Thursday, March 26, 2009

ചിരപരിചിതമാകുന്ന ദുര്‍ഗ്ഗന്ധം

ഹിന്ദുവില്‍ വന്ന സിദ്ധാര്‍ഥ് വരദരാജന്റെ മനോഹരമായ ലേഖനത്തിന് അത്ര നല്ലതല്ലാത്ത ഒരു പരിഭാഷ.

നല്ല പരിഭാഷ സൂരജിന്റെ ഇവിടെ

വരുണ്‍ ഗാന്ധിയുടെ മുസ്ലീമുകള്‍ക്കെതിരായ മുന്‍‌വിധിയില്‍ അധിഷ്ഠിതമായ അസഹിഷ്ണുത ബിജെപിയുടെ ജനിതകസ്വഭാവത്തില്‍ തീവ്രമായി അലിഞ്ഞു ചേര്‍ന്നതാണ്.അതു കൊണ്ടു മാത്രമാണ് അയാളെ പിന്‍‌വലിക്കാന്‍ ആ പാര്‍ട്ടി തയ്യാറാകാത്തത്.

തീവ്രമായ മുസ്ലീ വിരോധം ഇളക്കിവിടുന്ന വിധത്തില്‍ വരുണ്‍ നടത്തിയ പ്രസംഗമോ,അതിനു ശേഷം ആ വിഷലിപ്തഭാഷണത്തെ കുറിച്ച് നിഷേധിക്കാനാവാത്ത തെളിവുകള്‍ ഉയര്‍ന്നു വന്നപ്പോള്‍ അതില്‍ നിന്നും തികഞ്ഞ ഭീരുവിനെ പോലെ നടത്തിയ ഒളിച്ചോട്ടമോ, ഏതാണ് കൂടുതല്‍ എതിര്‍ക്കപെടേണ്ടത് എന്ന് പറയുക വയ്യ. മുന്‍‌കാലങ്ങളില്‍, ഇ-മീഡിയയുടെ ശാക്തീകരണത്തിനു മുന്‍പ് രാഷ്ട്രീയക്കാര്‍ക്ക് എന്തും വിളിച്ച് പറയുകയും,പിന്നീട് അത് പുലിവാലാകുമ്പോള്‍ അതേ വാ കൊണ്ട് തന്നെ നിഷേധിക്കുകയും എളുപ്പമായിരുന്നു.ഒന്നുകില്‍ താന്‍ അങ്ങനെ പറഞ്ഞിട്ടില്ല എന്നു പറഞ്ഞോ,അല്ലെങ്കില്‍ താന്‍ പറഞ്ഞ സന്ദര്‍ഭത്തില്‍ നിന്ന് അടര്‍ത്തി മാറ്റിയാണ് അത് പ്രസദ്ധീകരിച്ചതെന്ന് പറഞ്ഞോ അവര്‍ക്ക് രക്ഷപെടാമായിരുന്നു.ഇനി അത് സാധ്യമാകുമെന്ന് തോന്നുന്നില്ല.കുറേ കാലമായി വരുണ്‍ തന്റെ പ്രസംഗത്തിലൂടെ വര്‍ഗ്ഗീയതയുടെ കാളകൂടം ചീറ്റുകയായിരുന്നു.ഇത് തെളിയിക്കാന്‍ ഒന്നല്ല പല ദൃശ്യ-ശ്രവ്യ തെളിവുകള്‍ ലഭ്യമാണ്.

അയാളുടെ ഉന്മാദിതമായ ശരീരരഭാഷയും അംഗവിക്ഷേപങ്ങളും നിരന്തരമായി നടത്തിയ മുസ്ലീങ്ങളെ വെട്ടി കൊല്ലാനുള്ള ജുഗുപ്സാവഹമായ ആഹ്വാനവും വളരെ വ്യക്തമായ രീതിയില്‍ റ്റിവിയില്‍ ലോകം മുഴുവന്‍ കണ്ടതാണ്.“ഇത് വെറും കൈയല്ല(കോണ്‍ഗ്രസിന്റെ),മറിച്ച് താമരയുടെ കൈയ്യാണ്.ഇത് തെരഞ്ഞെടുപ്പിനു ശേഷം മുസ്ലീങ്ങളുടെ കണ്ഠം ഛേദിക്കും“;ഇത് പറയുമ്പോളുള്ള വൃത്തികെട്ട ആംഗ്യം മുസ്ലീമുകള്‍ സുന്നത്തായി നടത്തുന്ന ചേലാകര്‍മ്മത്തെ സൂചിപ്പിക്കാനുള്ളതാണെന്ന് മനസ്സിലാവുന്നു.ഇതെല്ലാം നാം കണ്ടു കേട്ടു മനസ്സിലാക്കി.അതു കൊണ്ട് തന്നെയാണ് തെരെഞ്ഞെടുപ്പ് കമ്മീഷന്‍ ക്ലിപ്പിംഗില്‍ കൃത്രിമം നടന്നു എന്ന വാദം കൈക്കില കൂടാതെ എടുത്ത് വാഴചുവട്ടിലിട്ടതും വരുണ്‍ ചട്ടലംഘനം നടത്തിയതായി പ്രഖ്യാപിച്ചതും.

ഇലക്ഷന്‍ കമ്മീഷന്റെ അയോഗ്യനാക്കാതിരിക്കാനായി അയാള്‍ ഏതറ്റം വരെയും പോകും,എന്തു ചെയ്യും.പിലിബിത്തില്‍ മുസ്ലീങ്ങളുടെ തലക്കായി ഉന്മാദനൃത്തം ചവുട്ടിയ വീരന്‍ ദില്ലിയില്‍ താന്‍ വിതുമ്പി പറഞ്ഞത് മുസ്ലീങ്ങള്‍ക്കെതിരേയല്ല മറിച്ച് തെരെഞ്ഞെടുപ്പ് സാധ്യതകള്‍ നശിപ്പിക്കുന്ന “വോട്ട് കട്ടുവാകള്‍ക്ക്” എതിരേ ആണെന്നാണ്.പ്രത്യക്ഷത്തില്‍ തന്നെ അര്‍ത്ഥരഹിതമായ വിശദീകരണം എന്ന് കേട്ടവര്‍ക്കെല്ലാം തോന്നുകയും ചെയ്തു.

കട്ടുവ എന്ന പ്രയോഗം അമേരിക്കയിലെ നിഗര്‍ പ്രയോഗം പോലെ ഒരു വംശീയ അധിക്ഷേപസൂചകമായ വാക്കാണ്.ഒരു ഇലക്ഷന്‍ പ്രസംഗത്തില്‍ പ്രയോഗിക്കപ്പെടാവുന്ന പദത്തെക്കാള്‍ തെരുവ് ഭാഷയായി കരുതപ്പെടുന്ന ഒന്ന്.കരീമുള്ള തുടങ്ങിയ പേരുകള്‍ ഭീതിജനകമെന്ന് പരാമര്‍ശിച്ച്, രാത്രിയില്‍ മുസ്ലിങ്ങളുടെ ദര്‍ശനം തന്നെ ഹിന്ദുക്കളില്‍ ഭയം ജനിപ്പിക്കുന്നതായി വരുണ്‍ പറയുകയുണ്ടായി.ഒരു ജനാധിപത്യത്തില്‍, അതെത്ര നാമമാത്രമാണെങ്കിലും ശരി,ഇത്തരമൊരു പ്രസംഗം നടത്തിയ ആളെ അറസ്റ്റ് ചെയ്ത് വിചാരണ ചെയ്യേണ്ടതാണ്.ഇത്തരം പ്രസംഗം നടത്തുന്നവര്‍ ആരായലും അവരെ മത്സരിക്കുന്നതില്‍ നിന്ന് ഉടനടി വിലക്കേണ്ടതാണ്.ഇനി അത്തരം നടപടികള്‍ സമയദൈര്‍ഘ്യമേറിയതും ദുര്‍ഘടവുമാണെങ്കില്‍,ഉത്തരവാദിത്തമുള്ള ഒരു ജനാധിപത്യ കക്ഷിയുടെ ഭാഗമാണ് അയാളെങ്കില്‍ ഉടന്‍ നടപടിയെടുക്കാനുള്ള ധാര്‍മ്മികവും ജനാധിപത്യപരവുമായ ബാധ്യത ആ കക്ഷിക്കുണ്ട്.

അമേരിക്കയില്‍ വര്‍ഗ്ഗ വിദ്വേഷം വളരെ മൃദുവായി ചിലപ്പോഴെങ്കിലും ഉപയോഗിക്കപ്പെട്ടിട്ടുണ്ട്. ഒരു കറുത്ത വര്‍ഗ്ഗക്കാരനായ ഒരു ക്രിമിനലിനെ കുറിച്ചുള്ള ആരോപണം 1988ലെ പ്രസിഡന്റ് ഇലക്ഷനില്‍ മൈക്കല്‍ ഡുക്കാകിസിനെതിരേ റിപ്പബ്ലിക്കന്‍സ് പ്രയോഗിച്ചിരുന്നു. പക്ഷെ ഒരു മുഖ്യധാര കക്ഷിയുടെ സ്ഥാനാര്‍ത്ഥി നിലനില്‍ക്കുന്ന വര്‍ഗ്ഗീയതക്കെതിരേയുള്ള സാമൂഹ്യസങ്കല്‍പ്പങ്ങളെ തകിടം മറിച്ച്, രണോത്സുകമായ ഭാഷയില്‍ സംസാരിക്കുകയാണെങ്കില്‍,അന്ന് നേരം അസ്തമിക്കും മുന്‍പ് അയാള്‍ പാര്‍ട്ടിയില്‍ നിന്നും പുറത്തായിരിക്കും.പക്ഷെ നാം ഇന്ത്യയിലാണ്,മാത്രമല്ല നടപടി എടുക്കാന്‍ ബാധ്യതപ്പെട്ട കക്ഷി ബിജെപിയുമാണ്.
അവരുടെ മാതൃസംഘടനയുടെ ജനനകാലം മുതലുള്ള മുസ്ലീം വിരുദ്ധമുദ്രാവാക്യങ്ങളുടെ പ്രതിദ്ധ്വനി മാത്രമാണ് വരുണില്‍ നിന്നും പുറപ്പെട്ടതെന്നിരിക്കേ,എന്ത് നടപടിയാണ് നാം ബിജെപിയില്‍ നിന്നും പ്രതീക്ഷിക്കേണ്ടത്?

മുസ്ലീങ്ങള്‍ വൈദേശികരും ആക്രമണകാരികളുമാണെന്ന തെറ്റിദ്ധാരണ പടര്‍ത്താന്‍ സംഘം എപ്പോഴും ശ്രമിച്ചിരുന്നതായി ജ്യോതിര്‍മയ ശര്‍മ്മ തന്റെ “ഭയപ്പെടുത്തുന്ന കാഴ്ച്ചപ്പാടുകള്‍, എം.എസ്.ഗോള്‍വാര്‍ക്കര്‍,ആര്‍ എസ് എസ്,ഇന്ത്യ” എന്ന പുസ്തകത്തില്‍ സംശയയത്തിനിടയില്ലാത്തവണ്ണം തെളിച്ച് പറയുന്നു. മുസ്ലീങ്ങളെ അപൂര്‍ണ്ണരും അസംസ്കൃതരും പൈശാചികരുമായാണ് സര്‍സംഘചാലകന്‍ എപ്പോഴും കണക്കാക്കിയിരുന്നത്.മുസ്ലീങ്ങള്‍ (കൃസ്ത്യാനികളും)കുലധര്‍മ്മം പാലിക്കാത്തവരാണെന്നും രാക്ഷസീയ സ്വഭാവമുള്ളവരാണെന്നും അതിനാല്‍ തന്നെ ഇന്ത്യയോട് കൂറ് ഇല്ലാത്തവരാണെന്നും ഗോള്‍വാര്‍ക്കര്‍ പറയുന്നു.അവര്‍ പുറത്ത് നിന്നു വന്നവരാകുന്നു.അതു കൊണ്ടാണവര്‍ ഇപ്പോഴും തോമസ്,അലി.ഹസന്‍ തുടങ്ങിയ വൈദേശിക നാമങ്ങളില്‍ അറിയപ്പെടാന്‍ ഇഷ്ടപ്പെടുന്നത്.പൂര്‍ണ്ണമായി ഭാരതീയരാകാന്‍ അവര്‍ തയ്യാറാകുമ്പോള്‍ അവര്‍ ഈ നാ‍മങ്ങള്‍ ഉപേക്ഷിക്കേണ്ടതുണ്ട്.അവര്‍ അത് ചെയ്യാതിരുന്നാല്‍ ഹിന്ദുക്കള്‍ എന്ത് പ്രതിക്രിയ ചെയ്യണമെന്നും ഗോള്‍വര്‍ക്കര്‍ പറയുന്നു. “പരശുരാമന്‍ തന്റെ പിതാവിനെ അപമാനിച്ച ക്ഷത്രിയരുടെ രക്തം കൊണ്ട് പിതാവിന്റെ അപമാനിത ചിത്രം മായ്ച്ച പോലെ ഭാരതമാതാവിനെ മേല്‍പ്പറഞ്ഞ രീതിയില്‍ അപമാനിക്കുന്ന വൈദേശികരായ ഇന്നാട്ടിലെ മുസ്ലീമിന്റെയും കൃസ്ത്യാനിയുടെയും ചോര കൊണ്ട് അപമാനം ഹിന്ദുക്കള്‍ മായ്ക്കണം”

ഈ മുസ്ലീം വിരുദ്ധതയും അക്രമവാസനയും സംഘത്തിന്റെ ജന്മവാസനയാണ്.അത് സംഘത്തിന്റെ അടിസ്ഥാന ചിന്തയുടെ ജനിതകഘടകമാണ്.സംഘവുമായി ബന്ധപ്പെടുന്ന ആരെയും വിഷലിപ്തമായ ചിന്തകള്‍ക്കും പ്രവര്‍ത്തികള്‍ക്കും അടിമപ്പെടുത്താന്‍ തക്ക ശേഷിയുള്ള ഒരു ജനിതക തകരാറ്.ഈ മുസ്ലീം വിരുദ്ധതയാണ് ബിജെപി എന്ന രാഷ്ട്രീയപാര്‍ട്ടിയുടെ അടിസ്ഥാനശില, പലപ്പോഴും നിയമവിധേയമായി പ്രവര്‍ത്തിക്കേണ്ടത് കൊണ്ട് അങ്ങനെയല്ല എന്ന് അത് ഭാവിക്കുമെങ്കിലും.പലപ്പോഴും മുഖം‌മൂടി തെന്നി മാറുകയും ഘോരവും ഭീഷണവുമായ യഥാര്‍ത്ഥമുഖം വെളിപ്പെടുകയും ചെയ്യുന്നു. വരുണ്‍ എന്ന പുതുമുഖത്തിന് മാത്രമല്ല വാജ്‌പേയിയെ പോലെയുള്ള തഴക്കം ചെന്നവരിലൂടെ പോലും ചിലപ്പോള്‍ ഈ മുഖം‌മൂടിയുടെ അനാച്ഛാദനം സംഭവിച്ചിട്ടുണ്ട്.2002 ഏപ്രിലില്‍,ഗുജറാത്ത് കൂട്ടക്കൊലക്ക് തൊട്ട് പിന്നാലെ, ഗോവയില്‍ ഒരു ബിജെപി സമ്മേളനത്തില്‍ നടത്തിയ വിഷമഴ തന്നെ അതിന് ഉദാഹരണം““എവിടെയൊക്കെ മുസ്ലീങ്ങള്‍ ഉണ്ടോ,അവിടെയൊന്നും അവര്‍ മറ്റുള്ളവരോട് ഇഴുകി ചേരുന്നില്ല,മാത്രമല്ല അവര്‍ സമാധാനമാര്‍ഗ്ഗത്തില്‍ തങ്ങളുടെ ആശയപ്രചരണം നടത്തുന്നതിന് പകരം അക്രമത്തിലും ഭീഷണിയിലുമൂടെ തങ്ങളുടെ വിശ്വാസം വളര്‍ത്താനാണ് ശ്രമിക്കുന്നത്”.

പ്രസംഗം വിവാദമായപ്പോള്‍ ഇസ്ലാം തീവ്രവാദികളെ മാത്രമാണ് താന്‍ ഉദ്ദേശിച്ചതെന്നും മുസ്ലീം പൊതു സമൂഹത്തെയല്ല ഉദ്ദേശിച്ചതെന്നും അടല്‍ജി അവകാശപ്പെട്ടു.പ്രധാനമന്ത്രിയുടെ പ്രസംഗത്തില്‍ ചില വാക്കുകള്‍ തിരുകി കേറ്റി അദ്ദേഹത്തിന്റെ ഓഫീസ് പ്രസംഗം പുറത്തിറക്കി.“എവിടെയൊക്കെ മുസ്ലീങ്ങള്‍ ഉണ്ടോ” എന്നതിനു പകരം “എവിടെയൊക്കെ അത്തരം മുസ്ലീങ്ങള്‍ ഉണ്ടോ” എന്നായിരുന്നു പുതിയ പതിപ്പ്.വിവാദം അവിടെ തീര്‍ന്നേനെ.പക്ഷെ തിരുത്തിയ പ്രസംഗമാണ് യഥാര്‍ത്ഥത്തില്‍ താന്‍ ഗോവയില്‍ ചെയ്തത് എന്ന് അദ്ദേഹം പാര്‍ലമെന്റില്‍ അവകാശപ്പെട്ടത് പ്രശ്നമായി.ഗോവ പ്രസംഗത്തിന്റെ പതിപ്പുമായി എത്തിയ പ്രിയരഞ്ജന്‍ ദാസ് മുന്‍ഷി സഭയെ തെറ്റിദ്ധരിപ്പിച്ചതിന് പ്രധാനമന്ത്രിക്കെതിരെ അവകാശലംഘനത്തിന് നോട്ടീസ് നല്‍കി.ഒടുവില്‍ ഒരു വിധത്തില്‍ സ്പീക്കര്‍ മനോഹര്‍ ജോഷി അടല്‍ജിയെ രക്ഷിച്ചെടുത്തു.പക്ഷെ താന്‍ സഭയില്‍ പറഞ്ഞത് ശരിയല്ലായിരുന്നു എന്ന് പ്രധാനമന്ത്രി സമ്മതിച്ചതായി തന്റെ റൂളിങ്ങില്‍ സ്പീക്കര്‍ക്ക് വ്യക്തമാക്കേണ്ടി വന്നു.

അങ്ങനെ വ്യാഖ്യാനങ്ങളും വിശദീകരണങ്ങളും എന്തായാലും ശരി പലഘട്ടങ്ങളിലും ജനിതകഗുണം ബിജെപിയുടെ കപടമുഖത്തെ കബളിപ്പിച്ച് പലപ്പോഴും പുറത്തു ചാടി.2007 യുപി ഇലക്ഷനില്‍ മുസ്ലീങ്ങളെ വില്ലന്‍‌മാരാക്കി പാര്‍ട്ടി ഒരു സിഡി ഇറക്കി.അതിലെ നായകനായ മാസ്റ്റര്‍ജി,വൈകുന്നതിനു മുന്‍‌പ് ഉണര്‍ന്നെണീറ്റ് പ്രവര്‍ത്തിക്കാന്‍ ഹിന്ദുക്കളെ ഉദ്ബോധിപ്പിക്കുന്നു.”നിങ്ങള്‍ ബിജെപിക്ക് വോട്ട് ചെയ്തില്ലെങ്കില്‍ നിങ്ങള്‍ അനുഭവിക്കും,ഈ രാജ്യം ഒരു മുസ്ലീം രാജ്യമാകും.നിങ്ങള്‍ക്ക് കുടുമ വളര്‍ത്താനാവില്ലെന്ന് മാത്രമല്ല താടി വളര്‍ത്തേണ്ടി വരികയും ചെയ്യും”ഒടുവില്‍ ഈ മാസ്റ്റര്‍ജി കൊല്ലപ്പെടുകയും അദ്ദേഹത്തിന്റെ സംസ്ക്കാരത്തിന് വന്നെത്തിയവരില്‍ ഒരുവന്‍ ഇപ്രകാരം പ്രഖ്യാപിക്കുകയും ചെയ്യുന്നതിലാണ് കഥ തീരുന്നത് “നിങ്ങള്‍ സ്വയം ഹിന്ദു എന്ന് വിളിക്കാന്‍ ഭയക്കുകയും സോഹന്‍ലാല്‍, മോഹന്‍ലാല്‍,ആത്മാറം,രാധാകൃഷ്ണന്‍ എന്നീ പേരുകളില്‍ വിളിക്കപ്പെടാന്‍ സാധിക്കാഠതുമായ ദിനം അകലെയല്ല.എവിടെ തിരിഞ്ഞ് നോക്കിയാലും നിങ്ങള്‍ക്ക് അബ്ബാസിനെയോ നഖ്‌വിയെയോ,റിസ്വിയെയോ മൌലവിയെയോ മാത്രമേ കാണാന്‍ കഴിയൂ”

ഗുരുജി മുതല്‍ അടല്‍ജി വരെ മാസ്റ്റര്‍ജി മുതല്‍ വരുണ്‍ വരെ വാക്കുകള്‍ വ്യത്യാസപ്പെട്ടേക്കാം,പക്ഷെ മുസ്ലീങ്ങള്‍ വരുത്തരാണെന്നും ശത്രുക്കളാണെന്നുമുള്ള തോന്നലിന് അറുതിയില്ല.അവരുടെ പേരുകള്‍ ഭീതിജനകമാണെന്നും അവര്‍ ഇന്ത്യയെ പാക്കിസ്ഥാനില്‍ ചേര്‍ക്കാന്‍ ശ്രമിക്കുകയാണെന്ന പ്രചരണത്തിന് അവസാനമില്ല.അതു കൊണ്ട് തന്നെ നിങ്ങളുടെ ഗ്രാമങ്ങളില്‍ ചെന്ന് ഹിന്ദുക്കളോട് ഈ പ്രദേശം പാക്കിസ്ഥാനാകുന്നതിന് മുന്‍പ് രണോത്സുകമായി സംഘടിക്കാനുള്ള വരുണിന്റെ ആഹ്വാനത്തില്‍ പുതുമ ഒന്നും കാണുന്നില്ല.അയാളുടെ വേഷവും ശരീരഭാഷയും ഏതും പോരാത്തതിന് ആ സന്ദേശത്തിന് സംഘവുമായുള്ള ജനിതകബന്ധവും അയാള്‍ എന്താണ് സംസാരിക്കുന്നത് എന്നത് നമ്മെ കൃത്യമായി മനസ്സിലാക്കി തരുന്നുണ്ട്.2007 ലെ സിഡി നിര്‍ഭാഗ്യവശാല്‍ ഇലക്ഷന്‍ കമ്മീഷന്‍ കാര്യമായി എടുത്തില്ല.ഏതായാലും ഇത്തവണ അങ്ങനെ സംഭവിക്കുമെന്ന് തോന്നുന്നില്ല.

ബിജെപി സംഭവങ്ങളുടെ പോക്കില്‍ അസ്വസ്ഥരാണ്.അവര്‍ സിഖ് കൂട്ടക്കൊലയില്‍ പങ്കാളികളായ ജഗദീഷ് റ്റൈറ്റ്ലറെയും സജ്ജന്‍ കുമാറിനെയും കോണ്‍ഗ്രസ് വീണ്ടും സ്ഥാനാര്‍ത്ഥികളാക്കിയത് ചൂണ്ടിക്കാട്ടി ഇരട്ടത്താപ്പിനെ കുറിച്ച് പരാതിപ്പെടുന്നു.കോണ്‍ഗ്രസിന്റെ ആ പ്രവര്‍ത്തി ഞെട്ടിക്കുന്നതും ചോദ്യം ചെയ്യപ്പെടേണ്ടതുമാണ്.പക്ഷെ അത് ബിജെപിക്കുള്ള ന്യായമാകുന്നില്ല. രണ്ട് തെറ്റുകള്‍ ചേര്‍ന്നാല്‍ ഒരു ശരി ആകില്ലല്ലോ.കുറ്റക്കാരനെന്ന് വിധിക്കും വരെ നിയമ സംവിധാനം വരുണിന് നിരപരാധി എന്ന പരിരക്ഷ നല്‍കിയേക്കാം.പക്ഷെ ജനാധിപത്യ പ്രക്രിയയിലെ ന്യായന്യാങ്ങള്‍ വ്യത്യസ്ഥമാണ്.വരുണിനെ അപലപിക്കാതിരിക്കാനും ഇലക്ഷന്‍ കമ്മീഷന്‍ നിര്‍ദ്ദേശത്തെ തിരസ്ക്കരിക്കനുമുള്ള ബിജെപിയുടെ വ്യഗ്രത കാണിക്കുന്നത് ഭാവിയിലും വര്‍ഗ്ഗീയ വിദ്വേഷം വോട്ട് തട്ടാനുള്ള അടവായി പ്രയോഗിക്കുന്നതില്‍ ആ പാര്‍ട്ടിക്കുള്ള ഉളിപ്പില്ലായ്മയാണ്.

1 comment:

പട്ടേപ്പാടം റാംജി said...

ഇത്തരം വിഷയങ്ങള്‍ വേണ്ടത്ര പ്രാധാന്യം നല്‍കാതെ പത്രങ്ങള്‍ത്തന്നെ തിരസ്കരിക്കുന്നതുപോലെ തോന്നുന്നു.