Sunday, October 29, 2006

സൌരവും വി.എസ്സും

rediff ല്‍ ഇപ്പോള്‍ ചര്‍ച്ച ചെയ്യുന്ന വിഷയം ഗാംഗുലിയോ ദ്രാവിഡോ നല്ല നായകന്‍ എന്നതാണ്.മറ്റ് കമന്റുകള്‍ വായിക്കാതെയാണ് ഞാന്‍ എന്റെ അഭിപ്രായം പറഞ്ഞത്.പിന്നെ ബാക്കിയുള്ളവ വായിച്ചപ്പോള്‍ ഞെട്ടിപ്പോയി.ഇത്ര ചെറിയ കാലം കൊണ്ട് രാഹുല്‍ എന്ന മാന്യനായ നായകന്‍ എത്ര എതിര്‍പ്പ് നേടിയിരിക്കുന്നു എന്നോര്‍ത്ത്.പക്ഷെ എന്റെ അഭിപ്രായവും സമാനമായിരുന്നു .
ചാപ്പല്‍ ഇന്ത്യക്ക് ചെയ്തതില്‍ അധികവും ദ്രോഹമായിരുന്നു എന്നു പറയാതെ വയ്യ.പണ്ട് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ നുഴഞ്ഞു കയറി അതിനെ തകര്‍ക്കാന്‍ CIA തുടങ്ങിയ മുതലാളിത്ത ശക്തികള്‍ ശ്രമിച്ച പോലെ ഇന്ത്യന്‍ ടീമിനെ ശിഥിലമാക്കാന്‍ ചാപ്പലിനെ അയച്ചതാകാമോ.അറിയില്ല.

പക്ഷെ ചാപ്പലിനെ കണ്ട് കവാത്ത് മറന്ന BCCI യെ കുറിച്ച് എന്ത് പറയാനാണ്.
ഹോം മാച്ചുകളെങ്കിലും ഇന്ത്യ പണ്ട ഭേദമായി ജയിച്ചിരുന്നു.സ്പിന്നര്‍മാരാണ് അന്ന് നമ്മുക്ക് വിജയം ഒരുക്കിയത്.ഇതെല്ലാം മറന്ന് ചാപ്പല്‍ സിദ്ധാന്തങ്ങളുടെ പിറകേ പോയതാണ് നമ്മുടെ പരാജയകാരണം.
കഴിഞ്ഞ വിന്‍ഡീസ് കളി നോക്കൂ.നിര്‍ണ്ണായകമായ് 4 strategic പിഴവെങ്കിലും നാം വരുത്തി.
1.4 മീഡിയം പേസറുമാരെ ഉള്‍പ്പെടുത്തി, 5 ബാറ്റ്സ്മാന്മാരെ മാത്രമേ ഉള്‍പ്പെടുത്തിയുള്ളൂ,രമേശ് പവാറിനെയൊ മോംഗിയായെയോ ഉള്‍പ്പെടുത്തിയില്ല
2.ഹര്‍ഭജനെ നേരത്തെ ഉപായോഗിച്ചില്ല,സേവഗിനെയും.പകരം ആര്‍.പി.സിങ്ങിനെ തുടരാന്‍ അനുവദിച്ചു
3.പത്താനെ 1 ഡൌണാക്കി
4.റെയ്നയോടും ധോണിയോടും വേഗത്തില്‍ കളിക്കാന്‍ ആവശ്യപ്പെട്ടില്ല്ല.


ഗാംഗുലി ഒരു ബാറ്റിംഗ് പരാജയമാണ്.പക്ഷെ ബാക്കി 10 പേരെ കൊണ്ട് നന്നായി കളിപ്പിക്കാന്‍ അയാള്‍ക്ക് കഴിഞ്ഞു.ദ്രാവിഡ് നല്ല കളിക്കാരനാണ്,മോശം മോട്ടിവേറ്ററും.അത് കൊണ്ട് കളി ജയിക്കാന്‍ അയാള്‍ തന്നെ കളിക്കേണ്ടി വരുന്നു.സ്ഥിരമാ‍യി ഇതു ചെയ്യാന്‍ ആര്‍ക്കും സാധിക്കില്ല. അത് തന്നെയാണ് ഇന്ത്യയുടെ കുഴപ്പവും.
ഓസീസ് പോലെ വളരെ പ്രഫഷണല്‍ സമീപനമുള്ള ഒരു ടീമിനു ദ്രാവിഡ് നല്ല നായകനാണ്. കാരണം അവിടെ കളിക്കാര്‍ ഉത്തരവാദിത്തങ്ങള്‍ പരപ്രേരണ കൂടാതെ സ്വയം ചെയ്യും.അല്ലെങ്കില്‍ അവര്‍ റ്റീമിലുണ്ടാവില്ല.. ഒരുകാലത്ത് ഓസീസിന്റെ പ്രധാന ബാറ്റ്സ്മാനായിരുന്ന മാര്‍ക്ക് വോ റ്റീമിനു പുറത്താകുമ്പോള്‍ സഹോദരനായിരുന്നു നായകന്‍. ഗ്രഹാതുരത്വങ്ങളില്‍ അഭിരമികുന്ന നമ്മുക്ക് പണ്ട്കാലത്ത് 100 റണ്‍സ് അടിച്ച ഒരാളെയോ 5 വിക്കറ്റെടുത്ത ഒരാളിനെയോ ഒരുകാലത്തും അങ്ങനെ കളയാനാവില്ല.

ചാപ്പലിന്റെ തിയറികള്‍ ജനകോടികളുടെ പ്രതീക്ഷകളുടെ പുറത്ത് കളിക്കുന്ന ഇന്ത്യന്‍ പടക്ക് ചേരില്ല.ഒരു വിക്കറ്റ് നഷ്ടപ്പെട്ടാല്‍ 2 വിക്കറ്റ് കൂടി പോയാല്‍ എന്താകും അവസ്ഥ എന്ന് ചിന്തിച്ച് വിഷമിക്കുന്ന കാണിയെ പോലെ തന്നെയാണ് ശരാശരി കളിക്കാരനും.അവന് വേണ്ടത് ഉത്തേജിപ്പിക്കാ‍ന്‍ കഴിയുന്ന ഒരു നായകനെയാണ്.ലോകകപ്പ് നേടിയ കപിലിന്റെ റ്റീമിനെ നോക്കൂ.അതില്‍ ലോക നിലവാരമുള്ള 3-4 കളിക്കാര്‍ മാത്രമാണ് ഉണ്ടായിരുന്നത്.പക്ഷെ കപില്‍ തന്റെ ശരീരഭാഷ കൊണ്ട് മറ്റുളവരെ അപാരമായി ഉത്തേജിപ്പിച്ച നായകനായിരുന്നു.ഗാംഗുലിയും അതു പോലെ തന്നെ.പതിനൊന്നാമനായി ബാറ്റ് ചെയ്താലും വേണ്ടില്ല ഇന്ത്യക്ക് ഗാംഗുലി വേണം നായകനായി.അത് ഇന്ത്യയുടെ മാത്രം പ്രത്യേകതയാണ്.ചാപ്പലിന് അതു ഒരു കാലത്തും മനസ്സിലാവില്ല.
ഒരു പക്ഷെ കഴിഞ്ഞ തിരഞ്ഞെടുപ്പു കാലത്ത് CPM നെ ജനങ്ങള്‍ തിരുത്തിയ പോലെ BCCI യെയും ജനം തിരുത്തേണ്ടി വരും. അങ്ങനെ പുതിയ ഒരു അച്ചുതാനന്ദനാവുമോ ദാദ

Wednesday, October 25, 2006

തുലാവര്‍ഷം

തുലാവര്‍ഷം
വെയിലിന്റെ കണ്ണാടിയുടച്ച്
അപരഹ്നമാകവേ
വാനിന്റെ കവിളില്‍
കാളിമ കനം വെച്ച്
മേഘഗര്‍ജ്ജനമായി
ഉറുമിച്ചുരുള്‍ വിടര്‍ത്തി
അവളുടെ നടനം

പദചലനങ്ങളില്‍
വിദ്യുത്പ്രകമ്പന-
മരണദൂതികള്‍
സിരയില്‍ പെയ്തൊഴിയുവാനോ
പെയ്തിറങ്ങുവാനോ
പതയും കാ‍മങ്ങള്‍.

നിമിഷാര്‍ധത്തില്‍
പ്രളയം നിറച്ച്
കുലച്ച തെങ്ങിന്റെ നെറുന്തലയില്‍
അഗ്നിവാളുകള്‍ പെയ്ത്
കടലിളക്കി കരതകര്‍ത്ത്
തുടരും വന്യനൃത്തം.

മനുഷ്യന്റെ ഗര്‍വ്വഗിരികള്‍ക്കുമീതെ
പ്രകൃതിയുടെ പ്രചണ്ഡപ്രഹരം
കാര്യകാരണബദ്ധമീ
പ്രപഞ്ചമെന്നതേ സത്യം
മദം പൊട്ടിയമാനത്തിനും
ഹേതുഇല്ലായ്കവരുമോ

Thursday, October 19, 2006

കന്നി അഭ്യാസം അഥവാ കായംകുളം വാള്‍

സംഭവം സത്യമാണ്.കഥാനായകന്‍ എന്റെ നാട്ടുകാരനും ക്രിക്കറ്റ് ക്ലബ്ബിലെ സഹകളിയനും സര്‍വ്വോപരി കോളേജില്‍ എന്റെ ജൂനിയറുമായ ഒരുവനാണ്.തല്‍ക്കാലം ഞാനയാളെ ഷമീര്‍ എന്നു വിളിക്കുന്നു.

അവന്‍ ക്ലബ്ബിന്റെ സൂപ്പര്‍ സ്റ്റാറായിരുന്നു.ഇടയ്ക്ക് എവിടെയോ വച്ച് കളിയോട് താല്‍പ്പര്യം നഷ്ടപ്പെട്ടില്ലായുരുന്നേല്‍ ഒരുപാട് മുകളിലെത്തെണ്ടവന്‍.ഇടവഴികളില്‍ കളിച്ച് നടന്ന അവനെ കണ്ടെത്തിയത് ഞാനാണെന്ന് വേണേല്‍ പറയാം. അതു പോലെ കോളേജ് ടീമിലേക്ക് ചില ശുപാര്‍ശകളും ഞാന്‍ നടത്തിയിരുന്നു.കഴിവുള്ളവര്‍ അവഗണിക്കപെടുന്നത് സങ്കടകരമാണ്.

അവന്‍ ഒരു പാവമായിരുന്നു.ശരിക്കും വീട്ടുകാരുടെ അച്ചടക്കത്തിന്റെ ഠ വട്ടത്തില്‍ വളര്‍ന്നവന്‍.അത്യാവശ്യം എല്ലാ തരവഴിയുടെയും ചെറ്റത്തരങ്ങളുടെയും വിളനിലമായൈരുന്നു ഞങ്ങളുടെ ക്ലബ്.പകല്‍ സമയങ്ങളിലെ ക്രിക്കറ്റ്,കാരംസ് തുടങ്ങി ചീട്ട് വരെ അംഗീകൃത കളികളും അത്യാവശ്യം അടിപിടിയും രാത്രീകളില്‍ കരിക്ക് മോഷണം, കള്ള്കുടി,ഒളിഞ്ഞ്നോട്ടം വരെ നടത്തുന്ന മാന്യന്മാരായിരുന്നു നമ്മുടെ അംഗങ്ങള്‍.(വീട്ടിലെ നിയന്ത്രണം മൂലം രാത്രി 9 മണിക്ക് ശേഷം നടക്കുന്ന കലാപ പരിപാടികളില്‍ പങ്കെടുക്കാന്‍ കഴിയാത്തതില്‍ ഞാന്‍ ഖിന്നനായിരുന്നു. പരമാവധി 2 പെഗ് അടിക്കാന്‍ മാത്രേ ഞാന്‍ കൂടിയിരുന്നുള്ളൂ.അമ്മ സ്ഥലത്തെ പഞ്ചായത്ത് മെമ്പറും പൊതുകാര്യ പ്രസക്തയുമായിരുന്നതും എനിക്ക് തടസ്സമായി.എങ്കിലും രാത്രിയിലെ വിലാസങ്ങള്‍ മുഴുവന്‍ പിറ്റേന്ന് വര്‍ണ്ണിച്ച് കേട്ട് ഞാന്‍ സായൂജ്യമടഞ്ഞിരുന്നു).
വളരെ നല്ല കുട്ടിയായ ഷമീറിന് തന്റെ അയ്യോപാവം ഇമേജില്‍ നാണം തോന്നിയത് ഇത്തരം വര്‍ണ്ണനകള്‍ കേട്ടായിരുന്നിരിക്കണം.എങ്കിലും മദ്യപിച്ചോ ഉളിഞ്ഞുനോക്കിയോ തന്റെ ശൂരത തെളിയിക്കാന്‍ അവന്‍ തയ്യാറുമല്ലയിരുന്നു.

മേല്‍പ്പറഞ്ഞ വീരകൃത്യങ്ങള്‍ കഴിഞ്ഞാല്‍ പിന്നെ പ്രയോഗത്തിലിരുന്ന അഭ്യാസങ്ങള്‍ ബസിലും ട്രയിനിലും റ്റിക്കറ്റില്ലാതെ യാത്ര നടത്തുക,വിളിക്കാത്ത കല്യാണങ്ങള്‍ക്ക് പോവുക,ഹോട്ടലില്‍ കയറി ഭക്ഷണം കഴിച്ച ശേഷം പണം കൊടുക്കാതെ മുങ്ങുക എന്നിവയായിരുന്നു.ഇവയുടെ പേറ്റന്റ് എടുത്തിരുന്നത് പങ്കന്‍ എന്ന ഒരുവനായിരുന്നു.സൂക്ഷ്മശരീരിയായ അവന് താക്കോല്‍ പഴുതിലൂടെയും രക്ഷപെടാമെന്ന് ഞങ്ങളില്‍ ചിലര്‍ തമാശ പറഞ്ഞു.രക്ഷപെടാനുള്ള പഴുത് കുറവയതിനാലും പിടിച്ചാല്‍ തടിപോക്കാണെന്നതിനാലും അധികമാരും ഈ വിദ്യ അനുകരിക്കാന്‍ മുതിര്‍ന്നിരുന്നില്ല.
പക്ഷെ ആളാകാന്‍ ഷമീര്‍ തിരഞ്ഞെടുത്തത് പങ്കന്റെ വഴികളായിരുന്നു.

ഞങ്ങളുടെ കോളേജ് റ്റീം കേരള സര്‍വ്വകലശാല ഉത്തരമേഖലാ മത്സരങ്ങള്‍ ജയിച്ച് തിരുവനന്തപുരത്ത് ദക്ഷിണമേഖലാ വിജയികളുമായി മത്സരിക്കാന്‍ പോവുന്ന യാത്രയിലാണ് ഷമീര്‍ തന്റെ അഭ്യാസം ഇറക്കാന്‍ തീരുമാനിച്ചത്.പങ്കന്‍ ഓര്‍ഡിനറിയിലല്ലേ കളി, ഞാന്‍ ഫാസ്റ്റില്‍ കളിച്ച് കാണിക്കാം എന്നതായിരുന്നിരിക്കാം അവന്റെ ഉള്ളില്‍. ആലപ്പുഴയില്‍ നിന്നു കയറുമ്പോഴേ എല്ലാവരും അവരവരുടെ ടിക്കറ്റ് എടുക്കണം എന്നതായിരുന്നു ക്യപ്റ്റന്റെ നിര്‍ദ്ദേശം.കണക്കുകള്‍ അവസാനം സെറ്റില്‍ ചെയ്യുകയായിരുന്നു പതിവ്.
കണ്ടക്റ്റര്‍ എത്തുന്നതിന് മുന്‍പ് നമ്മുടെ നായകന്‍ ഉറക്കം പിടിച്ചു.എന്തുകൊണ്ടോ കണ്ടകറ്ററും ശ്രദ്ധിച്ചില്ല. വണ്ടി അമ്പലപ്പുഴയും ഹരിപ്പാടും കഴിഞ്ഞു.കണ്ടക്റ്റര്‍ ഇതുവരെ വരാത്തതു കൊണ്ട് താന്‍ രക്ഷപെട്ടു എന്ന് ഷമീറിന് മനസ്സിലായി.തന്റെ വീരകൃത്യം ആരോടെങ്കിലും പറയാതെ അവന് പൊറുതിയില്ല.അങ്ങനെ കായംകുളമെത്താറായപ്പോള്‍ അവന്‍ അടുത്തിരുന്ന ജോസെന്ന സഹകളിക്കാരനോട് തന്റെ സാഹസം വിളമ്പി.
ജോസൊരു പാഷാണത്തില്‍ കൃമിയായിരുന്നു.അവ്ന്‍ ഷമീറിനോട് പറഞ്ഞൂ: കായംകുളത്ത് എത്തുമ്പോള്‍ തനിക്ക് വടയും ചായയും വാങ്ങി തന്നില്ലേല്‍ ഞാന്‍ കണ്ടക്റ്ററോട് പറയും.മറ്റുള്ളവരോട് പറയില്ല എന്ന കരാറില്‍ ഷമീര്‍ സമ്മതിച്ചു.പക്ഷേ വട തിന്നു കഴിഞ്ഞപ്പോള്‍ ജോസ് കഥ ബാക്കി കളിക്കാരോടും പറഞ്ഞു.അതോടെ എല്ലാവര്‍ക്കും വട വാങ്ങി തരേണ്ടി വന്നു അവന്. എങ്കിലെന്താ നാട്ടിലെത്തിയാല്‍ പറയാനൊരു സംഭവമായല്ലോ എന്നായിരുന്നു അവന്റെ ഭാവം.
വണ്ടി കായംകുളം വിട്ടു. ഒടുവില്‍ ചാടി കയറിയ ആളെ കണ്ട് കഥാപുരുഷന്‍ ഞെട്ടി...... ചെക്കര്‍.

ബാക്കി പറയേണ്ടല്ലോ.ഉറങ്ങി പോയി എന്നൊക്കെ പറഞ്ഞു നോക്കി. ഒരു ഇരയെ കിട്ടിയ ചെക്കറുണ്ടോ വിടുന്നു.കയ്യില്‍ കളിസാമാനങ്ങളൊക്കെയുള്ളതു കൊണ്ട് ഞങ്ങളുടെ സംഘാംഗമാണെന്ന് മനസ്സിലാക്കിയ അയാളോട് കായംകുളത്തുനിന്നു കയറിയതാണെന്നു പറയാനുള്ള അതിബുദ്ധി കാണിച്ചത് വിനയായി.വണ്ടി പുറപ്പെട്ട സ്ഥലമുതലുള്ള ഇരട്ടി ചാര്‍ജ്ജ് കൊടൂത്ത് അവന്‍ പരിക്ഷീണനായി സീറ്റിലേക്ക് ചാഞ്ഞു.(ഫാസ്റ്റില്‍ ചെക്കര്‍ കയറുമെന്നത് അവന് അജ്ഞാതമായിരുന്നു)

അന്നു വൈകുന്നേരം നടന്ന കഥകളൊക്കെ ഞാന്‍ നാട്ടില്‍ പാട്ടാക്കി. പങ്കന്‍ അവനോട് പറഞ്ഞൂ- കഴുവേറിമോനേ, പണി തട്ടിപ്പാണേലും മോഷണമാണേലും ദക്ഷിണ വെച്ച് പഠിച്ചില്ലേല്‍ ഇങ്ങനിരിക്കും, കക്കുന്ന പണി എളുപ്പമാ‍ണ്, അതിനു ശേഷം നിക്കാനാ‍ണ് പഠിക്കേണ്ടത്.
ഒരു പൊട്ടിച്ചിരിയില്‍ ജളത മറന്ന് അവനും പങ്കാളിയായി.

Wednesday, October 18, 2006

പ്രണയം ചീയുമ്പോള്‍ എന്ത് ചെയ്യണം

ഷാജി രണ്‍ജി സിനിമകളില്‍ കാണിക്കുന്നത് പോലെ ഒരു Disclaimer card ആദ്യമേ കാണിക്കട്ടെ ഈ കഥയില്‍ പറയുന്ന കാര്യങ്ങള്‍ എന്റെയോ മറ്റാരുടെയോ ജീവിതത്തില്‍ നിന്ന് പകര്‍ത്തിയതല്ല.എന്തെങ്കിലും സാദൃശ്യങ്ങള്‍ തോന്നുന്നുണ്ടെങ്കില്‍ അതു തോന്നല്‍ മാത്രം.എങ്കിലും സാദൃശ്യങ്ങള്‍ യദൃശ്ച്യാ ആണെന്ന് ഞാന്‍ അവകാശപ്പെടുന്നില്ല. ആഖ്യായനത്തിന്റെ സൌകര്യത്തിന് First Person ആയ “ഞാന്‍“ ആണ് ഉപയോഗിച്ചിരിക്കുന്നത്.പറയുന്നത് കഥയാണെങ്കിലും ഒരു സത്യ സന്ധത വേണ്ടേ.
ഇന്നവളുടെ കല്യാണ രാത്രിയാണ്.ഇന്ന് ഞാന്‍ ചെന്നെയില്‍ കുടുങ്ങി പോയത് അപ്രതീക്ഷിതമായിട്ടായിരുന്നു.ഒരു പകരക്കാരന്റെ റോളിലാ‍യിരുന്നു അത്തവണ എന്റെ വരവ്.നിനച്ചപോലെ കാര്യങ്ങള്‍ നടന്നിരുന്നെങ്കില്‍ ഇന്ന് ഞാനുറക്കമൊഴിക്കേണ്ട മണിയറയിലും മറ്റൊരു പകരക്കാരന്‍.വിധിയുടെ കളിക്കളത്തില്‍ ഒരുപാട് substitution അനുവദനീയമാണല്ലോ.


ചെന്നെ നഗരം.ഉഷ്ണമാപിനികളേ നാണിപ്പിക്കുന്ന ആ നഗരം എനിക്ക് സന്തോഷങ്ങളും സന്താപങ്ങളും ഒരുപാട് തന്ന ഇടമാണ്.ഒരര്‍ത്ഥത്തില്‍ അതല്ലെ ആ നഗരത്തിന്റെ പ്രത്യേകതയും.സമ്പത്തും ദാരിദ്ര്യവും സുഖവും ദുഖവും മാളികകളും ചേരികളും പ്രണയവും വിരഹവും എല്ലാം ഒറ്റ ഫ്രേമില്‍ കൊള്ളുന്ന തിരക്കഥ പോലെ. ഇന്നു ഞാന്‍ വീണ്ടും ഇവിടെ എത്തിയിരിക്കുന്നു. ജീവിതത്തിന്റെ സൌഭാഗ്യങ്ങള്‍ അനുഭവിച്ച് കൊണ്ട് .ഇവിടെ ജീവിക്കുമ്പോള്‍ അഭയാര്‍ത്ഥിയായി കഴിഞ്ഞ നാളുകള്‍ ഞാന്‍ ഓര്‍ത്തു.പഠനത്തിന്റെ നാളുകള്‍,നഗരം ഒരു പൊള്ളുന്ന അനുഭവമാണെന്ന് എന്നെ ആദ്യം അറിയിച്ചത് ലോഡ്ജ് വാ‍ടകയായിരുന്നു.ഭക്ഷണം,ബൈക്കിന്റെ പെട്രോള്‍ ചിലവുകള്‍ എന്റെ ബാങ്ക് അക്കൌണ്ടിന്റെ ചണ്ടി ഊറ്റി.വീട്ടില്‍ നിന്ന് പിന്നെയും പണം വരുത്തുന്നതില്‍ ശകലം നാണം തോന്നിയെങ്കിലും വേറെ വഴിയില്ലാത്തത് കൊണ്ട് അതു തന്നെ ചെയ്തു.

ഞങ്ങള്‍ 5 സഹപാഠികള്‍ ആയ ആണ്‍കുട്ടികള്‍ആയിരുന്നു ഇവിടെ 4 മാസത്തെ course ചെയ്യാന്‍ ഈ നഗരത്തില്‍ എത്തിയത്. പണത്തിന്റെ ഞെരുക്കം മൂലം ഞങ്ങള്‍ക്ക് പലപ്പോഴും ഇത് ശരിക്കും ക്രഷ് കോഴ്സ് ആയി. അവള്‍ എന്നെക്കാല്‍ 4 മാസം മുന്‍പേ തന്നെ ഇതിനു യോഗ്യത നേടിയിരുന്നെങ്കിലും എന്നെ കാത്ത് അടുത്ത അവസരം വരെ കാക്കുകയായിരുന്നു. കാരണം അന്ന് ഒരു ദിനം പോലും തമ്മില്‍ കാണാതിരിക്കാന്‍ ഞങ്ങള്‍ക്കാവില്ലായിരുന്നു.പക്ഷേ ഇത്തവണ ഞാനുണ്ടെന്നറിഞ്ഞപ്പോള്‍ അവളെ വിടാന്‍ അവളുടെ വീട്ടുകാ‍ര്‍ തയ്യറായില്ല.അവള്‍ വരുമോ ഇല്ലയോ എന്നതിനെക്കുറിച്ച് ഒരുറപ്പും ആകുന്നതിന് മുന്‍പ് എനിക്ക് മറ്റുള്ളവരോടൊപ്പം ചെന്നെയ്ക്ക് പുറപ്പെടേണ്ടി വന്നു. അവള്‍ വരുമെന്ന് എനിക്കുറപ്പായിരുന്നു.അവളുടെ സ്നേഹത്തില്‍ എനിക്കത്ര വിശ്വാ‍സമായിരുന്നു.

ഇന്ന് ഞാന്‍ നില്‍ക്കുന്ന അതേ മദ്രാസ് central station ല്‍ അന്നവള്‍ വരുന്നത് കാത്ത് ഞാന്‍ നിന്നു.വീട്ടുകാരുടെയും പരിവാരങ്ങളുടെയും കണ്ണ് വെട്ടിച്ച് എനിക്ക് ഒരു പുഞ്ചിരിയും തന്ന് അവള്‍ കടന്നുപോയപ്പോള്‍ അവളുടെ മുഖഭാവം ഒരു വിജയിയുടെ ആയിരുന്നു.എന്നെ കാണില്ലെന്നും കണ്ടാല്‍ തന്നെ മിണ്ടില്ലെന്നും അച്ഛന്റെ തലയിലും ബൈബിളിലും തൊട്ട് സത്യം ചെയ്തിട്ടാണ് അവര്‍ വിട്ടതെന്ന് പിന്നീട് സത്യലംഘനത്തിന്റെ ആദ്യ മുഹൂര്‍ത്തത്തില്‍ തന്നെ അവള്‍ പറഞ്ഞൂ. വിശപ്പിലും ദാരിദ്ര്യത്തിലും പോലും സ്വപ്നങ്ങള്‍ നിറച്ച്കൊണ്ടുള്ള കുറേ നാളുകള്‍.മറീനയുടെ മടിത്തട്ടില്‍ കുട്ടികളെ പോലെ കക്ക പെറുക്കി ഞങ്ങള്‍ നടന്നു. സാന്തോം പള്ളീയിലെ കുര്‍ബ്ബാനയില്‍ അവളെ പങ്കുകൊള്ളിക്കാന്‍ ഞായറഴ്ച്ചകളില്‍ അലാം വെച്ചുണര്‍ന്നു ഞാന്‍.എനിക്ക് താല്‍പ്പര്യമില്ലാത്ത വിശ്വാസത്തിന്റെ കുരുക്കുകളില്‍ കുരുങ്ങുമ്പോഴും അവള്‍ക്കായി എന്ന് മാത്രമേ ഞാന്‍ കരുതിയുള്ളൂ.അതൊരു ആനന്ദമായിരുന്നു.പേരറിയാത്ത ആനന്ദം.

ഒരിക്കല്‍ അവള്‍ ചോദിച്ചു “ഞാന്‍ മുന്‍പ് പിറന്നാള്‍ സമ്മാനമായിതന്ന ആ കാസറ്റ് കൈയ്യിലുണ്ടോ?”
ഉവ്വ്.പാടിക്കാന്‍ പ്ലെയറില്ലെങ്കിലും ഞാന്‍ അത് കൊണ്ട് നടന്നിരുന്നു. “വെറുതേ ചോദിച്ചതാണ് ”
വെറുതേയല്ല, അവളിങ്ങനെയായിരുന്നു ഞാന്‍ വാങ്ങികൊടുക്കുന്ന മിഠായിയുടെ പൊതികൂടെ സൂക്ഷിച്ച് വെയ്കും. ഞാനും അതു പോലെ ചെയ്യണമെന്ന് പ്രതീക്ഷിക്കുകയും ചെയ്യും.ഞാനിത്തരം കാമുകഭാവങ്ങളില്‍ പാട്ട്സീനഭിനയിക്കുന്ന മമ്മൂട്ടിയെപോലെ പരാജയമായിരുന്നു.

പക്ഷെ ആ കാസറ്റിലെ പാട്ടുകള്‍ ............ഏറെയും ഹിന്ദി പാ‍ട്ടുകളായിരുന്നു,എനിക്കാണേല്‍ റഫിക്ക് ശേഷം ഒരു ഹിന്ദിപാട്ടുകാരനെയും പഥ്യമല്ല.സിംഹസാമ്രാജ്യത്തിലെ ശുനകവാഴ്ച്ചയായിട്ടാണ് കുമാര്‍ സാനുവിനെയും മറ്റും തോന്നിയിട്ടുള്ളത്. അവള്‍ തന്ന പാട്ടുകള്‍ പഴയതും പുതിയതും ചേര്‍ത്ത് അവള്‍ തന്നെ തിരഞ്ഞെടുത്ത് പകര്‍ത്തി‍യതായിരുന്നു. mere there sapane ab Ek rang he,
jab koi baath bigad jaayem,
hame thumse pyaar kithna, അങ്ങനെ കൂറേ പാട്ടുകള്‍ പിന്നെ ഒരു English ഗാനം Nothing gonna change my love for u ആ വരികളുടെ തീക്ഷ്ണത എന്നെ വല്ലാതെ ഉലച്ചിരുന്നു.
----------------------------------------------
ഇന്ന് ഞാന്‍ മദ്രാസ് central station പരിസരത്ത് നില്‍ക്കുന്നു.നാട്ടിലേക്ക് ഒരു രണ്ടാം ക്ലാസ് ഏസി റ്റിക്കറ്റ് എന്റെ കയ്യിലുണ്ട്.നാട്ടില്‍ എന്നെ കാത്ത് ആരുമില്ല.അവളുമായി അകന്നിട്ട് ഏറെ നാളായെങ്കിലും അവളുടെ കല്യാണം കഴിയുന്ന വരെ ആരോ എന്നെ കാത്തിരിക്കുന്നു എന്ന് ഒരു ചിന്ത മനസ്സിന്റെ ഏതോ കോണില്‍ ഉണ്ടായിരുന്നുവോ. ആ കാസറ്റ് ഇപ്പോഴും എന്റെ കയ്യിലുണ്ട്. വാക്ക്മാനില്‍ ഞാന്‍ അത് ഒന്ന് പ്ലേ ചെയ്തു. Nothing gonna change my love for u........ ഗായകന്‍ വികാരമല്‍പ്പവും ചോര്‍ന്ന് പോകാതെ പാടികൊണ്ടേയിരുന്നു.
ഞാന്‍ ആരോടെന്നില്ലാതെ ചോദിച്ചു Still? Even your marriage not gonna change it?????
ആ കാസറ്റിനൊപ്പമുള്ള കാര്‍ഡില്‍ അവള്‍ ഇങ്ങനെ എഴുതിയിരുന്നു: എന്റെ നക്ഷത്രങ്ങള്‍ എനിക്കായി കാത്ത് വെച്ചിരിക്കുന്നത് എന്തെന്ന് അറിയില്ല.എങ്കിലും അല്‍പ്പകാലത്തേക്കെങ്കിലും നിന്നെ എനിക്കായി അവര്‍ തന്നുവല്ലോ.എന്നെന്നും നിന്റേതാവാന്‍ കൊതിച്ച് ..........

മദ്രാസ് central station ലെകൂവം പ്രസിദ്ധമാ‍ണ്.സ്ഥലമെത്തി എന്ന വിളമ്പരമാണ് അതിന്റെ നാറ്റം.തന്നിലേക്ക് വീഴുന്ന എന്ത് ചീഞ്ഞതിനെയും നാറിയതിനെയും ഭാവഭേദം കൂടാതെ കടലിലെത്തിക്കുന്നു കൂവം. ഇന്ന് എന്റെ പ്രണയവും അതിന്റെ എല്ലാ സ്മാരകങ്ങളും ചീഞ്ഞളിഞ്ഞിരിക്കുന്നു.പാലും മുട്ടയും പോലെ പ്രണയവും വളിച്ചാല്‍ വല്ലാ‍തെ നാറും. ഞാന്‍ ആ കാസറ്റും കാര്‍ഡും കൂവത്തിന്റെ നടുക്കോട്ട് എറിഞ്ഞു. കറുകറുത്ത ഘരമാലിന്യങ്ങളില്‍ തട്ടിയും തടഞ്ഞും അവ സാഗരത്തിലേക്ക് പ്രയാണം തുടങ്ങി. പിന്നെ ഞാന്‍ മെല്ലെ പാടികൊണ്ട് തിരിഞ്ഞ് നടന്നു--Koovam can change your love for me

Tuesday, October 03, 2006

കൂനിന്മേല്‍ ഗുന്യാ

ചിക്കുന്‍ ഗുന്യായെക്കുറിച്ച് വന്ന രസകരമായ നിരീക്ഷണങ്ങളാണ് ഈ ചിന്തകള്‍ക്ക് ഹേതു.പരിസരശുചിത്വം,വ്യക്തിശുചിത്വം ഇവ സാധാരണരീതിയില്‍ പരസ്പരപൂരകങ്ങള്‍ ആവേണ്ടതാണ്.പക്ഷെ മലയാളികള്‍ക്കിടയില്‍ അങ്ങനെ സംഭവിക്കുന്നില്ല.നാം 2 നേരം കുളിക്കും.അലക്കിതേച്ച ഉടുപ്പിടും.പല്ല് തേക്കും. പക്ഷെ നാം റോഡില്‍ കാര്‍ക്കിച്ച് തുപ്പും.വേസ്റ്റ് അയലത്തെ പറമ്പിലേക്കോ വഴിയിലേക്കോ വലിച്ചെറിയും.

(ആലപ്പുഴ മെഡിക്കല്‍ കോളേജിനു മുന്നിലൂടെ ഞാനും വസ്ത്രവൈവിധ്യ ഭ്രമമുള്ള കൊച്ചച്ചനും കൂടി പോവുകയാണ്.പെട്ടെന്ന് അദ്ദേഹം റോഡിലേക്ക് നോക്കി പറയുന്നു.ഈ കളറില്‍ ഒരു ഷര്‍ട്ട് വേണം. ഞാന്‍ ചോദിച്ചു ടാറിന്റെ കളറോ? പുള്ളി പറഞ്ഞു ഏയ് അല്ല, ദാ കഫം കണ്ടില്ലെ പഴുത്ത കളറില്‍”നോക്കുമ്പോള്‍ ശരിയാണ്,മഞ്ഞയെന്നോ പച്ചയെന്നോ പറയാന്‍ കഴിയാത്ത നിറത്തില്‍ ഫ്രഷ് കഫത്തിന്റെ ഒരു ചെറിയ ദ്വീപ്.
അറപ്പുണ്ടായി വായനക്കാര്‍ക്ക് എന്നറിയാം, അപ്പോള്‍ അത് കാണുന്നവനോ, അറിയാതെ ചവുട്ടുന്നവനോ)
നാം തന്നെ നമ്മുടെ ജീവിത പരിസരങ്ങള്‍ വൃത്തിയായി സൂക്ഷിച്ചാല്‍ ഒരു പരിധിവരെ ഒഴിവാക്കാവുന്ന അസുഖങ്ങളാണ് ചിക്കുന്‍ ഗുന്യായും ഡെങ്കി പനിയും മറ്റും.മരുന്നടിക്കാന്‍ വരാത്ത മുനിസിപ്പാലിറ്റിയേയും ചികിത്സ തരാത്ത ആരോഗ്യവകുപ്പിനെയും തെറി പറയുന്നതിന് മുന്‍പ് എത്ര പേര്‍ക്ക് ആത്മനിന്ദയില്ലാതെ സമൂഹത്തോട് തന്റെ ചുമതലകള്‍ നിറവേറ്റി എന്നു പറയാനാവും.വൃത്തികൂടുതല്‍ കൊണ്ട് സ്വന്തം വീട്ടിലെ കക്കൂസ് കഴുകാന്‍ അറക്കുന്നവന്റെ കക്കൂസ് എപ്രകാരം ഇരിക്കും.
ഓരോ വ്യക്തിയില്‍ നിന്നാണ് വൃത്തിയുണ്ടാവുന്നത്.ഞാനും എന്റെ വീടും മാത്രമല്ല എന്റെ ഗ്രാമവും നഗരവും നദികളും തോടുകളും കാറ്റും ഒക്കെ ശുദ്ധിയായിരിക്കണമെന്ന് ഓരോ വ്യക്തിക്കും തോന്നുമ്പോള്‍ മാത്രമേ വൃത്തിയും ശുചിത്വവുമുള്ള സമൂഹമുണ്ടാകുന്നുള്ളൂ. അല്ലെങ്കില്‍ ദിവസവും 2 നേരം കുളിക്കുന്ന നമ്മളും ജുമായ്ക്ക് വെള്ളിയാഴ്ച്ച മാത്രം കുളിക്കുന്ന പഠാണിയും(ഒരു ദുബായി അനുഭവം) തമ്മില്‍ വലിയ വ്യത്യാസമൊന്നുമില്ല.അതു വരെ ഓരോരോ പുത്തന്‍ ഗുന്യാകള്‍ നമ്മുടെ കൂനിന്റെ പുറത്തുവരും.