കുട്ടി തുടങ്ങി വെച്ച ആഭ്യന്തര  കലാപം കത്തി പടർന്നേക്കാം. തൽക്കാലം മോഹനനെ മന്ത്രിയാക്കി വീരൻ അടങ്ങിയിരിക്കും എങ്കിലും ഇതെത്ര കാലം എന്നത് ചോദ്യം. പ്രത്യേകിച്ചും കൃഷ്ണൻ കുട്ടിയെ ഒതുക്കിയത് മകനായിട്ടാണെന്ന് പലരും കുശുശുക്കുന്നതിനിടയ്ക്ക്.

കേരളാ കോൺഗ്രസ്

എത്ര മന്ത്രിമാരെ കിട്ടിയാലും മതിയാകാത്ത അവസ്ഥയാണ് മാണി കോൺഗ്രസിൽ. മുതിർന്ന നേതാക്കൾ എന്ന നിലയിൽ മാണിക്കും ജോസഫിനും മന്ത്രി സ്ഥാനം ഉറപ്പാണ്. ഒന്നു കൂടി കിട്ടിയാൽ അത് സി എഫിനു പോകാനാണ് സാധ്യത. അല്ലെങ്കിൽ ജയരാജിനു. എങ്ങനെ പോയാലും പി സി ജോർജിനും മോൻസിനും വലിയ സാധ്യതയില്ല. ചുരുക്കത്തിൽ മറ്റൊരു പിളർപ്പിനു ഇന്നും കേരള കോൺഗ്രസിനു ആവതുണ്ടെന്ന് അർത്ഥം. പിണറായിക്കെതിരേ പറഞ്ഞ തരവഴികേടൊക്കെ ചുക്കുവെള്ളം കുടിച്ച് വിഴുങ്ങാൻ ജോർജിനു വലിയ ബുദ്ധിമുട്ട് കാണില്ല എന്ന് അദ്ദേഹത്തിന്റെ   ഇന്നേ വരെയുള്ള രാഷ്ട്രീയ ജീവിതത്തിന്റെ ഒട്ടോപ്സി റിപ്പോർട്ട് തെളിയിക്കുന്നു.

ചുരുക്കത്തിൽ കാർട്ടൂണിസ്റ്റുകൾക്കും ചാനൽ കുഞ്ഞുങ്ങൾക്കും എന്നെ പോലെയുള്ള ബ്ലൊഗർ-ബസർ അടക്കം സകല ഇത്തിൾക്കണ്ണികൾക്ക് ഇന്നു മുതൽ ശരിക്കുമുള്ള പൂരം തുടങ്ങുകയാണ്. പെട്രോൾ വില കൂട്ടി കൊണ്ട് നമ്മൾക്കുള്ള ഇന്ധന സപ് ളൈ കേന്ദ്ര സർക്കാർ തന്നെ തുടങ്ങി കഴിഞ്ഞു.

Saturday, February 26, 2011

ഡോ. വര്‍ഗ്ഗീസ ജോര്‍ജ്ജിനു സ്നേഹപൂര്‍വ്വം....

പ്രിയപ്പെട്ട വര്‍ഗ്ഗീസ് ജോര്‍ജ്ജ്,

താങ്കളെ ആദ്യം ഞാന്‍ കണ്ടത് ആലപ്പുഴയിലോ മറ്റോ ബാങ്ക് ജീവനക്കാരുടെ ഒരു സെമിനാറില്‍ പ്രസംഗിക്കാന്‍ താങ്കള്‍ എത്തിയപ്പോഴാണ്. ആഗോളീകരണത്തെ കുറിച്ചും അന്താരാഷ്ട്ര കരാറുകളിലെ ചതികളെ കുറിച്ചും സൌമ്യവും ദീപ്തവുമായ ഭാഷയില്‍ അങ്ങ് സദസ്സിനെ ഉദ്ബുദ്ധരാക്കി. അതിനു മുന്‍പ് തന്നെ മാതൃഭൂമിയിലും മറ്റും വരുന്ന താങ്കളുടെ ലേഖനങ്ങളുടെ ഒരു പിന്‍ഃതുടര്‍ച്ചക്കാരനായിരുന്നു ഞാന്‍.

താങ്കള്‍ ഇടതു മുന്നണി വിട്ടപ്പോള്‍ ഞാന്‍ ദുഖിച്ചു. താങ്കളെങ്കിലും മറിച്ച് ഒരു തീരുമാനമെടുക്കുമെന്ന് വെറുതേ ആഗ്രഹിച്ചു. അതുണ്ടായില്ല. താങ്കളുടെ കക്ഷിയുടെ നിലപാട് ന്യായീകരിക്കാന്‍ താങ്കള്‍ക്ക് ധാരാളം കാരണങ്ങളുണ്ട്. അവയെല്ലാം അസ്ഥാനത്താണെന്നും ഞാന്‍ പറയില്ല. മുന്നണി രാഷ്ട്രീയത്തിലെ ചില നിലപാടുകള്‍ സാഹചര്യങ്ങളുടെ സമ്മര്‍ദ്ദമാണ്. ഒരു ചെറു കക്ഷി എന്ന നിലയില്‍ നിലനില്‍പ്പാണ്‍ പ്രധാനം. ചിത്രമെഴുതാന്‍ ചുവര്‍ കൂടിയേ കഴിയൂ.

ഇന്ത്യാവിഷന്റെ ഈ വാര്‍ത്ത എന്നെ ദുഖിപ്പിക്കുകയും അങ്ങയെ ഓര്‍ത്ത് സഹതപിക്കാന്‍ പ്രേരിപ്പിക്കുകയും ചെയ്യുന്നു. അങ്ങ് നിപതിച്ചിരിക്കുന്ന പടു കുഴിയുടെ ആഴവും അതിലെ മറ്റു ചപ്പു ചവറുകളുടെ ദുര്‍ഗന്ധവും വെളിവാക്കി തരുന്നുണ്ട്. Abysmal Fall എന്നൊക്കെ ആംഗലേയത്തില്‍ പറയില്ലേ അതു പോലെ ഒന്നു.

ഈ വൃത്തികെട്ട പണിക്ക് താങ്കളെ താങ്കളുടെ നേതാവ് നിയോഗിച്ചത് എന്തിനാണെന്ന് മനസ്സിലാകുന്നില്ല. കേരളത്തില്‍ നടപ്പാക്കി കൊണ്ടിരിക്കുന്ന സ്കാന്‍ഡിനേവിയന്‍ മോഡല്‍ വികസനത്തെ കുറിച്ച് പഠിച്ച് ബദല്‍ സമര്‍പ്പിക്കാനുള്ള ഒരു സമിതിയില്‍ താങ്കളെ കണ്ടിരുന്നെങ്കില്‍ ഇത്ര ദുഖിക്കില്ലായിരുന്നു. സ്മാര്‍ട്ട് സിറ്റിയുട് കരാറിന്റെ ഇമ്പാക്റ്റിനെ കുറിച്ചു പഠിക്കുന്ന സമിതിയില്‍ ആണെങ്കിലും ഓകെ.

ഇത് സിനിമാ ഡയലോഗില്‍ പറയുകയാണെങ്കില്‍ അടിവസ്ത്രത്തില്‍ പറ്റിയ രേതസ് ആ‍രുടേതെന്ന് ഗുണിച്ചു ഹരിച്ചും മണത്തും വേണമെങ്കില്‍ രുചിച്ചും നോക്കി കണ്ടു പിടിക്കുന്ന ഡിക്ടറ്റീവ് പണി. ഈ പണിക്ക് വിദഗ്ദ്ധരായ ധാരാളം പേര്‍ അങ്ങ് ഇപ്പോഴുള്ള മുന്നണിയില്‍ ഉണ്ടെന്നിരിക്കേ, അങ്ങയെ പോലെയുള്ള ഒരു സാത്വിക സോഷ്യലിസ്റ്റ് ഈ പണിക്ക് പോകേണ്ടിയിരുന്നില്ല. Really there is no dearth of talent in this subject in UDF. ഇനി അങ്ങയുടെ പാര്‍ട്ടിയില്‍ നിന്നു തന്നെ ആളു വേണമെങ്കില്‍ പാപ്പരാസി പണി ചെയ്യിച്ചും സ്വന്തം പത്രത്തില്‍ മഞ്ഞ നിരത്തുന്നതു പോരാഞ്ഞു ക്രൈം കുമാരനെ കൊണ്ട് പീതാംബരത്തില്‍ പൊതിഞ്ഞ ഒരു മാസിക ഇറക്കുന്ന താങ്കളുടെ നേതാവ് തന്നെയല്ലായിരുന്നോ ഉത്തമന്‍? അദ്ദേഹത്തിനു ആ പേരില്‍ വേണമെങ്കില്‍ സ്വന്തം പടം സ്വന്തം പത്രത്തില്‍ പതിപ്പിച്ച് നാട്ടുകാരെ പേടിപ്പിക്കുകയും ചെയ്യാം.

സ്നേഹബുദ്ധ്യാ പറയുന്നു, താങ്കളെ പോലൊരു മാന്യനു പറ്റിയ ഇടത്തിലല്ല താങ്കള്‍ ചെന്നു പെട്ടിരിക്കുന്നത്. എസ് ക്ലാസ് ബെന്‍സില്‍ രാജ്യം മുഴുവന്‍ നടന്നു സോഷ്യലിസം പ്രചരിപ്പിക്കുന്ന താങ്കളുടെ പാര്‍ട്ടിയുടെ മുതലാളിയോട് ആണെങ്കില്‍ ഇങ്ങനെ പറയില്ലായിരുന്നു. അദ്ദേഹത്തിന്റെ പുത്രന്‍ സീരിയല്‍ മുതലാളിയോടും ഇങ്ങനെ ഒരു അഭ്യര്‍ത്ഥന നടത്താന്‍ തോന്നുന്നില്ല, എന്തിനു പാനൂര്‍ കൊച്ചു കുറുപ്പ് കെ പി മോഹനനോട് പോലും. പക്ഷെ താങ്കളെ ലോഹ്യയുടെയും മധു ദന്താവദെയുടെയും വി പി സിങ്ങിന്റെയും സുരേന്ദ്ര മോഹന്റെയും പാരമ്പര്യത്തിന്റെ അപൂര്‍വ്വം അവകാശികളില്‍ ഒരാളായി കാണാനാണ് ഇപ്പോഴും മോഹം. അതു കൊണ്ട് മാത്രമാണ് ഈ കുറിപ്പ്.

ശുഭ പ്രതീക്ഷയോടെ സസ്നേഹം

ഒരു പഴയ അരാധകന്‍

Tuesday, October 12, 2010

ഗീംബേന്ദ്രകുമാറിന്റെ നുണകഥകള്‍


നുണകളുടെ സാധ്യതകള്‍ തിരിച്ചറിഞ്ഞ ഒരു മഹാനായിരുന്നു ഗീബത്സ്. ഇപ്പോള്‍ നുണകളുടെ ഒരു അനന്തവിഹായസ് ഈ തെരെഞ്ഞെടുപ്പ് കാലത്ത് സൃഷ്ടിച്ചിരിക്കുയാണ് മാതൃഭൂമിയുടെ പത്രാധിപര്‍ ഗീബേന്ദ്രകുമാര്‍ (ഗീബത്സുകളുടെ ഇന്ദ്രന്‍)

നുണകള്‍ പൊളിച്ചടുക്കുമ്പോള്‍

Tuesday, September 28, 2010

ജനകീയ ബദലാകുന്ന ഇടതു സര്‍ക്കാര്‍

ഏറെ അഭിമാനത്തോടെയാകണം ഇത്തവണ ഇടതുപക്ഷമുന്നണി വോട്ടിനായി ജനത്തെ സമീപിക്കുന്നത്. കേരള ജനതയില്‍ സര്‍ക്കാരിന്റെ പ്രവര്‍ത്തനഫലമെത്താത്ത ഒരു വിഭാഗവും കാണില്ല. കുറ്റങ്ങളും കുറവുകളും ഇല്ലെന്നല്ല.അവയെ മാധ്യമങ്ങള്‍ ഒന്നടങ്കം എത്ര പെരുപ്പിച്ചാലും ഈ സര്‍ക്കാരിന്റെ നേട്ടങ്ങളെ ചെറുതാക്കാന്‍ കഴിയില്ല.

പരിമിതമായ വിഭവശേഷിയാണ് ഒരു ഒരു ഇന്ത്യന്‍ സംസ്ഥാനത്തിന്റെ ഏറ്റവും വലിയ വെല്ലുവിളി. മാത്രമല്ല അടിസ്ഥാന നയങ്ങള്‍ തീരുമാനിക്കുന്നത് കേന്ദ്രമാണ്.ഫെഡറലിസം വളരെ പരിമിതമാണ് നമ്മുടെ നാട്ടില്‍. ഉദാഹരണത്തിനു ഹൈവേ വികസിപ്പിക്കാന്‍ ടോള്‍ പിരിക്കണമെന്ന് കേന്ദ്രം പറഞ്ഞാല്‍ സംസ്ഥാനത്തിന് മറ്റ് വഴികളില്ല, ഒന്നുകില്‍ പദ്ധതിയേ വേണ്ടെന്നു വെയ്ക്കാം,അല്ലെങ്കില്‍ കേന്ദ്രം പറയുന്ന വഴി പോകാം.ഇങ്ങനെ ആണെങ്കിലും തങ്ങളുടെ പരിമിതികള്‍ക്കുള്ളില്‍ നിന്നു ഒരേ സമയം ക്ഷേമ സര്‍ക്കാരാകാനും അതേ സമയം വികസന സര്‍ക്കാരാകാനും എല്‍ ഡി എഫ് ഗവണ്മെന്റിനു കഴിഞ്ഞു.മുന്‍ ഇടതു സര്‍ക്കാരുകള്‍ അടിസ്ഥാനപരമായി ക്ഷേമ സര്‍ക്കാരുകളായിരുന്നു. സാധാരണഗതിയില്‍ ക്ഷേമപദ്ധതികള്‍ നിയന്ത്രിച്ചാണ് സര്‍ക്കാരുകള്‍ വികസനത്തിനു വഴി കണ്ടെത്തുന്നത്. ഇക്കാര്യത്തില്‍ തോമസ് ഐസക്ക് എന്ന ധനകാര്യ വിചക്ഷണനു അഭിമാനിക്കാം. പുതിയ പദ്ധതികള്‍ വരുമ്പോഴും ക്ഷേമപദ്ധതികള്‍ ഒന്നു വെട്ടി കുറച്ചിലെന്നു മാത്രമല്ല, പലതിന്റെയും തുക ഇരട്ടിയോളം വര്‍ദ്ധിപ്പിക്കുകയും ചെയ്തു. എന്നിട്ടും ഒരു ദിവസം പോലും ട്രഷറി പൂട്ടേണ്ടി വന്നില്ല.


കര്‍ഷക ആത്മഹത്യയുടെ കഥകളിലേക്കാണ് നാലര വര്‍ഷം മുന്‍പ് വരെ കേരളത്തിലെ ഓരോ ദിനവും പുലര്‍ന്നിരുന്നത്. കൂടുതലും കൂട്ട ആത്മഹത്യകള്‍. വെറുങ്ങലിച്ച് കിടക്കുന്ന നിരപരാധികളും നിഷ്കളങ്കരുമായ കുട്ടികളുടെ ശരീരങ്ങള്‍ നമ്മുടെ പ്രഭാതങ്ങളെ അസ്വസ്ഥമാക്കി.ഇന്ന് നാം ആ കഥകള്‍ മറന്നു തുടങ്ങിയെങ്കില്‍ അതിന്റെ നല്ല ക്രഡിറ്റ് ഈ സര്‍ക്കാരിനു കൊടുക്കണം.വിദര്‍ഭയിലും ആന്ധ്രയിലും കര്‍ഷകര്‍ ഇന്നും ആത്മഹത്യ ചെയ്യുന്നുണ്ട് എന്നതും ഈ അവസരത്തില്‍ പറയേണ്ടതുണ്ട്.

41 ലക്ഷത്തോളം കുടുംബങ്ങള്‍ക്ക് 2 രൂപക്ക് അരി നല്‍കുന്ന പദ്ധതി അടിസ്ഥാന ജനതയെ സ്പര്‍ശിക്കുന്ന ഒരു ക്ഷേമ പദ്ധതിയാണ്. ഇതിലൂടെ പട്ടികജാതി വര്‍ഗ്ഗങ്ങള്‍, കര്‍ഷക തൊഴിലാളികള്‍, ആദിവാസികള്‍, മത്സ്യതൊഴിലാളികള്‍ എന്നിങ്ങനെ സകലമാന ജീവിത പിന്നാക്ക അവസ്ഥയുള്ള ആളുകളുടെയും വീട്ടില്‍ അടുപ്പെരിയുന്നുണ്ടെന്ന് സര്‍ക്കാര്‍ ഉറപ്പു വരുത്തുന്നു. കേരളത്തിലെ പൊതു വിതരണ ശ്രംഖല ഇന്ത്യക്ക് മാതൃകയാണെന്നാണ് ശരത് പവാര്‍ പറയുന്നത്. വിശേഷ അവസരങ്ങളിലെ കമ്പോള ചൂഷണത്തില്‍ നിന്നും ജനതയെ ഈ സര്‍ക്കാര്‍ പൊതിഞ്ഞു നിര്‍ത്തി.കഴിഞ്ഞ ഓണക്കാലം ആരുടെയും മനസ്സില്‍ നിന്ന് പോയിട്ടില്ല. പാലിനു ഇടക്കിടെ വില വര്‍ദ്ധിപ്പിക്കേണ്ടി വന്നപ്പോഴും അതിന്റെ ഗുണം പരമാവധി ക്ഷീര കര്‍ഷകനു കിട്ടുമെന്ന് മില്‍മയെ കൊണ്ട് ഉറപ്പാക്കിക്കാന്‍ സര്‍ക്കാരിനു കഴിഞ്ഞു.

ഏഴു രൂപ ആയിരുന്നു ഒരു കിലോ നെല്ലിന് ഈ സര്‍ക്കാര്‍ അധികാരത്തില്‍ വരുമ്പോള്‍ താങ്ങുവില (സംഭരണ വില എന്നു പറ്യണമെങ്കില്‍ സംഭരണം ഉണ്ടാകേണ്ടേ). സംഭരണമെന്ന സംഭവമേ ഇല്ലായിരുന്നു. ഇപ്പോള്‍ ഏതാണ്ട് ഇരട്ടിയായി സംഭരണ വില.സര്‍ക്കാര്‍ സപ്ലൈകോ വഴി സംഭരിക്കുന്നു.പണം കര്‍ഷകന്റെ അക്കൌണ്ടില്‍ എത്തുന്നു.ചില്ലറ പാളിച്ചകളില്ലെന്നല്ല. എങ്കിലും കുട്ടനാട്ടില്‍ ഇന്നു പാടങ്ങള്‍ ഇരിപ്പൂ കൃഷി ചെയ്യുന്നു,നെല്ല് കളത്തില്‍ തന്നെ വില്‍ക്കാന്‍ സാധിക്കുന്നത് കൊണ്ട് സംഭരണം, ട്രാന്‍സ്പോര്‍ട്ടേഷന്‍ ചിലവുകള്‍ ഇല്ലാതായി. കൃഷി എന്നത് മെച്ചപ്പെട്ട ഒരു വ്യവസായമായി മാറി. ചുരുങ്ങിയത് മുടക്കുമുതലിന്റെ ഇരട്ടി കര്‍ഷകനു മൂന്നു മാസത്തില്‍ കിട്ടുന്നു. Return on Investment നോക്കുകയാണെങ്കില്‍ ഏതാണ്ട് 400 %. (കാലവസ്ഥയുടെ റിസ്ക്ക് എലമെന്റ് മറന്നിട്ടല്ല) എല്ലാവരെയും പാടത്തേക്ക് എത്തിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നു. ഏതായാലും കാര്‍ഷിക വിസ്തൃതി കുറച്ചെങ്കിലും വര്‍ദ്ധിപ്പിക്കാന്‍ സര്‍ക്കാരിനു കഴിഞ്ഞെങ്കില്‍ ആശ്വാസകരമെന്നേ പറയേണ്ടൂ.കൃഷിഭൂമി കൃഷിഭൂ‍മിയായി നില നില്‍ക്കേണ്ട ഒരു ആഗോള സാഹചര്യത്തിലൂടെയാണ് നാം കടന്നു പോക്കുന്നത്. പച്ചക്കറി കൃഷി വര്‍ദ്ധിപ്പിക്കാനും സര്‍ക്കാര്‍ ധാരാളം പദ്ധതികള്‍ മുന്നോട്ട് കൊണ്ടുവന്നു.എല്ലാറ്റിലും ഉപരി പുതിയ തലമുറയിലെ കുറച്ചു പേർക്കിടയിലെങ്കിലും ഒരു കാര്‍ഷിക സംസ്ക്കാരത്തിനു വിത്തിടാന്‍ സൌമ്യനായ മുല്ലക്കരക്ക് കഴിഞ്ഞു.

കൃഷി പോലെ തന്നെ വന്‍ മുന്നേറ്റം നടത്തിയത് വ്യവസായ വകുപ്പാണ്.ഫലമുള്ള ആ മാവിലേക്ക് ഒളിച്ചും പതുങ്ങിയും എറിയപ്പെട്ട കമ്പും കല്ലും തന്നെ അതിന്റെ തെളിവ്. ഒരു തൊഴിലാളി വര്‍ഗ്ഗപ്രവര്‍ത്തകന്‍ എന്നത് ഒരു മന്ത്രിയെ സംബന്ധിച്ച് അതും ഒരു വ്യവസായ മന്ത്രിയെ സംബന്ധിച്ച് ഒരു പരിമിതിയാകാം. എന്നാല്‍ അത് ഒരു ഊര്‍ജ്ജമാണ് കരീമിന്.വ്യവസായവികസനത്തിന്റെ കാര്യത്തില്‍ പ്രത്യയശാസ്ത്രമോ രാഷ്ട്രീയമോ അദ്ദേഹത്തിനു തടസ്സമല്ല. ആന്റണിയുടെ കേന്ദ്രമന്ത്രി പദവി ഇത്രയും ഫലപ്രദമായി വിനിയോഗിച്ച മറ്റാരെങ്കിലുമിണ്ടോ എന്ന് സംശയമാണ്.ഭരണകാലവധിക്കുള്ളില്‍ മുഴുവന്‍ പൊതുമേഖലാസ്ഥാപനങ്ങളും ലാഭത്തിലാക്കുക എന്ന ലക്ഷ്യവുമായി മുന്നോട്ട് പോവുകയാണ് സര്‍ക്കാര്‍.അത് നേടുമെന്നതിന് കഴിഞ്ഞ നാലര വര്‍ഷത്തെ വിജയഗാഥ സാക്ഷി. കരീം ലിബറല്‍ ആകുന്നിടത്ത് മനോരമ മാവോയിസ്റ്റാകുമെന്നത് കൊണ്ട് കരീമിനു കിടക്കപൊറുതിയില്ല.ജന്മനാ കിഷന്‍ജിയോ പ്രചണ്ഡയോ ഒക്കെ ആയ വീരന്റെ പത്രത്തെ കുറിച്ച് പറയാനുമില്ല.കൂടത്തില്‍ ഭൂലോക പുരോഗമനക്കാരായ ജമാ അത്തൈ ഇസ്ലാമിയും. സകലരും കൂടി കമ്മ്യൂണിസത്തിന്റെ പിറകേ അടിയന്‍ ലച്ചിപ്പോം എന്ന് പറഞ്ഞ് ഓട്ടമാണ്.പാവം കമ്മ്യൂണിസം

ഇന്ത്യയിലെ മറ്റു പല സംസ്ഥാനങ്ങളിലും പവര്‍ കട്ടും ലോഡ് ഷെഡിങ്ങും തുടര്‍ച്ചയാകുമ്പോള്‍ കേരളം വളരെ വ്യക്തമായ പ്ലാനിങ്ങോടെയാണ് ഈ വിഷയത്തില്‍ മുന്നോട്ട് പോകുന്നത്. ഊര്‍ജ്ജ സ്വയം പര്യാപ്തതക്കായി സ്വന്തം മന്ത്രിസഭയിലെ അംഗമാകട്ടെ കേന്ദ്രമന്ത്രിയാകട്ടെ ആരുമായി മുട്ടാനും ബാലന്‍ തയ്യാര്‍.ഈ വിഷയത്തിലെ ആത്മാര്‍ത്ഥത ചോദ്യം ചെയ്യാന്‍ വയ്യാത്തതാണ്.
അതേ വീറോടെ തന്നെ പരിസ്ഥിതിക്കായി ബാലനുമായി ഗുസ്തി പിടിക്കാന്‍ ബിനോയി വിശ്വവും തയ്യാറാണ്. ചന്ദനകൊള്ള വലിയൊരു പരിധി വരെ നിയന്ത്രിക്കാന്‍ കഴിഞ്ഞു എന്നും വനഭൂമിയുടെ വിസ്തൃതി കൂടിയെന്നും കണക്കുകള്‍ പറയുന്നു.പ്രകൃതിസ്നേഹിയായ മന്ത്രിക്ക് അഭിമാനിക്കാം.

ഒരുപക്ഷെ ഏറ്റവും കല്ലെറിയപ്പെട്ട മന്ത്രി ശ്രീമതിടീച്ചറാണ്. അവരുടെ ആംഗലേയം പരിഹാസത്തിനുള്ള വിഷയമാക്കിയ സായിപ്പുമാര്‍ക്ക് പോലും ആരോഗ്യരംഗത്ത് വരുത്തിയ കാതലായ മാറ്റങ്ങളെ ശ്രദ്ധിക്കാതെ വയ്യ. റഫറല്‍ സംവിധാനം മുന്നോട്ട് കൊണ്ടു പോവുകയും പ്രാഥമിക ആരോഗ്യരംഗം ശക്തിപ്പെടുത്തികയും ചെയ്താല്‍ ഈ മേഖലയിലെ വെല്ലുവിളികളെ ഭാവിയിലും കേരളത്തിനു നേരിടാനാകും.

സ്മാര്‍ട്ട് സിറ്റി നടപ്പാവതെ പോയതാണ് ഒരു വലിയ വിമര്‍ശനമായി കാണുന്നത്. അതിന്റെ കാരണങ്ങളിലേക്ക് പോകുന്നില്ല.എന്നാല്‍ ഇന്‍ഫോ പാര്‍ക്കിലും മറ്റ് ഐടി സെന്ററുകളിലും കാര്യമായ അടിസ്ഥാന സൌകര്യവികസനം നടക്കുന്നു എന്ന് തന്നെയാണ് മനസ്സിലാക്കേണ്ടത്.

ഒറ്റപ്പെട്ട സംഭവങ്ങള്‍ (പോള്‍ വധം, പാലക്കാട് ലോക്കപ്പ് മരണം തുടങ്ങിയവ) ഒഴിവാക്കിയാല്‍ ആഭ്യന്തരവകുപ്പും മെച്ചപ്പെട്ട ഒരു പ്രകടനമാണ് കാഴ്ച്ച വെച്ചത്. പോള്‍ വധത്തില്‍ പൊലീസിന്റെ അതേ കണ്ടെത്തലുകള്‍ സി ബി ഐ ശരി വെച്ചതോടെ മംഗളം തുടങ്ങിയ പത്രത്തിലെ ജയിംസ് ബോണ്ടുകള്‍ക്കും ഷെര്‍ലക്ക് ഹോംസുമാര്‍ക്കും മിണ്ടാട്ടം മുട്ടി.പൊതുവില്‍ പൊലീസില്‍ വരുത്തിയ പരിഷ്ക്കാരങ്ങള്‍, കൂടുതല്‍ മെച്ച പ്പെട്ട സൌകര്യങ്ങള്‍ ഒക്കെ കരുത്തുറ്റ ഒരു മന്ത്രിയുടെ സാന്നിധ്യം അറിയിച്ചു. ടൂറിസം രംഗത്തും കോടിയേരിയുടെ ഇടപെടലുകള്‍ ഫലപ്രദമായിരുന്നു. സാമ്പത്തിക മാന്ദ്യകാലത്തും ആഭ്യന്തര ടൂറിസ്റ്റുകള്‍ക്ക് പ്രിയപ്പെട്ട ഇടമായി കേരളം. കെ ടി ഡി സിയുടെയും നിലവാരം ശ്രദ്ധേയമായ രീതിയില്‍ മെച്ചപ്പെട്ടു,

സര്‍ക്കാറിനു മുന്നില്‍ വന്ന ഏറ്റവും കടുത്ത വെല്ലുവിളികളിലൊന്ന് ചെങ്ങറ സമരമായിരുന്നു. സമരത്തിന്റെ ന്യായാന്യയങ്ങള്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടതാണ്.അതിന്റെ നേതാവിന്റെ വഞ്ചന അണികള്‍ തന്നെ വിളിച്ചു പറഞ്ഞതാണ്,കലക്കവെള്ളത്തില്‍ മീന്‍ പിടിക്കാന്‍ ഒറ്റാലുമായി ഇറങ്ങിയിട്ടുള്ള നീലകണ്ഠന്‍,സോളിഡാരിറ്റി തുടങ്ങിയവരെ നാട്ടുകാര്‍ക്ക് അറിയാവുന്നതുമാണ്.മുത്തങ്ങയോ നന്ദിഗ്രാമോ പ്രതീക്ഷീച്ചവരെ നിരാശരാക്കുന്ന വിധത്തില്‍ ശാന്തമായാണ് ആ സമരത്തെ സര്‍ക്കാര്‍ നേരിട്ടത്.പാവപ്പെട്ടവന്റെ നേരെ വെടിവെയ്ക്കാതെ മര്‍ദ്ദനമഴിച്ചുവിടാതെ സര്‍ക്കാര്‍ അടിച്ചമര്‍ത്തപ്പെട്ടവരോടുള്ള തങ്ങളുടെ വിധേയത്വം കാട്ടി.

മുല്ലപ്പെരിയാര്‍ വിഷയത്തിലെ നിതാന്ത ജാഗ്രത പ്രേമചന്ദ്രന്റെ ഭരണമികവിനു അടിവരയിടുന്നു. ജനവുമായി ഏറ്റവുമധികം ബന്ധപ്പെടുന്ന, എന്നാല്‍ പ്രത്യക്ഷത്തില്‍ പ്രവര്‍ത്തനങ്ങള്‍ അളക്കാന്‍ കഴിയാത്ത വകുപ്പാണ് റവന്യു എങ്കിലും മോശമല്ലാത്ത വിധം കാര്യങ്ങള്‍ മുന്നോട്ട് കൊണ്ടു പോകാന്‍ രാജേന്ദ്രനു കഴിഞ്ഞു. ഭൂവിതരണത്തിലും മറ്റും ഗണ്യമായ പുരോഗതി നേടാന്‍ സര്‍ക്കാരിനു കഴിഞ്ഞതായി കണക്കുകള്‍ വ്യക്തമാക്കുന്നു. ഈ വിഷയത്തില്‍ പരസ്പരം പോരടിക്കുന്ന വിവിധ താല്‍പ്പര്യങ്ങളെയും കോടതിയെയും തൃപ്തിപ്പെടുത്തി വേണം മുന്നോട്ട് പോകാന്‍ എന്നത് തന്നെയാണ് ഏറ്റവും വലിയ വെല്ലുവിളി. ഗോള്‍ഫ് കോഴ്സിലും മറ്റും സര്‍ക്കാര്‍ പ്രകടിപ്പിച്ച നിശ്ചയദാർഢ്യത്തെ പരാമര്‍ശിക്കാതെ വയ്യ.

മാധ്യമ ഹോസ്റ്റിലിറ്റിയാണ് സര്‍ക്കാരും മുന്നണിയും നേരിട്ട ഏറ്റവും വലിയ വെല്ലുവിളി. പ്രഖ്യാപിത വലതുപക്ഷമായ മനോരമ, വീരേന്ദ്രകുമാറിന്റെ താല്‍പ്പര്യങ്ങള്‍ക്കനുസരിച്ച് നില്‍ക്കുന്ന മാതൃഭൂമി,തീവ്ര ഇടതു വേഷം കെട്ടുന്ന ജമാ അത്തിന്റെ മാധ്യമം,പൈങ്കിളി വാര്‍ത്തകളുടെ ചാണകക്കുഴികളില്‍ അഭിരമിക്കുന്ന മംഗളം, മുനീര്‍-രാഘവന്‍ താല്‍പ്പര്യങ്ങളുള്ള ഇന്ത്യാവിഷന്‍,ബിജെപി എം പിയും ആഗോളകുത്തകയും ചേര്‍ന്ന് നടത്തുന്ന ഏഷ്യാനെറ്റ് തുടങ്ങിയ മാധ്യമങ്ങള്‍ ഇടതുവിരുദ്ധതയുടെ കാര്യത്തില്‍ ഒത്തു പിടിച്ചു.മുഖ്യമന്ത്രിയും പത്രങ്ങളും സത്യസന്ധര്‍ ബാക്കിയുള്ള മന്ത്രിമാരെല്ലാം മാഫിയ എന്നൊരു മട്ട് തീര്‍ക്കുന്നതില്‍ അവര്‍ നല്ല ഒരു പരിധി വരെ വിജയിച്ചു. മുഖ്യമന്ത്രിയെ പോലും തെറ്റിദ്ധരിപ്പിക്കാന്‍ കഴിയത്തക്ക വണ്ണം ശക്തമായിരുന്നു അവരുടെ പ്രചരണം. സര്‍ക്കാരിന്റെ പല നല്ല കാര്യങ്ങളെയും തമസ്ക്കരിക്കാനും ചെറിയ ദോഷങ്ങളെ പര്‍വ്വതീകരിക്കാനും അവര്‍ക്ക് കഴിഞ്ഞു. കഴിഞ്ഞ തെരെഞ്ഞെടുപ്പിലെ വലതു വിജയം അക്ഷരം പ്രതി ഒരു മീഡിയ സബോട്ടാഷായിരുന്നു.

പഴമുറം കൊണ്ട് സൂര്യനെ മറക്കാനാകില്ലല്ലോ. സാധാരണക്കാരന്‍ അവരുടെ താല്‍പ്പര്യങ്ങളെ ഉയര്‍ത്തിപിടിക്കുന്ന മുന്നണിയെയും സര്‍ക്കാരിനെയും മനസ്സിലാക്കി തുടങ്ങിയിരിക്കുന്നു. അടുത്ത അഞ്ചു കൊല്ലം കാര്‍ഷിക ആത്മഹത്യകള്‍ ആവര്‍ത്തിക്കാന്‍, പാടശേഖരങ്ങള്‍ തരിശിടാന്‍,പൊതുമേഖല വിറ്റു തുലയ്ക്കാന്‍ അവര്‍ കൂട്ടു നില്‍ക്കില്ലെന്ന് പ്രതീക്ഷിക്കാം.വികസനമെന്നത് സാധാരണക്കാരന്റെ ജീവിതം മെച്ചപ്പെടലാണ്,അംബരചുംബികളായ കെട്ടിടങ്ങളും പുത്തന്‍ കാറുകളുമല്ല എന്ന ഇടത് കാഴ്ച്ചപാടിനെ ഒരു പരിധിയെങ്കിലും മുന്നോട്ട് കൊണ്ടു പോകാന്‍ ഈ സര്‍ക്കാരിനായി.സുസ്ഥിരമായി ഈ മുന്നണിയെ മുന്നോട്ട് പോകാന്‍ അനുവദിക്കുക എന്നതാണ് വോട്ടര്‍മാര്‍ എന്ന നിലയില്‍ കേരള ജനത ചെയ്യേണ്ടത്.

Wednesday, August 18, 2010

കാരാഗൃഹമൊരുങ്ങുമ്പോള്‍

ഒടുവില്‍ അത് സംഭവിച്ചു. മദനി അറസ്റ്റ് ചെയ്യപ്പെട്ടു. കോലാഹലങ്ങളുടെയും അനിശ്ചിതത്വങ്ങളുടെയും ഒടുവില്‍. ഊഹാപോഹങ്ങളുടെ പെരുമ്പറകള്‍ കഴിഞ്ഞ കുറേ ദിനങ്ങളായി വിശ്രമമില്ലാതെ പണിയേടുക്കുകയായിരുന്നു.മദനിയെ ചാരി എല്‍ഡിഏഫിനെ തല്ലാനുള്ള ആവേശത്തില്‍ മംഗളം പോലുള്ള പത്രങ്ങങ്ങള്‍ സകല സീമകളും മറന്നു.കര്‍ണ്ണാടക സര്‍ക്കാരിനെ പുകഴ്ത്തുമ്പോള്‍ മുത്തലിക്കിനെ പോലുള്ള പരമ നാറികളെ കൌപീനകെട്ടില്‍ ഒളിപ്പിക്കുന്ന സര്‍ക്കാരാണെന്നവര് മറന്നു. സി പി എമ്മിനെ വിമര്‍ശിക്കുമ്പോള്‍ കര്‍ണ്ണാടകം ഭരിക്കുന്ന പാര്‍ട്ടിയുടെ സര്‍ക്കാര്‍ ഭരിക്കുന്ന മറ്റൊരു സംസ്ഥാനത്തിലെ പലകേസുകളും നീതിപൂര്‍വ്വം നടത്തണമെങ്കില്‍ ആ സംസ്ഥാനത്തിനു പുറത്ത് വിചാരണ ചെയ്യണമെന്ന് സുപ്രീം കോടതി പോലും പറഞ്ഞത് അവര്‍ മനപൂര്‍വ്വം മറക്കുന്നു. നിയമ നിയമത്തിന്റെ വഴിക്കു പോകുമെങ്കില്‍ അമിത് ഷാ പ്രതിയായ കേസ് എന്തിന് മറ്റൊരു സംസ്ഥാനത്ത് വിചാരണ ചെയ്യപ്പെടണം. എന്തിന് ബെസ്റ്റ് ബേക്കറി കേസ് മറ്റൊരു സംസ്ഥാനത്ത് വിചാരണ ചെയ്യപ്പെടണം. പുഴുകി പുളിച്ച ക്ലീഷേകളെ എന്തു വിളിക്കുമോ ആവോ?

മദനിയുടെ അറസ്റ്റ് കേരളം ഭംഗിയായി കൈകാര്യം ചെയ്തു എന്നാണ് സ്വതന്ത്രമായി സ്ഥിതിഗതികളെ വീക്ഷിക്കുന്ന ആര്‍ക്കും തോന്നുന്നത്. ഒരു കലാപം ആരുടേയോ ഒക്കെ സ്വപ്നമായിരുന്നു.ക്ഷമ ആട്ടിന്‍സൂപ്പിന്റെ ഫലം ചെയ്തു കേരളത്തിനെ സംബന്ധിച്ചിടത്തോളം.മുന്‍പ് തമിഴ്നാടിനായി കേരളത്തിലെ ഇടത് സര്‍ക്കാര്‍ മദനിയെ അറസ്റ്റ് ചെയ്തു നല്‍കുകയായിരുന്നു.അതിന്റെ പേരില്‍ യു ഡി എഫ് ഇടക്കിടെ മുതലകണ്ണീരും ഒഴുക്കിയിരുന്നു.ഇത്തവണ കര്‍ണ്ണാടകം അറസ്റ്റ് ചെയ്യട്ടെ,ഞങ്ങള്‍ കൂട്ടു വരാം എന്ന തന്ത്രപരമായ നിലപാടാണ് എടുത്തത്.നാടകം കഥാപ്രസംഗം എന്ന് വിലപിക്കുന്ന ചെന്നിത്തല -കുഞ്ഞാലി-വീരാദികളില്‍ ഈ  ഇളഭ്യതയും നഷ്ടബോധവും ദര്‍ശിക്കാം. പൂര്‍ണ്ണമായ നിര്‍മമത്വം പുലര്‍ത്തി കേരള ഭരണകൂടം രാഷ്ട്രീയപരമായും ഭരണപരമായും ഈ പരീക്ഷണം വിജയിച്ചിരിക്കുന്നു.

അറസ്റ്റ് ദുരിതമാണെങ്കിലും പിഡിപി എന്ന പാര്‍ട്ടിക്ക് അത് താല്‍ക്കാലികമായെങ്കിലും രാഷ്ട്രീയ നിലനില്‍പ്പ് ഉണ്ടാക്കി കൊടുക്കും.പൊന്നാനി പരീക്ഷണത്തിന്റെയും അതിനുശേഷമുള്ള ആലപ്പുഴ ഉപതെരെഞ്ഞെടുപ്പിന്റെയും ആഘാതങ്ങള്‍ ആ പാര്‍ട്ടിയെ തീര്‍ത്തും അപ്രസക്തമാക്കിയിരുന്നു. അല്ലെങ്കില്‍ തന്നെ വൈകാരിക മൂര്‍ച്ഛക്കപ്പുറം ഒരു താത്വിക അടിത്തറയും ആ പാര്‍ട്ടിക്കില്ല. (അത് ഏറ്റവും നന്നായി അറിയാവുന്ന ആള്‍ മദനി തന്നെ. ഖുര്‍ ആന്‍ കെട്ടിപിടിച്ചു കൊണ്ടുള്ള ആ പത്ര സമ്മേളനമൊക്കെ മെലോഡ്രാമയുടെ ഉത്തുംഗ ശ്രംഗങ്ങളായി. നോമ്പുകാലത്ത് അറസ്റ്റ് ചെയ്യാമോ എന്നൊക്കെ ഭാസുരേന്ദ്രബാബുവും പൂന്തുറ സിറാജുമൊക്കെ ചോദിക്കുന്നു. 50 നോമ്പിന്റെ കാലത്ത് ഫാദര്‍ കോട്ടൂരിനെയും സിസ്റ്റര്‍ സ്റ്റെഫിയെയും അറസ്റ്റ് ചെയ്യാമോ എന്ന് ആരും ചോദിച്ച് കേട്ടില്ല.കേരളമേ നിന്റെ സുകൃതം.) ഈ കഴിഞ്ഞ ദിനങ്ങളിലെ വികാരപ്രകടനങ്ങള്‍ പഞ്ചായത്ത് തെരെഞ്ഞെടുപ്പില്‍ മദനിക്ക് (പിഡിപിക്ക്) ഗുണം ചെയ്തേക്കാം.


വര്‍ഗ്ഗീയതയുടെ കുടമാറ്റക്കളിയില്‍ ചില്ലറ ഗുണങ്ങള്‍ ബിജെപിക്കും കൂട്ടര്‍ക്കും കിട്ടിയേക്കാം.ധ്രുവീകരണം എപ്പോഴും അങ്ങനെയാണ്, സിംഗിള്‍ പോളാര്‍ എന്നൊക്കെ ആലങ്കാരികമായി പറയുമെങ്കിലും അത് എപ്പോഴും ബൈ പോളാര്‍ ആണ്.

മഴ കഴിഞ്ഞ് മരം പെയ്യുന്ന പോലെ ഇന്നലെ ചെന്നിത്തലയില്‍ ഒരു പ്രസ്താവന ഉദിച്ചു.മദനിയുടെ അറസ്റ്റിന്റെ സാഹചര്യവും കേസിന്റെ നിജസ്ഥിതിയും കേരളം വ്യക്തമാക്കണമെന്ന്. അറസ്റ്റ് വാറന്റ് ആവശ്യപ്പെട്ടത് കര്‍ണ്ണാടക് പോലീസ്, നല്‍കിയത് ബാംഗ്ലൂര്‍ മെട്രോപോളീറ്റന്‍ കോടതി,നടപ്പാകിയത് ബാംഗ്ലൂര്‍ പോലീസ്, എന്നാലും ഉത്തരം പറയേണ്ടത് കേരളമാണത്രേ.രണ്ട് വളളത്തേലുമായുള്ള ആ നില്‍പ്പ് കൊള്ളാം. വള്ളങ്ങള്‍ അകലുന്നത് അദ്ദേഹം അറിയുന്നില്ലെങ്കിലും നാട്ടുകാരു കാണുന്നുണ്ട്.

ഉടുമുണ്ടുരിഞ്ഞു പോയത് ലീഗിന്റെയാണ്.ബാക്കിയുള്ളവര്‍ മൌനത്തിലൂടെ തടി കഴിച്ചിലാകിയപ്പോള്‍ ലീഗിന്റെ മൌനം സ്വസമുദായത്തില്‍ അത്ര നല്ല പ്രതികരണമല്ല ഉണ്ടാക്കിയത്. അത് ഒരു തരം ഷണ്ഡത്വമായി വ്യാഖ്യാനിക്കപ്പെടുന്നു. കുഞ്ഞാലികുട്ടിയുടെ ചില പ്രസ്ഥാവനകള്‍ ഈ ധാരണക്ക് ആക്കം കൂട്ടുന്നു. സമുദായപാര്‍ട്ടികളുടെ ഗതികേട്.

കഴിഞ്ഞ തവണത്തെ പോലെ ഒരു ദുര്‍ഗ്ഗതി ഇത്തവണ മദനിക്ക് ഉണ്ടാവില്ലെന്ന് പ്രത്യാശിക്കാം. വിജു വി നായര്‍, സെബാസ്റ്റിന്‍ പോള്‍ തുടങ്ങിയവര്‍ നടത്തിയ മാധ്യമ ഇടപെടലുകള്‍ പതുക്കെ ആണെങ്കിലും ജനസാമന്യത്തില്‍ എത്തുന്നുണ്ട്, അവ ചര്‍ച്ച ചെയ്യപ്പെടുന്നുമുണ്ട്. പ്രോസിക്യൂഷനും ഇന്വെസ്റ്റിഗേഷനും സര്‍ക്കാര്‍ ഏജന്‍സികള്‍ തന്നെ നടത്തുന്നതിലെ ന്യൂനതകള്‍ ഉയര്‍ത്തുന്ന  വലിയ ഭരണഘടനാ പ്രശ്നങ്ങള്‍ തന്നെ മദനിയുടെ പ്രതി ചേര്‍ക്കല്‍ കാരണം ചര്‍ച്ച ചെയ്യപ്പെടുമെങ്കില്‍ നല്ലത് തന്നെ. ഏതായലും മുന്‍ തവണയില്‍ നിന്നു ഭിന്നമായി പൊതു സമൂഹത്തില്‍ നിന്നും കുറേ കൂടി ജാഗൃത്താ‍യ ഒരു സമീപനം ഇത്തവണ ഉണ്ടായേക്കും.. മദനിയെ രക്ഷിക്കാന്‍ അദ്ദേഹത്തിന്റെ ഈശ്വരന്‍ സൃഷ്ടിക്കുന്ന ഒരു അദൃശ്യ കവചമെന്ന് അദ്ദേഹത്തിനും പൊതുസമൂഹത്തിന്റെ ഇനിയും മരിക്കാത്ത നീതിബോധമെന്ന് നമ്മുക്കും ആശ്വസിക്കാന്‍ കഴിയുന്ന ഒന്ന്. പക്ഷെ  കഴിഞ്ഞതവണ കാരഗൃഹവാസത്തിന്റെ അവസാനകാലത്ത് മദനിയെ മനുഷ്യാവകാശ ലംഘനത്തിന്റെ ഐക്കണായി കണ്ട് അദ്ദേഹത്തെ പിന്‍ഃതുണച്ച പലരും ഇന്ന് നിശബ്ദമാണ്. സി പി എമ്മുമായി കൂട്ടു കൂടിയാല്‍ കേരളത്തിലെ ആക്ടിവിസ്റ്റുകള്‍ക്ക് അസ്പൃശ്യനാകും എന്ന സോളീഡാരിറ്റി ബുദ്ധി മദനിക്കില്ലാതെ പോയി. വിനാശകാലേ വിപരീത ബുദ്ധി എന്ന ശ്ലോകം അറബിയിലെങ്ങനാണോ ആവോ

Tuesday, April 20, 2010

ഓള്‍ ഇന്‍ ദ നെയിം ഓഫ് ക്രിക്കറ്റ്

1984ലാണെന്ന് തോന്നുന്നു.ഞാനും ചേച്ചിയും കൂടി നെല്ലു കുത്തിയതിന്റെ പൈസ കൊടുക്കാന്‍ കൂടത്തിങ്കല്‍ എന്ന് വീട് കം മില്ലില്‍ പോയി.അന്ന് ഞങ്ങളുടെ നാട്ടില്‍ ടിവി അതും കളര്‍ ഉള്ള ഏക വീട് അതാണ്.ഞങ്ങള്‍ ചെല്ലുമ്പോള്‍ എന്റെ വലിയച്ഛന്‍ അവിടെ ഇരുന്ന് ടിവിയില്‍ ക്രിക്കറ്റ് കാണുന്നു.അദ്ദേഹം ഞങ്ങളെ അകത്തേക്ക് ക്ഷണിച്ചു.വീട്ടുടമസ്ഥനും ചെറുകിട ജന്മിയുമൊക്കെ ആയ കുറുപ്പ് ചേട്ടനടക്കം കുറച്ച് പേര്‍ അവിടെയുണ്ട്.

ഈ കളി അറിയാമോ? ചോദ്യം കുറുപ്പ് ചേട്ടന്റെ. ക്രിക്കറ്റല്ലേ എന്ന് അറച്ചറച്ച് ചേച്ചി. വല്യച്ഛന്റെ അടുത്ത ചോദ്യം. ആരാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍. ഒന്ന് ആലോചിച്ച് ചേച്ചി പറഞ്ഞു-കപില്‍ദേവ്.83ല്‍ ലോകകപ്പ് പൊക്കി പല്ല് 32 വെളിയിലിട്ട് നില്‍ക്കുന്ന പടം അവളും കണ്ടിട്ടുണ്ടാകണം.തെറ്റ് എന്ന് വല്യച്ഛന്‍. നീ പറയെടാ. കപില്‍ദേവല്ലെങ്കില്‍ പിന്നെ ഈ തുഴ പിടിക്കുന്ന ഒറ്റയാളിനെ എനിക്ക് അന്നറിയാവൂ.ഗവാസ്ക്കര്‍.ഞാന്‍ ചാടിയടിച്ചു.

അല്ലേലും അവന് പൊതുവിജ്ഞാനംക നന്നായി ഉണ്ട് എന്ന വല്യച്ഛന്റെ ഇന്‍സ്റ്റന്റ് കമന്റാണ് എന്നെ ക്രിക്കറ്റ് പ്രേമി ആക്കിയത്. (ഏറെ കാലം ചേച്ചിയെ ക്രിക്കറ്റ് വിരുദ്ധയും)

പിറ്റേന്നും പിന്നെ കളി ഉള്ളപ്പോഴൊക്കെ ഞാന്‍ കാണാനായി പോകുക പതിവാക്കി.ആ കപ്പ് ഇന്ത്യ നേടി.ശാസ്ത്രിക്ക് ഓഡി കാര്‍ കിട്ടിയ പരമ്പര.പിന്നെ 2 വര്‍ഷത്തിനു ശേഷം ജാവേദ് മിയാന്‍‌ദാദ് എന്ന് അപരിഷ്കൃതനായ ബാറ്റ്സ്മാന്‍ ലോക ചാമ്പ്യന്മാരെന്ന് ഇന്ത്യന്‍ അഹങ്കാരത്തെ അവസാന പന്തില്‍ തൂക്കി വെളിയിലടിച്ചപ്പോഴേക്കും പള്ളിവാസലില്‍ കൊണ്ട് ഷോക്കടിപ്പിച്ചാലും മാറാത്ത ക്രിക്കറ്റ് ഭ്രാന്തിന് അടിമയായി കഴിഞ്ഞിരുന്നു ഞാന്‍.

വല്യച്ഛന്‍ ഒരു അസാമാന്യ ക്രിക്കറ്റ് വിജ്ഞാനകോശമായിരുന്നു.അദ്ദേഹത്തോടുള്ള അടുപ്പം എന്നെ ഏകദിനത്തേക്കാള്‍ ടെസ്റ്റിനെയാണ് സ്നേഹിക്കാന്‍ പഠിപ്പിച്ചത്.ഷോട്‌ലെഗില്‍ നിന്ന് അസാമാന്യ കാച്ചെടുക്കുന്ന അലന്‍ ഡേവിഡ്സണ്‍,നാണയം പിച്ചില്‍ വെച്ച് ഗുഡ് ലെങ്ത് പരിശീലിച്ച അലക് ബഡ്സര്‍,പാഡ് കെട്ടിയ അടുത്ത നമ്പര്‍ ബാറ്റ്സ്മാനെ മുഷിപ്പിക്കുന്ന ഔട്ടാകാത്ത ബ്രാഡ്മാന്‍,തീയുണ്ട വര്‍ഷിക്കുന്ന ചാര്‍ലി ഗ്രിഫിത്ത് തുടങ്ങിയ കരീബിയന്‍ കരിമ്പുലികള്‍,ഗുണ്ടപ്പയുടെ സ്ക്വയര്‍ കട്ടുകള്‍ അങ്ങനെ ഞാനോ അദ്ദേഹമോ കാണാത്ത എത്ര അങ്കങ്ങളുടെ രേഖാചിത്രങ്ങള്‍ രാത്രി ഉറക്കമൊഴിച്ചു കേട്ട ബിബിസി കമന്ററിയുടെ ബലത്തില്‍ അദ്ദേഹമെനിക്ക് വരച്ച് തന്നു.അത് ബിബിസിയിലൂടെ എത്തിച്ച സര്‍ ജോണ്‍സണ്‍ പോലെയുള്ള കമന്റേറ്ററുമാര്‍ പോലും എനിക്ക് പരിചിതരായി.


***************************************************************

ജനങ്ങളുടെ സമയക്കുറവ് ഏകദിനങ്ങളുടെ വളര്‍ച്ചക്ക് വളമായി.മാത്രമല്ല 99% കളികളിലും ഫലമുണ്ടായി.ഇത് ടെസ്റ്റില്‍ സംഭവിക്കാറില്ലല്ലോ.5 ദിവസത്തെ ആകാംക്ഷ വെറും സമനിലയില്‍ ഉപേക്ഷിച്ച് പോരേണ്ടി വരുന്ന സാഹചര്യമായിരുന്നു ടെസ്റ്റിന്,ഇപ്പോള്‍ കുറച്ച് മാറ്റമുണ്ടെങ്കിലും.

ക്രിക്കറ്റില്‍ ഒരു കാര്‍ണിവല്‍ സാധ്യമാകാമെന്നും അത് ഒരു വന്‍ ഷോ-ബിസ് ആക്കാമെന്നും കണ്ടു പിടിച്ചത് ലളിത് മോഡി സാറല്ല.ഇക്കാര്യത്തില്‍ അദ്ദേഹത്തിന്റെ അപ്പൂപ്പന്‍ കെറി പാക്കര്‍ എന്ന ആസ്ട്രേലിയക്കാരനാണ്.പക്ഷെ പാക്കറുടെ പുത്തി ഐ സി സി എന്ന കണസര്‍വേറ്റീവ് കടല്‍ കിഴവസംഘത്തിന് ബോധിച്ചില്ല,അവര്‍ ക്രിക്കറ്റിന്റെ ചാരിത്യ്രം സംരക്ഷിക്കാന്‍ അതിന്റെ അരക്കെട്ടില്‍ ഇരുമ്പിന്റെ പൂട്ടും താഴും വെച്ചു. എന്നിട്ടും കുറേ കാലം പാക്കര്‍ സായ്‌വ് ക്രിക്കറ്റിനെ കൊണ്ട് വ്യഭിചരിപ്പിച്ചു.അന്ന് ആ ചുവന്ന തെരുവ് വഴി പോയവരെ എല്ലാം ഐസിസി വിലക്കി(ഇവരാണോ പിന്നെ മലയാളം സിനിമയില്‍ എത്തിയതെന്നറിയില്ല).ഏതായാലും പാക്കര്‍ സര്‍ക്കസ് ചുരുട്ടി കെട്ടേണ്ടി വന്നു.

പക്ഷെ പാക്കരനപ്പൂപ്പനും പയറ്റിയത് ഏകദിനം തന്നെയാണ്, പകലും രാത്രിയും,നിറമുള്ള പന്തുകള്‍,കളര്‍ ജേഴ്സികള്‍ അങ്ങനെ നയനസുഖം പലതുമുണ്ടായിരുന്നെങ്കിലും.പാക്കരനപ്പൂപ്പന്‍ നിര്‍ത്തിയടത്തു നിന്നാണ് മോഡിസാറും കൂട്ടരും തുടങ്ങിയത്.പക്ഷെ പ്രധാന ആകര്‍ഷണം ക്യാപ്സൂള്‍ ഫോര്‍മാറ്റുകളും ചെറിയ ഗ്രൌണ്ടുകളുമായിരുന്നു.പിന്നെ ചിയര്‍ ഗേള്‍സ്,ബിയര്‍ ഗ്ലാസ് അങ്ങനെ പലതും.ക്രിക്കറ്റ് എന്ന് സ്പോര്‍ട്ട് മൈതാന മധ്യത്തില്‍ കൂട്ട മാനഭംഗത്തിന് ഇരയായെങ്കിലും പലരുടെയും ഖജനാവുകള്‍ നിറഞ്ഞു കവിഞ്ഞു.

പണക്കൊഴുപ്പിന്റെ ഈ മഞ്ഞളിപ്പും അന്ധാളിപ്പും ക്രിക്കറ്റിന് വിഡ്ഡികളായ കുറേ ആരാധകരെയും നല്‍കി.അവരില്‍ ഈ അന്ധാളിപ്പ് നിലനിര്‍ത്താന്‍ മാധ്യമങ്ങള്‍ സ്പെഷ്യല്‍ എഡിഷനുകള്‍ പ്രസവിച്ചു.ഒരൂ ചൂതാട്ടത്തിനപ്പുറം ഒന്നുമല്ലാത്ത ഒന്നിനെ വിശുദ്ധപശുവാക്കി വളര്‍ത്താന്‍ അവര്‍ ധാരാളം പുല്ലും വൈക്കോലും ചിലവാക്കി.കേരളത്തിന് ഒരു ടീമില്ലാത്തതിന്റെ പേരില്‍ ഒഴുക്കിയ കണ്ണീരാല്‍ ഇടുക്കി ഡാം ഈ വേനലില്‍ പോലും നിറഞ്ഞ് കവിയുകയും തദ്വാരാ പ്രൈം ടൈം ഷോകള്‍ ജനത്തിന് കാണാന്‍ പാകത്തിന് പവര്‍ക്കട്ട് ഇല്ലാതാകുകയും ചെയ്തു.

അങ്ങനെയിരിക്കെയാണ് ഉണ്ടിരുന്ന ചില തിരുവന്തോരം നായന്മാര്‍ക്ക് വിളിയുണ്ടാകുകയും തങ്ങള്‍ക്ക് ഒരു ടീമില്ലാത്തത് പെരുന്നക്ക് തന്നെ മാനക്കേടാണെന്ന് തോന്നുകയും ചെയ്തത്. അങ്ങനെ സര്‍വ്വശ്രീ മോഹന്‍ലാല്‍ നായര്‍,പ്രിയദര്‍ശന്‍ നായര്‍ തുടങ്ങിയ നായന്മാരുടെ ഉത്സാഹത്തില്‍ ഒരു ടീമുണ്ടാക്കാന്‍ മണ്ണടികാവിലമ്മയെ ചൊല്ലി സത്യം ചെയ്തത്.പക്ഷെ മലയാളം പടം മൊഴിമാറ്റി ആളെപ്പറ്റിക്കുന്ന കളി പോലെയല്ല് ഈ കളിയെന്ന് തിരിഞ്ഞത് പിന്നീടാണ്.പടക്ക് പോയി തോക്കുന്നതിലും ഭേദമാണല്ലോ പടയില്‍ നിന്നു പിന്‍‌വാങ്ങുന്നത് എന്ന് കരുതി പടനായന്‍‌മാര്‍ സ്കൂട്ടായി.

പക്ഷെ പെരുന്നയില്‍ നിന്നും അംഗീകരിച്ചില്ലെങ്കിലും നായന്‍‌മാരില്‍ നായരായ ഡല്‍ഹി നായര്‍ക്ക് മാറി നില്‍ക്കാനാകുമോ.കോടികള്‍ ചോദിച്ച മോഡിയെ അക്ഷരാര്‍ത്ഥത്തില്‍ കോടി പുതപ്പിച്ച് തരൂര്‍ ചന്ദ്രന്‍ നായരുടെ മകന്‍ വിജയതിലകം അണിഞ്ഞു.പത്രചാനലുകളും ആബാലവൃദ്ധം മലയാളികളും കോള്‍മയിര്‍ കൊണ്ടു,ഇന്നു വരെ കണ്ടതൊക്കെ കുറുനരികള്‍,ഇവനല്ലോ രാഷ്ട്രീയ സിംഹം എന്ന മട്ടിലായി കഥനങ്ങള്‍.നോര്‍ത്തിന്ത്യന്‍ ലോബിയേ തോല്‍പ്പിച്ച അഭിനവ അര്‍ജ്ജുനന്റെ വാമഭാഗം പൂകാന്‍ തരുണീമണികള്‍ കിനാവ് കണ്ടു.ഈ കണ്ട കൃഷിയൊന്നും കൃഷിയല്ലെന്നും കേരളത്തെ ബാധിച്ച പട്ടമരപ്പ്,മുഞ്ഞ,ചാഴി,മണ്ഡരി തുടങ്ങി കമ്മ്യൂണിസം വരെ സകലരോഗങ്ങള്‍ക്കും ഐപി‌എല്‍ ആണ് സിദ്ധൌഷധമെന്ന് ലോക കര്‍ഷക കൌണ്‍സില്‍ പ്രസിഡന്റെ ഉച്ചൈസ്തരം വിളംബരം ചെയ്തു.

അണ്ണാ അണ്ണനിതില്‍ ഷെയറുണ്ടോ എന്ന് ചില അലവലാതി പത്രക്കാര്‍- നഹി നഹി എന്ന് തരൂരണ്ണന്‍.താന്‍ വെറും മെന്റര്‍ മാത്രം, കാശിടുന്നവരുടെ ചെരുപ്പിന്റെ വാറഴിക്കാനുള്ള യോഗ്യതയില്ല.തന്റെ താല്‍പ്പര്യം സിമ്പിള്‍.കൊച്ചിയെയും കേരളത്തെയും ഉദ്ധരിക്കുക എന്ന ക്രിയ എളുപ്പമാര്‍ഗ്ഗത്തില്‍ ചെയ്യുന്നു.ഇവന്‍ തന്നെ മിശിഹാ എന്ന് മനോരമ, ദേഷ്യാനെറ്റ്.ജയ്-ഹിന്ദില്‍ ആകെ ജയ്ഹോ.ജഗപൊഗ.

അപ്പോളാണ് മോഡിയണ്ണന്‍ അടുത്ത കാര്‍ഡ് ഇറക്കുന്നത്. നിരുപദ്രവകരമായ ഒരു മംഗള വാര്‍ത്ത ദേശീയ മാധ്യമങ്ങളില്‍ എടുത്ത് പ്ലാന്റ് ചെയുന്നു.തരൂരണ്ണന്‍ മൂന്നാമതും കെട്ടാന്‍ പോകുന്നു,വധു കശ്മീരിയന്‍ സുന്ദരി സുനന്ദ പുഷ്കര്‍ എന്ന ബ്യൂട്ടീഷ്യന്‍ (നോട്ട് ദ പോയിന്റ്റ് ബിസിനസുകാരിയല്ല,ഫെലിസിട്ടേറ്റര്‍ അല്ല, വെറും ബ്യൂട്ടീഷ്യന്‍).തരൂര്‍ മൂന്നാമത് കെട്ടുന്നതും അവരുടെ ഹണിമൂണ്‍ എവിടെ എങ്ങനെ ആയിരിക്കുമെന്നൊമൊക്കെ ആലോചിച്ച് പൊലിപ്പിച്ച് വാര്‍ത്തയിട്ട മലയാളി മൊണ്ണകളായ മാധ്യമക്കാര്‍ക്ക് (കുറേ കാലമായി പ്ലാന്റ്റഡ് വാര്‍ത്തകളീല്‍ ആറാടുകയും അഴിഞ്ഞാടുകയും ചെയ്യുന്ന അതേ മലയാളി മാധ്യമക്കാര്‍ക്ക്)മോഡി തുറന്നു വിടാന്‍ പോകുന്ന ഭൂതത്തിനെകുറിച്ച് ഒരു ക്ലൂവും കിട്ടിയില്ല.

പിറ്റേന്ന് ട്വിറ്ററില്‍ മോഡിസാറിന്റെ ശാരികപൈങ്കിളി ചിലച്ചു. സുനന്ദാക്കന് 70 കോടിയുടെ ഓഹരി ഴൊങ്ങ്ദേവൂ കമ്പനിയില്‍ ഉണ്ടത്രേ. ഇന്നലെ പറഞ്ഞ് എ = ബിക്ക് ഇന്നൊരു ബി = സി.ദേര്‍ഫോര്‍ ഏ = സി എന്ന ലഘുവായ ഇക്വേഷന്‍ ജനം വായിച്ചെടുത്തു.

അപ്പോള്‍ ദേ അക്കന്റെ വക്കീല്,അക്കന്‍ വിയര്‍ത്ത് നേടിയാണ് ഈ ഓഹരി അല്ലാതെ നിക്കാഹ് കബൂലാക്കാ‍ന്‍ ശശിയണ്ണന്റെ മഹറല്ലെന്ന്.....യെവന്‍ എന്ത്‌ര് വക്കീലെന്ന് കമ്പിനി ആക്റ്റ് തലക്കലെങ്കിലും വെച്ചിട്ടുള്ള ആരും അന്തം വിട്ടു പോകും. മാര്‍ച്ച് 17ന് രൂപീകരിച്ച ലിസ്റ്റ് ചെയ്യാത്ത കമ്പിനിയില്‍ സ്വെറ്റ് ഇക്വിറ്റി.അതും കമ്പിനിയുമായി പുലബന്ധം പോലും ഇല്ലാത്ത ഒരു വ്യക്തിക്ക്.....

ഇപ്പോള്‍ കാര്യങ്ങള്‍ വ്യക്തമാകുന്നു. പച്ചക്ക് പറഞ്ഞല്‍ ഒരു ബിനാമി ഇടപാടാണിത്. തരൂര്‍ മൂലധനമിറക്കിയിട്ടുണ്ടാകാം,ഒരു പക്ഷെ അദ്ദഹത്തിന്റെ പ്രമോട്ടര്‍ അഥവാ മാനിപ്പുലേറ്റര്‍ എന്ന സര്‍വീസിനുള്ള പ്രതിഫലമാകാം,ഇത് പ്രണബ് മുഖര്‍ജി എന്ന ധന മന്ത്രിക്ക് വ്യക്തമാണ്,അദ്ദേഹം വിശദീകരിച്ചപ്പോള്‍ ആന്റണിക്കും സോണിയാമ്മക്കും വ്യക്തം,ധനകാര്യവിദഗ്ധനായ പ്രധാനമന്ത്രിക്കും വ്യക്തം.കൈക്കില കൂടതെ തൂക്കി വെളിയിലിട്ടത് ഇത് കൊണ്ടാണ്.

പക്ഷെ ഐ പി എല്‍ ചക്രവ്യൂഹത്തില്‍ പെട്ട് അരിഞ്ഞു വീഴ്ത്തപ്പെട്ട അഭിമന്യുവാണ് അണ്ണന്‍ ചിലര്‍ക്ക്.മറ്റു ചിലര്‍ക്ക് വടക്കേ ഇന്ത്യന്‍ ലോബിയെ പൊളിച്ച കതിവനൂര്‍ വീരന്‍.ഇനി ചിലര്‍ക്ക് മോഡി സാറിന്റെ മുളയാണി പ്രയോഗത്തില്‍ പരുക്കേറ്റു വീണ പോരാളി.സത്യത്തില്‍ തന്റെ ഓഫീസ് ഒരു ലാഭകേന്ദ്രമാക്കിയ, അതിനായി സത്യപ്രതിജ്ഞാലംഘനം നടത്തിയ ഒരു ബിനാമി ഇടപാടുകാരന്‍ മാത്രമല്ലേ ഇയാള്‍? ചക്കരകുടത്തിലിട്ട കൈ നക്കാന്‍ തുനിയവേ അത് വെട്ടിമാറ്റപ്പെട്ട ഒരു ഹതഭാഗ്യന്‍? ഹര്‍ഷദ് മേത്തക്കോ സുഖ്‌റാമിനോ കിട്ടാതെ പോയ എന്ത് രക്തസാക്ഷി ഇമേജിനാണ് ഇയാള്‍ അര്‍ഹന്‍?

കൊച്ചിക്ക് ഒരു ഐപി‌എല്‍ ടീം കിട്ടിയാല്‍ എന്ത് ഗുണമാണ് ഉണ്ടാകുക? അല്ലെങ്കില്‍ നിലവില്‍ ഐപി‌എല്‍ ഉള്ള നാടുകള്‍ അതിനാല്‍ എത്ര പുരോഗമിച്ചൂ.ബാംഗ്ലൂരിലും മറ്റും സെക്യൂരിറ്റി ഭീഷണി കൂടി എന്നല്ലാതെ.ഐ പി എല്ലില്‍ മുടക്കുന്ന പണത്തിന്റെ നല്ലൊരു ഭാഗം വിദേശ കളിക്കാര്‍ക്കുള്ള പ്രതിഫലമായി വെളിയില്‍ പോകും. പിന്നെ ചിലര്‍ക്ക് കളിക്കാന്‍ അവസരം കിട്ടിയേക്കാം.അതിനും ഉറപ്പില്ല.സ്റ്റേറ്റില്‍ നിന്നും കളിക്കാര്‍ വേണമെന്നില്ല,ഇന്ത്യക്കാരായാല്‍ മതി.പിന്നെ അല്ലറ ചില്ലറ കച്ചവടം പരിസരത്തുള്ളവര്‍ക്ക് കിട്ടിയാലായി.ബാക്കി കോടികളൊക്കെ വിനിമയം ചെയ്യപ്പെടുന്നത് കേരളത്തിനോ ഒരു പക്ഷെ ഇന്ത്യക്ക് തന്നെ വെളിയിലോ ആക്കാം. ആകാമെന്നല്ല ആണ്,അതാണല്ലോ ഈ മൌറീഷ്യസ് റൂട്ട്,ബഹാമസ് റൂട്ട് എന്നൊക്കെ പറയുന്നത്.

അപ്പോള്‍ ഐപി‌എല്‍ കാര്യമായ ഒരു മൂലധനനിക്ഷേപവും കേരളത്തിലേക്ക് കൊണ്ടുവരുന്നില്ല,മറിച്ചുള്ളത് വളരെ ബോധപൂര്‍വ്വമായ ഒരു പ്രചരണവേലയാണ്.നേരത്തെ പറഞ്ഞ കുറേ മൊണ്ണകള്‍ അതിന് ആമേന്‍ ചൊല്ലുന്നു.ഈ പ്രഹസനം എത്ര കാലം തുടരുമോ ആവോ

Monday, March 01, 2010

സിനിമയും സംഘടനയും

മലയാള സാംസ്ക്കാരികരംഗത്ത് നടക്കുന്ന വിഴുപ്പലക്കല്‍, പല്ലിട കുത്തി സ്വയം മണക്കല്‍, നാട്ടുകാരെ മണപ്പിക്കല്‍ തുടങ്ങിയ അതിശ്രേഷ്ഠമായ കലാപരിപാടികളില്‍ ഒരു കമന്റ് പോലും ഇടരുതെന്ന് കരുതിയിരിക്കുകയായിരുന്നു. വേറൊന്നും കൊണ്ടല്ല കുറവന്തോട് മാര്‍ക്കറ്റും എസ്.ഡി കോളേജും ഒക്കെ വിട്ട ശേഷം തെറി സമ്പത്തില്‍ കുറവു വന്നോ എന്നൊരു സംശയം.ഇവിടെയാണെങ്കില്‍ പാക്കിസ്ഥാനികളുടെ വായില്‍ നിന്ന് പരിചയിച്ച ബഹന്‍, മാം തെറികള്‍ നാട്ടിലൊട്ട് വില്‍ക്കുകയുമില്ല. സാംസ്ക്കാരിക തിടമ്പുകളോട് മത്സരിക്കാനുള്ള കോപ്പില്ലെന്ന് സാരം.

സിനിമാ രംഗത്തെ സംഘടനകളെ കുറിച്ച് ചില ചിന്തകള്‍ മനസ്സില്‍ വന്നിരുന്നു. ശരിക്കും സിനിമയില്‍ സംഘടന ആവശ്യമാണോ? ഉണ്ടെങ്കില്‍ തന്നെ അത് എപ്രകാരമാകുന്നതാവും സംഘടനക്കും അതിലെ അംഗങ്ങള്‍ക്കും അത് പ്രതിനിധാനം ചെയ്യുന്ന കലയ്ക്കും വ്യവസായത്തിനും നല്ലത്?

സംഘടിച്ച് വിലപേശാനുള്ള ത്വര മനുഷ്യനില്‍ ആദ്യം മുതലേ ഉണ്ടെങ്കിലും അതിനു വ്യക്തമായ രൂപഭാവങ്ങള്‍ കൈവരുന്നത് വ്യാവസയിക വിപ്ലവത്തോടെയാണ്. ആദ്യകാലങ്ങളില്‍ സംഘടിത വിലപേശല്‍ മുതലാളിത്തത്തിനും അതിന്റെ താങ്ങില്‍ നില കൊള്ളുന്ന ഭരണ വ്യവസ്ഥിതിക്കും അസഹ്യവും അരോചകവുമായിരുന്നു(ഇന്നും ഇമ്പീരിയലിസ്റ്റ് ക്യാപിറ്റലിസം നില നില്‍ക്കുന്ന ഗള്‍ഫില്‍ ട്രേഡ് യൂണിയനുകള്‍ അംഗീകരിക്കപ്പെട്ടിട്ടില്ല).പക്ഷെ എന്തിനോടും സമരസപ്പെടുന്ന മുതലാളിത്തം ട്രേഡ് യൂനിയനുകളില്‍ ചില ഗുണങ്ങള്‍ കണ്ടെത്തുകയും ക്രമേണെ അംഗീകരിക്കുകയുമായിരുന്നു.ഇതുമൂലം മെച്ചപ്പെട്ട കൊടുക്കല്‍ വാങ്ങലുകള്‍ നടക്കുകയും ആത്യന്തികമായി മുതലാളിത്തത്തെ ജനാധിപത്യവല്‍ക്കരിക്കാന്‍ സഹായിക്കുകയും ചെയ്തു.

ഒരു സംഘടനയില്‍ പ്രവര്‍ത്തിക്കുന്നവരില്‍ പൊതുവായ താല്‍പ്പര്യങ്ങള്‍ കൂടുതലും വ്യത്യസ്ഥമായ താല്‍പ്പര്യങ്ങള്‍ കുറവുമായിരിക്കും.ഇതാണ് ഏത് ഒരു സംഘടനയുടെ അടിസ്ഥാന തത്വം.ഇത് ലംഘിക്കപ്പെടുമ്പോളാണ് പിളര്‍പ്പുകളും പുതിയ സംഘടനകളും ഉണ്ടാകുന്നത്. പൊതുവായ താല്‍പ്പര്യങ്ങള്‍ ഉണ്ടാകാന്‍ അംഗങ്ങളുടെ സംഘടന കൊണ്ടുള്ള അടിസ്ഥാന ആവശ്യങ്ങളും സമാനമായിരിക്കണം.

അമ്മ എന്ന സംഘടനയില്‍ പ്രവര്‍ത്തിക്കുന്നവരുടെ അടിസ്ഥാന ആവശ്യങ്ങള്‍ സമാനമല്ല എന്നതില്‍ ആരംഭിക്കുന്നു ആ സംഘടനയുടെ പാളിച്ചകള്‍. മമ്മൂട്ടിയുടെയും ഇന്ദ്രന്‍സിന്റെയും സംഘടന കൊണ്ടുള്ള ആവശ്യങ്ങള്‍ വ്യത്യസ്ഥമാണ്. അവരില്‍ പൊതുവായ സംഗതികള്‍ കുറവാണ്. സംഘടനയുടെ ജനറല്‍ ബോഡിയിലൊഴികെ ഒരിടത്തും ഇവര്‍ക്ക് ജനാധിപത്യപരമായ തുല്യത അവകാശപ്പെടാനാകില്ല.ഒരു സെറ്റില്‍ പോലും സൂപ്പര്‍ സ്റ്റാര്‍ വരുമ്പോള്‍ എഴുന്നേറ്റ് നില്‍ക്കാതിരിക്കാനുമാകില്ല.


തികച്ചും ഫ്യൂഡലായ ഒരു സെറ്റപ്പിലാണ് ദക്ഷിണേന്ത്യന്‍ സിനിമ വ്യവസായം കെട്ടി പൊക്കിയിരിക്കുന്നത്. മലയാളത്തില്‍ നസീര്‍ സത്യന്‍ കാലം മുതല്‍ അങ്ങനെ ആയിരുന്നു. ആദ്യ കാല നായകന്‍‌മാര്‍ പ്രത്യേകിച്ചും നസീര്‍ ഒരു വ്യക്തി എന്ന നിലയില്‍ വളരെ ഔന്നത്യം പുലര്‍ത്തിയിരുന്നത് കൊണ്ട് ആദ്യകാലങ്ങളില്‍ ഈ ഫ്യൂഡല്‍ വ്യവസ്ഥിതിയില്‍ അടിയാളന്‍‌മാരായ താഴെ തട്ടുകാര്‍ സംരക്ഷിക്കപ്പെട്ടു പോന്നു. (മുത്തയ്യ എന്ന നടനെ നസീര്‍ ആജീവനാന്തം സംരക്ഷിച്ച കഥ ഉദാഹരണം).പക്ഷെ അപ്പോഴും ലിംഗപരമായ ചൂഷണങ്ങളും മറ്റും നടക്കുന്നുണ്ടായിരുന്നു എന്ന് ചില രണ്ടാം നിര നടിമാര്‍ തുറന്നു പറഞ്ഞിട്ടുണ്ട് (കോട്ടയം ശാന്ത). പില്‍ക്കാലത്ത് അതിമാനുഷരായ എന്നതിനാല്‍ മനുഷ്യത്വം തൊട്ടു തീണ്ടാത്ത നായകര്‍ തമ്പുരാന്‍ പദവി കയ്യേറിയപ്പോള്‍ ഈ ഫ്യൂഡല്‍ വ്യവസ്ഥിതി ജീര്‍ണ്ണതയുടെ പടുകുഴിയിലെത്തി.

ഈ ഫ്യൂഡല്‍ വ്യവസ്ഥ നിലനിര്‍ത്തി കൊണ്ടാണ് അമ്മ എന്ന സംഘടന കെട്ടിപൊക്കിയിരിക്കുന്നത്. അതു കൊണ്ട് തന്നെ വിമര്‍ശനത്തിന്റെ കാറ്റും വെളിച്ചവും അതിനുള്ളിലിരിക്കുന്നവര്‍ക്ക് സഹിക്കാവുന്നതിലപ്പുറമാകുന്നത്.തമ്പുരാക്കന്മാരെ ആരാധിക്കുന്ന ഒരു സിനിമാ സംസ്ക്കാരമാണ് ഇവര്‍ ഇന്നും നമുക്ക് വിളമ്പുന്നത്.അത് കൊണ്ട് തന്നെ ഈ വ്യവസ്ഥിതിയിലെ ഒരു ഇളമുറ തമ്പുരാനെ പോലും തൊട്ടു തീണ്ടാന്‍ അകത്തുള്ളവരെയോ പുറത്തുള്ളവരെയോ അനുവദിക്കുകയില്ല (തുളസീദാസ്- ദിലീപ് വിഷയം,അഡ്വാന്‍സ് വാങ്ങിയ ശേഷം ഈ സംവിധായകന്റെ സിനിമയില്‍ അഭിനയിക്കില്ല എന്ന ധാര്‍ഷ്ട്യം അമ്മ എങ്ങനെ കൈകാര്യം ചെയ്തു)
എന്നാല്‍ സിനിമയിലെ ഒരു അധസ്ഥിതനെയും ഇവര്‍ ഉദ്ധരിക്കുകയില്ല. അതു കൊണ്ടാണ് ആര് സിനിമാ രംഗത്ത് നില്‍ക്കണം ആര് വേണ്ട എന്നൊക്കെ ഇവര്‍ തീരുമാനിക്കുന്ന അവസ്ഥ ഉണ്ടാകുന്നത്.ഊര് വിലക്ക് പോലെയുള്ള പ്രാകൃതവും ഭരണഘടനാ വിരുദ്ധവുമായ ചട്ടങ്ങള്‍ അടിച്ചേല്‍പ്പിക്കപ്പെടുന്നത്. പൊതു സമൂഹത്തോട് സംഘടനയില്‍ അംഗമായ കലാകാരന്‍ എന്തു പറയണമെന്നു പോലും സംഘടനയും അതിലൂടെ ആറാം തമ്പുരാന്മാരും മനാഡിയാറുമാരും തീര്‍പ്പ് കല്‍പ്പിക്കുന്നത്.(തുറന്ന വിമര്‍ശനം ഏറ്റവും കൂടുതല്‍ നടത്തിയ നടന്‍ ജഗതിയാണ്. എന്നാല്‍ ജഗതി എന്ന നടന്‍ ഇല്ലാതെ സിനിമ ജയിപ്പിക്കാന്‍ കഴിയുമെന്ന ആത്മ വിശ്വാസം തമ്പുരാക്കന്മാര്‍ക്കില്ലാത്ത കാലം അദ്ദേഹത്തിന്റെ രോമം പോലും തൊടാന്‍ കഴിയില്ല.)

അഭിനേതാക്കളുടെ സംഘടന ഒരു വെല്‍ഫെയര്‍ അസോസിയേഷനാകുന്നതാണ് അംഗങ്ങള്‍ക്കും വ്യവസായത്തിനും സമൂഹത്തിനും അഭികാമ്യം.അത് കമ്മ്യുണിസ്റ്റ് പാര്‍ട്ടി പോലെ കേഡര്‍ രീതിയില്‍ സംഘടിപ്പിക്കുന്നതില്‍ ഒരു ഔചത്യവുമില്ല.കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പ്രഖ്യാപിത ലക്ഷ്യങ്ങള്‍ക്ക് അത്തരം സംഘടനാ ചട്ടക്കൂട് ആവശ്യമാകാം.
എന്നാല്‍ അത്തരമൊന്ന് പൊതുവായ വര്‍ഗ്ഗതാല്‍പ്പര്യങ്ങള്‍ ഇല്ലാത്ത ഒരു കൂട്ടത്തിന് ചേരുന്നതല്ല.അതു കൊണ്ട് കുറേ കൂടി അയഞ്ഞ സംഘടനാ രീതിയിലെ ഒരു കൂട്ടായ്മയേ സിനിമയുടെ ഭാവിക്ക് ഗുണം ചെയ്യൂ.

അച്ചടക്കമല്ല പലപ്പോഴും അച്ചടക്ക ലംഘനമാണ് മഹത്തായ കലക്ക് ഹേതുവാകുന്നത്.ഭീരുവാ‍യ കലാകാരന്‍‌മാരില്‍ നിന്നും ഉദാത്തമായ കല പ്രതീക്ഷിക്കാനാവില്ല.

വാലും തലയുമില്ലാതെ:

ഈ അഴീക്കോട് സാറ് തന്നെയാണോ തത്വമസി എഴുതിയത്. അദ്ദേഹമെഴുതുന്നതിന് കൂടുതല്‍ ചേരുക “ഞാനെന്ന ഭാവം” എന്ന തലക്കെട്ടാണ്. അതാണെങ്കിലോ തത്വമസിക്ക് നേരെ എതിരും.