Monday, May 26, 2008

കേരള ആത്മീയതയുടെ ഭൌതികസത്യങ്ങള്‍

ഇത് ശിക്കാറിന്റെ കാലമാണ്.

ശിക്കാരികള്‍ ചാനല്‍ദൈവങ്ങളാവം,എഴുത്തുമാധ്യമപുലികളാവാം,പോലീസാവാം,ഡിഫിക്കാരാകാം,യുവമോര്‍ച്ചക്കാരാകാം.സ്വാമികള്‍,പാസ്റ്ററുമാര്‍,ചാത്തന്‍സേവക്കാര്‍,അമ്മവേഷക്കാര്‍,രോഗശാന്തിക്കാര്‍‍ അങ്ങനെ ജനത്തിന്റെ വിവരക്കേടിനെയും ക്ഷിപ്ര വിശ്വാസത്തെയും വയറ്റിപ്പാടാക്കിയ പല കൂട്ടരും അമ്പേറ്റു വീഴുന്നു.ആത്മീയവേഷക്കാര്‍ മാത്രമല്ല അവരുടെ തപോവനങ്ങളില്‍ എത്തിനോക്കിയ മാ‍ന്‍പേടകള്‍ക്ക് പോലും രക്ഷയില്ല.

അതിനിടെ ആത്മീയവാദികള്‍ക്ക് വക്കാലത്തുമായി മറ്റു ചിലരും വന്നു.ചിലര്‍ അങ്ങനെയാണ്.പൊതു സമൂഹത്തിന്റെ വികാരത്തിന് എതിരേ നില്‍ക്കുക എന്നത് ഒരു ഫാഷനാക്കും.വലിയ വിപ്ലവകാരികളായ്തു കൊണ്ടൊന്നുമല്ല.എല്ലാവരും സ്വാമിമാരെ തെറി പറയുമ്പോള്‍ സ്വാമിമാര്‍ക്ക് ചരട് ജപിച്ച് നല്‍കാനും അത് വിറ്റ് കാശുണ്ടാക്കാനും കൂടിയുള്ള സ്വാതന്ത്ര്യമല്ലേ മൂപ്പിലാന്‍ ആഗസ്റ്റ് 15ന് വാങ്ങി തന്നത് എന്ന മട്ടിലുള്ള ചോദ്യം വളരെ naive ആയി തോന്നാമെങ്കിലും അത് അത്ര നിഷ്കളങ്കമാകാന്‍ വഴിയില്ല.അതെന്തെങ്കിലുമാകട്ടെ,ഞാന്‍ പറയാന്‍ ഉദ്ദേശിച്ചത് അതല്ല.

ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ 50 വര്‍ഷം കേരളം അതിശക്തമായ സാമൂഹ്യമാറ്റങ്ങള്‍ക്ക് വിധേയമാകുകയായിരുന്നു.ശ്രീനാരായണന്‍ തന്നെ ആയിരുന്നു പൂര്‍വ്വപാദത്തിലെ ഹീറോ.എന്തായിരിക്കണം ഒരു സന്ന്യാസി എന്നതിന് നമ്മുക്ക് തേടി പോകാന്‍ കഴിയുന്ന ഏറ്റവും അടുത്ത ഉദാഹരണം ഗുരു തന്നെയാണ്.സ്വയം ആത്മീയതയുടെ സീമകള്‍ ലംഘിക്കാതെ അടിച്ചമര്‍ത്തപ്പെട്ടവന്റെ ഭൌതികവും ആത്മീയവുമായ ഉന്നതിക്ക് വേണ്ടി അദ്ദേഹം സമരം ചെയ്തു.സന്ന്യാസി വിപ്ലവകാരിയാകുന്ന ചരിത്രസന്ധി.ഗുരു കാട്ടില്‍ ഫലമൂലങ്ങള്‍ തിന്നു തപസ്സു ചെയ്ത ആളല്ല.ജനമധ്യത്തില്‍ തന്നെ അദ്ദേഹം നില കൊണ്ടത്.അദ്ദേഹത്തിന്റെ ദൈവവിശ്വാസത്തിനു പോലും അവസാനകാലത്ത് ഇളക്കമുണ്ടായിരുന്നുവോ എന്ന് സംശയമുണ്ട്.എങ്കിലും അദ്ദേഹം തികഞ്ഞ ആത്മീയവാദിയായിരുന്നു.

ആരാണ് ആത്മീയവാദി എന്ന് ഗുരു തന്നെ പറയുന്നു.ഒരു നല്ല മനുഷ്യന്‍ തന്നെയാണ് നല്ല ആത്മീയവാദി ആയി മാറുന്നത്.ഒരുവന്‍ ആത്മസുഖത്തിന് അനുഷ്ഠിക്കുന്ന കര്‍മ്മങ്ങള്‍ മറ്റൊരാള്‍ക്ക് ഗുണം ചെയ്യുമ്പോള്‍ ആണ് ഒരാള്‍ നല്ല മനുഷ്യന്‍ ആകുന്നത്.അതിലെ ആത്മസുഖത്തിന്റെ ഡെഫനിഷന്‍ ഒന്നു വിപുലീകരിച്ച് അത് കേവലം ഭൌതികസുഖത്തിനപ്പുറം ആത്മസംതൃപ്തിക്കായി അനുഷ്ഠിക്കുമ്പോള്‍ അയാള്‍ ആത്മീയവാദിയാകുന്നു.സന്ന്യാസിയാകുന്നു.

ഭഗത്‌സിംഗ് സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുക്കുമ്പോള്‍ അദ്ദേഹം ഒന്നും ഇച്ഛിക്കുന്നില്ല.ഇന്ത്യയുടെ പ്രധാനമന്ത്രിയാകണമെന്നോ തന്റെ മകളെയും കൊച്ചുമകനെയും ഭാവി പ്രധാനമന്ത്രി ആക്കണമെന്നോ തന്റെ കൊച്ചുമരുമകളുടെ പാവാടചരടില്‍ ഈ രാജ്യത്തെ കൊരുത്തിടണമെന്നോ അദ്ദേഹം ആഗ്രഹിക്കുന്നില്ല.അത് കൊണ്ടാണ് തൂക്കികൊല്ലുന്നതിന്റെ ഏതാനും നിമിഷം മുന്‍പ് വരെ നിസ്ചിന്തനാ‍യി ഭഗത് പുസ്തകം വായിച്ചിരുന്നത്.അതു കൊണ്ടാണ് പ്രാര്‍ത്ഥനയുടെ വഴിലേക്ക് മരണത്തിനു മുന്‍പേ നയിക്കാന്‍ ശ്രമിച്ചവരുടെ കൈ അദ്ദേഹം തട്ടികളഞ്ഞത്.അതു കൊണ്ടാണ് അദ്ദേഹം അടി പതറാതെ ഇങ്ക്വിലാബ് വിളിച്ച് കൊലമരം പൂകിയത്.
പരിത്യാഗിയാണ് സന്ന്യാസിയെങ്കില്‍ ഭാവിരാഷ്ട്രീയജീവിതം തൊട്ട് സ്വന്തം പ്രാണന്‍ വരെ പരിത്യജിച്ച ഭഗത്തല്ലേ ഏറ്റവും വലിയ സന്യാസി.തികഞ്ഞ ഒരു ഭൊതികവാദിയായ ഭഗത് സിംഗ് ഗാന്ധിജിയേക്കാള്‍ കുറഞ്ഞ ആത്മീയവാദിയാണോ?

1950കളുടെ രണ്ടാം പാദം കേരളത്തെ സംബന്ധിച്ച് നവോത്ഥാനമൂല്യങ്ങളുടെ തിരിച്ച് പോക്കിന്റെ കാലമായിരുന്നു.നാം ഇന്നു കാണുന്ന കപട ആത്മീയത ഇവിടെ വേര് ആഴ്ത്തിയതും ഈ കാലത്താണ്.വിമോചനസമരം ആ ദുഷിപ്പിന്റെ പരീക്ഷണശാലയായി.നവോത്ഥാനമൂല്യങ്ങള്‍ സംരക്ഷിക്കാന്‍ ചുമതലയുള്ളവര്‍ മതശക്തികളുടെ കൂട്ടികൊടുപ്പുകാരായപ്പോള്‍ ആദ്യ പരീക്ഷണം തന്നെ വിജയമായി.

ഭഗത് സിംഗിന്റെ കഴുത്തില്‍ കൊലക്കയര്‍ മുറുകുമ്പോഴും നാട് നീളെ സ്വാതന്ത്ര്യസമരസേനാനികള്‍ ബ്രിട്ടീഷ് സര്‍ക്കാറിന്റെയും അവരുടെ സാമന്തരായ നാട്ടുരാജാക്കന്മാറ്രുടെയും അവരുടെ ദിവാന്‍മാരുടെയും അടിയും തൊഴിയും കൊള്ളുമ്പോഴും പില്‍ക്കാലത്തെ വിമോചനസമരക്കാര്‍ എന്ത് ചെയ്യുകയായിരുന്നു എന്ന് ചിന്തിക്കുന്നത് രസകരമായിരിക്കും.ഒരു കൂട്ടര്‍ ബ്രിട്ടീഷ് രാജാവിനെയും മറ്റൊരു കൂട്ടര്‍ നാട്ടുരാജാവിനെയും നിലനിര്‍ത്താന്‍ ശ്രമിക്കുകയായിരുന്നു.പ്രധാനവിനോദം സേനാനികളെ ഒറ്റുകൊടുക്കലായിരുന്നു.പക്ഷെ ദോഷം പറയരുതല്ലോ 1947 ആഗസ്റ്റ് 16ന് അവരെല്ലാം കോണ്‍ഗ്രസ്സായി.

വിമോചനസമരം ഒരുക്കിയ ചരിത്ര പശ്ചാത്തലം കപട ആത്മീയതയുടെ വളര്‍ച്ചയെ വല്ലാതൊന്നുമല്ല സഹായിച്ചത്.വിമോചനസമരം ഇടതുപക്ഷത്തിനും ഒരു പാഠം നല്‍കി.ഈ ശക്തികളെയൊക്കെ എതിര്‍ത്ത് പോകുന്നതിനേക്കാള്‍ നല്ലത് സഹകരിച്ച് പോകുന്നതാണെന്.അങ്ങനെ സംഘടിത ആത്മീയവ്യാപാരികളുമായി അവരും കൊടുക്കല്‍ വാങ്ങല്‍ ബന്ധത്തില്‍ ഏര്‍പ്പെട്ടു.ജില്ലകള്‍ വീതം വെയ്ക്കപ്പെട്ടു.വിദ്യാഭ്യാസരംഗം വീതം വെയ്ക്കപ്പെട്ടു.എന്തിന് അബ്ക്കാരി റേഞ്ചുകള്‍ പോലും ജാതിമത അടിസ്ഥാനത്തില്‍ വീതം വെയ്ക്കപ്പെട്ടു.എന്തിനും ഏതിനും ളോഹയും കാഷായവും നിസ്ക്കാര തഴമ്പും മറയായി.


പക്ഷെ ആത്മീയതയുടെ ബ്രാന്‍‌ഡ് നെയിമില്‍ അതിഭൌതികതയാണ് ഇവിടെ വിറ്റു പോയിരുന്നത് എന്ന് തിരിച്ചറിയാന്‍ നാം വൈകി. ആത്മീയതയുടെ ആവശ്യക്കാരും അതി ഭൌതികവാദികള്‍ തന്നെയായിരുന്നു.പെട്ടെന്ന് സമ്പന്നരാകാന്‍ ആഗ്രഹിക്കുന്നവര്‍,കൈക്കൂലിയും അഴിമതിയും കാട്ടി സ്വത്ത് സമ്പാദിച്ചവര്‍,ബ്ലേഡ് കാശെടുത്ത് ദീപാളി കുളിച്ചവര്‍,ബ്ലേഡ് നടത്തിപ്പുകാര്‍,രാഷ്രീയഭാഗ്യാന്വേഷികള്‍ അങ്ങനെ പോയി ആത്മീയതയുടെ കസ്റ്റമര്‍ ലിസ്റ്റ്.

അന്യന്റെ ചിലവില്‍ അരമനകളില്‍ വസിക്കുന്നവരും മെഴ്സിഡസില്‍ മാത്രം ചരിക്കുന്നവരും വിശിഷ്ഠ്ഭോജ്യങ്ങള്‍ ഭുജിക്കുന്നവരും വിമാനങ്ങളില്‍ പറന്നു നടന്ന് അനുഗ്രഹിക്കുന്നവരും എങ്ങനെ സന്ന്യാസിമാരാകും?ഭൌതികതയുടെ പരമകോടിയില്‍ വസിക്കുന്നവര്‍ എങ്ങനെ ആത്മീയ വാദികളാവും?തങ്ങളിലേക്ക് ഒഴുകുന്ന കോടികളില്‍ ചെറിയ ഒരു പങ്ക് സല്‍ക്കര്‍മ്മകള്‍ക്കായി വന്‍ പബ്ലിസിറ്റിയില്‍ ചിലവാക്കുകയും ബാക്കി അവനവന്റെ സുഖത്തിനായി ചിലവഴിക്കുന്നവരെങ്ങനെ സര്‍വ്വസംഗപരിത്യാഗിയാകും? (ആ ചിലവാക്കല്‍ തന്നെ ഇന്‍‌കം റ്റാക്സ് ആക്റ്റ് (സെക്ഷന്‍ 13 ആണെന്ന് തോന്നുന്നു)കാരണമാവാന്‍ സാധ്യത)

ആത്മീയവ്യാപാരവും ഭൌതിക വ്യാപരവും.

ആത്മീയവ്യാപാരവും ഭൌതിക വ്യാപാരവും-ഒന്നു ശരിയും മറ്റേത് തെറ്റുമാകുന്നതെങ്ങനെ?

ഭൌതിക വ്യാപാരങ്ങള്‍ (ചക്കയാവട്ടെ,മാങ്ങയാവട്ടെ,സേവനങ്ങളാകട്ടെ)വ്യക്തമായ വ്യാപാരനിയമങ്ങളാലും രാഷ്ട്ര-അന്താരാഷ്ട്ര നിയമങ്ങളാലും നിയന്ത്രിതമാണ്.സ്വാമി ജപിച്ച് തന്ന ചരട് ഫലിച്ചില്ലെങ്കില്‍ കണ്‍സ്യൂമര്‍ കോടതിയില്‍ പോകാനാവില്ല.മാത്രമല്ല ഭൌതിക വ്യാപാരങ്ങളുടെ വരുമാനം സര്‍ക്കാരി ബോധിപ്പിക്കേണ്ടതും നികുതി അടക്കേണ്ടതുമാണ്.ഇതൊന്നും ആത്മീയവ്യാപാരത്തില്‍ നടപ്പില്ല.

ഭൌതികവ്യാപാരത്തില്‍ ഏര്‍പ്പെടുന്നവര്‍ അത് പൂര്‍ണ്ണമനസ്സോടെ ഉത്തമബോധ്യത്തോടെ ചെയ്യുന്നതാണ്.സാമ്പിള്‍ കാണിച്ചിട്ട് വേറെ ഉല്‍പ്പന്നം കൊടുത്താ‍ല്‍ കേസിനു പോകാം.അങ്ങനെ ഒരു ഉത്തമബോധ്യം ആത്മീയവ്യാപാരത്തില്‍ ഇല്ല.ഭക്തന്‍ ഫലം ഇച്ഛിക്കുന്നുണ്ടെങ്കിലും കിട്ടുമെന്ന് ഉറപ്പൊന്നും അയാള്‍ക്കില്ല.പലപ്പോഴും അയാള്‍ ഒരു അര്‍ധമനോരോഗിയാവാനാണ് സാധ്യത.യുക്തിയും സാമാന്യ ബോധവും ഇല്ലാതിരിക്കല്‍ ഒരു ആരോഗ്യ മനസ്സിന്റെ ലക്ഷണമായി കരുതുക വയ്യല്ലോ.

ആത്മീയവ്യാപാരികളോട് ഭരണകൂടം പുലര്‍ത്തുന്ന മൃദുലത കൂടുതല്‍ ആളുകളെ ഇത്തരം വേഷം കെട്ടാന്‍ പ്രേരിപ്പിക്കും.കാഷായമോ ളോഹയോ ആര്‍ക്കും രക്ഷാകവചമാകരുത്.ആസനത്തില്‍ കുന്തം കയറ്റേണ്ട.പക്ഷെ ചെവിയില്‍ തൂവലിട്ട് സുഖിപ്പിക്കരുത്.

മറ്റൊന്ന് വിജയത്തിന് കുറുക്ക് വഴികളില്ല എന്ന ബോധം ജനങ്ങള്‍ക്ക് ഉണ്ടാവുകയാണ്.പാഠങ്ങളില്‍ നിരീശ്വരത്വം പഠിപ്പിച്ചാലും ഇല്ലെങ്കിലും പാഠങ്ങളില്‍ യുക്തിചിന്ത ഉള്‍പ്പെടുത്തേണ്ടത് അത്യാവശ്യമാണ്.യുക്തിയില്ലാത്ത ഒരു ജനത ആത്മീയ തട്ടിപ്പുകളില്‍ മാത്രമല്ല മറ്റു പല തട്ടിപ്പുകളിലും ചെന്നു വീഴും.ആട് തേക്ക് മാഞ്ചിയം,ബ്ലേഡ്,ചെയിന്‍ മണി ഇവയിലൊക്കെ പെട്ടവര്‍ വിദ്യാഭ്യാസമില്ലാത്തവരല്ല,മറിച്ച് യുക്തി കടലെടുത്ത് പോയവരാണ്.ഇനി അടുത്ത സാമൂഹ്യ തട്ടിപ്പ് നടക്കാന്‍ പോകുന്നത് ഫ്ലാറ്റ് കച്ചവടത്തിലായിരിക്കും.ഗവണ്മെന്റ് ഒരു റെഗുലേറ്ററി അഥോറിറ്റി ഉണ്ടാക്കിയില്ലെങ്കില്‍ അടുത്ത് തന്നെ അത് സംഭവിക്കും.അത്ര യുക്തിരഹിതമായണ് റിയല്‍ എസ്റ്റേറ്റ് ബിസിനസ്സില്‍ ഊഹകച്ചവടം നടക്കുന്നത്.

ഏതെങ്കിലും സ്വമി ആകാശത്തില്‍ നിന്നും അല്‍പ്പം കോമണ്‍സെന്‍സ് വീശിയെടുത്ത് അതിബുദ്ധിമാന്മാരായ മലയാളികളുടെ തലച്ചോറില്‍ തിരുകിയിരുന്നെങ്കില്‍....

Thursday, May 15, 2008

ഏകജാലകത്തില്‍ കഴപ്പ് അനുഭവിക്കുന്നവര്‍ക്ക്

ഏകജാലകത്തെ കുറിച്ച് അസത്യജടിലമായ ഒരുപാട് പ്രചരണങ്ങള്‍ നടക്കുന്നു.ഇതിനെ കുറിച്ച് മാരീചന്‍ ഒരിക്കല്‍ എഴിതിയിരൂന്നു.ഇത് മുന്‍ ഹയര്‍ സെക്കണ്ടറി ഡയറക്ടര്‍ കാര്‍ത്തികേയന്‍ നായരുടെ ലേഖനം. വായിക്കുക...

ഏകജാലകത്തിലൂടെ മാനേജ്മെന്റ് ക്വാട്ടയിലേക്ക് കുട്ടികളെ എടുക്കുന്നില്ല.മെറിറ്റും സംവരണവും മാത്രം.എന്നിട്ടും മാനേജറുമാര്‍ക്കും പാതിരിമാര്‍ക്കും അവരുടെ ചെല്ലം ചുമട്ടുകാരായ മാണി-ഉമ്മന്‍-ചെന്നിത്തലമാര്‍ക്കും ഇത്ര ചങ്കു കഴയ്ക്കുന്നു.ഉത്തരം നിങ്ങള്‍ തന്നെ കണ്ടെത്തുക.

ഏകജാലകം സത്യവും മിഥ്യയും -മാധ്യമം ലേഖനം

Thursday, May 01, 2008

കേരള വികസനം-എന്റെ കാഴ്ച്ച

ഫ്രണ്‍സ് ഓഫ് കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ഇന്ന് ഷാര്‍ജയില്‍ കേരള വികസനത്തെ കുറിച്ച് ഒരു സംവാദം നടത്തുന്നു.ഒരു പേപ്പര്‍ യുവകലാസാഹിതി ഷാര്‍ജാ യൂണിറ്റിനായി അവതരിപ്പിക്കാമോ എന്ന് സെക്രട്ടറി സുനില്‍ ചോദിച്ചു,പ്രസംഗം അത്ര വശമുള്ള പണിയല്ല.മാത്രമല്ല കാലവസ്ഥാ വ്യതിയാനം എന്റെ തൊണ്ടയിലെ സൌണ്ട് കാര്‍ഡ് തകര്‍ത്തു.(അല്ലെങ്കില്‍ ഒലത്തിയേനെ)ഏതായാലും എന്റെ ചിന്തകള്‍ കുത്തി ഒരു പോസ്റ്റാക്കി സുനിലിനയച്ചു.ഇത്ര ആയ നിലക്ക് ഇവിടെയും കിടക്കട്ട്....



വികസനം എന്ന പദം കൊണ്ട് നാം എന്താണ് അര്‍ത്ഥമാക്കുന്നത് എന്ന് വ്യക്തമായാല്‍ മാത്രമേ വികസനരംഗത്ത് എന്തെങ്കിലും പ്രതിസന്ധി നാം നേരിടുന്നുവോ എന്ന് പറയാനാവൂ.വികസനം പലപ്പോഴും തെറ്റായ അളവുകോല്‍ വെച്ച് അളക്കപ്പെടുന്ന വളരെ ആപേക്ഷികമായ ഒരു സംഗതി ആയിട്ടാണ് എനിക്ക് അനുഭവപ്പെടുന്നത്.

വികസനമെന്ന പദം മനസ്സിലേക്ക് കൊണ്ട് വരുന്നത് അംബരചുംബികളായ മാളികകളെയും ചീറിപായുന്ന കാറുകളെയും കുതിക്കുന്ന ഓഹരി സൂചികയെയുമാണ്.ഇത്തരമൊരു ചിത്രം നമ്മുടെ മനസ്സിലേക്ക് ആരോ അതി ശക്തമായി ഇമ്പ്രസ് ചെയ്തിരിക്കുന്നു.ഇത്തരം കെട്ടുകാഴ്ച്ചകളില്‍ നിന്നും മുഖ്യധാരാ ഇടതുപക്ഷത്തിനു പോലും മുക്തിയില്ല എന്ന് പലപ്പോഴും തോന്നി പോകുന്നു.

വികസനം എന്നെ സംബന്ധിച്ച് ഇതാണ്.

1. വിദ്യാഭ്യാസപരമായ വികസനം
2. മാനസികവും ശാരീരികവുമായ ആരോഗ്യമുള്ള സമൂഹത്തിലേക്കുള്ള പുരോഗതി
3. സാമ്പത്തികമായ പുരോഗതി
4. സാംസ്ക്കാരികമായ പുരോഗതി
5. സാങ്കേതികതയിലുള്ള പുരോഗതി
6. പരിസ്ഥിതി സംരക്ഷണത്തിലുള്ള പുരോഗതി.

ഇതില്‍ ഒന്ന് നശിപ്പിച്ച് മറ്റൊന്നിലോ മറ്റെല്ലാതിലുമോ പുരോഗതി കൈവരിക്കുന്നതില്‍ ഒരു മേന്മയുമില്ല എന്ന് ഞാന്‍ വിശ്വസിക്കുന്നു.ഉദാഹരണത്തിന് വളരെ സാമ്പത്തിക പുരോഗതി നേടിയ ഗുജറാത്തി സമൂഹം സാംസ്കാരികമായി എത്ര പിന്നോക്കാവസ്ഥയിലാണ് എന്ന് ആ സമൂഹത്തെ നെടുകേ പിളരുന്ന അതിന്റെ വര്‍ഗ്ഗീയ ധ്രുവീകരണം സാക്‍ഷ്യപ്പെടുത്തുന്നു.

ഈ പുരോഗതി സമൂഹത്തില്‍ പൊതുവായി ഉണ്ടാകണം.അല്ലതെ ലോകധനികരില്‍ 10ല്‍ നാലുപേര്‍ ഇന്ത്യക്കാരായാല്‍ ഇന്ത്യ വികസിച്ചു എന്നു പറയുന്നതില്‍പ്പരം ഒരു മൌഡ്യമില്ല.

വിദ്യാഭ്യാസത്തിന്റെയും ആരോഗ്യത്തിന്റെയും കാര്യത്തില്‍ നാം ആദ്യകാലങ്ങളില്‍ കുറേ ഏറെ മുന്നേറി.അത് പ്രധാനമായും ഈ രംഗങ്ങളില്‍ നാം അനുവദിച്ച സൌജന്യങ്ങളില്‍ അടിസ്ഥാനമാക്കിയുള്ളതായിരുന്നു.പക്ഷെ ഈ രംഗത്തെ പുതിയ വെല്ലുവിളികള്‍ അതിജീവിക്കാന്‍ നമ്മുടെ പഴയ നയങ്ങള്‍ക്ക് കഴിയുന്നില്ല.പുതിയ നയങ്ങള്‍ രൂപപ്പെടുത്തി എടുക്കാന്‍ പ്രത്യയശാസ്ത്രമാറാപ്പ് നമ്മെ അനുവദിക്കുന്നുമില്ല.ഫലമോ ഈ രംഗങ്ങളില്‍ അരാജകത്വവും ചൂഷണവും തീവെട്ടിക്കൊള്ളയും കൊടി കുത്തി വാഴുന്നു.

മെഡിക്കല്‍ കോളേജുകളില്‍ കൂടുതല്‍ സൌകര്യങ്ങള്‍ ഏര്‍പ്പെടുത്താന്‍ പണം വേണം.പണം രോഗികളില്‍ നിന്നും ഈടാക്കാന്‍ ആവില്ല.അപ്പോള്‍ ഇനി ഈ രംഗത്ത് വികസനം വേണ്ട എന്നല്ലല്ലോ.ജനങ്ങളെ പിഴിയാ‍തെ എന്നാല്‍ ഖജനാവിനെ അധികമായി ബാധിക്കാതെ ചെയ്യുവാന്‍ സര്‍ക്കാര്‍ ശ്രമിക്കണം.

സര്‍ക്കാര്‍ ഡോക്ടറുമാര്‍ സ്വകാര്യ പ്രാക്റ്റീസ് ചെയ്യുന്നത് നിയമവിരുദ്ധമാണ്.പക്ഷെ അത് അനുസ്യൂതം തുടരുന്നു.അതിനു പകരം ഉച്ചക്ക് ശേഷം ഓ.പികള്‍ പേ ക്ലിനിക്കുകളാക്കി മാറ്റുക.അവിടുത്തെ വരുമാനത്തിനെ പകുതി ഡോക്റ്ററുമാര്‍ക്ക് നല്‍കുക.പേക്ലിനിക്കുകള്‍ക്ക് പുറത്തുള്ള പ്രാക്റ്റീസ് ശക്തമായി നിരോധിക്കുക.ഇത്തരം ആശയങ്ങള്‍ കൂടുതല്‍ പ്രയോഗിക്കുകയാണ് പ്രത്യയശാസ്ത്രപരമായ ജഡതകളില്‍ കടിച്ചു തൂങ്ങുന്നതിനേക്കാള്‍ നല്ലത്.

കേരളം ഒരു രാജ്യമല്ല.അതിവേഗം മുതലാളിത്തപാതയില്‍ കുതിക്കുന്ന ഒരു രാജ്യത്തെ സംസ്ഥാനം മാത്രമാണ്.തനി സോഷ്യലിസം മാത്രമേ നാം നടപ്പാക്കൂ എന്ന് വാശി പിടിക്കുന്നതില്‍ ഒരുപാട് ബുദ്ധിമുട്ടുണ്ട്.പ്രത്യേകിച്ചും മുന്തിയ ധനാഗമമാര്‍ഗ്ഗങ്ങള്‍ കേന്ദ്രം കയ്യടക്കി വെച്ചിരിക്കുമ്പോള്‍.ഇന്നത്തെ നിലയില്‍ കേന്ദ്ര-സംസ്ഥാനബന്ധങ്ങള്‍ പണ്ട് ഇവിടെ നിലവിലുണ്ടായിരുന്ന ജന്മി-കുടിയാന്‍ ബന്ധത്തെക്കാള്‍ ഒട്ടും മെച്ചമില്ല.അഭിനവ വാഴക്കുലയില്‍ മലയപുലയന്‍‍ അച്ചുതാനന്ദന്‍ ആകുന്നു,ജന്മി പളനിയപ്പന്‍ ചിദംബരം ചെട്ടിയാരും.

സ്വാഭാവികമായി നമ്മുടെ സ്വേച്ഛകള്‍ കടിഞ്ഞാണിടപ്പെടും.സഹായം ചോദിച്ചാല്‍ ഏതെങ്കിലും അന്താരാഷ്ട്ര ഏജന്‍സിയുടെ ബോര്‍ഡ് ചൂണ്ടികാട്ടി അവിടെ നിന്നും അവര്‍ പറയുന്ന വ്യവസ്ഥയില്‍ വാങ്ങിക്കൊള്ളാന്‍ പറയും.അവരോ പണയമായി പാഞ്ചാലിയെ വരെ ചോദിക്കും.

ഉല്‍പ്പാദന പ്രക്രിയ വല്ലാതെ നിലച്ചു പോയ ഒരു സംസ്ഥാനമാണ് കേരളം.അതിന് കാരണം തൊഴിലാളികളാണെന്ന് പ്രചരണം സത്യമായി തോന്നിയിട്ടില്ല.മുന്തിയ മുതലാളിത്തരാജ്യങ്ങളീല്‍ പലതിലും ഇതിലും ശക്തമായ ട്രേഡ് യൂണിയന്‍ മിലിറ്റന്‍സി ഉണ്ട്.എന്റെ സ്വന്തം അനുഭവം പറഞ്ഞാല്‍ ഒരു എക്സിബിഷന്‍ സ്റ്റാന്ഡ് സെറ്റപ്പ് ചെയ്യാന്‍ ഒരു മണിക്കൂറിന് അമേരിക്കയില്‍ 20 മുതല്‍ 25 ഡോളര്‍ കൂലി ഏതാണ്ട് 92 ദിര്‍ഹം.യുഎഇയില്‍ അത് 8 ദിര്‍ഹം മുതല്‍ 10 ദിര്‍ഹം വരെ.അതിലും എത്ര കുറവാണ് കേരളത്തില്‍.

പല ഘടകങ്ങളില്‍ ഒന്ന് തൊഴിലാളി പ്രശ്നമാണ് എന്ന് പറഞ്ഞാല്‍ അംഗീകരിക്കാം.അത് തൊഴിലാളി പ്രശ്നത്തെക്കാള്‍ രാഷ്ട്രീയ പ്രശ്നമെന്ന് കാണാനാണ് എനിക്ക് താല്‍പ്പര്യം.

കേരളത്തിലെ സാമൂഹിക മാറ്റത്തെ ഇങ്ങനെ കാണാം
1. 1957 മുതല്‍ 1970കള്‍ വരെ ശക്തമായ ഭൂപരിഷ്ക്കരണ നിയമങ്ങള്‍ നടപ്പാക്കപ്പെടുന്നു.ഫലമായി ധാരാളം ഭൂരഹിതര്‍ക്ക് ഭൂമി കിട്ടുന്നു.പക്ഷെ ഭൂമി കിട്ടുയവരില്‍ പലരും കൃഷി തൊഴില്‍ ആക്കിയവരല്ല.അതു കൊണ്ട് ഭൂമി പിന്നെയും തുണ്ട് തുണ്ട് ആക്കപ്പെടുന്നു.ഭൂമി സ്കേഴ്സ് റിസോഴ്സ് ആയ നാട്ടില്‍ ഭൂമി തിരെ പ്രത്യുല്‍പ്പാദനപരമല്ലാതെ ആവുന്നു.ആകെ ഭൂമിക്കുള്ള പ്രയോജനം മുറിച്ച് മുറിച്ച് വില്‍ക്കാം എന്ന് മാത്രമായി ചുരുങ്ങുന്നു.

2.മേല്‍പ്പറഞ്ഞ സാമൂഹികമാറ്റം തുടങ്ങുന്ന കാലം വരെ കേരളം ഒരു കാര്‍ഷിക സംസ്ഥാനമായിരുന്നു.മേല്‍പ്പറഞ്ഞ മാറ്റങ്ങള്‍ കൃഷിയെ ആദായകരമല്ലാതാക്കി തീര്‍ത്തൂ.റബര്‍ എന്ന നാണ്യവിള ഭക്‍ഷ്യധാന്യകൃഷിയെ സൈഡ്ലൈന്‍ ചെയ്തു രംഗപ്രവേശനം ചെയ്യുന്നു.തോട്ടങ്ങള്‍ക്ക് ഭൂപരിഷ്ക്കരണം ബാധകമല്ലാത്തത് കൊണ്ട് ആ മേഖലയില്‍ ഫ്രാഗ്മെന്റേഷന്റെ പ്രശ്നങ്ങള്‍ ഉണ്ടാകുന്നില്ല.ഗാട്ട് കരാറിന്റെ കാലം വരെ നാണ്യവിളകള്‍ കേരളത്തിലെ ഒരു വിഭാഗത്തെ നന്നായി സംരക്ഷിച്ചു.

3.1970കളില്‍ ശക്തമായ ഗള്‍ഫ് കുടിയേറ്റം ആരംഭിക്കുന്നു.1980കളില്‍ അത് പരമകാഷ്ടയിലെത്തുന്നു.പണം ബാങ്കുകളില്‍ കുമിഞ്ഞു കൂടി.നിര്‍മ്മാണ മേഖല ഒഴിച്ച് മറ്റൊരു മേഖലയിലും ഈ പണം വിനിയോഗിക്കപ്പെട്ടില്ല.മാത്രമല്ല.ധനത്തിന്റെ വിനിമയത്തിലെ ഒന്നോ രണ്ടോ ചക്രത്തിനുള്ളില്‍ അത് സംസ്ഥാനത്തിന്റെ വെളിയിലേക്ക് പോയി.അരിയും പച്ചക്കറിയും വാങ്ങുമ്പോള്‍ അത് തമിഴ്നാട്ടിലേക്ക് പോയി,മാരുതി കാര്‍ വാങ്ങുമ്പോള്‍ ഉത്തരേന്ത്യക്കാരനിലൂടെ ജപ്പാനിലേക്ക് പോയി,മുളക് വാങ്ങുമ്പോള്‍ അത് ആന്ധ്രക്ക് പോയി.ഇനി ബാങ്കുകളില്‍ ഉള്ള പണം വായ്പ്പയായി ഇവിടെ ചിലവാക്കപ്പെട്ടില്ല.അതിന് 2 കാരണങ്ങള്‍ ഉണ്ട്.1. അങ്ങോട്ടിട്ട പണം ഈ സംസ്ഥാനത്ത് തന്നെ ചിലവാക്കാന്‍ ഗോസായിയുടെ കാരുണ്യം വേണം 2. ഗള്‍ഫിലോട്ട് നോക്കിയിരുന്ന് നമ്മുടെ എന്റര്‍പ്രണര്‍ഷിപ്പ് നശിച്ചു പോയി.പലര്‍ക്കും ഗള്‍ഫ് ഒരു സ്വപ്നഖനിയായിരുന്നു,ഇവിടെ വന്ന് ഒട്ടകത്തെ കറക്കുന്നതും ഈന്തപ്പനയില്‍ കയറുന്നതും വരെ.നല്ല പ്രോജക്റ്റുകള്‍ ഇല്ലാതെ വായ്പ്പ കിട്ടില്ല. അതേ സമയം മറുനാട്ടില്‍ യൂസഫലിയും പി.എന്‍.സി മേനോനുമൊക്കെ വെന്നിക്കൊടി പാറിച്ചു.

ഇനി എന്താണ് നമ്മുടെ ഭാവി

ജീര്‍ണ്ണത കൊണ്ട് തകരാന്‍ പോകുന്ന മുതലാളിത്ത പാതയോ ആന്തരിക വൈരുദ്ധ്യങ്ങളും അഴിമതിയും സ്വജനപക്ഷപാതവും കൊണ്ട് തകര്‍ന്ന കിഴക്കന്‍ യൂറോപ്പ് മാതൃകയിലെ സോഷ്യലിസമോ ചൈനയിലെ സോഷ്യലിസ്റ്റ് ലേബലുള്ള മുതലാളിത്തമോ അല്ല നമ്മുടെ നല്ല മാതൃക.കുറേ കൂടി നമ്മുക്ക് യോജിക്കുക സ്കാഡിനേവിയന്‍ രാജ്യങ്ങളിലും മറ്റും പുലരുന്ന തരത്തിലുള്ള വെല്‍ഫെയര്‍ സ്റ്റേറ്റ് എന്ന സങ്കല്‍പ്പമാവാം.ജനാധിപത്യം,തുല്യത,സ്വാതന്ത്ര്യം,തുറന്ന വിപണി,സ്റ്റേറ്റിന്റെ സംരക്ഷണം ഈ ഘടകങ്ങള്‍ എല്ലാം പുലരുന്ന ഒരു ഘടന.

കൃഷി:
എന്ത് വില കൊടുത്തും നിലവിലുള്ള കൃഷി സംരക്ഷിക്കുക എന്നത് പരമപ്രധാനമായ സംഗതിയാണ്.സഹഹരണ സംഘങ്ങള്‍ ഈ രംഗത്ത് പരാജയപ്പെട്ടാല്‍ കര്‍ഷകരുടെ കോര്‍പ്പറേറ്റുകള്‍ സൃഷ്ടിച്ചും കൃഷി മുന്നോട്ട് കൊണ്ടുപോകണം.മാത്രമല്ല പരമാവധി യന്ത്രവല്‍ക്കരണം നടത്തുകയും വേണം.കര്‍ഷകതൊഴിലാളികളുടെ തൊഴില്‍ അവസരങ്ങളെക്കാള്‍ പ്രധാനമാണ് കൃഷി എന്ന ഉല്‍പ്പാദനപ്രക്രിയയുടെ നിലനില്‍പ്പ്.

വന്‍ വ്യവസായങ്ങള്‍:
വന്‍ വ്യവസായങ്ങള്‍ കേരളം പോലെ ഒരു പാരസ്ഥിതിക ദുര്‍ബ്ബലപ്രദേശത്ത് പറ്റിയതല്ല.അതിന് ഒരു പാട് ജനവാസമില്ലാത്ത ഭൂമിയും മറ്റും വേണം.മാത്രമല്ല നമ്മുടെ പുഴയും നമ്മുടെ കടലും നമ്മുടെ കായലുകളും നമ്മുടെ വനങ്ങളും നിലനിര്‍ത്തി കൊണ്ടുള്ള ഒരു വികസനത്തെകുറിച്ച് മാത്രമേ നാം ചിന്തിക്കാവൂ.

അടിസ്ഥാന സൌകര്യങ്ങള്‍:
ഇവ മെച്ചപ്പെട്ടേ മതിയാവൂ.അവിടെയും നാം കുടിയിറക്കല്‍ പോലുള്ള പ്രശ്നങ്ങള്‍ നേരിടുന്നു.അത് പോലെ തന്നെ വലിയ റ്റോള്‍ നിരക്കുകള്‍ ഒരു തരത്തിലും ആശാസ്യമല്ല.ജനത്തിന്റെ നിലവിലുള്ള സ്വാതന്ത്രയങ്ങളെയും അവകാശങ്ങളെയും ഹനിക്കാതെ വേണം ഇത് നേരിടാന്‍.ഈ മേഖലയില്‍ എല്ലാ തരത്തിലുള്ള നിക്ഷേപങ്ങളും പ്രോത്സാഹിപ്പിക്കണം.പക്ഷെ സര്‍ക്കാര്‍ ആവണം റെഗുലേറ്ററി അഥോറിറ്റി.അല്ലാതെ സ്വാശ്രയ കോളേജ് തുടങ്ങിയത് പോലെ പുലിവാലാകരുത്.

സാങ്കേതികത:

ലോകത്ത് എല്ലാ വിശ്വാസപ്രമാണങ്ങളെയും ഇസങ്ങളെയും അപ്രസക്തമാക്കാന്‍ പോകുന്നത് സാങ്കേതികതയാണ്. അതിലുമപ്പുറം സാങ്കേതികത നമ്മുടെ വിരല്‍ തുമ്പിലെത്തിക്കുന്ന അറിവാണ്.ചാതുര്‍വര്‍ണ്ണ്യങ്ങളെയും ചൂഷിത-ചൂഷക വേര്‍തിരുവുകളെയും മറ്റെല്ലാ‍ ജാതികളെയും തകര്‍ത്തു കൊണ്ട് ഒരു പുതിയ അവസ്ഥ വരുന്നു.ലോകത്ത് ഇനി 2 കൂട്ടരേ ഉള്ളൂ അറിവിലേക്ക് വഴി തുറക്കപ്പെട്ടവരും അത് നിഷേധിക്കപ്പെട്ടവരും.പരമാവധി ആളുകളെ അറിവിന്റെ പന്ഥാവിലെത്തിക്കുക എന്നതാണ് നാം ചെയ്യേണ്ട സംഗതി.ഒരു പക്ഷെ അത് നിലവിലുള്ള വിശ്വാസപ്രമാണങ്ങളെയും പ്രത്യയശാസ്ത്രമൂഡതയെയും തകര്‍ത്തെറിയുമായിരിക്കും.പക്ഷെ പകരം അത് ഒരു മെച്ചപ്പെട്ട ലോകം നമ്മുക്ക് മുന്നില്‍ വെക്കും എന്ന് ആശിക്കാം.കാരണം അറിവിന്റെ ആരംഭം ചൂഷണത്തിന്റെ അവസാനം കൂടെയാണ്.