Wednesday, July 23, 2008

മന്‍‌മോഹനാസനത്തിലെ ആല്‍‌ത്തണല്‍

മന്‍‌മോഹന്‍ സിങ്ങ് ഭൂരിപക്ഷം സംഘടിപ്പിച്ചിരിക്കുന്നു.

ഇതില്‍ ബുഷപ്പന്റ്റെ നാട്ടിലിരുന്നും ഇന്ത്യലിരുന്നും വേറെ പലയിടത്തിരുന്നും കോള്‍ മയിര്‍ കൊള്ളുന്നു പലരും.പലരും പ്രകാശ് കാരാട്ടിന്റെ നെഞ്ചത്ത് കുതിര കയറുന്നു.റെഡിഫിലൊക്കെ കമന്റിടുന്ന ചപ്പാത്തികള്‍ നടത്തുന്ന ഇടതുപക്ഷവിമര്‍ശനത്തിന്റെ നിലവാരം പോലും പലതിനുമില്ല.എങ്കിലും.....

അത്ര നെഗളിക്കാനുണ്ടോ ഈ വിജയത്തില്‍? അല്ലെങ്കില്‍ ഉളുപ്പിന്റെ അംശമെങ്കിലും ബാക്കിയുണ്ടെങ്കില്‍ തലതാഴ്ത്തുകയല്ലേ വേണ്ടത്?

എന്താണ് ഇന്ത്യന്‍ ഇടതുപക്ഷം ചെയ്ത പാതകം?

നാലേകാല്‍ കൊല്ലം മുന്‍പ് വര്‍ഗ്ഗീയ ശക്തികളെ ഒഴിവാക്കാന്‍ തങ്ങളുടെ പ്രഖ്യാപിതനയങ്ങള്‍ക്ക് വിരുദ്ധരായ എങ്കിലും മതേതര സ്വഭാവമുള്ള ഒരു സര്‍ക്കാറിന് പിന്തുണ നല്‍കി. ഇത് തെറ്റായിരുന്നുവോ?

അതിനായി മറ്റേത് കക്ഷിയും ആവശ്യപ്പെടുന്ന പോലെ 6 കേന്ദ്ര മന്ത്രി സ്ഥാനവും 5 സഹമന്തി സ്ഥാനവും ഇടതുപക്ഷം ആവശ്യപ്പെട്ടില്ല.മറിച്ച് തങ്ങള്‍ക്ക് കൂടി താല്‍പ്പര്യമുള്ള പൊതു വിഷയങ്ങള്‍ മാത്രമേ നടപ്പാക്കാവൂ എന്ന് നിര്‍ദ്ദേശം വെച്ചു.അന്ന് അതിനെ മന്‍‌മോഹനോ സോണിയയോ സര്‍ക്കാസത്തിന്റെ രാജാവ് ലാലുവോ കരുണാനിധിയോ എതിര്‍ത്തില്ല.ഇങ്ങനെ തത്വാധിഷ്ടിതമായ ഒരു നിലപാട് എടുത്തതാണോ ഇടത് പക്ഷം ചെയ്ത തെറ്റ്?

ഈ നാലരക്കൊല്ലം അവിഹിതമായി ഒരു പ്യൂണിനെ സ്ഥലം മാറ്റാന്‍ ഇടതുപക്ഷം സമര്‍ദ്ദം ചെലുത്തിയില്ല.(അമര്‍സിങ്ങിനായി ഊര്‍ജ്ജ സെക്രട്ടറിയെ മാറ്റിയത് കൂട്ടി വായിക്കുക).
സിബിഐയെ കൊണ്ട് ഏതെങ്കിലും കേസ് തേച്ച്‌മാച്ച് കളയാന്‍ ശ്രമിച്ചില്ല(ലാവ്‌ലിന്‍ പോലും)
പ്രാദേശികമായ താല്‍പ്പര്യങ്ങള്‍ ഉണ്ടായിട്ട് കൂടി ഡി.എം.കെ യോ ലാലു പാര്‍ട്ടിയെയോ പോലെ അതിന്റെ പേരില്‍ സമ്മര്‍ദ്ദ രാഷ്ട്രീയം കളിച്ചില്ല.

മറിച്ച് ഇന്ത്യന്‍ ഇടതു പക്ഷം എന്തു ചെയ്തു?

സര്‍ക്കാറിനെ സഹായിക്കാന്‍ തങ്ങളുടെ ഏറ്റവും നല്ല സാമാജികനെ സ്പീക്കറായി വിട്ടി നല്‍കി (പൊന്നരഞ്ഞാണം പാമ്പായി,അത് വേറെ കാര്യം)

ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി നടപ്പിലാകാന്‍ സമര്‍ദ്ദം ചെലുത്തി, നടപ്പാക്കിച്ചു (കോണ്‍ഗ്രസ് 45 കൊല്ലം ഭരിച്ചിട്ടും ചെയ്യാത്ത സംഗതി)

വനിതാ സംവരണ ബില്‍ അവതരിപ്പിക്കാന്‍ കടുത്ത സമ്മര്‍ദ്ദം ചെലുത്തി (ഇനി ഒരടി മുന്നോട്ട് പോകാന്‍ മുലായം+ലാലു സമ്മതിക്കുമോ?)

160000ല്‍ അധികം കര്‍ഷക ആത്മഹത്യ നടന്നതിനെ വിമര്‍ശിച്ചു.കേരള സര്‍ക്കാര്‍ ചെയ്തപോലെ കടാശ്വാസം നല്‍കാന്‍ നിര്‍ബന്ധിച്ചു.

പൊതു മേഖലാ ബാങ്കുകളെയും ഇന്‍ഷുറന്‍സ് കമ്പിനികളെയും സംരക്ഷിച്ചു.അതിലൂടെ ആ സ്ഥാപനങ്ങള്‍ ചെയ്യുന്ന പ്രയോറിറ്റി സെക്ടര്‍ സേവനങ്ങളെ സാധാരണക്കാര്‍ക്കായി നിലനിര്‍ത്തി.

നെയ്‌വേലി ലിഗ്നേറ്റ് പോലുള്ള നവരത്ന സ്ഥാപനങ്ങളെ സംരക്ഷിക്കാന്‍ മുന്നിട്ടിറങ്ങി.കരുണാനിധി പോലുള്ള ആളുകള്‍ ഇതില്‍ സഹായിച്ചു.


പെട്രോള്‍ വില കൂട്ടാതെ നികുതി ഘടനയില്‍ മാറ്റം വരുത്തിയും റിലയന്‍സ് പോലുള്ള ഇന്‍ഡിജിനസ് എണ്ണ കമ്പിനികള്‍ ഓരോ വര്‍ധനയിലുമുണ്ടാക്കുന്ന കൊള്ളലാഭത്തില്‍ സെസ് ഏര്‍പ്പെടുത്തിയും ജനത്തെ രക്ഷിക്കാന്‍ സമര്‍ദ്ദം ചെലുത്തി (സര്‍ക്കാര്‍ ചെവിക്കൊണ്ടില്ല)


ഇടതുപക്ഷം എന്തു ചെയ്തില്ല?
ചോദ്യം ചോദിക്കാന്‍ കോഴ വാങ്ങിയില്ല

എം.പി സ്ഥാനം ഉപയോഗിച്ച് മനുഷ്യകടത്ത് നടത്തിയില്ല

ഈ നിര്‍ണ്ണായക വോട്ടെടുപ്പിലും കുതിര കച്ചവടത്തിനു മുതിര്‍ന്നില്ല.മാത്രമല്ല കുതിര കച്ചവടം നടക്കുന്ന വസ്തുത ആദ്യം തന്നെ പുറത്ത് പറഞ്ഞതും ഇടതു പക്ഷമാണ്.

പക്ഷെ ഇടതുപക്ഷം ആണവകരാറിന്‍‌മേല്‍ ചില സംശയങ്ങള്‍ ഉന്നയിച്ചു.അവ ക്ലിയര്‍ ചെയ്യാതെ മുന്നോട്ട് പോവരുതെന്ന് ആവശ്യപ്പെട്ടു.അത് രാജ്യത്താകമാനവും പാരലമെന്റിലും ചര്‍ച്ച ചെയ്യാനാവശ്യപ്പെട്ടു.

ആണവകരാറല്ല അരിയുടെ വിലയാണ് ഇപ്പോഴത്തെ അടിയന്തരപ്രശ്നം എന്ന് ആവര്‍ത്തിച്ചു പറഞ്ഞു.പൊതുവിതരണസംവിധാനം ശക്തമാക്കി വിലക്കയറ്റം തടയുകയാണ് ഉടന്‍ ചെയ്യേണ്ടത് എന്ന് പറഞ്ഞു.


ഇതിനിടെ അമര്‍സിങ്ങുമായി മേശക്കടിയിലൂടെ ഉണ്ടാക്കിയ ഒരു ഡീലിന്റെ ബലത്തില്‍ മന്‍‌മോഹന്‍ സിങ്ങ് റ്റെലിഗ്രാഫ് പത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ ഇടതു പക്ഷത്തിന് തോന്നിയത് ചെയ്യാം എന്ന ധാര്‍ഷ്ട്യമാണ് മുഖത്തെറിഞ്ഞത്.ഞാന്‍ ഇലക്ഷനു പോയി ജനങ്ങളുടെ പിന്‍‌തുണ വാങ്ങി ഇതു നടപ്പാക്കുമെന്ന് പറഞ്ഞിരുന്നതെങ്കില്‍ അത് പ്രധാനമന്ത്രിയുടെ സ്ഥൈര്യമാ‍ണെന്ന് സമ്മതിക്കാമായിരുന്നു.മറിച്ച് അമര്‍ സിങ്ങിന്റെ അതിലൂടെ അനില്‍ അംബാനിയുടെ പണത്തില്‍ കണ്ണു നട്ടാണ് പ്രധാനമന്ത്രി ഇത് പറഞ്ഞത്.(ആരാന്റെ തീട്ടം കണ്ട് പന്നിയെ വളര്‍ത്തരുതെന്ന ചൊല്ല് പുള്ളി പഠിക്കാനിരിക്കുന്നതേ ഉള്ളൂ)



ഇന്ന്

ഇടതുപക്ഷം മറ്റേതു പക്ഷത്തെ പോലെ മറ്റൊരു പക്ഷം മാത്രമാണ് എന്ന് ചിന്തിക്കുന്നവര്‍ക്കും ഇടതുപക്ഷമാണ് ഇന്ത്യയുടെ പുരോഗമനത്തില്‍ വിലങ്ങു തടി എന്ന് പ്രചരിപ്പിക്കുന്ന ഒമര്‍ അബ്ദുള്ള ബ്രാന്‍ഡ് ഉന്നതകുലജാതര്‍ക്കും ജാതകള്‍ക്കും അനല്‍പ്പമായ ആഹ്ലാദം നല്‍കി കൊണ്ട് ഇടതു പക്ഷം പരാജയപ്പെട്ടിരിക്കുന്നു. വിജയിച്ചതോ

1.അമര്‍ സിങ്ങ് എന്ന പൊളിറ്റിക്കല്‍ ഗാംബ്ലര്‍
2. അനില്‍ അംബാനി
3. ഇന്ത്യയുമായി 100 ബില്യണന്റെ യുറേനിയം + റിയാക്ടര്‍ വ്യാപാരമോര്‍ത്ത് നാവു നനച്ചും കാശെറിഞ്ഞും കഴിയുന്ന അമേരിക്കന്‍ കോര്‍പ്പറേറ്റുകള്‍
4.പപ്പുയാദവ് ആദിയായ ക്രിമിനലുകള്‍

ഇനിയുമുണ്ട് പേരറിയാത്ത ഒരുപാട് അധോശക്തികള്‍. വരും നാളുകളില്‍ അവ തെളിയുമെന്ന് പ്രതീക്ഷിക്കാം.

പക്ഷെ മന്‍‌മോഹന്‍ സിങ്ങ്, താങ്കള്‍ പരാജിതരുടെ പട്ടികയിലാണ്.താങ്കള്‍ ഇന്ന് ശരിക്കും ഒരു കോണ്‍ഗ്രസുകാരനായിരിക്കുന്നു.കരുണാകരനെയും നരസിംഹറാവുവിനെയും പോലെ മറ്റൊരു കോണ്‍ഗ്രസ്.ഇത്രയും നാള്‍ താങ്കള്‍ ബുഷിന്റെ His Masters Voice മാത്രമായിരുന്നെങ്കില്‍ നാളെ മുതല്‍ താങ്കള്‍ മുലായം യാദവ് മുതല്‍ അമര്‍ സിങ്ങ് മുതല്‍ പപ്പുയാദവ് വരെയുള്ളവരുടെ ഓര്‍ഡര്‍ലിയാണ്.അവരുടെ തീട്ടൂരങ്ങള്‍ക്കായി കാത്തിരിക്കുക.അത് ഒരിക്കലും കര്‍ഷകരെ സംരക്ഷിക്കാനോ പൊതുമേഖലാ സ്ഥാപനങ്ങളെ രക്ഷിക്കാനുള്ളതോ ആവില്ല.ഏതെങ്കിലും കുത്തക മുതലാളിയേയോ കള്ളപ്പണക്കാരനെയോ സംരക്ഷിക്കാനുള്ളതാവും,അത് താങ്കള്‍ക്ക് അവാച്യമായ അനുഭൂതികള്‍ നല്‍കുമെന്ന് കരുതട്ടെ

താങ്കളുടെ ആസനത്തില്‍ മുളച്ച ഈ ആല്‍ താങ്കള്‍ക്ക് എന്നും തണലായിരിക്കട്ടെ, ആമേന്‍

വാലും തലയുമില്ലാതെ:

മായാവതി എന്ന് കേള്‍ക്കുമ്പോള്‍ ആളുകള്‍ക്ക് വല്ലാത്ത അസ്വസ്ഥതയുണ്ടാകുന്നു.മുന്‍പ് ഇത് പോലെ ഊത്തല്‍ കണ്ടത് ലാലു യാദവിന്റെ കാര്യത്തിലാണ്.അന്ന് ലാലുവിനെ കുറ്റം പറഞ്ഞും ലാലുമായി ധാരണ ഉണ്ടാക്കിയതിന് സുര്‍ജിത്തിനെ തെറി പറഞ്ഞ് നടന്ന കോട്ട്-കണ്ഠകൌപീന ധാരികള്‍ പലരും ലാലുവിന്റെ മാനേജ്മെന്റ് ക്ലാസ് അറ്റന്‍ഡ് ചെയ്യുകയാണ്.ചിലര്‍ അദ്ദേഹത്തിന് “സര്‍ക്കാസചക്രവര്‍ത്തി വാഴ്കെ” ശ്ലോകം രചിക്കുന്ന തിരക്കിലാണ്.

ലാലുവിന്റെ അത്ര അഴിമതി കഥകള്‍ മായവതി കേള്‍പ്പിച്ചിട്ടില്ല.മാത്രമല്ല പലകാലങ്ങളില്‍ കോണ്‍‌ഗ്രസും ബിജെപിയും അവരുടെ പിറകേ നടന്ന് സപ്പോര്‍ട്ട് ഇരന്ന് വാങ്ങിയിട്ടുള്ളതുമാണ്.ഇന്ന് പ്രതിപക്ഷ ഐക്യനിരയുടെ ഭാഗമായി അവരെ ഉള്‍പ്പെടുത്തുമ്പോള്‍ അവരുമായി ഇടതുപക്ഷം കൈകോര്‍ക്കുമ്പോള്‍ എന്തിന് അസ്വസ്ഥമാകുന്നു.(അവരെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി ആക്കമെന്ന് ആരും ഉറപ്പ് നല്‍കിയിട്ടില്ലെന്ന് ഇടതു നേതാക്കള്‍ പറയുന്നു).മരുമകള്‍ ഉടച്ചാല്‍ പൊന്‍‌കല്‍ം അമ്മായി പൊട്ടിച്ചാ‍ല്‍ മണ്‍കലം എന്നാണോ

ഒരു പിന്നോക്കക്കാരി സ്ത്രീ അധികാരത്തിന്റെ ഉന്നതശ്രേണിയില്‍ എത്തുന്നതിനെ ആരെങ്കിലും ഭയപ്പെടുന്നുവോ ആവോ?

27 comments:

Radheyan said...

സ്വര്‍ണ്ണ പാത്രം കൊണ്ട് മൂടിയിരിക്കുന്നു
മണ്ണിലെ ശാശ്വത സത്യം

പാഠഭേദം അഥവാ കെ‌എസ്‌യു ഏഴാം‌പാഠം:

നോട്ടുകെട്ടുകള്‍ കൊണ്ട് വിലയ്കെടുത്തിരിക്കുന്നു
വിശ്വാസപ്രമേയ വിജയം

അപ്പു ആദ്യാക്ഷരി said...

രാധേയാ, വായിച്ചു :) എന്തു പറയണം എന്നറിയില്ല, കാത്തിരുന്നു കാണുകതന്നെ.

വസന്തന്‍ said...

സമനില തെറ്റിയ ഒരു കമ്യൂണിസ്റ്റുകാരന്‍റെ വിലാപം. അല്ലാതെ ഈ പോസ്റ്റിനെക്കുറിച്ച് എന്തു പറയാന്‍.
വിശകലനം പോലെ തോന്നിപ്പിക്കാന്‍ ശ്രമിച്ചിട്ടുണ്ടെങ്കിലും സോമനാഥ് ചാറ്റര്‍ജിയെക്കുറിച്ച് ഒന്നും പറഞ്ഞു കണ്ടില്ല.
ഏതു സോമനാഥ്? ഏതു ചാറ്റര്‍ജി? അല്ലേ
ഹഹഹഹഹ

കടത്തുകാരന്‍/kadathukaaran said...

രാധേയാ
ലോ ക്വാളിറ്റി...

Unknown said...

കരക്റ്റ് വസന്ത്, ഈ ആത്മാലാപം ആരും കേള്‍ക്കുന്നില്ലേ? പുറംചൊറിയല്‍ ടീം ആരെയും കണ്ടില്ല...പൊന്നരഞ്ഞാണത്തിനെ പറ്റി ഒന്നും പറഞ്ഞില്ല...!!നേതാവ് പറയട്ടെ, എന്നിട്ട് ഏറ്റൂപറയാം എന്നാണോ?...ലേഖകന്റെ പാര്‍ട്ടിയും പണക്കൊഴുപ്പിന്റേതു തന്നെയെന്നു കേരളത്തിലെ സാധാരണക്കാര്‍ക്കറിയില്ലെന്നു തോന്നുന്നുണ്ടോ? പിന്നെന്തിനാ ഈ കപടസ്നേഹവും, സാങ്കല്പിക ഭീ‍തി പരത്തലും?

Radheyan said...

വസന്ത്,

സമനില തെറ്റിക്കുന്ന കൂട്ടികൊടുപ്പുകള്‍ കാണുമ്പോള്‍ അത് സംഭവിച്ച് പോകും.

കമ്മ്യൂണിസ്റ്റ്കാരനായി തുടരുക ശകലം ബുദ്ധിമുട്ടുള്ള കാര്യമാ‍ണ്.പലതും ത്യജിക്കേണ്ടി വരും.(ഇടതു മുന്നണി രൂപീകരിക്കാന്‍ പി.കെ.വി.മുഖ്യമന്ത്രി സ്ഥാനം രാജി വെച്ചത് ഓര്‍ക്കുക).

അതിലും എളുപ്പം തന്റെ ആദര്‍ശങ്ങളെ തൂക്കി വിറ്റ് സ്ഥാനത്ത് അള്ളി പിടിച്ചിരിക്കാനാണ് എന്ന് സോമനാഥ് തീരുമാനിച്ചാല്‍, ആ കൊള്ളി എടുത്ത് ദൂരെ കളയുകയേ നിവൃത്തിയുള്ളൂ.അദ്ദേഹം ചുണയുണ്ടെങ്കില്‍ സ്വന്തം കരിസ്മ കൊണ്ട് ജയിച്ച് വരട്ടെ.(പാര്‍ട്ടിയെക്കാള്‍ വലിയ കരിസ്മ തനിക്കുണ്ടെന്ന അബദ്ധ ധാരണയാണല്ലോ ഈ വഴി തിരഞ്ഞെടുക്കാന്‍ കാരണം)

കടത്തുകാരന്റെ ഹൈ ക്വാളിറ്റി പലയിടത്തും കണ്ടതാണ്.വേശ്യാവൃത്തിയുടെ ചരിത്രം പറയുമ്പോള്‍ അതിന് രാമായണത്തിന്റെ വിശുദ്ധി വേണമെന്ന് വാശി പിടിക്കരുത്.മന്‍‌മോഹനസിങ്ങിന്റെയും കോണ്‍ഗ്രസിന്റെയും ഈ അപഥസഞ്ചാരത്തിന്റെ കഥ ഇതിലും ക്വാളിറ്റിയില്‍ പറയാന്‍ ബുദ്ധിമുട്ടാണ്.

മൂര്‍ത്തി said...

പാര്‍ലിമെന്റില്‍ കണ്ടത് നാണക്കേടുണ്ടാക്കുന്ന കാര്യങ്ങള്‍ തന്നെയാണ്. വിശ്വാസവോട്ടെടുപ്പില്‍ വിജയം സര്‍ക്കാരിന്റെ കൂടെ നിന്നെങ്കിലും, ആ വിഷയത്തിന്റെ രാഷ്ട്രീയം ജനങ്ങളില്‍ എത്തിക്കുന്നതില്‍ ഇടത് പക്ഷം വിജയിച്ചിട്ടുണ്ട്. അതു തന്നെയായിരിക്കും ഇപ്പോള്‍ നടന്ന നാണക്കേടുകള്‍ക്കിടയിലെ നല്ല കാര്യവും.

കടത്തുകാരന്‍/kadathukaaran said...

വേശ്യ എന്ന പദത്തിന്‍ മലയാളത്തില്‍ പുല്ലിംഗപദമ്മില്ലാത്തതുകൊണ്ടായിരിക്കാം(?) രാധേയന്‍ അടിയില്‍ കിടക്കുന്നവളെ മാത്രമേ കാണാന്‍ കഴിഞ്ഞുള്ളൂ, മുകളിലെ കാമ മൃഗത്തിനെ കെട്ടഴിച്ചുവിട്ടവനേയും കൂട്ടികൊടുപ്പുകാരനേയും ആരു കാണാന്‍ അല്ലെ? ഇടതു പക്ഷക്കാരനായി ജീവിക്കാന്‍ എന്ത് ത്യാഗം രാധേയാ.. ജനങ്ങള്‍ കാണുന്നതൊക്കെയും അസത്യമെന്ന് വിളിച്ച് കൂവാന്‍ നാണമില്ലേ? നിങ്ങള്‍ നഗ്നനാണ്

N.J Joju said...

"ലാലുവിന്റെ അത്ര അഴിമതി കഥകള്‍ മായവതി കേള്‍പ്പിച്ചിട്ടില്ല.മാത്രമല്ല പലകാലങ്ങളില്‍ കോണ്‍‌ഗ്രസും ബിജെപിയും അവരുടെ പിറകേ നടന്ന് സപ്പോര്‍ട്ട് ഇരന്ന് വാങ്ങിയിട്ടുള്ളതുമാണ്."

അതു കോണ്‍ഗ്രസും ബിജെപിയും. അവര്‍ ആസനത്തില്‍ ആലുംകൊണ്ട് നടക്കുന്നവരല്ലേ. അതുപോലെയാണൊ ഇടതുപക്ഷം. സത്യസന്ധതയുടെയും രാജ്യസ്നേഹത്തിന്റെയും മതേതരത്വത്തിന്റെയും ആള്‍‌രൂപങ്ങളല്ലേ.

ഒരുറ്റകക്ഷി പോലും അവസരവാദപരമായ നിലപാടെടുക്കാതിരിയ്ക്കുന്നില്ല.

ഒന്നു രണ്ടു വര്‍ഷം കൊണ്ട് തീരുമാനമാകാത്ത ഒരു ചര്‍ച്ച തീരുമാനമാകില്ല. കാഷ്മീര്‍ പ്രശ്നം പരിഹരിയ്ക്കപെടരുതെന്ന് പാക്കിസ്ഥാന്‍ ആഗ്രഹിയ്ക്കുന്നതുപോലെ, അയോധ്യപ്രശ്നം പരിഹരിയ്ക്കപ്പെടരുതെന്ന് ബി.ജെ.പി ആഗ്രഹിയ്ക്കുന്നതുപോലെ ന്യൂക്ലീയാര്‍ ചര്‍ച്ചകളും എങ്ങും എത്തരുതെന്ന് ഇടതുപക്ഷത്തിനും താത്പര്യമുണ്ട്.

പുറത്തുനിന്നു സപ്പോര്‍ട്ടു ചെയ്യുന്നത് ഒരുതരം രക്ഷപെടലാണ്. ഉത്തരവാദിത്തമില്ലാതെ എന്തഭിപ്രായവും പറയാം. ഭരണത്തിലായിരുന്നെങ്കില്‍ ഇടതുപക്ഷവും കൂടെ ചേര്‍ന്ന് ന്യൂക്ലിയര്‍ ഉടമ്പടിയില്‍ ഒപ്പുവച്ചേനേ.
പുറത്തുനിന്നു താങ്ങിയാല്‍ എന്തെങ്കിലും നല്ലതു ചെയ്താന്‍ അത് തങ്ങള്‍ സമ്മര്‍ദ്ദം ചെലുത്തിയതാണെന്നു പറയാം. മോശമാണെങ്കില്‍ അത് അവരുടെ കുറ്റമാണെന്നും. എന്തൊരു പുത്തി.

തൂലിക said...

ഒരു പിന്നോക്കക്കാരി ഭൂരിപക്ഷ എംപി മാരുടെ ബലത്തില്‍ പ്രധാനമന്ത്രിയാവുമെങ്കില്‍ അതില്‍ നമുക്ക് സന്തോഷിക്കാം, അല്ലാതെ പിന്നോക്കക്കാരിക്ക് വേണ്ടി നമുക്കൊരു പ്രധാനമന്ത്രി സ്ഥാനം ഒഴിച്ചിടാതിരിക്കാം. അതുപോലെ തന്നെ ഒരു പ്രാദേശിക കക്ഷിയുടെ നേതാവ് പ്രധാനമന്ത്രിയാവുന്നതിലെ നയ-വീക്ഷണക്കുറവ് നമ്മള്‍ അനുഭവിക്കുകയെ നിവൃത്തിയുള്ളൂ. മായാവതിയെപോലെ ജാതി രാഷ്ട്രീയക്കളിയില്‍ തന്‍റെതായ സാമര്‍ത്ഥ്യം തെളിയിച്ചിട്ടുള്ളവരുമായി ഇടതു പക്ഷം കൈക്കോര്‍ക്കുന്നത് വലിയ ആപത്ത് തന്നെയാണ്, അതിന്‍ ഇടതു പക്ഷത്തെ നയിക്കുന്ന ചേതോ വികാരം ഇനിയൊരിക്കലും ഇടതുപക്ഷത്തിന്‍ ഇന്ത്യന്‍ ഭരണകൂടത്തെ നാലു വര്‍ഷം നിയന്ത്രിക്കാന്‍ അവസരം കിട്ടിയതു പോലുള്ള അവസരം കിട്ടുകയില്ല എന്ന വേവലാതിയാകാം. മായാവതിയേ പ്രധാനമന്ത്രിസ്ഥനാര്‍ത്ഥിയാക്കി കാണിച്ചിട്ടില്ലെന്ന് പറയുമ്പോഴും പിന്നെയാരാണ്‍ അവരുടെ പ്രധാനമന്ത്രി സ്ഥനാര്‍ത്ഥി? അഡ്വാനിയോ.......?

ഇടതുപക്ഷം ഈ വിശ്വാസ വോട്ടെടുപ്പില്‍ ബി എസ് പി യെ മുന്‍ നിര്‍ത്തിക്കളിച്ച കളി യു പി എ എസ് പി യെ വെച്ച് കളിച്ചിരിക്കാം, അപ്പോള്‍ എവിടെയാണ്‍ ഇടതിനു മാത്രമായുള്ള ധാര്‍മ്മികത? അങ്ങനെയൊരു ധാര്‍മ്മികത അവകാശപ്പെടാന്‍ കഴിയണമായിരുന്നെങ്കില്‍ തുടക്കത്തിലെ തന്നെ കുതിക്കച്ചവടത്തിന്‍ തുടക്ക മിട്ട മായാവതിയെ അതില്‍ നിന്ന് വിലക്കണമായിരുന്നു, അതെങ്ങിനെ ഇടതു പക്ഷത്തിന്‍ കഴിയും? എന്ത് വില കൊടുത്തും സര്‍ക്കാരിനെ വലിച്ച് താഴെയിടുമെന്ന മലര്‍പ്പൊടിക്കാരന്‍റെ സ്വപ്നം പൂവണിയേണ്ടേ?

അപ്പോള്‍ താങ്കളുദ്ദേശിച്ച ആല്‍മരം എവിടെയാണ്‍ വേരോടിയിട്ടുള്ളത്? അതിന്‍റെ തണല്‍ മറ്റുപലരും അനുഭവിക്കുന്നുണ്ടെങ്കിലും....

Radheyan said...

കണ്ണു കൊണ്ട് ജനം എല്ലാം കണ്ടു എന്നത് തന്നെയാണ് ഏറ്റവും വലിയ ആശ്വാസം.

ആരാണ് നഗ്നന്‍ എന്ന് അവര്‍ തന്നെ വിലയിരുത്തട്ടെ.

മായാവതിയോട് ഇടതുപക്ഷത്തിന് യാതൊരു ബാധ്യതയുമില്ല.പക്ഷെ ഒരു സമരമുഖത്തിന് വഴി തുറക്കുമ്പോള്‍ പരമാവധി ജനങ്ങളെ ഒരുമിച്ച് നിര്‍ത്തുക എന്നതാണ് ഇടത് നയം.അതിന് മായാവതിയുടെ ഹിന്ദി ബെല്‍റ്റിലെ ജനസ്വാധീനം ഇടതുപക്ഷം തീര്‍ച്ചയായും ഉപയോഗപ്പെടുത്തും.മൂന്നാം മുന്നണി എന്നത് ഇടത് പരിപാടിയല്ല,മറിച്ച് സമരപരിപാടികളില്‍ അധിഷ്ടിതമായ ഒരു ബദലാണ് ഇടത് പരിപാടിയെന്ന് അതിന്റെ നേതാക്കള്‍ വ്യക്ത്മാക്കിയിട്ടുള്ളതാണ്.

കുതിരകച്ചവടം ഇടത് രീതിയല്ല.അങ്ങനെ ഒരു അഴിമതി ചരിത്രവും ഇടതിനു മേല്‍ കെട്ടിവെയ്ക്കാന്‍ ആര്‍ക്കുമാവില്ല.

ഇടതുപക്ഷം മായാവതിയെ ഉപയോഗിച്ച് കുതിരകച്ചവടം നടത്തി എന്ന് ഒരു താളത്തില്‍ പറയാം എന്നല്ലാതെ അതില്‍ ഒരു വസ്തുതയുമില്ലെന്ന് യൂപി രാഷ്ട്രീയം നിരീക്ഷിക്കുന്നവര്‍ക്കറിയാം.കോണ്‍ഗ്രസ് വിരുദ്ധതയാണ് എസ്.പി രാഷ്ട്രീയത്തിന്റെ അടിസ്ഥാനം.അതില്‍ നിന്നും അവര്‍ മാറിയപ്പോള്‍ ഉണ്ടായ സ്വാഭാവികപ്രതികരണം മാത്രമേ എസ്.പിയില്‍ നിന്ന് ഒന്നോ രണ്ടോ പേര്‍ കൊഴിഞ്ഞപ്പോള്‍ ഉണ്ടായുള്ളൂ.അത് അവിടെ ആദ്യമല്ല താനും 1989ല്‍ ഫൈസലാബാദ് എം‌പി ആയിരുന്ന സിപിഐ നേതാവ് മിത്രാസെന്‍ യാദവ് എസ്പിയില്‍ ചേന്നിരിന്നു.അവിടുത്തെ പരിസ്ഥിതിയില്‍ അങ്ങോട്ടുമിങ്ങോട്ടുമുള്ള ചില ചാട്ടങ്ങള്‍ സ്വാഭാവികമാണ്.അത് മുസ്ലിം -ദലിത് വോട്ട് ബാങ്ക് തുടങ്ങിയ ചില വസ്തുതകളെ അടിസ്ഥാനമാക്കിയാണ്.

മായാവതിയാണ് കൂറുമാറ്റം സംഘടിപ്പിച്ചതെങ്കില്‍ അതിനു ചെറുതെങ്കിലും ഒരു ഫലമുണ്ടാകണ്ടേ തിരൂര്‍ തിലകാ? ചാട്ടം മുഴുവന്‍ കോണ്‍ഗ്രസ് പക്ഷത്തേക്ക് മാത്രം.

ചതുര്‍മാനങ്ങള്‍ said...

ഇടതുപക്ഷം എന്തു ചെയ്തു?

ഉത്തരം
കോണ്‍ഗ്രസ്സ് പുറം കാലിനു ചവിട്ടി വെളിയില്‍ നിര്‍ത്തിയിരുന്ന അമര്‍ സിംഗ് എന്ന ബ്രോക്കറെ ഇടതുപക്ഷ -യു.പി.എ ഏകോപന സമിതിക്കു സോണിയ നല്‍കിയ ഡിന്നറില്‍ പോളിറ്റ് ബ്യൂറോ മെംബര്‍മാര്‍ തങ്ങളുടെ വിശ്വസ്ത മിത്രമായി കൊണ്ടുചെന്നവതരിപ്പിചതു മറന്നോ?ഇപ്പോള്‍ അമര്‍സിംഗ് കൊള്ളരുതാത്തവനായി. അന്നു വിളിക്കാതെ വന്നവനായ അമര്‍സിംഗിനെ കോണ്‍ഗ്രസ്സ് അപമാനിച്ചു എന്നും കേട്ടു.ചുരുക്കം പറഞ്ഞാല്‍ സോണിയക്കു അമര്‍സിംഗിനെ പരിചയപ്പെടുത്തിക്കൊടുത്തതു ഇടതുപക്ഷമാണു.

ഇടതുപക്ഷം ഒരിക്കല്‍ പ്രധാനമന്ത്രിയാക്കിയിരുന്ന ദേവ ഗൌഡ ബി.ജെ.പി യോടൊപ്പം പോയപ്പോള്‍ ഇടതുപക്ഷം എന്തൊക്കെയാണു പറഞ്ഞതു. ഇപ്പോള്‍ ഗൌഡ വിശുദ്ധനായി.

ബി.ജെ.പി. യെ ഭരണത്തില്‍ നിന്നകറ്റാന്‍ ഇപ്പോള്‍ ഇടതുപക്ഷം തട്ടികൂട്ടീയ മൂന്നാം മുന്നണിയിലെ ആള്‍ക്കാര്‍ ഒരു 4-5 വര്‍ഷം മുന്നേ ആരുടെ കൂടെയായിരുന്നു എന്നതു വളരെ രസകരമായ സംഗതിയാണ്. ചന്ദ്രബാബു നായിഡു, മായവതി, ദേവഗൌഡ ഇവരെല്ലാം ബി.ജെ.പിയോടൊപ്പം ഭരണം പങ്കിട്ടതിന്റെ ചൂടു മാറിയിട്ടില്ല.

ചുരുക്കം പറഞ്ഞാല്‍ ഇവിടെയുള്ള എല്ലാ രാഷ്ട്രീയ നെറീകേടുകാരോടൊപ്പവും ഇടതുപക്ഷം സഹകരിച്ചിട്ടൂണ്ടു, സഹകരിച്ചു കോണ്ടിരിക്കുന്നു, സഹകരിക്കും. നമ്മളുടെ എല്ലാക്കാലത്തുമുള്ള സുഹ്രുത്തുക്കള്‍ മോശക്കാരാണെങ്കില്‍ നമ്മളും മോശക്കാര്‍ തന്നെ.ബി.ജെ.പി മന്ത്രിസഭകളില്‍ അധികാരം പങ്കിട്ടവരുമായി ഇനി ഒരു കൂട്ടിനില്ല എന്നു പറയാനുള്ള ചങ്കൂറ്റം ഇടതുപക്ഷത്തിനുണ്ടോ? അമര്‍സിംഗുമായും എസ്. പി യുമായി ഇനി ഒരു ബന്ധം ഇല്ല എന്നു പറഞ്ഞിട്ടു അവരെ ചീത്തവിളിച്ചാല്‍ കേള്‍ക്കാന്‍ രസമുണ്ടായിരുന്നേനെ.അതൊന്നും ചെയ്യില്ല. ഇപ്പോള്‍ ചീത്തവിളിക്കുക, നാളെ അമര്‍സിംഗും മുലായവുമൊക്കെ കോണ്‍ഗ്രസ്സിനിട്ടു പാരപണിതിട്ട് തിരികെ വന്നാല്‍ അവരെയും കൊണ്ടു വിളിക്കാത്ത സ്ഥലത്തൊക്കെ വിരുന്നിനു പോകുക...ആല്‍ എല്ലായിടത്തും ഉണ്ടു. അതിന്റെ തണലൊക്കെ ഇടതുപക്ഷവും വേണ്ടുവോളം ആസ്വദിച്ചിട്ടുണ്ടു.

ഇനി ഒരു പാര്‍ലിമെന്റ് സമ്മേളനം വന്നാല്‍ ഷിബു സോറനെ മന്ത്രിയാക്കിയതില്‍ പ്രതിഷേധിച്ചു പാര്‍ലിമെന്റില്‍ ബഹളം ഉണ്ടാക്കാന്‍ ബി.ജെ.പിയോടോപ്പം ഇടതുപക്ഷവും കാണും. ഒരു രണ്ടു കൊല്ലം മുന്നേ ഷിബുസോറനെതിരെ ബി.ജെ.പി പാര്‍ലിമെന്റില്‍ ബഹളം ഉണ്ടാക്കുമ്പോള്‍ അതിനെ എതിര്‍ത്തവരാണു ഇടതുപക്ഷം.

മൂര്‍ത്തി said...

ഇടത് പക്ഷം യു.പി.എക്ക് പുറത്ത് നിന്ന് പിന്തുണ കൊടുത്തത് ഒരു പൊതു മിനിമം പരിപാടിയുടെ അടിസ്ഥാ‍നത്തിലായിരുന്നു. അത്തരത്തിലൊരു പരിപാടിയുടെ അടിസ്ഥാനത്തില്‍ തന്നെയായിരിക്കും നാളെയും പ്രവര്‍ത്തനങ്ങള്‍. അതിനെ എങ്ങനെ വിശേഷിപ്പിക്കണം എന്നത് ഓരോരുത്തരുടെ രാഷ്ട്രീയ വീക്ഷണം അനുസരിച്ചിരിക്കും എന്ന് മാത്രം.

മലമൂട്ടില്‍ മത്തായി said...

ഇടതുപക്ഷം തങ്ങളുടെ സാമാജികരെ വെച്ചു യാതൊരു ഉത്തരവാദിത്വവും ഏറ്റെടുകാതെ, നാലു കൊല്ലം ഭരിച്ചു. കേരളത്തില്‍ ഒരു നയം, ബെങ്ങാളില്‍ മറ്റൊരു നയം, ഇനി കേന്ദ്രത്തില്‍ വേറൊരു നയം. ഒടുക്കം, ആണവ കരാര്‍ മുടക്കാന്‍, മുസ്ലിമുകളെ പ്രതി ചേര്ത്തു, അവനവന്‍ ചൈനയ്ക്കു അടിമപണി ചെയുന്ന നേരം. കാലഹരണപെട്ട തത്വശാസ്ത്രങ്ങളുടെ പേരില്‍ ഒരു രാജ്യത്തെ മുഴുവനും വെള്ളം കുടിപിച്ചു - ആണവ കരാര്‍ എന്ന് പറയുന്നതു, അമേരിക്കക്ക് അടിമയാവുക എന്നതല്ല, മറിച്ചു സ്വന്തം താത്പര്യം മുന്‍നിര്‍ത്തി, ഇന്ത്യ ഏര്‍പെടുന്ന ഒരു കരാര്‍ മാത്രമാണ് - അതില്‍ നിന്നും തല ഊരാന്‍ പറ്റും. പക്ഷെ ആദ്യം സോവിയറ്റ് യുനിയന്‍, പിന്നെ ചൈന, എന്തിന് നാട്ടിലെ കള്ള്/ പെണ്ണ്/ സ്വാശ്രയം മാഫിയകളുടെ വരെ അടിമയായി വളര്ന്നു അറ്റം മുട്ടി നില്‍കുന്ന ഇടതു പക്ഷത്തിനു സ്വന്തം താല്പര്യത്തിനു മുകളില്‍ രാജ്യ താത്പര്യം കാണാന്‍ സാധിക്കുമോ?

nalan::നളന്‍ said...

രാഷ്ട്രീയ തീരുമാനങ്ങളില്‍ മുഖ്യ പങ്കു വഹിക്കുക മുന്നിലുള്ള ഏറ്റവും വലിയ വിപത്തിനെ തിരിച്ചറുയുകയെന്നതാണു. ആ തിരിച്ചറിവില്‍ പ്രവര്‍ത്തിക്കുമ്പോള്‍ ചിലപ്പോള്‍ നയങ്ങള്‍ അവസരവാദപരമെന്നു തോന്നിക്കുമെങ്കിലും അല്പം രാഷ്ട്രീയബോധമുണ്ടെങ്കില്‍ മനസ്സിലാക്കാവുന്നതേയുള്ളൂ. ചുരുക്കിപ്പറഞ്ഞാല്‍ ഇടതിനു കമ്യൂണിസം വരെ ഉപേക്ഷിക്കേണ്ടിവരും. അല്ലാതെ കമ്യൂണിസവും പൊക്കിപ്പിടിച്ചിരുന്നാല്‍ ജനാധിപത്യ വ്യവസ്ഥയില്‍ വര്‍ത്തിക്കാനാവില്ല.

ഇടതു വീക്ഷണങ്ങളെ ഗൌവരമായി കാണുന്നതും ഇതുകൊണ്ടുമാത്രമാണു.

മന്മോഹനെ ചതിയനെന്നും, നുണയനെന്നുമൊക്കെ, ചരിത്രത്തിന്റെ ചവറ്റുകൊട്ടയില്‍ ബുഷിന്റേയും ബ്ലയറിന്റേയും കൂടെയാണു സ്ഥാനമെന്നൊക്കെ ഇന്ത്യന്‍ എക്സ്പ്രസ് തുടങ്ങിയ കുത്തകപത്രങ്ങള്‍ വരെ എഴുതിയതായി അമൃതയില്‍ പറഞ്ഞു കേട്ടു!!

ചതുര്‍മാനങ്ങള്‍ said...

നിങ്ങളൊക്കെ പറയുന്ന്ന ഈ പൊതുമിനിമം പരിപാടിയും വലിയ ശaത്രു ആരെന്നൂമൊക്കെയുള്ള തിരിച്ചറിവുകളും എനിക്കിതുവരെ മനസ്സിലായിട്ടില്ല.

ഇടതുപക്ഷം കൂടി ഉള്‍പ്പെട്ടൂണ്ടാക്ക്കീയ കഴിഞ്ഞ പൊതുമിനിമം പരിപാടിയിലെ ആദ്യ വാചകങ്ങള്‍ ഇതാണു

The people of India have voted decisively in the 14th Lok Sabha elections for secular....

The UPA government supported by the Left Parties will have six basic principles for governance.

1) to preserve, protect and promote social harmony and to enforce the law without fear or favour to deal with all obscurantist and fundamentalist elements who seek to disturb social amity and peace.

ആതായതു വര്‍ഗ്ഗീയ ശ്ക്തികളെ അധികാരത്തില്‍ നിന്നു അകറ്റി നിര്‍ത്തുക എന്നതാണു ഇടതുപക്ഷത്തിന്റെ പൊതുമിനിമം പരിപാടിയിലെ ഒന്നാമത്തെ അടിസ്ഥാന നയം.അതായതു വര്ര്ഗ്ഗീയത ഒരു വലിയ വിപത്താണെന്ന “തിരിച്ചറിവാണു“ യു.പി.എ. ക്കു പിന്തുണ നല്‍കാനുള്ള ഇടതുപക്ഷത്തിന്റെ വാദഗത്തിയിലെ ഒന്നാമത്തെ കാര്യം.

ഇടതുപക്ഷത്തീന്റെ ഈ പൊതുമിനിമം പരിപാടിയും ഇപ്പോള്‍ ഇടതുപക്ഷത്തിന്റെ ഉറ്റ ചങ്ങാതിമാരായ
ചന്ദ്ര ബാബു നായിഡൂ, മായാവതി, ഗൌ‍ഡ്, ജയലളിത എന്നിവര്‍ക്കുമായി “പൊതുവായി“ ഉള്ളതെന്താണു?

ഗുജറാത്ത് കലാപം നടക്കുമ്പോള്‍ പോലും ബി.ജെ.പിയുമായി അധികാരം പങ്കിട്ടവരാണിവരൊക്കെ. അപ്പോള്‍ ഇടതുപക്ഷത്തിനും ഈ കക്ഷികള്‍ക്കും വര്‍ഗ്ഗീയശക്തികളെ അധികാരത്തില്‍ നിന്നകറ്റീ നിര്‍ത്തുക എന്നൊരു പൊതുമിനീമം പരിപാടി ഉണ്ടെന്ന്നൊക്കെ വാ‍ദിച്ചാല്‍ ചിരി അല്ല കരച്ചിലാണു വരുന്നതു.

വിരോധാഭാസ്സമെന്നു തോന്നാവുന്ന ഒരു കാര്യം ഇപ്പോ‍ാള്‍ ഇടതുപക്ഷം സപ്പോര്‍ട്ട് ചെയ്യുന്ന യു.എന്‍.പി. എ യില്‍ വര്‍ഗ്ഗീയ കക്ഷികളുമായ് അധികാരം പങ്കിടാതെയ്യിരുന്ന്നിട്ടുള്ള ഒരേയൊരു കക്ഷി എസ്.പി ആയിരൂന്നു. അവരിപ്പോള്‍കോണ്‍ഗ്രസ്സിന്റെ കൂടെ ചേര്‍ന്നു. വര്‍ഗ്ഗീയാ കക്ഷികളെ ഭരണത്തില്‍ നിന്നകറ്റാന്‍ കോണ്‍ഗ്രസ്സിന്റെ കൂടെ നിന്നിരുന്ന ഇടതുപക്ഷം ഗുജറാത്തു കലാ‍പത്തെ പിന്തുണച്ചവര്‍ മാത്രമുള്ള യു.എന്‍.പി. എ. യുടെ കൂടെയും.!!!!!

Radheyan said...

ഇടതുപക്ഷത്തിന് ഇന്ത്യന്‍ ജനാധിപത്യത്തില്‍ ചില പ്രതിസന്ധികളുണ്ട്. അതില്‍ ഏറ്റവും പ്രധാനമായി വരുന്നത് അതിന് ഹിന്ദി മേഖലയില്‍ സ്വാധീനമില്ലാത്തതാണ്.3 സംസ്ഥാനങ്ങളിലെ പ്രാഥമിക സ്ഥാനവും തമിഴ്‌നാട്,ആന്ധ്ര,പഞ്ചാബ്,മണിപ്പൂര്‍,ബീഹാര്‍ എന്നീ സംസ്ഥാനങ്ങളിലുള്ള ഭേദപ്പെട്ട സ്വാധീനവും ഒഴിച്ചാല്‍ ഇടതുപക്ഷം വേറെ സംസ്ഥാനങ്ങളില്‍ ഗണ്യമായ ശക്തിയല്ല.

രാഷ്ട്രീയമായ ബദല്‍ പോരാട്ടങ്ങളിലൂടെ ഊരിത്തിരിഞ്ഞ് വരുന്നു എന്നാണ് ഇടത് അഭിപ്രായം.അത് ഏറെ കുറേ ശരിയാണ് താനും.പക്ഷെ സമരങ്ങള്‍ സംഘടിപ്പിക്കാന്‍ ഭേദപ്പെട്ട ശക്തി വേണം.അതില്ലാത്ത ഭാഗങ്ങളില്‍ കോണ്‍ഗ്രസിതര-ബിജെപി ഇതര ശക്തികളുമായി ചേര്‍ന്ന് അത് നടത്തുക എന്ന ഗതികേട് ഒഴിവാക്കാനാവത്തതാണ്,

ഇതില്‍ വരുന്ന പാളിച്ച ഇത്തരം കക്ഷികള്‍ക്ക് അത്തരം ആദര്‍ശ പ്രതിബദ്ധതയൊന്നുമില്ലെന്നുള്ളതാണ്.അവരുടെ പ്രതിബദ്ധത പലപ്പോഴും പരിപാടിയോടല്ല, അപ്പപ്പോള്‍ ഉയര്‍ന്നു വരുന്ന അവസരങ്ങളോടും സാധ്യതകളോടുമാണ്.അതു കൊണ്ട് തന്നെ അവയെ സംഘടിപ്പിക്കുന്ന ഇടതുപക്ഷം ഇളഭ്യരാകുന്നു.ഇതില്‍ ഇടതുപക്ഷത്തെ കുറ്റപ്പെടുത്താന്‍ ഞാന്‍ ആളല്ല.അധികാരത്തോട് പറ്റിച്ചേര്‍ന്ന് അതിന്റെ സുഖം പറ്റി കിടക്കാന്‍ 1960 മുതല്‍ അവര്‍ക്ക് സാധ്യത ഉണ്ടായിരുന്നതാണ്.പക്ഷെ അതിനൊന്നും അവര്‍ ശ്രമിച്ചില്ല എന്നു മാത്രമല്ല പലപ്പോഴും നിര്‍മമതയോടെ അതില്‍ നിന്ന് അകന്നു നിന്നു.

ഇതിനോട് എതിര്‍പ്പുള്ളവര്‍ ഇടതു പക്ഷത്ത് തന്നെയുണ്ട്.പരമാവധി അധികാരത്തെ ജനങ്ങള്‍ക്ക് പ്രയോജനമുള്ള രീതിയില്‍ ഉപയോഗിക്കാന്‍ ഇടതുപക്ഷം അതില്‍ ഭാഗഭാക്കാകണം എന്ന വാദഗതി.കഴിഞ്ഞ 4 വര്‍ഷത്തെ സഹകരണവും 96ല്‍ ഇന്ദ്രജിത്ത് ഗുപ്തയും ചതുരാനന്‍ മിശ്രയും മന്ത്രിയായതും ഈ ആംഗിളില്‍ കാണാവുന്നതാണ്.

പക്ഷെ അധികാരത്തെ കുറച്ച് ഭയത്തോടെ ആണ് ഇടത് പക്ഷം കണ്ടിരുന്നത് എന്ന ആരോപണം ശക്തമാണ്.നിലവിലുള്ള ജനാധിപത്യക്രമത്തില്‍ അധികാരത്തിന്റെ രുചി നുകരുന്നവന്‍ പിന്നെ അതിന്റെ പാനപാത്രം ഉപേക്ഷിക്കാന്‍ മടിക്കുമെന്ന് പാര്‍ട്ടി ഭയക്കുന്നു.ചിലരുടെ കാര്യത്തിലെങ്കിലും അത് ശരിയാണെന്ന് സോമനാഥ് എപ്പിസോഡ് തെളിയിക്കുന്നു.പാര്‍ട്ടി അധികാരത്തിലുള്ള കേരളത്തിലും ബംഗാളിലും പാര്‍ലമെന്ററി വ്യാമോഹത്തിന്റെ ആകര്‍ഷണം ശക്തമാണ്.എങ്കിലും മണിക്ക് സര്‍ക്കാറിനെ പോലെയുള്ള സഖാക്കള്‍ ഇന്നും സന്യാസി തുല്യമായ നിഷ്ഠയോടെ അധികാരത്തെ കൈകാര്യം ചെയ്യുന്നുണ്ട്.

ബിജെപിയോട് ഒപ്പം നിന്നു വോട്ട് ചെയ്തു എന്ന പറയുന്നത് വെറും കൊഞ്ഞനം കുത്തല്‍ മാത്രമാണ് എന്ന് പറയേണ്ടി വരും.ഇതിലും സീരിയസായ വിഷയത്തില്‍, മതേതരത്വം നേരിട്ട് വിഷയമായ വി.പി.സിങ്ങ് മന്ത്രിസഭയുടെ വിശ്വാസപ്രമേയത്തെ എതിര്‍ത്ത് കോണ്‍ഗ്രസ് വോട്ട് ചെയ്തത് രാമജന്മഭൂമി പ്രശ്നത്തില്‍ അദ്വാനിയെ അറസ്റ്റ് ചെയ്തതിനോട് എതിര്‍പ്പുള്ളത് കൊണ്ടാണ് എന്ന് പറയാന്‍ കഴിയുമോ?

ചതുര്‍മാനങ്ങള്‍ said...
This comment has been removed by the author.
ചതുര്‍മാനങ്ങള്‍ said...

താങ്കള്‍ എഴുതിയതൊക്കെ കോണ്‍ഗ്രസ്സിനും ബാധകമല്ലേ...

“കോണ്‍ഗ്രസ്സിനു ഇന്ത്യന്‍ ജനാധിപത്യത്തില്‍ ചില പ്രതിസന്ധികളുണ്ട്. അതില്‍ ഏറ്റവും പ്രധാനമായി വരുന്നത് അതിന് ചില മേഖലയില്‍ സ്വാധീനമില്ലാത്തതാണ്.

പക്ഷെ ബദല്‍ സംഘടിപ്പിക്കാന്‍ ഭേദപ്പെട്ട ശക്തി വേണം.അതില്ലാത്ത ഭാഗങ്ങളില്‍ ബിജെപി ഇതര ശക്തികളുമായി ചേര്‍ന്ന് അത് നടത്തുക എന്ന ഗതികേട് ഒഴിവാക്കാനാവത്തതാണ്,

ഇതില്‍ വരുന്ന പാളിച്ച ഇത്തരം കക്ഷികള്‍ക്ക് അത്തരം ആദര്‍ശ
പ്രതിബദ്ധതയൊന്നുമില്ലെന്നുള്ളതാണ്.അവരുടെ പ്രതിബദ്ധത പലപ്പോഴും പരിപാടിയോടല്ല, അപ്പപ്പോള്‍ ഉയര്‍ന്നു വരുന്ന അവസരങ്ങളോടും സാധ്യതകളോടുമാണ്.അതു കൊണ്ട് തന്നെ അവയെ സംഘടിപ്പിക്കുന്ന കോണ്‍ഗ്രസ്സ് ഇളഭ്യരാകുന്നു.ഇതില്‍ കോണ്‍ഗ്രസ്സിനെ കുറ്റപ്പെടുത്താന്‍ ഞാന്‍ ആളല്ല.“


അതായതു ആദര്‍ശ ധീരതയില്ലാത്തവരോട് ഇടതുപക്ഷം കൂട്ടുകൂടുന്ന അവസരങ്ങളില്‍ അതിനെ കോള്‍ മയിര്‍ കൊണ്ടുകൊണ്ടു മഹത്വവത്ത്കരിക്കുക, ആധര്‍ശധീരതയില്ലാത്തവരോട് കോണ്‍ഗ്റസ്സ് കൂട്ടുകൂടുന്ന അവസരങ്ങളില്‍ അതിനെ തെറിവിളിക്കുക.

Unknown said...

Well said chathurmanangal !!

Radheyan said...

അതില്‍ അടിസ്ഥാനപരമായ വ്യത്യാസമുണ്ട്.ഇടതു പക്ഷം ശ്രമിക്കുന്നത് എതിര്‍പ്പുകളെ തടുത്തു കൂട്ടനാണ്.അത് സമരത്തിന്റെ മാര്‍ഗ്ഗമാണ്.അതില്‍ കൂടെയുള്ളവരെ എപ്പോഴും കൂടെ നിര്‍ത്താന്‍ അവര്‍ക്ക് കഴിയുന്നില്ല.അതിനായി പക്ഷെ ആര്‍ക്കും പണം നല്‍കാറുമില്ല.

പക്ഷെ കോണ്‍ഗ്രസ് ചെയ്തത് അധികാരത്തില്‍ തുടരാന്‍ എം.പിമാരെ വിലയ്ക്കെടുക്കുകയാണ്. ഇതു രണ്ടും താങ്കള്‍ക്ക് മനസ്സിലാകഞ്ഞിട്ടല്ല.ഇത് ചെയ്തു എന്ന് കൂറു മാറിയ എം‌പിമാരുടെ ലിസ്റ്റില്‍ നിന്ന് വ്യക്തവുമാണ്.പക്ഷെ ഇടതുപക്ഷത്തെ കുറ്റം പറയണം.അതായിക്കൊള്ളൂ.

Nachiketh said...

Comment Tracking

Unknown said...

പട്ടിണിപ്പാവങ്ങളുടെ പേരും പറഞ്ഞ് , അവരുടെ ചെലവില്‍, രാജകീയ ജീവിതം നയിക്കുന്ന , അങ്ങയുടെ നേതാക്കന്മാരെ കഴുതകളായ ജനം എന്നേ തിരിച്ചറിഞ്ഞു കഴിഞ്ഞു.അങ്ങെയ്ക്കും ആ കാര്യം അറിയാം.പക്ഷെ തങ്ങളുടെ കൂടെ നില്‍ക്കാത്ത എല്ലാവരെയും കുറ്റം പറയണം.അതായിക്കൊള്ളൂ...

Devika Jyothi said...

oru janatha arhikkunna bharanakoodam avane bharikkunu, democracy-il, ennalle.

kooduthal parayendallo.

Fozylet said...

@radheyan,

chanced upon this pretty old post today.

You've talked about gaining enough strength to stage protests/strikes as a primary objective. To what end? What exactly did your party achieve by supplying biryani to such people "protesting" while keeping a train full of people starving (this is something that happened in my native couple of weeks back)?

There is a time to fight and there is a time to construct. Creation, my friend, is something that the so-called left in our country is totally incapable of.

To disrupt and criticise is easy, to suggest and participate is not. May I ask you a few things very specific to context?

What is your alternative energy strategy?
Do you think our current regulated energy market can sustain growth?


I haven't heard anything on those lines coming up from your "think tanks". Probably after that biryani all your comrades can fart to power a reactor, eh?!

Hari said...

പ്രിയ രാധേയന്‍,
താങ്കളുടെ ബ്ലോഗുകള്‍ വളരെ നല്ലനിലവാരം പുലര്‍ത്തുന്നു.
ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ആര്‍ക്കാണ് ഇത്തിരി ഉളുപ്പെങ്കിലും ബാക്കിയുള്ളത്? സത്യത്തില്‍ ആണവ കരാറിനെ എതിര്‍ക്കാന്‍ അഴിമതിയില്‍ സര്‍വത്ര മുങ്ങിയ മായവതിയുടെ ദളിത് മുഖം തേച്ചുമിനുക്കി പുറത്തെടുത്ത ഇടതുപക്ഷത്തിനൊ? മന്‍മോഹന്‍ സിംഗ് എന്ന ബ്യൂറൊക്രാറ്റിനെതിരെ നാളിന്നുവരെ ഒരു രൂപയുടെ പൊതുമുതല്‍ പോലും കൊളയടിച്ചതായി ആരോപണമുയര്‍ന്നിട്ടില്ല . ടാറ്റക്കുവേണ്ടിയും ഹാരിസ് - ഹാരിസണ്‍ മാര്‍ക്കുവേണ്ടിയും വിടുപണി ചെയ്യുന്ന സഖാക്കളാണോ ഗ്‌ളോബലൈസേഷനെ സൈദ്ധാന്തികമായി നേരിടാന്‍ മന്‍മോഹന്‍ സര്‍ക്കാരിനെ മറിച്ചിട്ടത്?

ചരിത്രത്തിലെങ്ങും ഇന്ത്യന്‍ രഷ്ട്രീയം ഇങ്ങിനെതന്നെ ആയിരുന്നു. മന്ത്രവാദികളും ഉപജാപക വൃ്ന്ദവും ബ്രാഹ്മണ പുരോഹിതന്മാരും ഭരിച്ച രജഭരണകാലം. കമ്പനിപ്പട നേരിട്ടു ഭരിച്ച അടിമത്തത്തിന്റെ കാലം, പിന്നെ ബിര്‍ളയും മറ്റു ബനിയമാരും ചേര്‍ന്നു സംരക്ഷിച്ച മഹാത്മാവെന്ന ഇതിഹാസത്തിന്റെ കാലം. ഏറ്റവും തിരക്കുള്ള മൂന്നാം ക്‌ളാസ് കം പാര്‍ട്ടുമെന്‍റു തേടി മഹാത്മാവ് നടക്കുമായിരുന്നതിനാല്‍, തൊട്ടുമുമ്പുള്ള സ്റ്റേഷനില്‍ വച്ച് വളണ്ടിയര്‍മാരെ ഒരു കമ്പാര്‍ട്ടുമെന്റില്‍ നിറച്ച് മഹാത്മാവിനെ സംരക്ഷിച്ചു വഞ്ചിച്ച കച്ചവടക്കാരുടെ കാലം. ഇന്ത്യയുടെ വികസനത്തെക്കുറിച്ച് തനതായ രാമരാജ്യ സങ്കല്‍പ്പവുമായി ധ്യാനിച്ചിരുന്ന മഹാത്മാവിനെ കത്തുന്ന കല്‍ക്കത്തയിലേക്കയച്ച് മൗണ്ട്ബാറ്റന്റെ തീന്മേശയില്‍ ഓക്‌സ്‌ഫോര്‍ഡ് ഇന്‍ഗ്‌ളീഷില്‍ കുതിര്‍ത്ത വികസനരേഖകള്‍ വരച്ച നെഹ്‌റുവിന്റെ കാലം. ചന്ത്രസ്വാമിമാരുടെ രൂപത്തില്‍ അധികാരത്തിന്റെ ചക്രം വീണ്ടുംകൈയ്യിലൊതുക്കിയ ആള്‍ദൈവങ്ങളുടെകാലം�.. ഇങ്ങിനെ ഉളുപ്പില്ലാത്തവരുടെ മാത്രം ലോകമായിരുന്നു ഇന്ദ്രപ്രസ്ഥം എന്നും.

ശ്രീ പദ്മനാഭനു ചുറ്റുവട്ടത്തും കളി ഒട്ടും മോശമല്ലയിരുന്നു. ഭൂപരിഷ്കരണ നിയമം ഇത്തിരി നേരത്തെ ചോര്‍ത്തിക്കൊടുത്തവരും, ഭൂ അവകാശം സ്ഥാപിക്കാനുള്ള കാണം, കുഴിക്കാണം, പാട്ടം മുതലായ യാതൊരു രേഖകളും കൈയ്യിലില്ലാത്ത മലയപ്പുലയന്മാര്‍ വാഴവച്ച മണ്ണ്, ജാതി വോട്ടുബാങ്കുകളായ മദ്ധ്യമര്‍ണന്‍മാര്‍ക്കു (ക്ഷമിക്കണം ഉത്തമര്‍ണനും അധ: മര്‍ണനുമിടയില്‍ പെട്ടവര്‍) ഭൂപരിഷ്കരണത്തിന്റെ പേരില്‍ വീതിചുനല്‍കിയവരും, ഉളുപ്പില്ലാതെ നടക്കുകയും കിടക്കുകയും ചെയ്യുന്നു. അല്ലെങ്കിലും രാജ്യതന്ത്രത്തില്‍ ന്യയാന്യയങ്ങളുടെയും, ധാര്‍മികതയുടെയും പങ്ക് ശൂന്യമാണെന്നു കണ്ടുപിടിച്ച ആചാര്യ ചാണക്യന്റെ നാട്ടില്‍, അധികാരം പിടിച്ചെടുക്കാനും നിലനിര്‍ത്താനും തന്ത്രങ്ങള്‍ മെനയാന്‍ മാത്രം അര്‍ഥശാസ്ത്രം തുറക്കുന്നവര്‍ക്ക് എന്തു നാണം ഉളുപ്പ്?........
Jayahari
jayahari_km@yahoo.com

Hari said...

Please see http://themagazin.blogspot.com/search/label/Politics also
Jayahari