Sunday, January 07, 2007

വികസനം-ചില ശീര്‍ഷാസന ചിന്തകള്‍

വികസനം എന്ന വാക്കിന്റെ അര്‍ത്ഥം വളരെ സമര്‍ത്ഥമായി രൂപകല്‍പ്പന ചെയ്യാന്‍ കമ്പോളശക്തികള്‍ക്ക് സാധിച്ചിരിക്കുന്നു. കൊടിയ ഇടതുപക്ഷക്കാരന്‍ പോലും വികസനം എന്നു കേള്‍ക്കുമ്പോള്‍ ആദ്യം ചിന്തിക്കുക മണിമാളികകളെക്കുറിച്ചും ആഡംബരകാറുകളെക്കുറിച്ചും മള്‍ട്ടിപ്ലെക്ക്സുകളെക്കുറിച്ചും ഷോപ്പിംഗ് കോമ്പ്ലക്സുകളെക്കുറിച്ചും ആയിരിക്കും.അല്ലെങ്കില്‍ അങ്ങനെ ചിന്തിക്കാന്‍ കമ്പോളം നമ്മോട് ആവശ്യപ്പെടുന്നു.

(വികസനം എന്ന് വാക്ക് കൊണ്ട് നമ്മള്‍ പലപ്പോഴും സാമ്പത്തിക വികസനം മാത്രമാണ് ലക്ഷ്യമാക്കുന്നത്. സാംസ്കാരികമായ വികസനം,ബൌദ്ധികമായ വികസനം,കലാകായികപരമായ വികാസം ഇവയൊക്കെ നാം ഇതില്‍ നിന്ന് ഒഴിച്ച് നിര്‍ത്തുന്നു. ഈ പോസ്റ്റും സാമ്പത്തിക വിഷയങ്ങള്‍ മാത്രം കൈകാര്യം ചെയ്യുന്നതിനാല്‍ മേല്‍പ്പറഞ്ഞ മേഖലകള്‍ ഒഴിവാക്കുന്നു.)

വികസനത്തിന്റെ അളവുകോലായി പണ്ട് കണ്ടിരുന്നത് പ്രതിശീര്‍ഷവരുമാനം മാത്രമായിരുന്നെകില്‍ ഇന്ന് അതിനെക്കാള്‍ പ്രമുഖമായി വരുന്നത് ഓഹരി സൂചികയും വളര്‍ച്ചാ നിരക്കുമാണ്.ഒഴുകി നടക്കുന്ന ഫിനാന്‍സ് മൂലധനത്തിന്റെ വൃദ്ധിക്ഷയങ്ങള്‍ക്കനുസരിച്ച് നീങ്ങുന്ന ഓഹരി സൂചിക തെങ്ങു കയറുന്ന ചന്ദ്രന്റെയും വേലി കെട്ടുന്ന ശശീന്ദ്രന്റെയും ജീവിതത്തിലെ വികാസത്തിന്റെ സൂചകമാകുന്നതെങ്ങനെ എന്ന് എനിക്കിന്നും മനസ്സിലാകാത്ത കാര്യമാണ്.ഏതാണ്ട് അതു പോലെ തന്നെയാണ് രാജ്യത്തിന്റെ വളര്‍ച്ചാനിരക്കും.പണ്ട് ഒരു സാമ്പത്തിക ശാസ്ത്രം ക്ലാസില്‍ ആരോ പ്രതിശീര്‍ഷ വരുമാനത്തെ കുറിച്ച് പറഞ്ഞതോര്‍ക്കുന്നു- ‘ഞാനും റ്റാറ്റയും കൂടി ഹോട്ടലില്‍പോയി,റ്റാറ്റ 2 കോഴിയെ തിന്നു,ഞാന്‍ ഒരു ഗ്ലാസ് പച്ചവെള്ളം കുടിച്ചു.ശരാശരി 2 പേരും ഓരോ കോഴിയെ തിന്നു എന്ന് പറയുന്നത് പോലെയാണ് പ്രതിശീര്‍ഷ വരുമാനം”.

ഗ്രാമീണമായ ഒരു ഇക്കണോമി

ഓരോ ഗ്രാമങ്ങളും സ്വയം പര്യാപ്തമാകുന്ന ഒരു ഗ്രാമീണ സമ്പത്ഘടനയെക്കുറിച്ച് നാം ചിന്തിക്കേണ്ടിയിരിക്കുന്നു. അത്തരം സ്വയം പര്യാപ്തഗ്രാമങ്ങളാണ് ആഗോളവല്‍ക്കരണത്തിന്റെ യഥാര്‍ത്ഥ ബദല്‍.ഡോഗ്മാറ്റിക്ക് എന്നു പറഞ്ഞ് ക്ലാസിക്കല്‍ മാര്‍ക്സിസ്റ്റുകള്‍ തള്ളി കളഞ്ഞ ഈ ഗാന്ധിയന്‍ ബദലിനെ പുനപ്രതിഷ്ഠിക്കുകയാണ് ഇടതുപക്ഷത്തിന്റെ അടിയന്തിരകര്‍ത്തവ്യം. ഉടയോന്‍-വിധേയന്‍ ബന്ധം നിലനില്‍ക്കുന്ന ഒരു ഫെഡറല്‍ സംവിധാനമാണ് ഇന്ത്യയുടേത്. നല്ല ധനാഗമസ്രോതസ്സുകള്‍ ചിദംബരം ചെട്ട്യാര്‍ കൈയ്യടക്കി വെക്കുന്നു. കുരങ്ങന്‍ പങ്കു വെച്ച അപ്പകഷ്ണം പോലുള്ള പ്ലാന്‍ ഫണ്ട് ആണ് തോമസ് ഐസക്കിന് കിട്ടുന്നത്.ഏതാണ്ട് ഇതേ സമീപനം തന്നെ സംസ്ഥാനം തദ്ദേശസ്ഥാപനങ്ങളോടും പുലര്‍ത്തുന്നു.(മുഴുത്ത കഷ്ണം കേന്ദ്രത്തിന് കിട്ടുന്ന ഈ ഫെഡറലിസത്തെ ദീര്‍ഘവീക്ഷണത്തോടെ എതിര്‍ത്ത ഭരണാധികാരിയായിരുന്നു സര്‍ സി.പി. അദ്ദേഹത്തിന്റെ ഏകാധിപത്യ പ്രവണതയോട് യോജിപ്പില്ലെങ്കിലും സ്വാമിയുടെ വീക്ഷണത്തെ അനുമോദിക്കാ‍തെ വയ്യ). അത്തരമൊരു ഫെഡറല്‍ ഘടനയില്‍ സ്വയം സാമ്പത്തിക-വികസന നയങ്ങള്‍ തീരുമാനിക്കാന്‍ അതിലെ ഫാക്റ്ററുകള്‍ക്ക് കഴിയാതെ പോകുന്നു.

എന്തായിരിക്കണം ഗ്രാമീണ സമ്പദ് വ്യവസ്ഥ

മാനുഷിക അധ്വാനം ഒരു ചിലവാകാത്ത ചരക്കായി മാറി എന്ന് പലരും വിവക്ഷിക്കുന്നുണ്ട്. അതിനോട് യോജിക്കുക വയ്യ.കായിക അധ്വാനം കുറക്കുന്ന ഒരു പാ‍ട് കണ്ടുപിടുത്തങ്ങള്‍ ശാസ്ത്രം നടത്തിയിട്ടുണ്ടെങ്കിലും മനുഷ്യന്റെ റാഷണല്‍ തിങ്കിങ്ങിന് പകരം വെക്കാന്‍ കമ്പ്യൂട്ടറിനോ അതിനേക്കാള്‍ മികച്ച കണ്ടുപിടുത്തങ്ങള്‍ക്ക് സാധിച്ചിട്ടില്ല.

ഗ്രാമീണ സമ്പദ്ഘടന ഒരു സ്ത്രീ കേന്ദ്രീകൃത സങ്കല്‍പ്പമാണ്. അയല്‍ക്കൂട്ടങ്ങളും കുടുംബശ്രീയുമൊക്കെ അതിന്റെ ഒരു ലളിതമായ രൂപമണ്.സീരിയല്‍ കാഴ്ച്ചകളിലും പരദൂഷണവെടിവട്ടങ്ങളിലും കുരുങ്ങി കിടക്കുന്ന സ്ത്രീകളുടെ കര്‍മ്മശേഷി എങ്ങനെ ഗൂണപരമായി വിനിയോഗിക്കുന്നു എന്നതാണ് പ്രധാനമായ കാര്യം.2006ല്‍ സമാധാനത്തിനുള്ള നൊബേല്‍ ജേതാവായ മൊഹമ്മദ് യൂനിസ് എന്ന ബംഗ്ലാദേശീയുടെ മൈക്രോ ക്രെഡിറ്റ് സംരംഭങ്ങളും ഇത്തരുണത്തില്‍ സ്മരണീയമാണ്.പട്ടിണിയും ദാരിദ്ര്യവും അകറ്റാനാണ് യൂനിസ് ശ്രമിച്ചതെങ്കില്‍ അതിലൂടെ കരുത്തുറ്റ ഒരു ഗ്രാമീണ ഇക്കോണമിയും അതു വഴി ശക്തമായ ഒരു ആഗോളവല്‍ക്കരണപ്രതിരോധവും കേരളത്തിനു സാധിക്കണം

സ്ത്രീകളെ കേന്ദ്രീകരിക്കാന്‍ പല നല്ല കാരണങ്ങളുമുണ്ട്.
1. വാ‍യ്പ്പകള്‍ ബീവറേജസ് കോര്‍പ്പറെഷനിലേക്കോ കള്ളു ഷാപ്പിലേക്കോ വഴിതിരിച്ച് വിടപ്പെടില്ല. 2.സ്ത്രീകളുടെ മോചനം സാമ്പത്തിക സ്വാധീനതയിലൂടെ മാത്രമേ സാധിക്കൂ(ബ്രാ കത്തിച്ചാല്‍ സ്വാതന്ത്ര്യം വരില്ല എന്ന് തന്നെ)
3. സ്ത്രീകളുടെ മിച്ചമൂല്യം കൂടുതല്‍ കാര്യക്ഷമതയോടെ പുനരുപയോഗിക്കപ്പെടാന്‍ സാധ്യതയുണ്ട്.

സമയത്തെ സൃഷ്ടിപരമായി ഉപയോഗിച്ച് ഉല്‍പ്പന്നമായി മാറ്റുക,ഉല്‍പ്പന്നത്തെ നന്നായി മാര്‍ക്കറ്റ് ചെയ്യുക ഇതാണ് ഈ വ്യവസ്ഥയുടെ അടിസ്ഥാനകര്‍മ്മങ്ങള്‍.ഇതില്‍ ആദ്യത്തേതിന് സര്‍ക്കാര്‍ ഏജന്‍സികളുടെ പരോക്ഷ സഹായം മതിയെങ്കില്‍ രണ്ടാമത്തേതിന് കൂടുതല്‍ പ്രത്യക്ഷ സഹായം വേണ്ടി വരും. ഉല്‍പ്പന്നം എന്തുമാവം, പച്ചക്കറികളാവാം, പാലാം,മുട്ടയാവാം,വെണ്ണയാവാം,സൂചിയോ തൂമ്പയോ ആവാം,കയര്‍ കരകൌശലവസ്തുക്കളാവാം,രാമപുരത്ത് വാര്യര്‍ പറഞ്ഞ പോലെ അവലുമാം മലരുമാം ഫലവുമാം.....ബ്രാന്‍ഡിംഗ് എന്നത് വെറും കണ്‍കെട്ട് വിദ്യയാണെന്ന് അറിയാമെങ്കിലും അതും അത്യാവശമാണ്.അത് കേന്ദ്രീകൃതമായി ചെയ്യാന്‍ സര്‍ക്കാര്‍ സഹായം വേണം.അങ്ങനെ ഓരോ ഗ്രാമങ്ങളും ഓരോ ഉല്‍പ്പാദന കേന്ദ്രങ്ങളും ലാഭകേന്ദ്രങ്ങളുമായി മാറണം.നമ്മുടെ മൂലധനം നമ്മുടെ വ്യവസ്ഥിതിയില്‍ തന്നെ പരമാവധി റീസൈക്കിള്‍ ചെയ്യപ്പെടണം.

കേരളത്തില്‍ നിന്ന് നല്ല ക്രെഡിറ്റ് പ്രപ്പോസലുകളില്ലാത്തത് കൊണ്ടാണ് കേരളത്തില്‍ നിക്ഷേപിക്കപ്പെടുന്ന ഗണ്യമായ NRI പണം സംസ്ഥാനത്തിന്റെ പുറത്തേക്ക് പോകുന്നത് എന്ന വിമര്‍ശനം ശ്രദ്ധേയവും വസ്തുതാപരവുമാണ്. പക്ഷേ വന്‍കിട പ്രോജക്ടുകള്‍ കേരളം പോലെ ജനസാന്ദ്രത കൂടിയ ഏതാണ്ട് അസാ‍ധ്യമാണ്. അതുണ്ടാക്കുന്ന പരിസ്ഥിതി ആഘാതങ്ങള്‍ കൌപീനതുമ്പിനോളം പോന്ന ഈ കൊച്ച് പ്രദേശത്തെ ഭൂപടത്തില്‍ നിന്നും അപ്രത്യക്ഷമാക്കിയേക്കാം. അപ്പോള്‍ പിന്നെ സ്ത്രീശാക്തീകരണം പോലുള്ള പ്രക്രിയകളെ സഹായിക്കാനാവണം ഇത്തരം ഏജന്‍സികള്‍ പദ്ധതികള്‍ ആവിഷ്കരിക്കേണ്ടത്.പദ്ധതികള്‍ കാമ്പുള്ളതും മുടക്കുമുതല്‍ തിരിച്ച് തരുന്നതും ആവണം.പഴയ IRDP പോലുള്ള തരികിട വീതം വെയ്പ്പുകളാവരുതെന്ന് സാരം.ഒരു പരിധി വരെ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് ഇതില്‍ വലിയ പങ്കു വഹിക്കാന്‍ കഴിയും.വ്യക്തികള്‍ക്ക് സഹായം നല്‍കുന്നതിനേക്കാള്‍ ഗ്രൂപ്പുകളെ പരിഗണിക്കുന്നതാണ് നല്ലത്.മനുഷ്യാധ്വാനം contribute ചെയ്യാന്‍ കഴിവും സന്നദ്ധതയുമുള്ളവരുടെ ഒരു ഗ്രൂപ്പായിരിക്കണമത്.

ജനത്തിന്റെ മനോഭാവത്തിലും മാറ്റമുണ്ടാവണം. അതിനു സര്‍ക്കാര്‍ പ്രോത്സാഹനം നല്‍കണം.(ശനിയാഴ്ച്ച കൈത്തറി ധരിക്കാനുള്ള നിര്‍ദ്ദേശം ഇടതുമുന്നണി സര്‍ക്കാറിന്റെ ഏറ്റവും നല്ല തീരുമാനങ്ങളില്‍ ഒന്നാണ്) സോഡ നാരങ്ങായ്ക്ക് കൊക്കോ കോളയുടെ മാന്യതയില്ലെങ്കില്‍ അത് ഉണ്ടാക്കി കൊടുക്കണം.12 രൂപാ കൊടുത്ത് ഒരു കോളാ വാങ്ങുമ്പോള്‍ അതിന്റെ 40%മെങ്കിലും കടല്‍ കടക്കുന്നു എന്ന് നാം ജനത്തെ മനസ്സിലാക്കണം.അതേ സമയം ഒരു സോഡാ നാരങ്ങ 3 രൂപക്ക് കുടിക്കുമ്പോള്‍ ബാക്കി 9 രൂപാ നിങ്ങളുടെ പോക്കറ്റില്‍ കിടക്കുന്നു എന്ന് മാത്രമല്ല,അതില്‍ 50 പൈസ നാട്ടിലെ നാരങ്ങാ കര്‍ഷകനു കിട്ടുന്നു 50 പൈസ മുറുക്കാന്‍ കടക്കാരന് കിട്ടുന്നു,സോഡാ ഉണ്ടാക്കുന്നവനും,അത് നിറക്കുന്നവനും അത് വിതരണം ചെയ്യുന്നവനും പങ്ക് കിട്ടുന്നു.ചുരുക്കത്തില്‍ ചിലവാക്കുന്ന പണം നമ്മുടെ ചുറ്റുവട്ടത്ത് തന്നെ പുനരുല്‍പ്പാദനാര്‍ത്ഥം വിന്യസിക്കപ്പെടുന്നു.


ഇതൊരു സമര ബദല്‍ അല്ല എന്ന ക്ലാസിക്കല്‍ മാര്‍ക്സിസ്റ്റുകളുടെ വിമര്‍ശനം ഉള്‍ക്കൊള്ളുന്നു.അഗോളീകരണത്തെ ഒരു യാഥാര്‍ത്ഥ്യമായി അംഗീകരിച്ച് കൊണ്ട് അതിനുള്ളില്‍ നിന്ന് ബദലുകള്‍ സൃഷ്ടിക്കാനുള്ള ശ്രമമാണിത്. പട്ടിണിയും വറുതിയുമാണ് സമരത്തിന്റെ ഇന്ധനം.സ്വഭാവികമായി പട്ടിണി ഇല്ലാതാക്കനുള്ള ശ്രമങ്ങള്‍ പട്ടിണിക്കെതിരേയുള്ള പോരാട്ടങ്ങളെയുമില്ലാതാക്കും.സമരമെന്നത് സൃഷ്ടിപരമല്ല, എന്നാല്‍ അതിജീവനമെന്നത് സൃഷ്ടിയേക്കാള്‍ മഹത്തരമാണ്.കാരണം അതിന് ഇച്ഛാശക്തി എന്ന വാക്കിന്റെ അര്‍ത്ഥം ശരിക്കും മനസ്സിലാക്കിയ ഒരു സമുഹത്തിനേ കഴിയൂ.

Friday, January 05, 2007

അങ്ങനെ ഒരു അവധിക്കാലത്ത് 2 (ഫോട്ടോസ്)

കുട്ടനാട്ടില്‍ ഒരു ദിനം കുട്ടനാട്ടുകാരനായി





മാറുന്ന ആലപ്പുഴ ബീച്ച്



മനുഷ്യാ നീ മണ്ണാകുന്നു.... ദുബായികുട്ടിക്ക് അപൂര്‍വ്വമായ മണ്ണില്‍ കളി

അങ്ങനെ ഒരു അവധിക്കാലത്ത് (ഫോട്ടോസ്)

ആഴക്കടലിന്റെ അങ്ങേക്കരയിലായി നേരം വെളുക്കുന്ന മേട്ടില്‍





ഭദ്രയുടെ ആദ്യ അവധിക്കാലം.പിന്നില്‍ കാണുന്നത് ഒരു കാലത്ത് ആലപ്പുഴയുടെ കൊടിയടയാളമായിരുന്ന കടല്‍പ്പാലം






















ആലപ്പുഴ ബീച്ച് ഒരു ജൂണ്‍ മാസ സായാഹ്നം.സൂര്യന്‍ മുങ്ങികുളിക്ക് ഒരുങ്ങുന്നു