Saturday, November 24, 2007

അരവണചരിതം സു(ധാകര)ഭാഷിതം.

റേഡിയോയില്‍ സുഭാഷിതം എന്നൊരു പരിപാടിയുണ്ട്.രാവിലെ ആറിന്.അത് കേട്ട് ദിനം തുടങ്ങുക എന്നത് ഉന്‍‌മേഷദായകമായിരുന്നു.കാലാന്തരേ റേഡിയോ കേള്‍ക്കുന്ന പതിവും വെളുപ്പിന് എഴുന്നേല്‍ക്കുന്ന പതിവും ഇല്ലാതായി.കാലം വരുത്തിയ മാറ്റങ്ങള്‍.ജീവിതത്തിന്റെ യാന്ത്രികത ജീവിതത്തിലെ കൊച്ചു കൊച്ചു നന്‍‌മകളെയും സുഖങ്ങളെയും സന്തോഷങ്ങളെയും നാമറിയാതെ തന്നെ ഇല്ലാതാക്കുകയാണല്ലോ.

മന്ത്രി സുധാകരന്റെ പ്രിയ പത്നി ശ്രീമതി ജൂബിലി നവപ്രഭ 5 കൊല്ലം എന്റെ അധ്യാപികയായിരുന്നു.അതില്‍ 2 കൊല്ലം അവര്‍ എന്റെ ക്ലാസില്‍ പഠിപ്പിച്ചിരുന്നു.അച്ചടക്കമില്ലെങ്കിലും അക്കാദമിക മികവുള്ളതു കൊണ്ടാവും എന്നോട് വളരെ വാത്സല്യപൂര്‍വ്വം പെരുമാറിയിരുന്നു.എന്റെ മാതാപിതാക്കളുമായും മന്ത്രിക്കും പത്നിക്കും അടുത്ത പരിചയമുള്ളതു കൊണ്ടും കൂടിയാവാം ആ വാത്സല്യം.

സുഭാഷിതത്തിനു പകരം ഇന്നു കേരളം കേട്ടാസ്വദിക്കുന്നത് ശ്രീ സുധാകരന്റെ ഭാഷിതങ്ങളാണ്.നിര്‍മമതയോടെ ചില സത്യങ്ങള്‍ തുറന്നു പറയുന്ന ആള്‍ എന്ന ഇമേജ് മന്ത്രിക്ക് കിട്ടിയപ്പോഴും പലരും ചോദിച്ചു “ഇതല്‍പ്പം കടന്നു പോയില്ലേ”.കലാന്തരത്തില്‍ അങ്ങനെ സംശയിക്കുന്നവരുടെ എണ്ണം കൂടി വന്നു.

ആദ്യം ഞാനും കരുതിയത് സുധാകരനു അഴിമതി എന്ന് കേട്ടാല്‍ അലര്‍ജി ആണെന്നും അഴിമതി ആരോപിക്കപെടുന്നവരോട് പോലും സഹവസിക്കാന്‍ ഇഷ്ടപ്പെടുന്നില്ല എന്നുമാണ്.പക്ഷെ പിന്നീട് മനസ്സിലായി അദ്ദേഹത്തിന് മറ്റു പാര്‍ട്ടിയിലെ അഴിമതിക്കാരെ മാത്രമേ കണ്ണില്‍ പിടിക്കു എന്നും ലാവ്‌ലിനൊന്നും കാണാന്‍ പറ്റില്ലെന്നും.ഡിഗ്രിക്ക് അക്കൌണ്ടന്‍സിക്ക് 100ല്‍ 17ഉം പിന്നെ ഇമ്പ്രൂവ്മെന്റില്‍ 23ഉം കിട്ടുന്ന കുട്ടിക്ക് എത്ര അക്കാദമിക്ക് മിടുക്കുണ്ടാവും എന്നു ശ്രീമതിയോട് ഒന്നു ചോദിച്ചിരുന്നെങ്കില്‍ അദ്ദേഹം പിണറായിയുടെ പുത്രന്റെ ബിര്‍മ്മിംഹാം പഠനത്തെ വിമര്‍ശിച്ച സാറാ ജോസഫിനെ ചീഞ്ഞവെള്ളത്തിലെ തവള എന്നു വിളിക്കുമായിരുന്നുവോ?

വിളിക്കുമായിരുന്നു എന്നുത്തരം.കാരണം അദ്ദേഹത്തെ നയിക്കുന്നത് അഴിമതി വിരുദ്ധ ആശയമൊന്നുമല്ല.ചില രഹസ്യ അജണ്ടകളാണ്.ആ അജണ്ടയുടെ ഭാഗമായാണ് അദ്ദേഹം ജില്ലാ സെക്രട്ടറി ആയിരുന്ന കാലത്ത് ആലപ്പുഴയില്‍ സദാ സിപിഐ-സിപി എം സംഘര്‍ഷം നിലനിന്നിരുന്നത്.അന്നത്തെ സി.പി.ഐ ജില്ലാ സെക്രട്ടറി റ്റി.പുരുഷോത്തമന്‍ സുധാകരനെക്കാള്‍ അധികം സാരസ്വതം സേവിച്ചിരുന്നതു കൊണ്ട് നല്ല മുന്തിയ ഇനം ജിഹ്വാവിലാസമാണ് നടന്നിരുന്നത്.ഒരു പരിധി വരെ സുധാകരന് ആയുധം താഴെ വെയ്ക്കേണ്ടി വന്നു.

ആലപ്പുഴയില്‍ ഇരു കമ്മ്യൂ.പാര്‍ട്ടികളക്കും പരസ്പരം കണ്ണിനു കണ്ടുകൂടാ.കേരള തൊഴിലാളി വര്‍ഗ്ഗരാഷ്ട്രീയത്തിന്റെ പിതൃഭൂമിയില്‍ പിളര്‍പ്പിന്റെ ഇമ്പാക്റ്റ് വളരെ വലുതായിരുന്നു.രക്തസാക്ഷികളുടെ സ്വപ്നം തകര്‍ത്തവരാണ് പിളര്‍പ്പന്‍‌മാരെന്നു സി.പി.ഐ കരുതിയപ്പോള്‍ രക്തസാക്ഷികളുടെ നേരവകാശികള്‍ അതിവിപ്ലവകാരികളായ തങ്ങള്‍ മാത്രമാണെന്ന് സി.പി.എമ്മും കരുതുന്നു.രക്തസാക്ഷി സ്മൃതിക്കു നേരെ പല്ലിളിച്ചു കൊണ്ട് 2 മണ്ഡപങ്ങള്‍ നില്‍ക്കുന്ന അശ്ലീല കാഴ്ച്ചയും ആലപ്പുഴയ്ക്ക് സ്വന്തം.ഇതിനു ഒരു പൈങ്കിളി പരിവേഷം നല്‍കി ബാക്ക് ഡ്രോപ്പായി റ്റിവി -ഗൌരി ബന്ധവും മറ്റും.അച്ഛന്‍ ഒരു വശത്തും മകന്‍ മറു വശത്തുമായി, സഹോദരര്‍ ഇരു ചേരിയിലായി,പല സ്ഥലങ്ങളിലും കുടുംബ ബന്ധങ്ങള്‍ പോലും 65ലും 69-79 കാലത്തും വഷളായി.കാര്യങ്ങള്‍ മെച്ചപ്പെട്ടപ്പോഴും സുധാകരനെ പോലുള്ളവര്‍ ആ വൈരാഗ്യം സൂക്ഷിക്കുന്നു.കിട്ടിയ ചാന്‍സുകളില്‍ പരസ്പരം പണിയുന്നു.

പുതിയ ദേവസ്വം ബോര്‍ഡ് അധികാരമേറ്റപ്പോള്‍ മുതല്‍ സുധാകരന്‍ അതിലെ 2 അംഗങ്ങളെ ചവുട്ടി താഴ്ത്താനും അഴിമതിക്കാരെന്നു വരുത്തി തീര്‍ക്കാനും ശ്രമിക്കുകയായിരുന്നു.അംഗങ്ങള്‍ക്ക് വീടും വാഹനവും നല്‍കുന്നത് കൊണ്ടാണ് അവര്‍ അഴിമതിക്കാരാകുന്നത്,അതിനാല്‍ പ്രസിഡന്റിനു മാത്രം വണ്ടിയും വീടും.ചോക്ലേറ്റ് തിന്നുന്നത് കൊണ്ട് പല്ല് ചീത്തയാകുന്നത് എന്നു പറയും പോലെ എത്ര എളുപ്പം മന്ത്രി അഴിമതിയുടെ കാരണം കണ്ടു പിടിച്ചു.അല്ലാതെ പ്രസിഡന്റ് സ്വന്തം പാര്‍ട്ടിക്കാരനായതു കൊണ്ടല്ല.

അടുത്തത് പി.നാരായണന്‍ എന്ന സി.പി.ഐ നോമിനി ശബരിമലയില്‍ നിന്നു ഓസിനു അരവണ വാങ്ങി നക്കി എന്നായി മന്ത്രി,ഇതൊക്കെ വരുന്നത് അതിസുന്ദരമായ വാഗ്‌വിലാസത്തിലാണ്.നാരായണന്‍ താന്‍ അരവണ വാങ്ങി നക്കിയതിന്റെ ബില്ല് പത്രസമ്മേളനം വിളീച്ചു കാട്ടി.അതോടെ അതിന്റെ കാറ്റു പോയി.

ഇതിനിടയില്‍ ദേവസ്വം ബോര്‍ഡില്‍ മെംബറുമാരുടെ മുറി പൂട്ടി കൊണ്ടു പോവുക,കാര്‍ പിടിച്ചെടുക്കുക തുടങ്ങിയ തറ വേലകള്‍ പ്രസിഡന്റിനെ കൊണ്ട് കാണിപ്പിച്ചു.പി.നാരായണന്‍ വൈക്കം മാര്‍ക്കറ്റിലെ പഴയ ലോഡിംഗ്‌കാരനാണ്.അദ്ദേഹത്തിന്റെ വായില്‍ നിന്നും മന്ത്രിക്കു ചേര്‍ന്ന നിലവാരത്തിലുള്ള മാര്‍ക്കറ്റ് പദാവലികള്‍ ഒഴുകി തുടങ്ങി.

ഗുപ്തന്‍ എന്ന ദേവസ്വം അധ്യക്ഷന്‍ ഇ.എം.എസിന്റെ പുയ്യാപ്ലയാണ്.പണ്ട് കെ.എസ്.ആര്‍.ടി.സി മാനേജിംഗ് ഡയറക്റ്ററായിരുന്നു.അന്നു മന്ത്രി ആയിരുന്ന കൊട്ടാരക്കര കീഴൂട്ടു ബാലന്‍ പിള്ളയച്ചനായിരുന്നു പുള്ളിയുടെ കാണപ്പെട്ട ദൈവവും ഭവനത്തിന്റെ ഐശ്വര്യവും.ഇന്നത് സുധാകരനായിരിക്കുന്നു.അപ്പോള്‍ കാണുന്നവനെയും അന്നം തരുന്നവനെയും അപ്പാ എന്നു വിളിച്ചില്ലെങ്കിലും അഫ്ഫാ എന്നെങ്കിലും വിളിക്കേണ്ടേ തിരുമുല്‍പ്പാട്.

നാ‍രായണനും അതുവഴി സിപിഐക്കും മറുപണി കൊടുക്കാന്‍ ആഞ്ഞിരിക്കുമ്പോഴാണ് മംഗളം പത്രം അരവണയില്‍ കല്ലുകടിക്കുന്നു,ചീഞ്ഞു നാറുന്നു എന്നോക്കെ പറഞ്ഞ് രംഗത്തു വന്നത്.സി.പി.ഐ വിരോധം മുറ്റിയ പത്രമാണ് മംഗളമെങ്കിലും ആരോപണത്തിന്റെ കുന്തമുന ആര്‍.എസ്.പിക്ക് നേരെ ആയിരുന്നു.

ഏതായാലും മണ്ഡലത്തിലെ ആദ്യ ദിനം തന്നെ അരവണ വിതരണം തകര്‍ന്നു തരിപ്പണമായി.അതില്‍ ഒരു പാട് അട്ടിമറി ഉള്ളതായി പറയപ്പെടുന്നു.മെഷ്യന്‍ പറഞ്ഞ ദിവസം ഹാന്‍‌ഡ് ഓവര്‍ ചെയ്തില്ല,തന്നപ്പോള്‍ അത് പ്രവര്‍ത്തനക്ഷമമായിരുന്നില്ല എന്നൊക്കെ പുതിയ കരാറുകാരന്‍ പറയുന്നു.ശൂന്യതയില്‍ നിന്നു അരവണയെടുക്കാന്‍ അയാള്‍ സായിബാബ ഒന്നുമല്ലല്ലോ.

ഇതൊന്നും കരാറിലെ അഴിമതി കൊണ്ടല്ല.മറിച്ച് ദേവസ്വം എന്ന ഈജിയന്‍ തൊഴുത്തിലെ താപ്പാനകളുടെ കളി മൂലം ആണെന്ന് വ്യക്തം.മെഷീന്‍ ഹാന്‍‌ഡ് ഓവര്‍ റിപ്പോര്‍ട്ടില്‍ ഒപ്പിട്ട ദേവസ്വം എഞ്ചിനീറും മറ്റുമാണ് ഉത്തരം പറയേണ്ടത്.സമഗ്രമായ ഒരു അന്വേഷണം ആവശ്യം തന്നെ.സാമന്യബുദ്ധിയുള്ളവര്‍ ആരും എതിര്‍ക്കില്ല.

മേല്‍പ്പറഞ്ഞ അരവണ കരാര്‍ ദേവസ്വം കമ്മീഷണറുടെ സാന്നിധ്യത്തില്‍ ബോര്‍ഡ് ഏകകണ്ഠമായി അംഗീകരിച്ചതാണ്.അന്ന് പ്രസിഡന്റിന് എതിര്‍പ്പുള്ളതായി മിനിറ്റ്സില്‍ രേഖപ്പെടുത്തിയിട്ടില്ല.അദ്ദേഹത്തിന് എതിര്‍പ്പുണ്ടെങ്കില്‍ ഒന്നിലേറെ വഴികളുണ്ട്.

1.എതിര്‍ത്ത് വോട്ട് ചെയ്യാം
2.ഡിസന്റിംഗ് നോട്ട് എഴുതാം
3.തന്റെ സംശയങ്ങള്‍ രേഖപ്പെടുത്തണം എന്ന് ആവശ്യപ്പെടാം
4.തീരുമാനമെടുക്കാതെ യോഗം പിരിച്ചു വിടാം,അത് സര്‍ക്കാരില്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ കമ്മീഷണറോട് ആവശ്യപ്പെടാം,അല്ലെങ്കില്‍ സ്വയം അങ്ങനെ ചെയ്യാം.

ഇതൊന്നും ചെയ്യാതെ അദ്ദേഹം ഇന്നു പറയുന്നു ഭൂരിപക്ഷത്തിനു വഴങ്ങുകയായിരുന്നു താന്‍ ചെയ്തതെന്ന്.ഭൂരിപക്ഷം പറഞ്ഞാല്‍ എന്ത് അധാര്‍മ്മികതയ്ക്കും അദ്ദേഹം വഴങ്ങുമോ?

അപ്പോള്‍ അങ്ങനെ ഒന്നും ചെയ്യാതെ വഴങ്ങി കൊടുത്ത ഗുപ്തനെ ഒഴിവാക്കി അന്വേഷണം പ്രഖ്യാപിച്ചാല്‍ സ്വാഭാവികമായി എന്തു സംഭവിക്കും? മറ്റു പാര്‍ട്ടികള്‍ എതിര്‍ക്കും.അങ്ങനെ സി.പി.ഐ മറ്റൊരു അന്വേഷണം കൂടി അട്ടിമറിച്ചു എന്ന് വിളിച്ചു കൂ‍വാം.അതിന്റെ ആദ്യവെടി എന്ന നിലയില്‍ മന്ത്രി പറയുന്നു-അഴിമതിക്കാരെ സംരക്ഷിക്കണമെങ്കില്‍ അത് എഴുതി തന്നാല്‍ അങ്ങനെ ചെയ്തേക്കാമെന്ന്.അഴിമതിക്കരെന്ന് സാറ് അങ്ങ് തീരുമാനിച്ച് കഴിഞ്ഞെങ്കില്‍ പിന്നെ എന്തിന് അന്വേഷണം? അങ്ങ് തൂക്കി കൊല്ലണം സര്‍.

പാര്‍ട്ടി അങ്ങനെ എഴുതി തന്നതിനാലാണോ ലാവ്‌ലിന്‍ ആരോപിതനായ സെക്രട്ടറിയെ അങ്ങ് സംരക്ഷിക്കുന്നത്? 100ല്‍ 23 മാര്‍ക്കുകാരന്‍ ബുദ്ധിജീവിയുടെ ബര്‍മ്മിംഹാം ഉപരിപഠനത്തെ നാണമില്ലാതെ ന്യായീകരിക്കുന്നത്.അഴിമതി എന്ന് കേള്‍ക്കുമ്പോള്‍ വല്ലാതെ ചൊറിഞ്ഞ് തടിക്കുന്ന മാന്യമന്ത്രി ഉത്തരം പറയണം.

ഗ്രൂപ്പുകള്‍ക്കിടയില്‍ ചാടി കളിക്കുന്ന കുഞ്ഞിരാമനായ മന്ത്രിക്ക് ഇ.എം.എസിന്റെ പുയ്യാപ്ലയെ തൊടാന്‍ സകലാംഗം വിറയ്ക്കും.എന്നാല്‍ പിന്നെ കിടക്കട്ടെ സഖ്യകക്ഷികളുടെ നെഞ്ചത്ത് മന്ത്രിയുടെ അഴിമതി വിരുദ്ധ ഗ്വാ ഗ്വാ.

അദ്ദേഹം പറയുന്നു ദൈവനാമത്തില്‍ സത്യപ്രതിജ്ഞ ചെയ്ത നാരായണന്‍ കമ്മ്യൂണിസ്റ്റെന്ന് അവകാശപ്പെടാന്‍ യോഗ്യനല്ല എന്നു.അദ്ദേഹം പറയുന്നു എങ്ങനെ ദേവസ്വം ഭരിക്കണമെന്ന് പി.കെ.ചന്ദ്രാനന്ദന്‍ തെളിയിച്ചിട്ടുണ്ടെന്ന്.അതില്‍ തന്നെ ഇല്ലേ ഒരു വലിയ വിവരക്കേട്? .പി.കെ.ചന്ദ്രാനന്ദന്‍ ദേവസ്വം പ്രസിഡന്റായപ്പോഴും ദൈവനാമത്തില്‍ ആയിരിക്കും പ്രതിജ്ഞ എടുത്തത്(ദേവസ്വം ബോര്‍ഡില്‍ ദൃഡ പ്രതിജ്ഞ പറ്റില്ലല്ലോ)സ: പി.കെ.ചന്ദ്രാനന്ദന്‍ ഇന്നു ആലപ്പുഴ ജില്ലാ സെക്രട്ടറി ആണ്.സുധാകരന്റെ മാനദണ്ഡത്തില്‍ വന്ദ്യവയോധികനായ ഈ പുന്നപ്ര വയലാര്‍ സമര സേനാനിയും കമ്യൂണീസ്റ്റെന്നു അവകാശപ്പെടാന്‍ യോഗ്യനല്ലല്ലോ.

ഞങ്ങളുടെ ബാല്യകാലത്ത് ഞങ്ങളുടെ അടുത്ത് ഒരു വൃദ്ധ തനിച്ച് താമസിച്ചിരുന്നു.അവരുടെ വിശാലമായ പറമ്പില്‍ കയറി പറങ്കി മാങ്ങാ പറിക്കുക കുട്ടികളുടെ വിനോദമായിരുന്നു.അതു കാണുമ്പോള്‍ തള്ള ഓടിയെത്തും ചിലപ്പോള്‍ കല്ലെറിയും.അതൊന്നും ഏല്‍‌ക്കാതെ ദൂരെ മാറി നില്‍ക്കുന്ന കുട്ടികളെ അവര്‍ പ്രാകും-നീയൊന്നും ഒരു കാലത്തും ഗുണം പിടിക്കില്ല.

വളരെ കാലം മുന്‍പ് മരിച്ച അവരെ എനിക്ക് കഴിഞ്ഞ നാള്‍ ഓര്‍മ്മ വന്നു.സുധാകരനെ വിമര്‍ശിച്ച 80 കാരന്‍ സി.പി.ഐ സെക്രട്ടറി വെളിയം ഒരു കാലത്തും ഗുണം പിടിക്കില്ലത്രേ.1945-52 കാലത്ത് കൊല്ലത്തും തിരുവനന്തപുരത്തും സിപിയുടെയും പറവൂര്‍ റ്റികെ നാരായണപിള്ളയുടെയും കൂലി പോലീസിന്റെയും കോണ്‍ഗ്രസ്-ജന്മി ഗുണ്ടകളുടെയും ബൂട്സിനടിയില്‍ വെളിയം ഭാര്‍ഗ്ഗവന്‍ എന്ന ഉശിരുള്ള ചെറുപ്പാക്കാരന്റെ വാരിയെല്ലുകള്‍ ഞെരിഞ്ഞൊടിയുമ്പോള്‍,കമ്മ്യൂണിസത്തിനായി അദ്ദേഹം ഇഹലോകാന്ത്യം വരെ അവശേഷിക്കുന്ന പീഡനശതങ്ങള്‍ ഏറ്റു വാങ്ങുമ്പോള്‍ സുധാകരന്‍ അദ്ദേഹത്തിന്റെ പിതാവിന്റെ ഞരമ്പിലോ അതോ വള്ളി നിക്കറിട്ട് ഓണാട്ടുകരയിലെ വരമ്പിലോ ഓടുകയായിരുന്നു.പരലോകവിശ്വാസിയല്ലാത്ത വെളിയം ഇനി എന്ത് ഗുണം പിടിക്കാന്‍?അല്ലെങ്കില്‍ തന്നെ 1957ല്‍ എം.എല്‍.എ ആയ അദ്ദേഹത്തിന് മന്ത്രിയോ മറ്റോ ആയി ഗുണം പിടിക്കാനോ ഭാര്യയുടെ പേരില്‍ സിംഗപ്പൂര്‍ എക്സ്പോര്‍ട്ട് കമ്പിനി തുടങ്ങാനോ മക്കളെ ബര്‍മിംഗ്‌ഹാമില്‍ അയച്ച് മാനേജ്മെന്റ് സിംഹങ്ങളാക്കാനോ താല്‍പ്പര്യമില്ലെന്നു തോന്നുന്നു.മണ്ടന്‍ തന്നെ.

1969ല്‍ ഇതു പോലെ ഒരു കുരുട്ടു ബുദ്ധി അന്നത്തെ മുഖ്യനു തോന്നി.ദീര്‍ഘകാലം തന്റെ സഖാക്കളായിരുന്ന റ്റിവിക്കിട്ടും എം.എന്നിട്ടും ഒന്നു പണിയണമെന്ന് നമ്പൂതിരിപ്പാടിനു തോന്നി.കാര്യമൊന്നുമില്ല,സി.പി.ഐയോടുള്ള ചൊറിച്ചില്‍ മാത്രം.ഫലമോ 11 കൊല്ലം പ്രതിപക്ഷത്തിരുന്നു ചൊറികുത്തി പഴുപ്പും മണത്ത് ഇരിക്കേണ്ടി വന്നു തിരുമേനിക്കും കൂട്ടര്‍ക്കും.

ഓര്‍മ്മകളുണ്ടായിരിക്കണം

Wednesday, November 21, 2007

ബന്ദുകാലത്തെ പ്രണയം

അന്നു നമ്മൂടെ സ്വന്തം കക്ഷിയുടെ ബന്ദായിരുന്നു.വിദ്യാഭ്യാസകാലത്ത് ബന്ദ് ഒരു അനുഗ്രഹവും ആവേശവുമായിരുന്നു.രാവിലെ മുതല്‍ വൈകുന്നേരം വരെ നില്‍ക്കുന്ന ക്രിക്കറ്റ് റ്റെസ്റ്റ് സംഘടിപ്പിച്ചായിരുന്നു ഞങ്ങള്‍ അക്കാലങ്ങളില്‍ ബന്ദ് ആഘോഷിച്ചിരുന്നത്.

പതിവു പോലെ അത്തവണയും ഉത്സാഹ കമ്മിറ്റിയുടെ കണ്‍‌വീനര്‍ ബാബുക്കുട്ടന്‍ തലേന്നു തന്നെ മതിലിനു വെളിയില്‍ വന്നു ഞൊട്ടി വിളിച്ച് നാളത്തെ പരിപാടി ഉറപ്പിച്ചിരുന്നു.രാവിലെ മുതല്‍ ഉച്ചവരെ 56 എന്ന ചീട്ടുകളി,ഉച്ചയ്ക്ക് ശേഷം ഫുള്‍ ക്വാറം ക്രിക്കറ്റ് കളി,വൈകുന്നേരം മുന്‍‌കൂട്ടി കരുതിയ ബിജോയ്സ് ഷെയര്‍ ചെയ്ത ശേഷം കടലില്‍ അല്ലെങ്കില്‍ കായലില്‍ കുളി.

പക്ഷെ എന്തോ എനിക്ക് അന്നത്തെ ബന്ദില്‍ ഒരു ഉത്സാഹവും തോന്നിയില്ല.രാവിലെ ഉള്ള ട്യൂഷന്‍ ക്ലാസ് കളയാന്‍ ഒരു മടി.പഠിക്കനുള്ള അദമ്യമായ പൂതി കൊണ്ടൊന്നുമല്ല. ആയിടെയാണ് 2 നീണ്ട പെണ്‍ കണ്ണുകള്‍ എന്നെ ശ്രദ്ധിക്കുന്നുണ്ടെന്ന് എനിക്കു തോന്നി തുടങ്ങിയത്,തികച്ചും ഏകപക്ഷീയമായ ഒരു തോന്നലാവാം അത്.എങ്കിലും പ്രണയരഹിതവും അതിനാല്‍ തന്നെ സ്വപ്നരഹിതവും ആയ ജീവിതം നയിച്ചു പോന്ന മറ്റേതു മലയാളി യുവാവിനെയും പോലെ എനിക്കും ആ കണ്ണുകള്‍ ഒരു മരുപ്പച്ച ആയിരുന്നു.

നഗരത്തില്‍ തന്നെ താമസിക്കുന്ന അവള്‍ക്ക് ക്ലാസില്‍ എത്താന്‍ ബുദ്ധിമുട്ടില്ല.സാധാരണ കാറില്‍ അവളെ കൊണ്ടു വിടുകയാണ് പതിവ്.കാറില്ലെങ്കിലും അവള്‍ക്ക് എത്താവുന്ന ദൂരമേ ഉള്ളൂ.പക്ഷെ എന്റെ കാര്യം അതല്ല.20 കിലോമീറ്ററുകള്‍ താണ്ടി വരണം.ഹര്‍ത്താല്‍/ബന്ദു ദിനങ്ങളില്‍ ബൈക്കെടുക്കാന്‍ അച്ഛന്‍ സമ്മതിക്കില്ല എന്നത് മൂന്നു തരം.ബസുമില്ല.എങ്കിലും എങ്ങനെയും അവിടെ എത്തിയേ തീരൂ.

ഒരു വഴി കണ്ടു.അടുത്ത വീട്ടിലെ കുട്ടിയുടെ സൈക്കിള്‍ കടം വാങ്ങി. സൈക്കിള്‍ ഗ്ലാമറിന്റെ അഭാവം മൂലം 6 വര്‍ഷം മുന്‍പ് ഞാന്‍ ദയാരഹിതം ഉപേക്ഷിച്ച വാഹനമാണ്.പെണ്‍കുട്ടികള്‍ക്ക് മുന്നിലൂടെ ബൈക്കില്‍ ചെത്തി പറക്കാ‍നുള്ള മോഹം മൂലമായിരുന്നു അത്.ഇന്ന് ഒരു പ്രണയ സാക്ഷാല്‍ക്കാരത്തിനു സൈക്കിള്‍ തന്നെ ശരണമെന്നായിരിക്കുന്നു.ഇതാണോ ദൈവമേ ഐറണി.

ഡിസംബറിന്റെ ദയാരഹിതമായ മഞ്ഞുകാലം.രാവിലെ അഞ്ചരയ്ക്ക് തന്നെ ഞാനിറങ്ങി.റോഡില്‍ ഒറ്റയ്ക്കും തെറ്റയ്ക്കും രാവിലെ കുളിച്ചു തൊഴാന്‍ പോകുന്ന അയ്യപ്പഭക്തര്‍ മാത്രം.ഇരുന്നും എഴുന്നെട്ടു നിന്നും ചവുട്ടി ഞാന്‍ ഒരു വിധം ക്ലാസിലെത്തുമ്പോള്‍ എന്റെ പരിപ്പിളകിയിരുന്നു.കുറേ നാളുകളായി ചെയ്യാത്ത അധ്വാനം അതും തണുപ്പത്ത് ചെയ്തതിനാലാവാം.

ക്ലാസ് ശുഷ്ക്കമായിരുന്നു.നഗരപരിസരത്തുള്ളവര്‍ കൂടി എത്തിയിട്ടില്ല.സാറുമായി ഞാന്‍ കുശലം പറഞ്ഞു നില്‍ക്കുമ്പോഴും കണ്ണുകള്‍ വാതിലില്‍ തന്നെ ആയിരുന്നു.കുറച്ച് കഴിഞ്ഞ് പുറത്തിറങ്ങി ഒരു സിഗരറ്റ് കത്തിച്ച് വലിച്ചു.ദൈവമേ ഇനി ഇവള്‍ വരാതിരിക്കുമോ?

“എങ്കില്‍ നമുക്കു ഉള്ളവര്‍ക്കു തുടങ്ങാം”- സാറിന്റെ വാക്കുകള്‍ എന്നെ കാത്തുനില്‍പ്പിന്റെ ആലോചനാനിര്‍ഭരമായ തപസ്സില്‍ നിന്നുണര്‍ത്തി.

ഇനിയവള്‍ വരില്ല.എന്നില്‍ സംഭരിച്ചു വെച്ചിരുന്ന പോസിറ്റീവ് ഊര്‍ജ്ജം ചോര്‍ന്നു തുടങ്ങി.തിരികെ ചവിട്ടാനുള്ള 20 കിലോ മീറ്റര്‍40 കിലോമീറ്ററായി എവറസ്റ്റ് കൊടുമുടി പോലെ കണ്മുന്നില്‍ നിറഞ്ഞു നിന്നു.സാറ് എന്തോ പുതിയ പ്രോബ്ലം,അതിലെ അഡ്ജസ്റ്റുമെന്റുകള്‍ ഒക്കെ പരിചയപ്പെടുത്തുന്നു.ഒന്നും ഗ്രഹിക്കാന്‍ എനിക്കാവുന്നില്ല.

കൊച്ചമ്മ കാറില്ലെങ്കില്‍ വരില്ലായിരിക്കും,കളയടെ നമ്മുക്ക് പറ്റിയ പാര്‍ട്ടിയല്ല-മനസ്സ് സ്വയം പറഞ്ഞ് കൊണ്ടിരുന്നു

20 മിനിറ്റുകള്‍ക്ക് ശേഷം വാതിലില്‍ ഒരനക്കം മധുരമായ ശബ്ദത്തില്‍-സര്‍ ഞാന്‍ അകത്തേക്ക് വന്നോട്ടെ എന്ന ആംഗലേയവാണി.അതെ അത് അവള്‍ തന്നെ.സംസ്ഥാനസമ്മേളനത്തിന്റെ പ്രകടനം എന്ന പോലെ എന്റെ രോമങ്ങള്‍ എഴുന്നേറ്റ് നിന്നു.

തലയില്‍ ഒരു ചെറിയ കെട്ടുമായി അവള്‍.

എന്തു പറ്റി? ക്ലാസിന്റെ മുഴുവന്‍ ഉദ്വേഗം അവളലേക്ക് നീണ്ടു.

“ഓട്ടോ പിടിച്ചു വരുന്ന വഴി ഏറുകിട്ടി.ചെറിയ ഒരു കല്ലായിരുന്നതിനാല്‍ വലിയ പരിക്കില്ല.അടുത്തു തന്നെ ഒരു കൂട്ടുകാരിയുടെ വീടുണ്ടായിരുന്നു.അവളുടെ അമ്മ ഡ്രസ് ചെയ്തു തന്നു.ക്ലാസില്‍ പോകണമെന്ന് നിര്‍ബന്ധം പിടിച്ചപ്പോള്‍ അവളുടെ പപ്പാ ബൈക്കില്‍ ഇവിടെ ഡ്രോപ്പ് ചെയ്തു”.

“റെസ്റ്റ് എടുക്കാമായിരുന്നില്ലേ.ഇന്ന് പ്രധാനപ്പെട്ട ചാപ്റ്റര്‍ ഒന്നുമില്ല എന്നറിയാമായിരുന്നല്ലോ?”.സാറിന്റെ വാക്കുകളില്‍ ഖിന്നത സ്ഫുരിച്ചു നിന്നു.

അതിന് ഉത്തരം പറയാതെ ഒരു മന്ദഹാസത്തോടെ മെല്ലെ മറ്റു പെണ്‍‌കുട്ടികള്‍ക്ക് അരികില്‍ അവളിരുന്നു. ആ മന്ദഹാസം മായുന്നതിനു മുന്‍പ് തന്നെ അല്‍പ്പം ചരിഞ്ഞ് ഞാനിരിക്കുന്ന ദിശയിലേക്ക് അവള്‍ ഒന്നു നോക്കി.

എല്ലാം നിനക്കു വേണ്ടി എന്ന് ആ മൃദുസ്മേരത്തില്‍ ഉണ്ടായിരുന്നുവോ.ഞാനറിഞ്ഞില്ല.ഹൃദയം കൊണ്ട് അവളുടെ നെറ്റിയിലെ മുറിവില്‍ മൃദുവായി ചുംബിക്കുകയായിരുന്നു ഞാനപ്പോള്‍.

Tuesday, November 20, 2007

മൂക്കിപ്പൊടി മാഹാത്മ്യം (കവിത)

അരയില്‍ നിന്നൊരു ഡപ്പിയെടുത്ത്
ധൂളി മറുകൈവെള്ളയില്‍ പകര്‍ന്ന്
ഇരുവിരലാലതു നുള്ളി സൂക്ഷ്മമായി
ഒന്നു തട്ടികുടഞ്ഞൊട്ട് തലയൊന്ന് ചായ്ച്ച്
പ്രാചീനഗുഹപോല്‍ വിസ്തൃതമയൊരാ
നാസികാന്തരേ നിക്ഷേപിച്ചാഞ്ഞു വലിച്ച്
ഒരുനിമിഷത്തിന്റെ മഹാസമാധി
ജനിമൃതികള്‍ക്കിടയിലെ അര്‍ധവിരാമം
വലിഞ്ഞ തന്ത്രിയുടെ മാത്രാമൌനം

പിന്നെ മസ്തിഷ്ക്കത്തിലെങ്ങോ ഹുംകാര-
മുണര്‍ത്തുന്ന ഭ്രമരത്തെ പുറത്തേക്കെറിയാന്‍
വെമ്പലാര്‍ന്നെന്ന പോല്‍ തലയെറിഞ്ഞൊരു
തുമ്മല്‍,ഹാ മൂക്കിപ്പൊടി മാഹാത്മ്യം